നേരം വെളുക്കും മുൻപെ 27കാരൻ അടിച്ചു തകർത്തത് 25 വാഹനങ്ങൾ ! ആലപ്പുഴ നഗരത്തിലെ റോഡരികിൽ കിടന്ന വാഹനം തകർക്കാൻ കാരണം വാഹന ഇടപാടിൽ നഷ്ടം വന്ന വൈരാഗ്യം; ദിവസങ്ങളായി മുങ്ങിനടന്ന പ്രതിയെ കുടുക്കിയത് ഇരുന്നൂറോളം സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് ; വാഹനം തകർക്കാൻ ജാക്കിയും ലിവറുമായി ടൗണിൽ കറങ്ങിയത് പിക്കപ്പ് വാനിൽ
February 11, 2019 | 08:57 AM IST | Permalink

മറുനാടൻ ഡെസ്ക്
ആലപ്പുഴ : നേരം വെളുക്കും മുൻപ് ആലപ്പുഴ നഗരത്തിൽ 27കാരൻ അടിച്ചു തകർത്തത് 25ലധികം വാഹനങ്ങൾ. പിക്കപ്പ് വാനിൽ ജാക്കിലും ലിവറുമായി കറങ്ങി വിവിധ സ്ഥലങ്ങളിൽ കിടന്നിരുന്ന വാഹനങ്ങൾ തല്ലിതകർത്ത യുവാവ് കാട്ടിക്കൂട്ടിയത് അമ്പരിപ്പിക്കുന്നതാണ്. സംഭവത്തിൽ ആലപ്പുഴ വാർഡ് പുത്തുപറമ്പിൽ ശ്രീലാൽ (മിഥുൻ-27) ആണ് സൗത്ത് പൊലീസിന്റെ വലയിലായത്. ഈ മാസം ഏഴിനായിരുന്നു സംഭവം. പുലർച്ചെ നാലുമണിക്ക് ശേഷം പിക്കപ്പ് വാനിൽ ടൗണിലിറങ്ങിയ മിഥുൻ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ റോഡിൽ നിറുത്തിയിട്ടിരുന്നു വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നു.
ഉടമകൾ പരാതി നൽകിയതിന് പിന്നാലെ അന്വേഷണം ആരംഭിച്ചെങ്കിലും ആരാണ് പിന്നിലെന്ന് ആദ്യം തെളിവ് ലഭിച്ചിരുന്നില്ല. എന്നാൽ ഇതേ കേസുകളിൽ മുൻപ് പ്രതികളായവരുടെ വിവരങ്ങൾ ശേഖരിക്കകയും 200ൽ അധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനും പിന്നാലെ പ്രതിയാരെന്ന വിവരം ലഭിച്ചു. മിഥുൻ ഉപയോഗിച്ചിരുന്ന പിക്കപ് വാൻ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ആലപ്പുഴ ആർടിഒയുടെ സഹായത്തോടെ ജില്ലയിലെ നൂറ്റൻപതിലേറെ പിക്കപ് വാനുകളുടെ വിവരം ശേഖരിച്ചാണു പ്രതിയിലേക്ക് എത്തിയത്.
മിഥുന്റെ വാഹനം പിടികൂടിയ ശേഷം ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ നുണകൾ പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ താനാണ് വാഹനങ്ങൾ തകർത്തതെന്ന് പ്രതി സമ്മതിച്ചു. സെക്കണ്ട് ഹാൻഡ് വാഹനങ്ങൾ വിൽപന നടത്തുന്ന രാജേഷ് എന്നയാളുമായുള്ള വാഹന ഇടപാടിൽ ശ്രീലാലിന് 40000 രൂപ നഷ്ടം വന്നതിന്റെ വൈരാഗ്യമാണു കൃത്യത്തിലേക്കു നയിച്ചത്. കൊമ്മാടിക്കു സമീപം കടയുടെ മുൻവശത്തു നിർത്തിയിട്ടിരുന്ന രാജേഷിന്റെ വാഹനമാണ് ഇയാൾ ആദ്യം നശിപ്പിച്ചത്.
തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു വാഹനങ്ങൾ തകർക്കുകയായിരുന്നു. ഇഎസ്ഐ ജംക്ഷനു തെക്കു ഭാഗത്ത് തകർത്ത വാഹനത്തിന്റെ ഉടമയുമായും ശ്രീലാലിനു മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇയാൾ വാഹനങ്ങൾ അടിച്ചു തകർക്കാനുപയോഗിച്ച ജാക്കി ലിവറും പൈപ്പും കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്കു നൽകി. പൊതുമുതലുകൾ നശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിൽ സിഐ കെ.എൻ.രാജേഷ് , എസ്ഐമാരായ എം.കെ.രാജേഷ്, പ്രേംകുമാർ, സീനിയർ സിപിഒ ആർ.മോഹൻകുമാർ, സിപിഒമാരായ പ്രവീഷ്, സിദ്ദിഖ്, അരുൺകുമാർ, റോബിൻസൺ, വിജേഷ്, ജഗദീഷ്, മൻസൂർ, ആന്റണി ജോസഫ്, ലാലു അലക്സ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
