Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹജ്ജ് സബ്‌സിഡി 2022ൽ അവസാനിപ്പിക്കും; സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൂടുതൽ ഹജ്ജ് ക്വാട്ട നൽകും; ഹജ്ജ് തീർത്ഥാടനത്തിൽ സർക്കാർ ഇടപെടൽ പരമാവധി കുറച്ചുള്ള പുതിയ നയം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ

ഹജ്ജ് സബ്‌സിഡി 2022ൽ അവസാനിപ്പിക്കും; സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൂടുതൽ ഹജ്ജ് ക്വാട്ട നൽകും; ഹജ്ജ് തീർത്ഥാടനത്തിൽ സർക്കാർ ഇടപെടൽ പരമാവധി കുറച്ചുള്ള പുതിയ നയം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ

മുംബൈ: കേന്ദ്രസർക്കാർ പുതിയ ഹജ്ജ് നയം താമസിയാതെ പ്രഖ്യാപിക്കും. വിമാനമാർഗം ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്കുള്ള സബ്സിഡി 2022-ഓടെ നിർത്തലാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് 2018 മുതൽ 2023 വരെയുള്ള കാലത്തേക്കുള്ള ഹജ്ജ് നയത്തിന് കേന്ദ്രം രൂപം നൽകുന്നത്. ദേശീയ ഹജ്ജ് നയത്തിനായുള്ള വിദഗ്ധസമിതി പുതിയ ശുപാർശകൾ തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കുള്ള ഹജ്ജ് സീറ്റുകളുടെ വിഹിതം 30 ശതമാനമായി വർധിപ്പിക്കാനും യാത്രക്കാരുടെ പുറപ്പെടൽ കേന്ദ്രങ്ങളുടെ എണ്ണം ഒമ്പതായി വെട്ടിച്ചുരുക്കാനും നീക്കമുണ്ട്. സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും അടുത്ത അഞ്ചു വർഷത്തേക്കുള്ള ഹജ്ജ് നയം പ്രഖ്യാപിക്കുകയെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി.

സബ്സിഡി അവസാനിപ്പിക്കുകയെന്നതാവും പുതിയ ഹജ്ജ് നയത്തിന്റെ കാതൽ. കേന്ദ്രസർക്കാറിലെ മുൻസെക്രട്ടറി അഫ്സൽ അമാനുള്ളയുടെ നേതൃത്വത്തിലുള്ള സമിതി ശനിയാഴ്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് മന്ത്രിക്ക് ശുപാർശകൾ സമർപ്പിച്ചത്. വിദഗ്ധസമിതിയുടെ പത്രക്കുറിപ്പിൽ സബ്സിഡിയെക്കുറിച്ച് പരാമർശമൊന്നുമില്ല. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഹജ്ജ് കമ്മിറ്റികൾ വഴിയും സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയുമാണ് ഇന്ത്യയിൽനിന്ന് ഹജ്ജ് തീർത്ഥാടകർ പോകുന്നത്. നിലവിൽ 75 ശതമാനം സീറ്റുകൾ ഹജ്ജ് കമ്മിറ്റികൾക്കും 25 ശതമാനം സ്വകാര്യ ഓപ്പറേറ്റർമാർക്കുമാണ് നൽകുന്നത്. ഇത് 70:30 അനുപാതത്തിലേക്കു മാറ്റണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ.

സംസ്ഥാനങ്ങൾക്കുള്ള ഹജ്ജ്ക്വാട്ട തീരുമാനിക്കുമ്പോൾ മുസ്ലിം ജനസംഖ്യാനുപാതത്തോടൊപ്പം അതത് സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷകരുടെ എണ്ണവും പരിഗണിക്കണം. ഇത് കേരളത്തിന് കൂടുതൽ അവസരങ്ങൾ ഉറപ്പുവരുത്തും. അപേക്ഷകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാവണം ക്വാട്ടയെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എഴുപതു വയസ്സു കഴിഞ്ഞവർക്കും നാലാംവട്ട അപേക്ഷകർക്കുമുണ്ടായിരുന്ന സംവരണം എടുത്തുകളയണമെന്നും സ്ത്രീകൾക്ക് കൂട്ടുപോകുന്നതിനുള്ള മെഹ്റംക്വാട്ട 200-ൽ നിന്ന് 500 ആയി ഉയർത്തണമെന്നും നിർദ്ദേശമുണ്ട്. 45 വയസ്സു കഴിഞ്ഞ സ്ത്രീകൾ നാലോ അതിലധികമോ ഉള്ള സംഘങ്ങളായി പോകുമ്പോൾ മെഹ്റം നിർബന്ധമില്ലെന്ന് സമിതി നിർദ്ദേശിക്കുന്നു.

ഹജ്ജ് യാത്രക്കാർക്ക് പുറപ്പെടുന്നതിനുള്ള എംബാർക്കേഷൻ പോയന്റുകളുടെ എണ്ണം നിലവിലെ 21-ൽനിന്ന് ഒമ്പതാക്കി ചുരുക്കാനാണ് നിർദ്ദേശം. ഡൽഹി, ലഖ്നൗ, കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നിവയാണ് സമിതി നിർദ്ദേശിക്കുന്ന കേന്ദ്രങ്ങൾ. സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ പ്രവർത്തനവും അവർക്കെതിരേയുള്ള പരാതികളും പരിഗണിക്കുന്നതിന് വിദഗ്ധ സമിതിയുണ്ടാക്കണം. കപ്പൽമാർഗമുള്ള ഹജ്ജ് യാത്ര പുനരാംഭിക്കുന്നതിനെക്കുറിച്ച് സൗദി സർക്കാറുമായി കൂടിയാലോചിക്കണമെന്നും ആവശ്യപ്പെടുന്നു.

ഉംറ തീർത്ഥാടനത്തെയും സിറിയ, ഇറാൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള തീർത്ഥാടനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഹജ്ജ് കമ്മിറ്റി നിയമം ഭേദഗതി ചെയ്യണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP