Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊരിപ്പിടിച്ച കത്തിയുമായി കൊലവിളി നടത്തിയ യുവാവിനടുത്തേക്ക് ധൈര്യപൂർവം നടന്നു ചെന്ന് യുവതിയെ രക്ഷപെടുത്തിയ നിമ്മിക്ക് അഭിനന്ദന പ്രവാഹം; കണ്ണൂരുകാരിയായ നിമ്മി സ്റ്റീഫനെ അഭിനന്ദിച്ച് മതിവരാതെ സോഷ്യൽ മീഡിയയും

ഊരിപ്പിടിച്ച കത്തിയുമായി കൊലവിളി നടത്തിയ യുവാവിനടുത്തേക്ക് ധൈര്യപൂർവം നടന്നു ചെന്ന് യുവതിയെ രക്ഷപെടുത്തിയ നിമ്മിക്ക് അഭിനന്ദന പ്രവാഹം; കണ്ണൂരുകാരിയായ നിമ്മി സ്റ്റീഫനെ അഭിനന്ദിച്ച് മതിവരാതെ സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

സ്‌നേഹിച്ച പെൺകുട്ടിയെ നിർദ്ദയം കുത്തിയും സ്വയം കഴുത്തറുത്തും കൊലവിളിച്ചു നിന്ന യുവാവിന് ചുറ്റും നിന്നവർ ആ രംഗങ്ങൾ മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. കണ്ടു നിന്നവരിൽ രണ്ടുപേർ ധൈര്യപൂർവം മുന്നോട്ടു ചെന്നിരുന്നെങ്കിൽ ആ പെൺകുട്ടിക്ക് 12 കുത്തുകൾ ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. ഒടുവിൽ ആ പെൺകുട്ടിയെ രക്ഷപെടുത്താൻ ഒരു കണ്ണൂരുകാരി എത്തേണ്ടി വന്നു. മംഗളൂരു ദർളെഗട്ടെയിൽ നടുറോഡിൽ യുവാവ് യുവതിയെ അരിശം തീരുവോളം തുരുതുരാ കുത്തുന്ന വീഡിയോ രണ്ടുദിവസം മുന്നെയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. മനോനില കൈവിട്ടപോലെ കത്തിവീശുകയും സ്വയം കഴുത്തറുക്കുകയും ചെയ്ത യുവാവിനെ തടയാൻ കണ്ടുനിന്ന പലരും മടികാണിച്ചപ്പോൾ സധൈര്യം മുന്നോട്ടുവന്ന് അയാളെ പിടിച്ചുമാറ്റി, 12 കുത്തേറ്റ് അവശയായി പിടയുന്ന യുവതിയെ ആംബുലൻസിലേക്ക് എടുത്തുകയറ്റിയത് കെ.എസ്. ഹെഗ്‌ഡെ ആശുപത്രിയിലെ അത്യാഹിതവിഭാഗം സ്റ്റാഫ് നഴ്‌സായ നിമ്മിയാണ്.

പയ്യാവൂർ ഉപ്പുടന്ന കുളക്കാട്ട് സ്റ്റീഫന്റെയും തങ്കമ്മയുടെയും മുന്നു മക്കളിൽ ഇളയവളായ നിമ്മി നിട്ടെ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബി.എസ്സി. നഴ്‌സിങ് ജയിച്ചത്. നിമ്മി സ്റ്റീഫൻ ഇന്ന് ആതുരസേവനരംഗത്തിനാകെയും മലയാളികൾക്ക് മൊത്തവും കണ്ണൂരുകാർക്ക് പ്രത്യേകിച്ചും അഭിമാനത്തോടെ പറയാവുന്ന പേരാണ്. ഊരിപ്പിടിച്ച കത്തിക്ക് മുന്നിലേക്ക് കണ്ണൂരുകാർക്ക് നടന്നു ചെല്ലാൻ യാതൊരു മടിയുമില്ലെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു ഈ മാലാഖ. സ്വന്തം ജീവൻ പണയപ്പെടുത്തി നിമ്മിചെയ്ത ആ സത്കർമത്തിന് ഇന്നൊരു യുവതിയുടെ ജീവന്റെ വിലയുണ്ട്. ഒരു നഴ്‌സിന്റെ ജീവിതത്തിലെ അസുലഭനിമിഷത്തിലൂടെ കടന്നുപോവുകയാണ് നിമ്മി സ്റ്റീഫൻ. നിട്ടെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലറും ചാൻസലറും ആശുപത്രി മാനേജിങ് ഡയറക്ടറുമൊക്കെ നിമ്മിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുന്നു. ആശുപത്രിയിൽ നടന്ന ഡോക്ടേഴ്‌സ് ദിനാചരണത്തിൽ മാനേജിങ് ഡയറക്ടറ്റർ വിനയ് ഹെഗ്‌ഡെ നിമ്മിക്ക് കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു. കാണുന്നവരൊക്കെ കൈപിടിച്ച് അഭിനന്ദിക്കുന്നു.

സംഭവദിവസം വൈകീട്ട് 4.30. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് അത്യാഹിതവിഭാഗത്തിനു താഴെ നിന്ന് നിമ്മി നിലവിളി കേട്ടത്. ആശുപത്രി കോമ്പൗണ്ടിന് തൊട്ടടുത്ത റോഡിലാണ് സംഭവം. അത്യാഹിതവിഭാഗത്തിന്റെ ജനലിലൂടെ റോഡുകാണാം. ആദ്യം വാഹനാപകടം നടന്നുവെന്നാണ് കരുതിയത്. പിന്നീടാണ് സംഭവം അറിയുന്നത്. ഒരു യുവാവ് കത്തികൊണ്ട് നിലത്തുവീണുകിടക്കുന്ന യുവതിയെ നിരന്തരം കുത്തിക്കൊണ്ടിരിക്കുന്നു. അക്രമം തടയാനെത്തിയവരെ യുവാവ് കത്തിവീശി ഓടിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോളാണ് ഡ്യൂട്ടി ഡോക്ടർ ആംബുലൻസ് റെഡിയാക്കാൻ പറഞ്ഞത്. അത് കേട്ടമാത്രയിൽ നിമ്മിയും ആംബുലൻസിലേക്ക് ചാടിക്കയറി. നിമ്മിയും ഒരു അന്റൻഡറുമായി ആംബുലൻസ് ഞൊടിയിടയിൽ സ്ഥലത്തെത്തി.

നിമ്മി വണ്ടിയിൽനിന്ന് ചാടിയിറങ്ങി. ഒന്ന് പരിസരം വീക്ഷിച്ചു. യുവതിക്കുമേൽ കയറിയിരുന്ന് യുവാവ് കത്തി ഒരിക്കൽ കൂടെ ഉയർത്തിത്താഴ്‌ത്തി. പിന്നെ സ്വന്തം കഴുത്തിൽ കത്തികൊണ്ട് വരഞ്ഞു. യുവതി അലറിക്കരഞ്ഞു പിടയുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ നിമ്മി യുവാവിനരികിലേക്ക് നീങ്ങി. അത്യാഹിത വിഭാഗത്തിലെ ജനലിലൂടെ സഹപ്രവർത്തകർ വേണ്ട നിമ്മീ...പോകല്ലേ...എന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. അതൊന്നും നിമ്മി കേട്ടില്ല.

കഴുത്തിൽനിന്ന് രക്തം വാർന്ന് അവശനായിരുന്ന യുവാവിനെ യുവതിയിൽനിന്ന് നിമ്മി പിടിച്ചുമാറ്റി. അപ്പോഴേക്കും അതുവരെ നോക്കുകുത്തിപോലെനിന്ന ചിലർ സഹായത്തിനെത്തി. തത്ക്ഷണം യുവതിയുമായി ആംബുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു. യുവാവിനെ നിമ്മിയും മറ്റുചിലരും ചേർന്ന് എടുത്ത് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ഹെഗ്‌ഡെ ആശുപത്രിയിലെ അത്യാഹിതവിഭാഗം എല്ലാതരത്തിലും സജ്ജമായിരുന്നതായി നിമ്മി ഓർക്കുന്നു. അനസ്തേഷ്യ ഓർത്തോ സർജറി തുടങ്ങി എല്ലാ വിഭാഗത്തിലെ തലവൻ മാരും അവിടെ എന്തിനും തയ്യാറായെത്തിയിരുന്നു.

തിരികെ ആശുപത്രിയിൽ എത്തിയപ്പോൾ നിമ്മിയെ കാത്തിരുന്നത് സ്‌നേഹത്തിൽ പൊതിഞ്ഞ ശാസനകളായിരുന്നു. 'അല്ലെങ്കിലേ ജോലിസമയം കഴിഞ്ഞു. പോരാത്തതിന് എന്തും ചെയ്യാൻ മടിക്കാതെ കത്തിയുമായി നിൽക്കുന്ന ഒരാളുടെ അടുത്തേക്ക്... നീ എന്തുകണ്ടിട്ടാ..'- എനിക്കപ്പോ അങ്ങനെയാ ചെയ്യാൻ തോന്നിയത് എന്നുമാത്രം പറഞ്ഞ്, പരിക്കേറ്റ ഇരുവരെയും ചികിത്സിക്കുന്ന ഡോക്ടർമാരെ സഹായിക്കാൻ നിമ്മി പോയി.
അന്ന് തന്നെ ശകാരിച്ചവർ ഇന്ന് അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുകയാണെന്ന് നിമ്മി.

ജീവന് വേണ്ടിയുള്ള യാചനയിൽ മറ്റൊന്നും ഓർത്തില്ല

കുത്തേറ്റുപിടയുന്ന ആ യുവതിയുടെ ദയനീയ നോട്ടം കണ്ടാണ്, രക്ഷിക്കൂ എന്ന യാചന കേട്ടാണ് താൻ കത്തിപിടിച്ചുനിൽക്കുന്ന യുവാവിന്നരികിലേക്ക് പോയത് എന്ന് നിമ്മി പറയുന്നു. എങ്ങനെയെങ്കിലും രക്ഷിക്കുക അത് മാത്രമായിരുന്നു അപ്പോൾ മനസ്സിൽ.അപ്പോൾ ഞാൻ എന്നെ ഓർത്തതേയില്ല. അത്യന്തം അപകടകരമായിരുന്നു യുവതിയുടെ അവസ്ഥ. ആന്തരികാവയവങ്ങൾക്ക് മുറിവേറ്റ യുവതിയിൽ 75 കുപ്പി രക്തമാണ് കയറ്റിയത്. അവരിപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. യുവാവ് മനോരോഗ ചികിത്സാവാർഡിലാണ്.

സംഭവം നടക്കുന്നതിനു തൊട്ടടുത്ത് പത്തോളം യുവാക്കളുണ്ടായിട്ടും ആരും തടഞ്ഞില്ല. പലരും മൊബൈലിൽ വീഡിയോ പകർത്തുന്ന തിരക്കിലായിരുന്നു. ഒരാൾ മരിക്കാൻ കിടക്കുമ്പോൾ അത് വീഡിയോയിൽ പകർത്തുന്നത് കണ്ട് കഷ്ടം തോന്നി. അത് സോഷ്യൽ മീഡിയയിൽ ഇട്ട് അവർ ആനന്ദം കണ്ടെത്തുന്നു. 12 കുത്തേറ്റ മുറിവുകളാണ് യുവതിയുടെ ദേഹത്തുണ്ടായിരുന്നത്. വീഡിയോ എടുക്കുന്നതിനു പകരം മൂന്നു യുവാക്കളെങ്കിലും ഒരുമിച്ചുപോയാൽ അയാളെ കീഴ്‌പ്പെടുത്താമായിരുന്നു. അതുണ്ടായില്ല.

നഴിസിങ് തനിക്ക് ഇഷ്ടപ്പെട്ട പ്രൊഫഷനാണ് എന്ന് നിമ്മി പറയുന്നു. വിദേശത്ത് പോയി ജോലിചെയ്യണമെന്നാണ് ആഗ്രഹം. ചേട്ടന്മാരായ നിതിൻ (ഓഡിയോളജിസ്റ്റ്), മിതിൻ (എൻജിനീയർ) എന്നിവർ ദുബായിലാണ്. സംഭവം നടന്ന ദിവസം ഒട്ടേറെപ്പേർ സ്നേഹത്തോടെ വഴക്കുപറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ അവനവന്റെ ജീവൻ നോക്കി ഇടപെടാതെ മാറിനിൽക്കുകയാണ് വേണ്ടതെന്നൊക്കെ പലരും ഉപദേശിച്ചു. പക്ഷേ..ഇനിയും ഇത്തരമൊരു സംഭവമുണ്ടായാൽ, ഞാൻ അവിടെയുണ്ടായാൽ ഇടപെടും ഇതുപോലെ തന്നെ..എന്റെ മനസ്സ് പറയുന്നത് ഞാൻ ചെയ്യും..അത് പ്രത്യേകിച്ച് ഒരു ജീവൻ രക്ഷിക്കാനാണെങ്കിൽ തീർച്ചയായും -നിമ്മി തന്റെ നയം വ്യക്തമാക്കുന്നു.

അഭിമാനം മറച്ചുവെക്കാതെ കണ്ണൂരുകാർ

നിമ്മി സ്റ്റീഫന്റെ ധൈര്യം കണ്ണൂരിന്റെ പൊതു സ്വഭാവമാണ് എന്ന് ഓരോ കണ്ണൂരുകാരനും പറയും. ഊരിപ്പിടിച്ച കത്തികൾക്കിടയിലൂടെ നടന്ന കഥ പറയാൻ ഓരോ കണ്ണൂരുകാരനും കഴിയുമത്രേ. നിമ്മി സ്റ്റീഫന്റെ ധൈര്യത്തെ പുകഴ്‌ത്തിയുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ കുറവല്ല. കൊലക്കത്തിക്കുമുന്നിൽ നിന്ന് പെൺകുട്ടിയെ ചങ്കൂറ്റത്തോടെ രക്ഷപ്പെടുത്തി പയ്യാവൂരുകാരി നഴ്‌സ്...സായ്കുമാറിന്റെ ചോദ്യം- ഇത്ര ധൈര്യവും ചങ്കൂറ്റവും പെൺകുട്ടികളിൽ..? കണ്ണൂരുകാരികൂടിയായ മഞ്ജുവാരിയരുടെ മറുപടി- കണ്ണൂരുകാരിയാണ്... നിമ്മി സ്റ്റീഫനെ കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്ന ഒരു ട്രോളാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP