Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2000 കോടി മുടക്കി അരുണാചലിലേയും അസമിനേയും ബന്ധിപ്പിക്കുന്ന പാലം തീർത്തത് ചൈനയെ നോട്ടമിട്ട്; അരുണാചലിൽ കണ്ണൂള്ള ചൈന അവിവേകം കാട്ടിയാൽ പട്ടാളനീക്കം ഇനി അനായാസം; ഇന്ത്യയിലെ ഏറ്റവും വലിയ പാലത്തിന്റെ കഥ ഇങ്ങനെ

2000 കോടി മുടക്കി അരുണാചലിലേയും അസമിനേയും ബന്ധിപ്പിക്കുന്ന പാലം തീർത്തത് ചൈനയെ നോട്ടമിട്ട്; അരുണാചലിൽ കണ്ണൂള്ള ചൈന അവിവേകം കാട്ടിയാൽ പട്ടാളനീക്കം ഇനി അനായാസം; ഇന്ത്യയിലെ ഏറ്റവും വലിയ പാലത്തിന്റെ കഥ ഇങ്ങനെ

ന്യൂഡൽഹി: അസംഅരുണാചൽ പ്രദേശ് സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ധോല സദിയ പാലത്തിലൂടെ വടക്ക് കിഴക്കൻ മേഖലയിൽ ഇന്ത്യയുടെ സൈനിക കരുത്തും കൂടും. അരുണാചലിനെ ചൊല്ലി പല അവകാശവാദങ്ങളും ചൈന ഉന്നയിക്കുന്നുണ്ട്. ഇത് കൂടി മനസ്സിലാക്കിയാണ് മോദി സർക്കാരിന്റെ ഇടപെടൽ. അരുണാചലിനെ ലക്ഷ്യമിട്ട് ചൈന സൈനിക നീക്കത്തിന് മുതിർന്നാണ് കാര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമാകും. അസമിൽ നിന്ന് അരുണാചലിലേക്ക് പോകാൻ കൃത്യമായ വഴികളില്ലായിരുന്നു. ബ്രഹ്മപുത്രയെ മറികടന്ന് മാത്രമേ അവിടെ എത്താൻ കഴിയൂ. പുതിയ പാലത്തിലൂടെ ഇത് മാറുകയാണ്. അതുകൊണ്ട് കൂടിയാണ് ഗതാഗതം മാത്രമല്ല ലക്ഷ്യമെന്ന വിലയിരുത്തലെത്തുന്നത്.

ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിത്തിനു കുറുകെയാണാണു ധോല സദിയ പാലം നിർമ്മിച്ചിരിക്കുന്നത്. അസമിലെ ധോലയിൽനിന്ന് അരുണാചൽ പ്രദേശിലെ സദിയയിലേക്കാണ് പാലം പണിതിരിക്കുന്നത്. നേരത്തേ, ഇതുവഴി ബ്രഹ്മപുത്ര നദി കടക്കണമെങ്കിൽ പകൽ സമയത്തെ ഫെറി കടത്ത് വഴി മാത്രമേ സാധിക്കുമായിരുന്നുള്ളൂ. പ്രളയകാലത്ത് ഇതും അസാധ്യമായിരുന്നു. അപ്പർ അസമും കിഴക്കൻ അരുണാചൽ പ്രദേശും തമ്മിൽ 24 മണിക്കൂറും ബന്ധം സ്ഥാപിക്കാൻ ധോല സദിയ പാലത്തിനാകും. അതായത് ഇനി രാത്രിയും അസമിൽ നിന്ന് അരുണാചലിലേക്ക് പോകാം. അസമിലെ ദേശീയപാത 37ലെ റുപായിയിൽനിന്ന് അരുണാചൽ പ്രദേശിലെ ദേശീയപാത 52ലെ മേക റോയിങ്ങിലേക്കുള്ള ദൂരം ചുരുക്കാനാകും. നിലവിൽ ആറു മണിക്കൂർ എടുത്തിരുന്ന യാത്ര ഒരു മണിക്കൂറായി ചുരുങ്ങും.

അസമിൽനിന്ന് അരുണാചലിൽ എത്താൻ കൃത്യമായ ഒരു പാതയില്ലായിരുന്നു. എന്നാലിപ്പോൾ അതിനും പരിഹാരമായിരിക്കുന്നു. രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോല സദിയ പാലത്തിന് ഒൻപതര കിലോമീറ്ററാണു നീളം. അസംഅരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കു മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള നടപടികളുടെ ഒരു ഭാഗവുമാണ് പാലം. ചൈനയുടെ നീക്കമറിഞ്ഞാൽ അതി വേഗം സൈന്യത്തെ അരുണാചലിൽ എത്തിക്കാൻ ഇന്ത്യയ്ക്കാകും. ചൈനീസ് അതിർത്തിയോടു ചേർന്നുള്ള പാലം, ടാങ്ക് അടക്കമുള്ള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാകും വിധമാണു നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞത് 60 കിലോ ടൺ ഭാരമുള്ള സൈനിക ടാങ്ക് വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് നിർമ്മാണം. അടിയന്തര സാഹചര്യത്തിൽ അസമിൽനിന്ന് ഇനി സൈന്യത്തിനു കരമാർഗം അരുണാചൽ പ്രദേശിലെത്താനുള്ള സമയത്തിൽ ഗണ്യമായ കുറവു വരും.

സൈന്യം അരുണാചലിലേക്കു പോകാനുപയോഗിക്കുന്ന വഴിയായ ധിൻജൻ ഡിവിഷനിൽനിന്ന് അരുണാചൽ പ്രദേശിലെ തേസുവിലേക്കു കുറഞ്ഞത് 10 മണിക്കൂറാണ് യാത്രയ്ക്കു വേണ്ടത്. 250 കിലോമീറ്ററാണ് റോഡ് ദൂരം. തേസുവിലെത്തിയിട്ടുവേണം അതിർത്തിയിലേക്കു നീങ്ങാൻ. പുതിയ പാലം വന്നതിലൂടെ സൈന്യത്തിന്റെ യാത്രാസമയം മൂന്ന് നാലു മണിക്കൂറായി ചുരുങ്ങും. സൈന്യത്തിന്റെ കൂടി ദീർഘകാല ആവശ്യമാണ് നടപ്പാകുന്നത്. മുംബൈയിലെ ബാന്ദ്ര വർളി സീലിങ്കിനെക്കാൾ 3.55 കിലോമീറ്റർ നീളമുള്ളതാണ് പാലം. 2010ൽ യുപിഎ സർക്കാരിന്റെ കാലത്താണ് പാലം പണി ആരംഭിച്ചത്. മോദി സർക്കാർ അധികാരത്തിലെത്തയതോടെ പാലം നിർമ്മാണത്തിന് വേഗം കൂട്ടി. വാജ്‌പേയ് സർക്കാരാണ് ഇത്തരത്തിലൊരു പാലത്തിന്റെ സാധ്യത മുന്നോട്ട് വച്ചത്. അരുണാചലുകാരെ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കുകയാണ് ഈ പാലത്തിന്റെ പ്രധാന ലക്ഷ്യം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളായതു കണക്കിലെടുത്ത് ആകെയുള്ള 182 തൂണുകൾക്കും സീസ്മിക് ബഫർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ നീളം മാത്രം 9.15 കിലോമീറ്ററാണ്. ഇരുവശത്തെയും അപ്രോച്ച് റോഡുകൾ ഉൾപ്പെടെ പദ്ധതിയുടെ ആകെ നീളം 28.50 കിലോമീറ്ററാണ്. 2,056 കോടി രൂപയാണ് ആകെ ചെലവ്. പദ്ധതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കേന്ദ്ര പാക്കേജിന്റെ കീഴിലുള്ള അരുണാചൽ പ്രദേശ് പാക്കേജ് ഓഫ് റോഡ്‌സ് ആൻഡ് ഹൈവേസിന്റെ ഭാഗമായിരുന്നു പാലം പണി. ദിവസവും 10 ലക്ഷത്തോളം രൂപയുടെ ഇന്ധന ലാഭം ഈ പാലം വന്നതുകൊണ്ടു ലഭിക്കുമെന്നാണു സർക്കാരിന്റെ അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP