Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥയും തമാശയും പറഞ്ഞ് ചിരിച്ച് കളിച്ച് മാതൃകാ അദ്ധ്യാപകനായി; ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കൊണ്ട് മോദി കുട്ടികളുടെ പ്രധാനമന്ത്രിയായി

കഥയും തമാശയും പറഞ്ഞ് ചിരിച്ച് കളിച്ച് മാതൃകാ അദ്ധ്യാപകനായി; ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ കൊണ്ട് മോദി കുട്ടികളുടെ പ്രധാനമന്ത്രിയായി

പ്രസംഗത്തിലൂടെ ആരാധകരെ സൃഷ്ടിക്കാൻ നരേന്ദ്ര മോദിക്കുള്ള കഴിവ് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കണ്ടതാണ്. ഇന്ത്യയിലെമ്പാടുമുള്ള വോട്ടർമാർ ആ വാഗ്‌ദ്ധോരണയിൽ ആകൃഷ്ടരായപ്പോൾ, രാജ്യത്ത് മോദി ഒരു തരംഗമായി മാറി. എന്നാൽ, കൗശലക്കാരനായ രാഷ്ട്രീയക്കാരൻ മാത്രമല്ല, കുട്ടികളെ സ്‌നേഹിക്കുന്ന അവർക്കൊപ്പം നിൽക്കുന്ന അദ്ധ്യാപകനാകാനും തനിക്കാകുമെന്ന് മോദി തെളിയിച്ചു. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലൂടെ രാജ്യത്തെ ലക്ഷക്കണക്കിന് കുട്ടികൾക്കിടയിൽ മോദി പുതിയൊരു തരംഗമായി. 

പ്രധാനമന്ത്രിയുടെ തലപ്പൊക്കമോ ഗാംഭീര്യമോ ഒന്നുമില്ലാതെ, കുട്ടികളോട് തമാശ പറഞ്ഞും കഥ പറഞ്ഞും ചിരിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന അദ്ധ്യാപകനായാണ് മോദി മാറിയത്. ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ കുട്ടികളുടെ നിസ്സാരമെന്ന് കരുതാവുന്ന സംശയങ്ങൾക്ക് അവരുടെ ഭാഷയിൽ മോദി മറുപടി നൽകി. ഡൽഹിയിലെ മനേക് ഷാ ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ അതിന് നേരിട്ട് സാക്ഷ്യം വഹിച്ചപ്പോൾ, രാജ്യത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ കുട്ടികളുമായി വീഡിയോ കോൺഫറൻസിലൂടെയും അദ്ദേഹം സംസാരിച്ചു. 

ഉപദേശങ്ങളും തമാശകളും നിറഞ്ഞതായിരുന്നു മോദിയുടെ പ്രഭാഷണം. തന്റെ കുട്ടിക്കാലത്തെ കഥകൾ ഓർത്തെടുത്ത് അത് കുട്ടികളുമായി പങ്കുവച്ച മോദി എന്തുചെയ്യുമ്പോഴും കുട്ടികൾ കുട്ടിത്തം കൈവിടരുതെന്ന് അവരെ ഓർമിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകരായി മാറാൻ വേണ്ടിയാണ് കുട്ടികൾ പഠിക്കേണ്ടതെന്ന് മോദി പറഞ്ഞു. ഗൂഗിളിൽനിന്നല്ല, പുസ്തകങ്ങളിൽനിന്ന് വായിച്ച് വിവരമുണ്ടാക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണു താൻ ഊന്നൽ നൽകുന്നതെന്നു പറഞ്ഞ മോദി, ഒരു പെൺകുട്ടിക്കു വിദ്യാഭ്യാസം ലഭിച്ചാൽ സ്വന്തം കുടുംബത്തിനും വിവാഹം കഴിച്ചു പോകുന്ന കുടുംബത്തിനും അത് അറിവ് പകരുമെന്ന് വ്യക്തമാക്കി. പെൺകുട്ടികൾ കൊഴിഞ്ഞു പോകുന്നതു സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തതു കൊണ്ടാണ്. എല്ലാ സ്‌കൂളുകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഒരുക്കണമെന്നു താൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇത് ഉടൻ പ്രാവർത്തികമാകുമെന്നും പ്രധാനമന്ത്രി കുട്ടികളോടായി പറഞ്ഞു.

ബിരുദങ്ങൾ നേടുക മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസത്തിലും മികവുള്ളവരായി കുട്ടികൾ മാറണമെന്ന് മോദി ആവശ്യപ്പെട്ടു. ജപ്പാൻ സന്ദർശനത്തിൽനിന്ന് താൻ മനസ്സിലാക്കിയ കാര്യങ്ങളും സാങ്കേതിക ശേഷിയുള്ള തലമുറയുടെ പ്രാധാന്യവും മോദി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. കുട്ടിക്കാലം ആസ്വദിച്ച് വളരാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കണമെന്ന് രക്ഷിതാക്കളെ ഉപദേശിക്കാനും മോദി മറന്നില്ല.

തിരുവനന്തപുരം പട്ടം സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയോട് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കിയിരുന്നു. താങ്കൾ ഒരു കുട്ടിയായിരുന്നെങ്കിൽ ബുദ്ധിമാനായ ഒരു കുട്ടിയാകാനാണോ കഠിനാദ്ധ്വാനത്തിലൂടെ ജയിക്കുന്ന കുട്ടിയാകാനാണോ താത്പര്യമെന്നായിരുന്നു ഒരു വിദ്യാർത്ഥിനി ചോദിച്ചത്. ഒരമ്മയ്ക്ക് സ്വന്തം കുട്ടികളോട് വിവേചനമില്ലാത്തതുപോലെ ഒരു അദ്ധ്യാപകൻ തന്റെ കുട്ടികളെ ഒരുപോലെ കാണണമെന്നായിരുന്നു മറുപടി.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (07-09-14 ഞായറാഴ്ച) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടൻ മലയാളിയുടെ ഓണാശംസകൾ - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP