Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ യുദ്ധത്തിനു പിന്നാലെ യഥാർത്ഥ യുദ്ധത്തിനൊരുങ്ങി അമേരിക്ക; ചൈനയുടെ സമഗ്രാധിപത്യ ശ്രമവും റഷ്യയുടെ രഹസ്യ നീക്കങ്ങളും നേരിടാൻ മൂന്നു പതിറ്റാണ്ടിനു ശേഷം ആണവ പരീക്ഷണത്തിനൊരുങ്ങി അമേരിക്ക; ഏകധ്രുവ ലോകം എന്ന സങ്കല്പം ഒരു സ്വപ്നം മാത്രമായി തീരുമെന്ന് മനസ്സിലാക്കി ട്രംപിന്റെ നീക്കം; സോവിയറ്റ് കാലത്തെ ശീതയുദ്ധം ശക്തിപ്രാപിച്ചതോടെ ലോകം വീണ്ടും യുദ്ധഭീതിയിൽ

കൊറോണ യുദ്ധത്തിനു പിന്നാലെ യഥാർത്ഥ യുദ്ധത്തിനൊരുങ്ങി അമേരിക്ക; ചൈനയുടെ സമഗ്രാധിപത്യ ശ്രമവും റഷ്യയുടെ രഹസ്യ നീക്കങ്ങളും നേരിടാൻ മൂന്നു പതിറ്റാണ്ടിനു ശേഷം ആണവ പരീക്ഷണത്തിനൊരുങ്ങി അമേരിക്ക; ഏകധ്രുവ ലോകം എന്ന സങ്കല്പം ഒരു സ്വപ്നം മാത്രമായി തീരുമെന്ന് മനസ്സിലാക്കി ട്രംപിന്റെ നീക്കം; സോവിയറ്റ് കാലത്തെ ശീതയുദ്ധം ശക്തിപ്രാപിച്ചതോടെ ലോകം വീണ്ടും യുദ്ധഭീതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊറോണാനന്തര കാലം കലാപങ്ങളുടെ കാലമാകുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്യവും തീർക്കുന്ന അശാന്തി വളർന്ന് അഭ്യന്തരകലാപങ്ങളും രാജ്യാന്തര യുദ്ധങ്ങളുമായി മാറുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സമീപകാല സംഭവങ്ങൾ വിളിച്ചുപറയുന്നത് വെറും കലാപങ്ങളല്ല, ലോകനാശകാരിയായ ആണവയുദ്ധങ്ങൾക്ക് വരെ സാദ്ധ്യതയുണ്ടെന്നാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടകൾക്ക് ശേഷം അമേരിക്കയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള ആലോചന ലോകത്തിന് മീതേ വിരിക്കുന്നത് ഒരു ആണവയുദ്ധഭീതിയുടെ കരിനിഴലാണ്.

ലോകത്തിൽ ഇന്ന് അമേരിക്കയോട് ആയുധശക്തിയിൽ കിടപിടിക്കാവുന്ന റഷ്യയും ചൈനയും രഹസ്യമായി പല ആണവ പരീക്ഷണങ്ങളും നടത്തുന്നു എന്ന കാരണത്താലാണ് അമേരിക്കയും സ്വയം കല്പിതമായ ആണവപരീക്ഷണ വിലക്ക് നീക്കുവാൻ ആലോചിക്കുന്നത്. ചെറിയ തോതിലാണെങ്കിലും ഈ രണ്ട് രാജ്യങ്ങളും നിരവധി ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ റഷ്യയുമായും ചൈനയുമായും വിലപേശണമെങ്കിൽ ആണവശക്തി ഒരിക്കൽ കൂടി തെളിയിക്കേണ്ടതുണ്ട് എന്ന് അമേരിക്കൻ ഭരണകൂടം വിശ്വസിക്കുന്നു.

റഷ്യയും ആണവായുധങ്ങളും

വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഇപ്പോൾ റഷ്യയുടെ കൈവശം 6,500 ആണവായുധങ്ങൾ ഉണ്ട്. അതുകൂടാതെ 39,967 ടൺ രാസായുധങ്ങളും റഷ്യയുടെ കൈവശമുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ, ആണവായുധങ്ങൾ വഹിക്കുവാൻ കെല്പുള്ള ആധുനിക മിസൈലുകളും മറ്റും റഷ്യയുടെ പരീക്ഷണ ശാലകളിൽ തയ്യാറായി വരുന്നു എന്നാണ് പറയുന്നത്.

2019 ആഗസ്റ്റിൽ, ആർക്ടിക് മേഖലയിൽ ഒരു റോക്കറ്റ് എഞ്ചിൻ പൊട്ടിത്തെറിച്ച് അഞ്ച് റഷ്യൻ ആണവ എഞ്ചിനീയർമാർ മരിച്ചിരുന്നു. ആണവോർജ്ജം ഉപയോഗിച്ചുള്ള റോക്കറ്റ് എഞ്ചിന്റെ പരീക്ഷണം നടക്കുന്നതിനിടയിലാണ് ഈ അപകടം നടന്നത് എന്നായിരുന്നു റഷ്യൻ സ്റ്റേറ്റ് ന്യുക്ലിയാർ ഏജൻസി അറിയിച്ചത്. അതിൽ കൂടുതൽ വിശദാംശങ്ങൾ അവർ പുറത്തുവിട്ടതുമില്ല.

ഈ സംഭവം നടക്കുന്നത് റഷ്യയുടെ നേവൽ ടെസ്റ്റ് റേഞ്ചിലായിരുന്നു. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു ക്രൂയിസ് മിസൈൽ വർഷങ്ങൾക്ക് മുൻപ് ഇവിടെ പരീക്ഷിച്ചിരുന്നു. ഈ സ്ഫോടനത്തിന് ശേഷം ഇവിടെനിന്നും 40 കി മീ അകലേയുള്ള സെവെറോഡ്വിൻസ്‌ക് എന്ന നഗരത്തിൽ 40 മിനിറ്റ് നേരത്തേക്ക് റേഡിയേഷൻ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2018 മാർച്ചിൽ പുട്ടിൻ റഷ്യൻ പാർലമെന്റിൽ സൂചിപ്പിച്ച ബുറെവെസ്റ്റ്നിക് മിസൈലുമായി ബന്ധപ്പെട്ട പരീക്ഷണമായിരുന്നു ഇവിടെ നടന്നിരുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്.

ഇതിനിടയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ റഷ്യയുടെ അവാൻഗ്രാഡ് ഹൈപ്പർസോണിക് മിസൈലുകളുടെ ആദ്യ റെജിമെന്റ് പ്രവർത്തനക്ഷമമായതായി ഔദ്യോഗിക അറിയിപ്പുണ്ടായി. ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ മിസൈലുകൾക്ക് ആണവായുധങ്ങൾ വഹിക്കുവാനുള്ള കഴിവുമുണ്ട്. പരീക്ഷണ സമയത്ത് 6000 കി. മീ ദൂരം സഞ്ചരിച്ച ഈ മാരക മിസൈലിന്അതിന്റെ ഇരട്ടി ദൂരം സഞ്ചരിക്കാനാകുമെന്നാണ് പറയപ്പെടുന്നത്.

ചൈനയും ആണവായുധങ്ങളും

ചൈനയുടെ വിജയിച്ച ആദ്യത്തെ ആണവ പരീക്ഷണം നടന്നത് 1964 -ൽ ആയിരുന്നു. 1967-ൽ അവർ ഹൈഡജൻ ബോംബ് പരീക്ഷിച്ചു. ഈ പരീക്ഷണം അവർ 1996 വരെ തുടർന്ന് പോന്നു. ചൈനയുടെ കൈവശമുള്ള ആണവായുധശേഖരത്തിന്റെ യഥാർത്ഥ കണക്ക് ഇന്നും രഹസ്യമാണെങ്കിലും ഏകദേശം 260 വാർഹെഡ്സ് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2015-ലെ കണക്കാണ്. എന്നാൽ യഥാർത്ഥ ആണവായുധങ്ങളുടെ എണ്ണം ഇതിന്റെ ഇരട്ടിയിൽ അധികം വരുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

1993-ൽ രാസായുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കരാറിൽ ചൈന ഒപ്പ് വച്ചിരുന്നെങ്കിലും പിന്നീട് അവർ തന്നെ അതിൽ മാറ്റങ്ങൾ വരുത്തുകയുണ്ടായി. 1970 കളിൽ അൽബേനിയയിലെ അഭ്യന്തരകലാപ സമയത്ത് ചൈന അവർക്ക് രാസായുധങ്ങൾ ചെറിയതോതിലാണെങ്കിലും നൽകിയതായി തെളിഞ്ഞിരുന്നു.

1959-ലെ സോവിയറ്റ് ചൈന ബന്ധത്തിന്റെ തകർച്ചക്ക് ശേഷമായിരുന്നു ചൈന ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയത്. എങ്കിലും അവരുടെ സാങ്കേതിക വിദ്യ ഏതാണ്ട് മുഴുവൻ തന്നെ പഴയ സോവിയറ്റ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ചതായിരുന്നു. ഇന്നും ചൈനീസ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനം പഴയ സോവിയറ്റ് സാങ്കേതിക വിദ്യ തന്നെയാണെങ്കിലും, അതിൽ കാലാനുസൃതമായ പുരോഗതി കൈവരിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർക്ക് ആയിട്ടുണ്ട് എന്നതാണ് വാസ്തവം.

അമേരിക്കയും ആണവായുധങ്ങളും

ലോകത്തിൽ ആദ്യമായി ആണവായുധങ്ങൾ വികസിപ്പിച്ച രാജ്യം അമേരിക്കയാണ്. മാത്രമല്ല, ആണവായുധങ്ങൾ ഒരു യുദ്ധമുഖത്ത് നേരിട്ട് പരീക്ഷിച്ച ലോകത്തിലെ ഒരേയൊരു രാജ്യവും അമേരിക്ക തന്നെ. നാഗസാക്കിയിലേയും ഹിരോഷിമയിലേയും നിലവിളികളിൽ നിന്നായിരുന്നല്ലോ ആണവായുധ നിരോധനത്തിന്റെ ആദ്യ ആവശ്യമുയർന്നത്.

ശീതയുദ്ധകാലത്തും അതിന് മുൻപുമായി അമേരിക്ക ആയിരത്തോളം ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി ദീർഘദൂര ആണവ മിസൈലുകളും പരീക്ഷിച്ചിട്ടുണ്ട്. 1940 നും 96 നും ഇടയിൽ ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 9.49 ട്രില്ല്യൺ ഡോളറാണ് അമേരിക്ക ആണവായുധങ്ങൾ വികസിപ്പിക്കുവാനായി ചെലവിട്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാണ് അമേരിക്ക. അവരുടെ പക്കൽ ഏകദേശം 70,000 ന്യുക്ലിയാർ വാർഹെഡുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

എന്നാൽ ശീതയുദ്ധകാലാനന്തരം അമേരിക്ക ആണവ പരീക്ഷണങ്ങളിൽ ഒരു മെല്ലേപ്പോക്ക് നയമാണ് സ്വീകരിച്ചിരുന്നത്. ഒരുപക്ഷെ തങ്ങളെ നേരിടാൻ തക്ക ശക്തർ ലോകത്ത് നിലവിൽ ഇല്ല എന്ന വിശ്വാസമായിരിക്കാം അമേരിക്കയെ അതിന് പ്രേരിപ്പിച്ചത്. അത് ഒരു പരിധി വരെ ശരിയുമായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ആണവായുധങ്ങൾ കൈവശമുണ്ടായിരുന്നെങ്കിലും, വിഭജനാന്തര റഷ്യ പട്ടിണിയും ദാരിദ്യവുമായി ഒതുങ്ങിക്കൂടിയ നാളുകളിൽ അമേരിക്കയുടെ ദാക്ഷിണ്യത്തിനായി കാത്തിരിക്കുകയായിരുന്നല്ലോ. അന്ന് ചൈനയും അമേരിക്കക്കൊപ്പം ആയിരുന്നു.

എന്നാൽ കാലം കഴിയുന്തോറും റഷ്യയും ചൈനയും സാവധാനം ശക്തിപ്രാപിച്ചു വരികയായിരുന്നു. ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാമ്പത്തിക ശക്തി എന്ന നിലയിലേക്കുള്ള ചൈനയുടെവളർച്ചയും, ആയുധശക്തി എന്ന നിലയിൽ റഷ്യയുടെ വളർച്ചയും അമേരിക്കയെ ആശങ്കയിലാഴ്‌ത്തി. സിറിയയിലും മറ്റും അമേരിക്കൻ താത്പര്യങ്ങൾക്ക് വിപരീതമായി റഷ്യ ഇടപെട്ടതും അമേരിക്കയെ പ്രകോപിപ്പിച്ചു. അമേരിക്ക സ്വപ്നം കണ്ടിരുന്ന ഏകധ്രുവ ലോകം എന്ന സങ്കല്പം ഒരു സ്വപ്നം മാത്രമായി തീരുമെന്ന് അമേരിക്ക മനസ്സിലാക്കാൻ തുടങ്ങി.

കൊറോണയുടെ വരവും ലോകരാഷ്ട്രങ്ങൾക്കിടയിലെ ചേരിത്തിരിവും

ഈ സാഹചര്യത്തിലാണ് ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട സാർസ്-കോവിഡ്-2 വൈറസ് ലോകത്താകമാനം മരണതാണ്ഡവം ആരംഭിച്ചത്. ഇതിൽ ചൈനയെ പ്രതിക്കൂട്ടിലാക്കി ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ പദ്ധതി പക്ഷെ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. യോറോപ്പ്യൻ രാജ്യങ്ങൾ ഉൾപ്പടെ പല പ്രമുഖ രാഷ്ട്രങ്ങളേയും ചൈനക്കെതിരെയുള്ള പ്രമേയത്തിൽ ഒപ്പിടുവിക്കാൻ സാധിച്ചെങ്കിലും ചൈനയുമായി പൂർണ്ണമായ ഒരു നിസ്സഹകരണത്തിന് തയ്യാറായ രാഷ്ട്രങ്ങൾ തുലോം വിരളമായിരുന്നു.

ഇന്ന് ലോകത്തിലെ എണ്ണം പറഞ്ഞ സാമ്പത്തിക ശക്തിയായ ചൈനയുമായി പല പ്രധാന രാഷ്ട്രങ്ങൾക്കും അത്രവേഗം മുറിച്ചുമാറ്റാൻ പറ്റാത്ത വ്യാപാര ബന്ധങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് ഇറ്റലിയെ പോലുള്ള ചില യൂറോപ്യൻ രാഷ്ട്രങ്ങൾ ചൈനയെ പരസ്യമായി തള്ളിപ്പറയാത്തത്. പ്രകൃതിവിഭവങ്ങൾ സമൃദ്ധമായ പല ആഫ്രിക്കൻ രാഷ്ട്രങ്ങള്ക്കും സാമ്പത്തിക സഹായമെന്ന കെണിയൊരുക്കി ആ സമ്പത്ത് മുഴുവനും സ്വന്തമാക്കാനും ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരമൊരു അവസരത്തിൽ ചൈനക്കെതിരെ ഒരു പ്രത്യക്ഷയുദ്ധമുണ്ടായാൽ ആരൊക്കെ കൂടെയുണ്ടാകുമെന്ന് ഉറപ്പാക്കാൻ അമേരിക്കയ്ക്ക് ആകുന്നില്ല.

തകർന്ന സോവിയറ്റ് യൂണിയനിലെ ആ പഴയ റഷ്യയല്ല ഇന്നത്തെ റഷ്യ എന്നതും അമേരിക്ക തിരിച്ചറിയുന്നുണ്ട്. പഴയതുപോലെ അമേരിക്കയ്ക്ക് ഏറാന്മൂളാൻ അവരുണ്ടാകില്ല എന്നും അമേരിക്ക തിരിച്ചറിഞ്ഞുകഴിഞ്ഞൂ. ഇന്ന് റഷ്യയും ആഗോളതലത്തിൽ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള തത്രപ്പാടിലാണ്. സിറിയയിലേയും മറ്റും അവരുടെ ഇടപെടലുകൾ അതിന്റെ ഭാഗമായിട്ടായിരുന്നു. മാത്രമല്ല, പല മേഖലകളിലും റഷ്യയും ചൈനയും കൂടുതൽ അടുക്കുവാൻ തുടങ്ങിയിട്ടുണ്ട് എന്നതും അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

നീണ്ട അതിർത്തികൾ പങ്കിടുന്ന റഷ്യയും ചൈനയുമായുള്ള ബന്ധം ക്രമേണ വളര്ന്നു വരികയാണ്. 1990 ൽ രണ്ടു രാഷ്ട്രങ്ങൾക്കും ഇടയിൽ നടന്നത് 8 ബില്ല്യൺ ഡോളറിന്റെ വ്യാപാരമായിരുന്നെങ്കിൽ ഇന്നത് ഏകദേശം 100 ബില്ല്യൺ ഡോളറായി മാറിയിരിക്കുന്നു മാത്രമല്ല, പ്രതിരോധകാര്യങ്ങളിലും ഇവർ തമ്മിൽ നല്ല രീതിയിൽ സഹകരിക്കുവാൻ തുടങ്ങിയിട്ടുണ്ട്.

കൊറോണയ്ക്ക് ശേഷമുള്ള അസ്വസ്ഥത, റാഷ്യയുടെയും ചൈനയുടെയും രഹസ്യ ആണവ പരീക്ഷണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ വേണം അമേരിക്കയുടെ പുതിയ തീരുമാനത്തെ വിലയിരുത്തേണ്ടത്. ലോകം സമാധാനത്തിലേക്കല്ല പോകുന്നത് എന്ന് അമേരിക്ക കരുതുന്നു എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. സ്വയം രക്ഷയ്ക്കും, ഇന്ന് ലോകത്തുള്ള തങ്ങളുടെ സ്ഥാനം കാത്തുസൂക്ഷിക്കുവാനും ആണവായുധങ്ങൾ കൂടിയേ തീരൂ എന്നും അവർ കരുതുന്നു. അതായത്, മറ്റൊരു ശീതയുദ്ധത്തിന് തുടക്കമായിരിക്കുന്നു എന്ന് ചുരുക്കം.

പലയുദ്ധങ്ങളും രാഷ്ട്രീയക്കാരുടെ സൃഷ്ടിയാണ് എന്ന് പറയാറുണ്ട്. കയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാനും അവരുടെ ശ്രദ്ധ തിരിക്കാനും ആയി ഒരുപാട് യുദ്ധങ്ങൾ ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. കൊറോണാനന്തര കാലഘട്ടത്തിലെ ദുരിതങ്ങളുടെ ഉപോല്പന്നമായി വരാൻ സാദ്ധ്യതയുള്ള കലാപങ്ങളിൽ നിന്നും ജന ശ്രദ്ധതിരിച്ചുവിടാനും ഒരു പക്ഷെ അരെങ്കിലും യുദ്ധത്തെ ആശ്രയിച്ചാൽ അത് ഒരുപക്ഷെ അവസാന ലോകമഹായുദ്ധം എന്നറിയപ്പെടും എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP