Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു തവണ ജയിൽ ചാടിയത് ഭൂഗർഭ സെൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്ന് പൊലീസ് വേഷത്തിൽ; അടുത്ത തവണ വൈദ്യുതി വേലിയുള്ള മതിൽ മുളയുടേയും കിടക്കവിരിയുടേയും സഹായത്തോടെ ചാടിക്കടന്ന്; സിനിമാ സ്‌റ്റൈലിൽ ജയിൽ ചാട്ടം പതിവാക്കിയ ജയശങ്കറിന്റെ കഥ സൈക്കോ ശങ്കർ സിനിമക്കും പ്രേരണയായി; അഴിക്കുള്ളിൽ ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് 30 ബലാത്സംഗവും 15 കൊലപാതകവും ചെയ്ത കൊടുംകൊറ്റവാളി

ഒരു തവണ ജയിൽ ചാടിയത് ഭൂഗർഭ സെൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്ന് പൊലീസ് വേഷത്തിൽ; അടുത്ത തവണ വൈദ്യുതി വേലിയുള്ള മതിൽ മുളയുടേയും കിടക്കവിരിയുടേയും സഹായത്തോടെ ചാടിക്കടന്ന്; സിനിമാ സ്‌റ്റൈലിൽ ജയിൽ ചാട്ടം പതിവാക്കിയ ജയശങ്കറിന്റെ കഥ സൈക്കോ ശങ്കർ സിനിമക്കും പ്രേരണയായി; അഴിക്കുള്ളിൽ ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തത് 30 ബലാത്സംഗവും 15 കൊലപാതകവും ചെയ്ത കൊടുംകൊറ്റവാളി

മറുനാടൻ ഡസ്‌ക്

സേലം: ബലാത്സംഗ കേസുകളിലുടേയും കൊലപാതക പരമ്പരകളിലൂടെയും തമിഴ്‌നാടിനെയും കർണ്ണാടകത്തെയും വിറപ്പിച്ച സീരിയൽ കൊലയാളി ജയശങ്കർ ആത്മഹത്യ ചെയ്തു. പരപ്പാന അഗ്രഹാരം ജയിലിൽ കഴിയവേ ബ്ലെയിഡുപയോഗിച്ച് കഴുത്ത് മുറിച്ചാണ് ജയശങ്കർ ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച വെളുപ്പിനാണ് ഇയാൾ ഷേവിങ് ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ചത്.

ഇദ്ദേഹത്തിനൊപ്പമുള്ള മറ്റ് ചിലരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശങ്കറിനെ രാവിലെ 2.15 ഓടെ കണ്ടെത്തിയത്. ഉടൻ തന്നെ ജയിൽ ഡോക്ടർ വരികയും ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നു. ബംഗളൂരിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശങ്കർ രാവിലെ 5.10 ഓടെ മരിച്ചു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജയിൽ സൂപ്രണ്ട് ഉത്തരവിട്ടു. ജയിലിലെ ബാർബറുടെ അടുത്ത് നിന്നും ഇയാൾ ബ്ലേഡ് മോഷ്ടിച്ചതാവാമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടൽ. ഇയാളുടെ ജീവിതത്തെ ആസ്പദമാക്കി കഴിഞ്ഞ വർഷം സൈക്കോ ശങ്കർ എന്ന പേരിൽ സിനിമയും ഇറങ്ങിയിരുന്നു.

സിനിമാ കഥയേയും വെല്ലുന്നതാണ് സൈക്കോ ശങ്കറിന്റെ കൊലപാതക പരമ്പരകളും ബലാത്സംഗ കഥകളും. തമിഴ്‌നാട്ടിലും കർണ്ണാടകത്തിലുമുള്ള 15 പേരെയാണ് ഇയാൾ പുഷ്പം പോലെ കൊന്നു തള്ളിയത്. ഇതിൽ 13 പേരും സ്ത്രീകൾ. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ജയശങ്കർ ട്രക്ക് ഡ്രൈവറായി ജോലി ചെയ്താണ് ജീവിച്ചത്. ഇയാൾക്ക് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളും അനായാസം കൈകാര്യം ചെയ്യും. 41 വയസുള്ള ജയശങ്കർ സേലത്തെ എടപ്പാടിയിലെ കണ്ണിയംപട്ടി സ്വദേശിയാണ്.

2009 ഓഗസ്റ്റ് 23ന് കംഗേയം വനിതാ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന എം.ജയമണി(39)യെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിക്കൊണ്ടാണ് ജയശങ്കർ പൊലീസിന്റെ നോട്ടപുള്ളിയായി മാറുന്നത്. പിന്നീട് പൊലീസിനെ വെട്ടിച്ചും ജയിൽ ചാടിയും നടത്തിയത് സിനിമാ കഥയേയും വെല്ലുന്ന കൊലപാതക പരമ്പരകളായിരുന്നു. ഒരു കൊലപാതകിയും മനസ്സിൽ പോലും ചിന്തിച്ചു കൂട്ടാത്തത്ര കൊടിയ പീഡനങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും ഇറങ്ങി ചെല്ലുകയായിരുന്നു ജയശങ്കർ.

ജയമണിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ നോട്ടപുള്ളിയായതോടെയാണ് ജയശങ്കറിന്റെ ക്രൂരതയുടെ മുഖം പൊലീസും തിരിച്ചറിയുന്നത്. ഓഗസ്റ്റ് 23ന് കൊലപ്പെടുത്തിയ ജയമണിയുടെ മൃതദേഹം സെപ്റ്റംബർ 19ന് സേലത്തെ ശങ്കരി ജില്ലയിൽ നിന്നാണ് കണ്ടെടുത്തത്. പ്രധാനമായും ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. പീഡിപ്പിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി.

2009 ഒക്ടോടോബറിലാണ് ജയമണി വധക്കേസുമായി ബന്ധപ്പെട്ട് തിരുപ്പൂരിൽ നിന്ന് പൊലീസ് ജയശങ്കറെ പിടികൂടുന്നത്. പിന്നീട് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി. അന്വേഷണത്തിനിടെ ഇയാളുടെ പേരിൽ മാനഭംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തി. 2008ൽ ശങ്കരി പൊലീസാണ് ഇയാളുടെ പേരിൽ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതായി കുറ്റം ചുമത്തി കേസെടുത്തിരുന്നത്. ഈ കേസിലൂടെയാണ് ജയശങ്കർ ആദ്യം പൊലീസിന്റെ ക്രിമിനൽ പുസ്തകത്തിൽ കയറിക്കൂടിയത്.

പിന്നീടുള്ള അന്വേഷണത്തിൽ 2008ലും 2009ലുമായി 13 ബലാത്സംഗ കേസിലും ഏഴ് കൊലപാതകക്കേസിലുമായി തിരുപ്പൂർ, സേലം, ധർമപുരി എന്നിവിടങ്ങളിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണെന്ന് തെളിഞ്ഞു.

2011 മാർച്ച് 17ന് ധർമപുരി അതിവേഗ കോടതിയിൽ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട ഇയാളെ വിചാരണയ്ക്ക് കൊണ്ടു പോയി. ആർമ്ഡ് റിസർവ് പൊലീസ് കോൺസ്റ്റബിളിന്റെയും കോയമ്പത്തൂർ ഡിസ്ട്രിക്ട് പൊലീസിന്റെയും സംരക്ഷണത്തോടെയായിരുന്നു ഇത്. രാത്രി ഒമ്പതരയോടെ കയമ്പത്തൂരിലേക്ക് തിരിച്ചു കൊണ്ടു വന്നു. എന്നാൽ ധർമപുരിയിലുള്ള ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ പൊലീസിനെ കബളിപ്പിച്ച് അതി വിദഗ്ദമായി ജയശങ്കർ കടന്നു കളഞ്ഞു. രണ്ട് ദിവസം പിന്നിട്ടപ്പോൾ ഇതിന്റെ നാണക്കേടിൽ മനംനൊന്ത് അകമ്പടി പോയ പലിസുകാരൻ ചിന്നസ്വാമി ആത്മഹത്യ ചെയ്തു.

പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപെട്ടിട്ടും ജയശങ്കർ തന്റെ ക്രൂര വിനോദം തുടർന്നു. കർണ്ണാടകത്തിലെ ബെല്ലാരിയിൽ ഉള്ള ആറ് സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു. ധർമ പുരിയിലുള്ള ഒരു പുരുഷനെയും ഒരു കുട്ടിയേയും ഇയാൾ കൊന്നു തള്ളി. 2011 മെയ് 4ന് ഇയാളെ ബീജാപൂരിൽ നിന്നും അതിവിദഗ്ദമായി പൊലീസ് പിടികൂടി. ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യം വെച്ചിരുന്നത്. ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന ശേഷം ഇയാൾ ഇവിടം വിടും.

ഈ കേസുകളിലായി ശിക്ഷ ലഭിച്ച് ജയിലിൽ കഴിയവേ 2013 സെപ്റ്റംബർ ഒന്നിന് കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ജയശങ്കർ രക്ഷപ്പെട്ടു. വൈദ്യുത വേലിയുള്ള 30 അടി ഉയരത്തിലുള്ള മതിലും 15 അടി ഉയരമുള്ള ഉള്ളിലെ വാതിലുകളും മുളയുടേയും കിടക്കവിരിയുടേയും സഹായത്തോടെ ചാടിക്കടന്നായിരുന്നു രക്ഷപ്പെടൽ.

ഭൂഗർഭ സെൽ കള്ളത്താക്കോൽ ഉപയോഗിച്ച് തുറന്ന് പൊലീസ് വേഷത്തിലായിരുന്നു സിനിമകളെ പോലും വെല്ലുന്ന ജയശങ്കറിന്റെ ജയിൽ ചാട്ടം. മൂന്ന് ദിവസത്തിന് ശേഷം സൈക്കോ ശങ്കറിനെ പരപ്പന അഗ്രഹാര തടാകത്തിന് സമീപത്തുള്ള ബൊമ്മനഹള്ളി കുഡ്‌ലു ഗേറ്റിൽ നിന്ന് പൊലീസ് പിടികൂടി. അന്ന് ജയിൽ ചാട്ടത്തിൽ പരിക്ക് പറ്റി ആശുപത്രിയിലും കിടന്നിരുന്നു ഇയാൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP