Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

18 കാരനായ വിദ്യാർത്ഥി പുതുതായി പരിചയപ്പെട്ട ഷൈനിയെ പ്രീതിപ്പെടുത്താൻ ബൈക്കിനു പിറകിൽ കയറ്റി ഇരുത്തി അഭ്യാസം കാണിച്ചു; തെറിച്ച് ലോറിക്കടിയിൽ വീണ് കൊല്ലപ്പെട്ടപ്പോൾ മുങ്ങി; ബംഗളൂരുവിൽ പിടിയിലായത് യുവാവും സുഹൃത്തും ബൈക്ക് ഉടമയായ പിതാവും

18 കാരനായ വിദ്യാർത്ഥി പുതുതായി പരിചയപ്പെട്ട ഷൈനിയെ പ്രീതിപ്പെടുത്താൻ ബൈക്കിനു പിറകിൽ കയറ്റി ഇരുത്തി അഭ്യാസം കാണിച്ചു; തെറിച്ച് ലോറിക്കടിയിൽ വീണ് കൊല്ലപ്പെട്ടപ്പോൾ മുങ്ങി; ബംഗളൂരുവിൽ പിടിയിലായത് യുവാവും സുഹൃത്തും ബൈക്ക് ഉടമയായ പിതാവും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: പബിൽ വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പ്രീതിപ്പെടുത്താൻ അവളെ ബൈക്കിൽ കയറ്റി റോഡിൽവച്ച് അഭ്യാസം കാട്ടുന്നതിനിടെ പെൺകുട്ടി തെറിച്ചുവീണ് പിന്നിൽവന്ന ട്രക്ക് കയറി മരിച്ചു. അഭ്യാസപ്രകടനം കാട്ടാൻ യമഹ ബൈക്ക് പരിഷ്‌കാരങ്ങൾ വരുത്തിയാണ് ഉപയോഗിച്ചതെന്നതിനാൽ ബൈക്കോടിച്ച വിദ്യാർത്ഥിക്കു പുറമെ അയാളുടെ കൂട്ടുകാരനും പിതാവും പൊലീസ് പിടിയിലായി.

ദിവസങ്ങൾക്കുമുമ്പ് പബിൽ ആഘോഷങ്ങൾക്കിടെ പരിചയപ്പെട്ട പെൺകുട്ടി ഇത്തരത്തിൽ ആൺസുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ ചുറ്റാൻ പോകുകയും അപകടത്തിൽ മരിക്കുകയും ചെയ്ത സംഭവമറിഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും ഞെട്ടിത്തരിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ബംഗളൂരുലെ തിരക്കേറിയ ഓൾഡ് മഡ്രാസ് റോഡിൽ കെആർ പുരത്തിന് സമീപത്തുവച്ചുണ്ടായ അപകടത്തിൽ ഷൈനി കിരൺ എന്ന പതിനെട്ടുകാരിയാണ് കൊല്ലപ്പെട്ടത്.

ഷൈനിയും മറ്റൊരു പെൺകുട്ടിയും മൂന്ന് ആൺകുട്ടികളും ഉൾപ്പെടെ അഞ്ചംഗ സംഘമാണ് മൂന്നു ബൈക്കുകളിലായി റോഡിൽ അഭ്യാസം നടത്തിയത്. സുഹൃത്ത് കീർത്തൻ റിച്ചിയുടെ ബൈക്കിലായിരുന്നു ഷൈനി. പെൺകുട്ടിയുടെ മുന്നിൽ ആളാവാൻ കീർത്തൻ ബൈക്കിന്റെ മുൻചക്രങ്ങളുയർത്തി അഭ്യാസത്തിന് ശ്രമിക്കുകയായിരുന്നു.

ഇതിനിടെ പിന്നോട്ടു വീണ ഷൈനി പിന്നിൽ വന്നിരുന്ന മിനി ട്രക്കിനടിയിൽ പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ഇതുകണ്ടതോടെ നാട്ടുകാർ എത്തുന്നതിനു മുമ്പ് കീർത്തനും മറ്റുള്ളവരും ബൈക്കോടിച്ച് രക്ഷപ്പെട്ടു.

പിന്നീട് പൊലീസ് പിടിയിലായ കീർത്തൻ തന്നെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 27നാണ് പെൺകുട്ടിയെ പബിൽവച്ച് പരിചയപ്പെട്ടതെന്നും അവളെ പ്രീതിപ്പെടുത്താനാണ് ബൈക്ക് റെയ്‌സ് നടത്തിയതെന്നും പൊലീസിനോട് പറഞ്ഞത്. ഇരുവരുടേയും രണ്ടാമത്തെ കൂടിക്കാഴ്ചയിലാണ് അപകടമുണ്ടായത്.

ഈ യാത്രയ്ക്കായി ഒരു സുഹൃത്തിന്റെ പരിഷ്‌കാരങ്ങൾ വരുത്തിയ ബൈക്കുമായാണ് കീർത്തൻ വന്നത്. തന്നെ മുറുകെ പിടിച്ചിരിക്കാൻ പറഞ്ഞെങ്കിലും പെൺകുട്ടി കേട്ടില്ലെന്നും അതാണ് അപകടത്തിന് കാരണമായതെന്നുമാണ് പതിനെട്ടുകാരനായ കീർത്തന്റെ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിട്ടുള്ളത്.

അപകടംകണ്ട് പേടിച്ചാണ് അവിടെനിന്ന് കടന്നുകളഞ്ഞതെന്നും കീർത്തൻ പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് ബൈക്ക് നൽകിയതിന് മൈനറായ സുഹൃത്തും ബൈക്കുടമയായ അയാളുടെ പിതാവും പിടിയിലായിട്ടുണ്ട്. സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങി അതിൽ വേഗതകൂട്ടുന്നതിനും അഭ്യാസങ്ങൾ നടത്തുന്നതിനുമായി പരിഷ്‌കാരങ്ങൾ വരുത്തിയായിരുന്നു കൊണ്ടുനടന്നിരുന്നത്. കഴിഞ്ഞവർഷവും കീർത്തൻ ഇത്തരത്തിൽ അഭ്യാസം നടത്തി അപകടം വരുത്തിവച്ചിരുന്നതായി പൊലീസ് പറഞ്ഞു.

സ്പോർട്സ് ബൈക്ക് ഉപയോഗിച്ച് അഭ്യാസം നടത്തി മറ്റൊരു വണ്ടിയിൽ ഇടിച്ചുകയറുകയായിരുന്നു. ആ അപകടത്തിൽ ആർക്കും പരിക്കേൽക്കാതിരുന്നതിനാൽ ആരും അത് ഗൗരവമായി എടുത്തില്ല. ഷൈനിയെ കണ്ടുമുട്ടിയപ്പോൾ അവളെ കയ്യിലെടുക്കാനായി താനൊരു പ്രസിദ്ധ സ്റ്റണ്ട് ആർട്ടിസ്റ്റാണെന്നാണ് കീർത്തൻ സ്വയം പരിചയപ്പെടുത്തിയത്. ഇതിൽ വീണുപോയ ഷൈനി ഇവനോടൊപ്പം ചുറ്റിക്കറങ്ങാൻ പോകുകയായിരുന്നു. ഇരുവരും തമ്മിൽ അതിനുശേഷം ഫോണിൽ ദിവസവും ദീർഘനേരം സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

വീട്ടുകാർ അറിയാതെയായിരുന്നു പെൺകുട്ടി പബിലും മറ്റും പോയിരുന്നതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി പഠിക്കുന്ന കോളേജ് കോറമംഗലയിലാണ്. വീട് അൾസൂരിലും. അപ്പോൾ അവൾ എങ്ങനെ ഓൾഡ് മഡ്രാസ് റോഡിൽ കെആർ പുരത്തിനടുത്ത് അപകടത്തിൽപ്പെട്ടുവെന്ന് അവർക്കും ആദ്യം മനസ്സിലായില്ല. പിന്നീടാണ് മകൾ സുഹൃത്തിനൊപ്പം കറങ്ങാൻ പോയപ്പോഴാണ് അപകടമുണ്ടായതെന്നും പബിൽ പോകാറുണ്ടായിരുന്നെന്നുമെല്ലാം വീട്ടുകാരും ബന്ധുക്കളും അറിയുന്നത്.

അപകടത്തിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഭ്യാസപ്രകടനത്തിന് കൂടെയുണ്ടായരുന്ന മറ്റു സുഹൃത്തുക്കൾക്കെതിരെയും കേസെടുക്കുമെന്ന് ഇന്ദിരാനഗർ പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP