ന്യൂമോണിയ മാറ്റാൻ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ ശരീരം മുഴുവൻ പഴുപ്പിച്ച കത്തി കൊണ്ട് പൊള്ളിച്ചു; മധ്യപ്രദേശിലെ ക്രൂരതയുടെ കഥ പറഞ്ഞ് ലോക മാദ്ധ്യമങ്ങൾ
December 10, 2014 | 09:05 AM IST | Permalink

സ്വന്തം ലേഖകൻ
മധ്യപ്രദേശിൽ മന്ത്രവാദ ചികിത്സ നടത്തിയ മുറി വൈദ്യൻ ന്യൂമോണിയ മാറാൻ രണ്ടു മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ പഴുപ്പിച്ച കത്തി കൊണ്ട് 40 തവണ പൊള്ളിച്ചു. ഗുരുതരമായ അണുബാധയേറ്റ കുഞ്ഞ് ഇപ്പോൾ ആശുപത്രിയിലാണ്. മധ്യപ്രദേശിലെ ഷോപൂറിലാണ് സംഭവം. 22-കാരിയായ അമ്മ സോമവതി സെഹേരിയയും ഭർത്താവ് 23-കാരൻ ഗിരുവും ചേർന്നാണ് കുഞ്ഞിനെ ന്യൂമോണിയ മാറ്റാനായി മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. നേരത്തെ ഇവരുടെ ഒരു കുഞ്ഞ് ന്യൂമോണിയ ബാധിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഈ രോഗം തനിക്കു ഭേദപ്പെടുത്താൻ കഴിയുമെന്ന് മന്ത്രവാദി ഇവരെ വിശ്വസിപ്പിച്ചതായിരുന്നു. പതിവു പോലെ ഈ സംഭവവും വിദേശ മാദ്ധ്യമങ്ങൾ ആഘോഷമാക്കി.
മന്ത്രവാദി കുഞ്ഞിന്റെ വയറിനു പുറത്താണ് 40 തവണ പഴുപ്പിച്ച കത്തി വച്ച് പൊള്ളിച്ചത്. ഇതു രോഗം മാറ്റുമെന്നായിരുന്നു ഇയാളുടേ വാദം. പക്ഷേ സ്ഥിതി മോശമാകുകയാണുണ്ടായത്. കുട്ടിക്ക് പിന്നീട് കടുത്ത പനി കൂടി വന്നതോടെയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പൊള്ളലിനും ന്യൂമോണിയയ്ക്കും ചികിത്സ നടത്തിയ ഡോക്ടർ കുഞ്ഞിന് ഹൃദയ സംബന്ധമായ വൈകല്യമുണ്ടെന്നും കണ്ടെത്തി. നവജാത ശിശുക്കളിൽ ന്യൂമോണിയ സാധാരണയാണെങ്കിലും കുഞ്ഞിന് ഹൃദയത്തിൽ ദ്വാരവുമുണ്ടായിരുന്നെന്ന് ഡോക്ടർ ഗോവിന്ദ് സിങ് പറഞ്ഞു. ഇവിടെ നിന്നും പിന്നീട് മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
സെഹരിയ എന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇവർ ഇപ്പോഴും മന്ത്രവാദികളെയാണ് ആശ്രയിക്കുന്നത്. ഇവർക്കിടയിൽ കത്തി പഴുപ്പിച്ച് പൊള്ളിക്കുന്ന ചികിത്സയും സാധാരണയാണ്. സെഹരിയ വിഭാഗക്കാർ കൂടുതലുള്ള മേഖലയിൽ ഈ ചികിത്സാ മുറ വ്യാപകമാണെന്നും വർഷത്തിൽ രണ്ടു മൂന്ന് ഇത്തരം കേസുകൾ താൻ കൈകാര്യം ചെയ്യാറുണ്ടെന്നും ഡോക്ടർ ഗോവിന്ദ് സിങ് പറയുന്നു.
