Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ദിരാഗാന്ധിയുടെ വൈരനിര്യാതന ബുദ്ധി മോദിയും പരീക്ഷിക്കുമോ? ജസ്റ്റിസ് ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആക്കാൻ സമ്മതിക്കില്ലെന്ന് റിപ്പോർട്ട്; സുപ്രീം കോടതി ജഡ്ജിമാർ രണ്ട് ഗ്രുൂപ്പായി ചേരിതിരിഞ്ഞു; നാല് ജഡ്ജിമാർ അഴിച്ചുവിട്ട കൊടുങ്കാറ്റ് ഇപ്പോഴും അടങ്ങാതെ കറങ്ങിത്തിരിയുന്നു

ഇന്ദിരാഗാന്ധിയുടെ വൈരനിര്യാതന ബുദ്ധി മോദിയും പരീക്ഷിക്കുമോ? ജസ്റ്റിസ് ഗൊഗോയിയെ ചീഫ് ജസ്റ്റിസ് ആക്കാൻ സമ്മതിക്കില്ലെന്ന് റിപ്പോർട്ട്; സുപ്രീം കോടതി ജഡ്ജിമാർ രണ്ട് ഗ്രുൂപ്പായി ചേരിതിരിഞ്ഞു; നാല് ജഡ്ജിമാർ അഴിച്ചുവിട്ട കൊടുങ്കാറ്റ് ഇപ്പോഴും അടങ്ങാതെ കറങ്ങിത്തിരിയുന്നു

ന്യൂഡൽഹി: സ്വതന്ത്രമായി നിലനിൽക്കുന്ന സംവിധാനാണ് സുപ്രീംകോടതിയെന്ന് പറയുമ്പോഴും കാലാകാലങ്ങലായി ഇന്ത്യയിൽ ഭരിക്കുന്ന നേതാക്കൾക്ക് ചെറുതായല്ലാത സ്വാധീനം കോടതിയിലും ജഡ്ജിമാരുടെ നിയമന കാര്യത്തിലും ഉണ്ടെന്നത് വാസ്തവണാണ്. ഇന്ദിരാ ഗാന്ധിയെ പോലുള്ള ഭരണാധികാരികൾ തങ്ങൾക്ക് ഇഷ്ടമല്ലാത്ത ജഡ്ജിമാരെ പലവിധത്തിലും മെരുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ രംഗത്തിറങ്ങിയത് കേന്ദ്രസർക്കാരിന് കൂടി തിരിച്ചടിയായിട്ടുണ്ട്. ജനാധിപത്യത്തിനും ഭീഷണിയെന്ന കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. എതിർപ്പുയർത്തിയ ജഡ്ജിമാരുടെ കൂട്ടത്തിൽ ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയു ഉൾപ്പെടും. എന്നാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാൻ കൂടുതൽ സാധ്യതയുള്ളത് ഗൊഗോയിക്കാണ്. എന്നാൽ, അദ്ദേഹത്തെ നിയമിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വ്യത്യസ്ത നിലപാട് സ്വീകരിക്ുകമോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

സുപ്രീം കോടതി ന്യായാധിപന്മാർ മാധ്യമസമ്മേളനം വിളിക്കുകയോ നിലപാടുകൾ പരസ്യപ്പെടുത്തുകയോ ചെയ്യാറില്ല. കീഴ്‌വഴക്കത്തിലൂടെ അരക്കിട്ടുറപ്പിച്ച അച്ചടക്ക സംഹിതയുടെ ലംഘനമാണത്. ജസ്റ്റിസ് കർണനെതിരെ ജസ്റ്റിസ് ഗൊഗോയ് ഉൾപ്പെട്ട ബെഞ്ച് കണ്ടെത്തിയ പ്രധാന കുറ്റങ്ങളിലൊന്ന് അതുതന്നെയായിരുന്നു. അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടതു നിലവിൽ ഏറ്റവും സീനിയറായ ഗൊഗോയിയാണ്. മറ്റു മൂന്നുപേരും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്ഥാനമൊഴിയും മുൻപേ പിരിയും. അടുത്തകാലത്തെങ്ങും സീനിയോരിറ്റി മറികടന്നു ചീഫ് ജസ്റ്റിസ് നിയമനമുണ്ടായിട്ടില്ല.

ചീഫ് ജസ്റ്റിസും മുതിർന്ന നാലു ജഡ്ജിമാരുമടങ്ങുന്ന കൊളീജിയത്തിന്റെ അധികാര പരിധിയിൽ മാത്രം വരുന്ന കാര്യമാണത്. എങ്കിലും അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾക്കുള്ള സ്വാതന്ത്ര്യമാണു സർക്കാരിന് അപ്രതീക്ഷിതമായി ലഭ്യമാകുന്നത്. രണ്ടു 'മറികടന്നു നിയമനങ്ങൾ' ആണു സുപ്രീം കോടതിയുടെ ചരിത്രത്തിലുള്ളത്. മുതിർന്ന മൂന്നുപേരെ മറികടന്നു ചീഫ് ജസ്റ്റിസിനെ നിയമിച്ചത് 1973 ഏപ്രിലിൽ വൻവിവാദത്തിനു വഴിവച്ചു. ചീഫ് ജസ്റ്റിസ് മിത്ര സിക്രി സ്ഥാനമൊഴിയുന്നതിന്റെ തലേന്ന് താരതമ്യേന ജൂനിയറായ ജസ്റ്റിസ് എ.എൻ.റേയെ ചീഫ് ജസ്റ്റിസായി പ്രഖ്യാപിക്കുകയായിരുന്നു. അതിൽ പ്രതിഷേധിച്ചു ജസ്റ്റിസുമാരായ ജെ.എം.ഷെലാത്ത്, കെ.എസ്.ഹെഗ്‌ഡെ, എ.എൻ.ഗ്രോവർ എന്നിവർ രാജിവച്ചു.

പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന ചീഫ് ജസ്റ്റിസ് സിക്രിയും ഇവരോടൊപ്പം രാജി നൽകി. കേശവാനന്ദഭാരതി കേസിൽ ഈ ജഡ്ജിമാർ ഉൾപ്പെടെയുള്ള ബെഞ്ച് സർക്കാരിനെതിരെ വിധിയെഴുതിയതാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രകോപിപ്പിച്ചത്. ''ചീഫ് ജസ്റ്റിസ് സിക്രിയുടെ യാത്രയയപ്പു സൽക്കാരം കഴിഞ്ഞു വീട്ടിലെത്തിയ ജസ്റ്റിസ് ഷെലാത്തിന്, ജസ്റ്റിസ് ഹെഗ്‌ഡെയുടെ അടിയന്തര ഫോൺവിളി വന്നു. എ.എൻ.റേയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചെന്ന് ഓൾ ഇന്ത്യാ റേഡിയോ വാർത്തയിൽ കേട്ടതിനു പിന്നാലെയായിരുന്നു അത്... പിറ്റേന്നു വിരമിക്കേണ്ടിയിരുന്ന സിക്രി ഉൾപ്പെടെ നാലുപേരും കൈകൊണ്ടെഴുതിയ രാജിക്കത്തുകൾ രാഷ്ട്രപതിക്കയച്ചു.'' (ഗ്രാൻവിൽ ഓസ്റ്റിൻ രചിച്ച 'വർക്കിങ് എ ഡെമോക്രാറ്റിക് കോൺസ്റ്റിറ്റിയൂഷൻ' എന്ന പുസ്തകത്തിൽനിന്ന്)

1977ൽ ജസ്റ്റിസ് എം.എച്ച്.ബേഗിനെ ചീഫ് ജസ്റ്റിസ് ആക്കിയതു ജസ്റ്റിസ് എച്ച്.ആർ.ഖന്നയെ മറികടന്നാണ്. രാജി സമർപ്പിച്ചു ഖന്നയും പ്രതികരിച്ചു. ജബൽപുർ എഡിഎം കേസിലെ ഖന്നയുടെ വിഖ്യാതമായ വിമതസ്വരമാണു ഭരണകൂടത്തെ ചൊടിപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്തും ജീവിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങൾ നിലനിൽക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യൂനപക്ഷ നിലപാട്. എന്നാൽ, അടുത്തകാലത്തെങ്ങും 'മറികടക്കൽ നയം' പ്രയോഗിക്കാൻ സർക്കാരുകൾ മുതിർന്നിട്ടില്ല.

ചേരി തിരിഞ്ഞ് ജഡ്ജിമാർ

സുപ്രീം കോടതിയിലെ നാല് ജഡ്ജിമാർ തുറന്നുവിട്ട കൊടുങ്കാറ്റിന്റെ കോലാഹലങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ജഡ്ജിമാരുടെ രണ്ട് ചേരി തന്നെ കോടതിയിൽ രൂപം കൊണ്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൊത്തം 25 ജഡ്ജിമാരാണ് ഇപ്പോൾ സുപ്രീം കോടതിയിലുള്ളത്. വിവാദത്തിൽ പരസ്യമായി ഉൾപ്പെടാത്ത 20 പേർക്കിടയിൽ പ്രശ്നങ്ങളെക്കുറിച്ചു വ്യത്യസ്ത നിലപാടാണുള്ളത്. ചിലർ പൂർണമായി ചീഫ് ജസ്റ്റിസിന്റെ പക്ഷത്താണ്.

ചിലർ മറുപക്ഷത്തും. മറ്റു ചിലർ, നാലു പേർ ഉന്നയിച്ചതു പ്രസക്തമായ പ്രശ്നമാണെങ്കിലും വാർത്താസമ്മേളനം വേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരാണ്. വാർത്താസമ്മേളനം നടത്തുന്നതിനു മുൻപ് തങ്ങളോട് ആലോചിക്കാമായിരുന്നു എന്നു കരുതുന്നവരുമുണ്ട്. മാധ്യമങ്ങളോടു പറയുന്നതിനു പകരം, രാഷ്ട്രപതിക്കു മുന്നിൽ വിഷയം അവതരിപ്പിക്കുന്നതായിരുന്നു ഉചിതമെന്ന അഭിപ്രായമുള്ളവരുമുണ്ട്.

രാഷ്ട്രപതിയെ അറിയിച്ചാൽ വിഷയത്തിന്റെ ഗൗരവം കൂടുമായിരുന്നുവത്രേ. എന്നാൽ, നിയമനഅധികാരി എന്നതിനപ്പുറം, ജുഡീഷ്യറിയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ രാഷ്ട്രപതിക്ക് അധികാരമില്ലാത്തതിനാൽ ആ വഴി വേണ്ടെന്ന വിലയിരുത്തലിലാണു നാലു ജഡ്ജിമാരും നീങ്ങിയതെന്നാണു സൂചന.

കടുത്ത നടപടിയെന്ന തിരിച്ചറിവോടെതന്നെയാണു വാർത്താസമ്മേളനം വിളിച്ചു ജനങ്ങൾക്കു മുൻപാകെ വിഷയമവതരിപ്പിക്കാൻ തീരുമാനിച്ചത്. കടുത്ത നടപടിയെടുക്കാൻ തക്കതായ രീതിയിൽ സ്ഥിതി വഷളായിരുന്നു എന്നു വിലയിരുത്താമെന്നു ജഡ്ജിമാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ സൂചിപ്പിച്ചു. കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നു തീരുമാനിക്കുന്നതിൽ ചീഫ് ജസ്റ്റിസ് അധികാരം ദുർവിനിയോഗിക്കുന്നുവെന്നതാണു നാലു ജഡ്ജിമാരും ഉന്നയിച്ച പ്രധാന ആരോപണം. ജനാധിപത്യവും ജുഡീഷ്യറിയും അപകടത്തിലാണെന്നും ചീഫ് ജസ്റ്റിസിനെ കുറ്റവിചാരണ ചെയ്യണമോയെന്നു രാജ്യം തീരുമാനിക്കട്ടെയെന്നുമാണു ജസ്റ്റിസ് ചെലമേശ്വർ കഴിഞ്ഞ ദിവസം പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP