അമിത് ഷായുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമൃത്സറിൽ മത്സരിക്കാനൊരുങ്ങി സണ്ണി ഡിയോൾ? താൻ അമിത് ഷായെ 'വെറുതെ' കാണാൻ വന്നതാണെന്ന് സണ്ണി; കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചതായിരുന്നെങ്കിലും അവർ സംസാരിച്ച വിഷയം തനിക്കറിയില്ലെന്ന് ബിജെപി. നേതാവ് യോഗേഷ് ഗോഖെവാലെ; അനിശ്ചിതത്വം തുടരുന്നു
April 21, 2019 | 07:15 AM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ: ബോളിവുഡ് നടൻ സണ്ണി ഡിയോളും ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ പഞ്ചാബിലെ അമൃത്സർ ലോക്സഭ മണ്ഡലത്തിൽ സണ്ണി ഡിയോൾ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ചയോടെ സൂചനകൾക്ക് വീണ്ടും ശക്തി കൂടുകയായിരുന്നു. പൂണെ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ച അഞ്ചുമിനിറ്റോളം നീണ്ടുനിന്നു. മുൻകൂട്ടി തീരുമാനിച്ചതനുസരിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് ബിജെപി. നേതാവ് യോഗേഷ് ഗോഖെവാലെ സ്ഥിരീകരിച്ചു.
അതേസമയം, അമിത് ഷായും സണ്ണി ഡിയോളും എന്തുവിഷയമാണ് ചർച്ച ചെയ്തതെന്ന് വ്യക്തമാക്കാൻ യോഗേഷ് ഗോഖെവാലെ വിസമ്മതിച്ചു. കൂടിക്കാഴ്ച മുൻകൂട്ടി നിശ്ചയിച്ചതായിരുന്നെങ്കിലും അവർ സംസാരിച്ച വിഷയം തനിക്കറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പഞ്ചാബിലെ അമൃത്സർ ലോക്സഭ മണ്ഡലത്തിൽ സണ്ണി ഡിയോൾ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായും ബോളിവുഡ് താരവും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞതവണ അരുൺ ജെയ്റ്റ്ലിയായിരുന്നു അമൃത്സറിൽ ബിജെപി. സ്ഥാനാർത്ഥി. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങിനോട് അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
താൻ അമിത് ഷായെ 'വെറുതെ' കാണാൻ വന്നതാണെന്നും ഒരുമിച്ചൊരു ഫോട്ടോയെടുക്കുക മാത്രമേ ചെയ്തുള്ളൂവെന്നും സണ്ണി ഡിയോൾ പിന്നീട് പ്രതികരിച്ചു. പഞ്ചാബിൽ ശിരോമണി അകാലിദളുമായി ബിജെപി സഖ്യത്തിലാണ്. ആകെ 13 മണ്ഡലങ്ങളുള്ളതിൽ അമൃത്സർ, ഗുരുദാസ്പൂർ, ഹോഷിപൂർ എന്നീ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്.62കാരനായ സണ്ണി ഡിയോൾ ആക്ഷൻ ഹീറോ വേഷങ്ങളിൽ ഏറെ തിളങ്ങിയിട്ടുള്ളയാളാണ്.
അമൃത്സറിൽ പൂനം ധില്ലൺ, രജീന്ദർ മോഹൻ സിങ് ഛിന എന്നിവരുടെ പേരുകൾ ബിജെപി സ്ഥാനാർത്ഥികളായി ഉയർന്നു കേൾക്കുന്നുണ്ട്. ബിജെപി മുംബൈ യൂണിറ്റ് വൈസ് പ്രസിഡണ്ടായി കഴിഞ്ഞവർഷം നിയമിക്കപ്പെട്ടയാളാണ് ധില്ലൺ. സണ്ണി ഡിയോളിന്റെ പിതാവ് ധർമേന്ദ്ര കുറച്ചുകാലം രാഷ്ട്രീയത്തിലുണ്ടായിരുന്നു.
