യുപിയിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തിൽ മരണം 104 കടന്നതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലേയും സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി; 'സർക്കാരുകളുടെ പിന്തുണയില്ലാതെ അനധികൃത മദ്യവ്യവസായം തഴച്ച് വളരില്ല'; മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നത് ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക; ഇതുവരെ 200ൽ അധികം പേർ അറസ്റ്റിലായെന്നും പൊലീസ്
February 11, 2019 | 07:41 AM IST | Permalink

മറുനാടൻ ഡെസ്ക്
ലക്നൗ: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തിൽ മരണം 104 കടന്നതിന് പിന്നാലെ ഇരു സംസ്ഥാനങ്ങളിലേയും ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഐഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇരു സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സർക്കാരിന്റെ പിന്തുണയില്ലാതെ ഇവിടെ അനധികൃതമായിട്ടുള്ള മദ്യവ്യവസായം തഴച്ചു വളരില്ലെന്നും സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടി ഉടൻ ശിക്ഷ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ദുരന്തത്തെ തുടർന്ന് മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നത് ഞെട്ടിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
മദ്യം കഴിച്ചതിന് പിന്നാലെ ചികിത്സയിലുള്ള 14 പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. ഇരുസംസ്ഥാനങ്ങളിൽനിന്നും വൻ വ്യാജമദ്യശേഖരം പൊലീസ് പിടിച്ചെടുത്തു. ഇരുനൂറിലധികം പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 32 പേരാണു മരിച്ചത്. യുപിയിലെ സഹാറൻപുരിൽ 40 പേരും കിഴക്കൻ യുപിയിലെ ഖുശിനഗരിൽ 9 പേരും മരിച്ചു.
വിഷമദ്യ ദുരന്തത്തെച്ചൊല്ലി രാഷ്ട്രീയ വിവാദവും ഇപ്പോൾ ഉയരുകയാണ്. അനധികൃത മദ്യ നിർമ്മാണത്തിനും വിപണനത്തിനും എതിരെ പ്രതിപക്ഷം നൽകിയ മുന്നറിയിപ്പുകൾ സർക്കാർ ചെവിക്കൊണ്ടില്ലെന്ന് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. സംസ്ഥാനം ഭരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന വാസ്തവം ബിജെപി അംഗീകരിക്കണമെന്നും അഖിലേഷ് പറഞ്ഞിരുന്നു.
എന്നാൽ സംസ്ഥാനത്ത് മുമ്പുണ്ടായ പല മദ്യദുരന്തങ്ങൾക്കും പിന്നിൽ എസ്പി നേതാക്കളും ഉണ്ടായിരുന്നുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. സംഭവത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
