Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ രജിസ്റ്ററിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനായി പുതിയ 200 ട്രിബ്യൂണൽ കൂടി; 19 ലക്ഷം ജനങ്ങൾക്ക് 120 ദിവസം കൊണ്ട് അപ്പീൽ നൽകാൻ അസമിൽ ആകെയുള്ളത് 300 ട്രിബ്യൂണലുകൾ; വോട്ടു ബാങ്കും പട്ടികയിൽ നിന്നും പുറത്തായതോടെ നിയമ നിർമ്മാണത്തിനൊരുങ്ങി ബിജെപിയും

പൗരത്വ രജിസ്റ്ററിൽ നിന്നും ഒഴിവാക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനായി പുതിയ 200 ട്രിബ്യൂണൽ കൂടി; 19 ലക്ഷം ജനങ്ങൾക്ക് 120 ദിവസം കൊണ്ട് അപ്പീൽ നൽകാൻ അസമിൽ ആകെയുള്ളത് 300 ട്രിബ്യൂണലുകൾ; വോട്ടു ബാങ്കും പട്ടികയിൽ നിന്നും പുറത്തായതോടെ നിയമ നിർമ്മാണത്തിനൊരുങ്ങി ബിജെപിയും

മറുനാടൻ മലയാളി ബ്യൂറോ

ഗുവാഹത്തി: പൗരത്വ രജിസ്റ്ററിൽ നിന്നും ഒഴിവാക്കപ്പെട്ട ആളുകൾക്ക് അപ്പീൽ നൽകുന്നതിനായി അസമിൽ പുതുതായി 200 ട്രിബ്യൂണലുകൾ കൂടി സ്ഥാപിച്ചു. ഇതോടെ പൗരത്വ രജിസ്റ്ററിന് പുറത്തുള്ള 19 ലക്ഷം ആളുകൾക്കായി സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന ട്രിബ്യൂണലുകളുടെ എണ്ണം 300 ആയി. അസമിൽ പൗരത്വ രജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെട്ട ആളുകൾക്ക് സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 200 ട്രിബ്യൂണലുകളെ സമീപിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 120 ദിവസമാണ് അപ്പീൽ നൽകാനുള്ള സമയം. ഇന്ന് വൈകിട്ടോടെയാണ് പുതിയ ട്രിബ്യൂണലുകൾ രൂപീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചത്.

ഓഗസ്റ്റ് 31 - മുതൽ 120 ദിവസത്തിനുള്ളിൽ ട്രിബ്യൂണലുകളിൽ അപ്പീൽ നൽകണമെന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിൽ 100 ഫോറിനേഴ്‌സ് ട്രിബ്യൂണലുകളാണ് സംസ്ഥാനത്ത് പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കേസുകൾ പരിഗണിക്കാൻ രൂപീകരിച്ചിരുന്നത്. ഇന്ന് മുതൽ 200 പുതിയ ട്രിബ്യൂണലുകൾ കൂടി സ്ഥാപിച്ചു. അങ്ങനെ സംസ്ഥാനത്തെ ആകെ ട്രിബ്യൂണലുകളുടെ എണ്ണം 300 ആയെന്നും ആഭ്യന്തരമന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു

നേരത്തേ അസം പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർക്കെതിരെ ഉടനടി നിയമനടപടി സ്വീകരിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്യുകയോ, ഡിറ്റൻഷൻ ക്യാമ്പിലേക്ക് അയക്കുകയോ ചെയ്യില്ല. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാകുന്നത് വരെ അവരുടെ അവകാശങ്ങളൊന്നും കവർന്നെടുക്കില്ലെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ അറിയിച്ചു.

എൻആർസി ലിസ്റ്റിൽ നിന്ന് ഒഴിവായവർക്ക് വേണ്ടിയുള്ള എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും രവീഷ് കുമാർ വ്യക്തമാക്കി. ജുഡീഷ്യൽ പ്രക്രിയയിലൂടെയാണ് എല്ലാ അപ്പീലുകളും പരിഗണിക്കുകയും തീർപ്പാക്കുകയും ചെയ്യുക. അപ്പീൽ കാലാവധി കഴിഞ്ഞ ശേഷമേ അപ്പീലുകളിൽ വിചാരണ തുടങ്ങൂ. ട്രിബ്യൂണലുകളിലും അപേക്ഷ തീർപ്പാക്കിക്കിട്ടാത്തവർക്ക് അസം ഹൈക്കോടതിയിലും അവിടെ നിന്ന് സുപ്രീംകോടതിയിലും ഹർജി നൽകാൻ അവകാശമുണ്ടെന്ന് വിദേശമന്ത്രാലയ വക്താവ് അറിയിച്ചു.

ഈ പ്രക്രിയകളിലൂടെയെല്ലാം കഴിഞ്ഞിട്ടും ഇന്ത്യൻ പൗരന്മാരാണ് എന്ന് തെളിയിക്കാൻ കഴിയാത്തവരെ ഡിറ്റൻഷൻ ക്യാമ്പുകളിലേക്ക് മാറ്റാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. നിലവിൽ ആറ് ഡിറ്റൻഷൻ ക്യാമ്പുകളാണ് അസമിലുള്ളത്. ഗോൽപാര, ദിബ്രുഗഢ്, ജോർഹട്ട്, സിൽച്ചാർ, കൊക്രജാർ, തേസ്പൂർ എന്നിവിടങ്ങളിലെ ജില്ലാ ജയിലുകളാണ് ഡിറ്റൻഷൻ ക്യാമ്പുകളാക്കിയിരിക്കുന്നത്.

സുപ്രീംകോടതി വിധി പ്രകാരം, ഒരാൾക്ക് തന്റെ പൗരത്വം തെളിയിക്കാനായി ഹാജരാക്കാവുന്നത് 15 രേഖകളാണ്. അസമിൽ ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പ്, അതായത് 1971-ന് മുമ്പ് ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നതാവണം രേഖ. 1971 മാർച്ച് 24-ന് ശേഷമുള്ള വോട്ടർ ലിസ്റ്റിൽ പേരുണ്ടാവുക, പൗരത്വ സർട്ടിഫിക്കറ്റുണ്ടാവുക, 1971 മാർച്ച് 24-ന് മുമ്പുള്ള റേഷൻ കാർഡുണ്ടാവുക എന്നതാണ് ഇവയിൽ ചിലത്. ഭൂരേഖകളോ, പാസ്‌പോർട്ടോ, കേന്ദ്രസർക്കാർ നൽകിയ തിരിച്ചറിയൽ രേഖകളോ, സർക്കാർ സർവീസിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളോ, ബാങ്ക്/ പോസ്റ്റോഫീസ് രേഖകളോ, ജനനസർട്ടിഫിക്കറ്റോ ഹാജരാക്കാം. എന്നാൽ, ഈ രേഖകളുടെയൊക്കെ സർട്ടിഫൈഡ് കോപ്പി ഹാജരാക്കിയില്ലെങ്കിൽ മിക്കവാറും ആർക്കും പുതിയ അംഗീകൃതരേഖ ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ചില രേഖകളുടെ അസ്സൽ പകർപ്പ് കിട്ടാൻ വിവരാവകാശനിയമപ്രകാരം അപേക്ഷ നൽകേണ്ടി വരും. അതിന് 120 ദിവസം മതിയാകില്ല. രേഖ നൽകിയ ഉദ്യോഗസ്ഥർ കോടതിയിൽ വന്ന് ഹാജരായി സാക്ഷി പറയണം. 19 ലക്ഷം പേരുടെയൊക്കെ രേഖകൾ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തി പരിശോധിക്കണം. എളുപ്പമല്ല അത്. എന്തൊരു ഭീമാകാരമായ പ്രക്രിയയാകും അതെന്ന് നിയമവിദഗ്ദ്ധർ ആശങ്കപ്പെടുന്നു.

നിയമ നിർമ്മാണവും പരിഗണനയിൽ

അനധികൃത കുടിയേറ്റക്കാർ ചിതലുകളെപ്പോലെയാണ് എന്നായിരുന്നു അഞ്ചു സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അമിത് ഷാ പറഞ്ഞത്. ഓരോ വിദേശിയേയും പുറത്താക്കും എന്നും അന്ന് ബിജെപി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. മൂന്നൂറ്റി എഴുപതാം അനുച്ഛേദം, രാമക്ഷേത്രനിർമ്മാണം, ഏകികൃത സിവിൽ നിയമം എന്നിവയ്‌ക്കൊപ്പം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നത് ബിജെപിയുടെ അടിസ്ഥാനവിഷയമായി മാറി. രണ്ടു കോടി കുടിയേറ്റക്കാർ രാജ്യത്തുണ്ടെന്നായിരുന്നു സർക്കാർ പാർലമെന്റിന് നേരത്തെ നൽകിയ കണക്ക്.

എന്നാൽ അസം പൗരത്വ രജിസ്റ്ററിൽ ഒഴിവായത് 19 ലക്ഷം. ഇതിൽ മുസ്ലിംവിഭാഗം മൂന്നു ലക്ഷം മാത്രം. പട്ടികയ്‌ക്കെതിരെ ബിജെപി അസം ഘടകം തന്നെ രംഗത്തുവരികയാണ്. അനധികൃത കുടിയേറ്റക്കാർ പട്ടികയിൽ കടന്നുകൂടിയെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആരോപണം. ഹിന്ദുക്കൾ ഒഴിവാക്കപ്പെട്ടെന്ന് കാട്ടി പ്രാദേശിക ബിജെപി നേതൃത്വം തന്നെ പ്രതിഷേധമുയർത്തുകയാണ്. ഇതേതുടർന്നാണ് അസമിലെ അന്തിമ പൗരത്വ രജിസ്റ്ററിൽ നിയമനിർമ്മാണത്തിന് ബിജെപി നീക്കം നടത്തുന്നത്. പുറത്തായ യഥാർഥ പൗരന്മാരെ ഉൾപ്പെടുത്താനാണ് നീക്കമെന്നാണ് ബിജെപി വിശദീകരണം. അനർഹരെ ഒഴിവാക്കാൻ പട്ടികയിൽ പുനപരിശോധന ആവശ്യപ്പെടുമെന്നാണു റിപോർട്ട്.

അസമിലെ ബിജെപി വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കൾ പട്ടികയിൽ നിന്നു പിന്തള്ളപ്പെട്ടതിനു പിന്നാലെയാണ് നിലപാട് മാറ്റം. ശനിയാഴ്ച പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാർ. ബംഗ്ലാദേശിൽ നിന്ന് ഹിന്ദുക്കളുടെ കുടിയേറ്റം കണക്കിലെടുക്കുമ്പോൾ അവസാന എൻആർസി പട്ടികയിൽ ധാരാളം ബംഗാളി ഹിന്ദുക്കളെ ഒഴിവാക്കേണ്ടി വരും. ഇത് ബിജെപിയുടെ ഹിന്ദു ദേശീയ പ്രത്യയ ശാസ്ത്രത്തിനും തിരഞ്ഞെടുപ്പ് കണക്കുകൂട്ടലുകൾക്കും എതിരാണ്. ഈ സാഹചര്യം മറികടക്കാനാണ് ബിജെപി പൗരത്വ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നത്. ദക്ഷിണേഷ്യയിൽ നിന്ന് കുടിയേറിയ ഹിന്ദു, ബുദ്ധ, സിഖ്, ക്രിസ്ത്യൻ, പാർസി കുടിയേറ്റക്കാരെ പൗരന്മാരായി അംഗീകരിക്കുകയും മുസ്ലിം കുടിയേറ്റങ്ങൾ നിയമവിരുദ്ധമാക്കുകയുമാണ് ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിനെ തത്തുടർന്ന് അസമിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷ തുടരുകയാണ്. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന അസം ജില്ലകളിൽ നിരോധനാജ്ഞ നിലവിലുണ്ട്. പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കിയവർ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നുണ്ടോ എന്ന് മിസോറാം, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങളും നിരീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP