Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരുടേയും മൃതദേഹങ്ങൾ കണ്ടെത്തി; മലയാളിയായ അച്ചുദേവിന്റേയും സഹ പൈലറ്റ് ദിവേശിന്റെയും മൃതദേഹങ്ങൾ കണ്ടത് അരുണാചൽ അതിർത്തിക്കടുത്ത്; പിറന്നാളിന് രണ്ടുനാൾ പിന്നിട്ടപ്പോൾ അച്ചുദേവിന്റെ പരിശീലനപ്പറക്കൽ കലാശിച്ചത് ദുരന്തത്തിൽ

കാണാതായ സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരുടേയും മൃതദേഹങ്ങൾ കണ്ടെത്തി; മലയാളിയായ അച്ചുദേവിന്റേയും സഹ പൈലറ്റ് ദിവേശിന്റെയും മൃതദേഹങ്ങൾ കണ്ടത് അരുണാചൽ അതിർത്തിക്കടുത്ത്; പിറന്നാളിന് രണ്ടുനാൾ പിന്നിട്ടപ്പോൾ അച്ചുദേവിന്റെ പരിശീലനപ്പറക്കൽ കലാശിച്ചത് ദുരന്തത്തിൽ

ഗോഹട്ടി: പരിശീലന പറക്കലിനിടെ കാണാതായ ഇന്ത്യൻ സേനയുടെ സുഖോയ് വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റുമാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മലയാളിയായ കോഴിക്കോട് സ്വദേശി അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അരുണാചൽ അതിർത്തിയിലാണ് മൃതദേഹങ്ങൾ കണ്ടത്. പരിശീലന പറക്കലിനിടെ ഈ മാസം 23നാണ് വിമാനം കാണാതായത്. തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു.

വ്യോമസേനയുടെ സുഖോയ്-30 വിമാനം അസം- മേഖാലയ അതിർത്തിയിലാണ് കാണാതായത്. ഇതോടെ തിരച്ചിൽ നടത്തിയെങ്കിലും കാണാതായ പൈലറ്റുമാരെ കുറിച്ചോ വിമാനത്തേ കുറിച്ചോ ആദ്യദിനങ്ങളിൽ വിവരമൊന്നും ലഭിച്ചിരുന്നില്ല. രണ്ടു ദിവസത്തിന് ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്‌ളാക്‌ബോക്‌സും കണ്ടെത്തിയെങ്കിലും പൈലറ്റുമാരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

ഇതിന് പിന്നാലെ കഴിഞ്ഞദിവസം തിരച്ചിൽ നിർത്തുകയാണെന്ന് സൈന്യം അറിയിച്ചിരുന്നു. എന്നാൽ കാണാതായ കോഴിക്കോട് പന്തീരങ്കാവ് പന്നിയൂർക്കുളം സ്വദേശിയായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അച്ചുദേവിന്റെയും (25) ബന്ധുക്കളും ദിവേശ് പങ്കജിന്റെ ബന്ധുക്കളും തിരച്ചിൽ തുടരണമെന്ന് ആവശ്യമുയർത്തി. ഇതോടെ വീണ്ടും തിരച്ചിൽ നടക്കുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

തിങ്കളാഴ്ചത്തെ തെരച്ചിലിന് ശേഷം സൈന്യം കാണാതായ പൈലറ്റുമാരുടെ ബന്ധുക്കളോട് സംസാരിച്ചിരുന്നു. വിമാനത്തിന്റെ കത്തിയ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും കാണാതായവരും മരിച്ചിരിക്കാം എന്നുമാണ് സൈന്യം ബന്ധുക്കളെ അറിയിച്ചത്. തിരച്ചിൽ നിർത്തുന്നു എന്ന രീതിയിലുള്ള സൂചനയും ബന്ധുക്കൾക്ക് നൽകുകയായിരുന്നു.

എന്നാൽ ഇതിനെ മലയാളി പൈലറ്റ് അച്ചുദേവിന്റെ ബന്ധുക്കൾ എതിർത്തു. പൈലറ്റുമാർ ഇജക്ഷൻ നടത്തി രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന സംശയവും ബന്ധുക്കൾ പ്രകടിപ്പിച്ചു. ഇക്കാര്യം ഇവർ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. തുടർന്ന് മാധ്യമങ്ങൾ സൈനിക വക്താക്കളെ ബന്ധപ്പെട്ടപ്പോൾ തിരച്ചിൽ നിർത്തുന്ന കാര്യത്തിൽ അവസാന തീരുമാനമുണ്ടായിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.30നു തേസ്പുർ വ്യോമതാവളത്തിൽ നിന്നു പരിശീലനപ്പറക്കലിനായി പുറപ്പെട്ട രണ്ടു സുഖോയ് വിമാനങ്ങളിലൊന്നാണു കാണാതായത്. തേസ്പുരിൽ നിന്ന് 60 കിലോമീറ്റർ പിന്നിട്ടപ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ചൈന അതിർത്തിയിൽനിന്നു 350 കിലോമീറ്റർ അകലെയാണു തേസ്പുർ.

തിരുവനന്തപുരം പോങ്ങുംമൂട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ വി.പി.സഹദേവന്റെയും ശ്രീദേവിയുടെയും മകനാണ് അച്യുത് ദേവ്. ഐഎസ്ആർഒ റിട്ട. ഉദ്യോഗസ്ഥനാണു സഹദേവൻ. ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി സ്‌കൂളിൽ 11-ാം വയസ്സിൽ ചേർന്ന അച്യുത് ദേവ് 2012ൽ ആണു കമ്മിഷൻഡ് ഓഫിസറായി വ്യോമസേനയിൽ ചേരുന്നത്. 21ന് ആയിരുന്നു അച്യുതിന്റെ പിറന്നാൾ. മാതാപിതാക്കൾ അസമിൽ എത്തിയിട്ടുണ്ട്.

മേഘാലയ കാടുകളിൽ തുടരുന്ന തിരച്ചിലിനെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം അസമിലെ നൗഗാവ് നഗരത്തിൽ സുഖോയ് വിമാനം തകർന്നു വീണിരുന്നു. റഷ്യൻ നിർമ്മിതമായ സുഖോയ് 1990ൽ ആണു വ്യേമസേനയ്ക്കു ലഭിച്ചത്. ഇതിനിടെ ഏഴു വിമാനങ്ങൾ പറക്കലിനിടയിൽ തകർന്നുവീണു. സുഖോയ് പോർവിമാനങ്ങൾ തേസ്പുർ ഉൾപ്പെടെ രാജ്യത്തെ മൂന്നു വ്യോമകേന്ദ്രങ്ങളിലാണുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP