Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ നിർത്തിച്ച് ലേഡി ഡോക്ടറെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്: പട്ടാമ്പിയിൽ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ പ്രതി പിടിയിൽ; മൈസൂരിലേക്ക് മുങ്ങിയ ഷെഹീറിനെ പിടികൂടിയത് പട്ടാമ്പിയിൽ എത്തിയപ്പോൾ; പൊലീസിന്റെ ഭാഗത്ത് നിന്നുവീഴ്ച വന്നിട്ടില്ലെന്ന് ഷൊർണൂർ ഡിവൈഎസ്‌പി മറുനാടനോട്; ആദ്യം നിസ്സംഗത കാട്ടിയ പൊലീസ് ഉഷാറായത് നിരന്തരം വാർത്തകൾ വന്നതോടെ

കാർ നിർത്തിച്ച് ലേഡി ഡോക്ടറെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്: പട്ടാമ്പിയിൽ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ പ്രതി പിടിയിൽ; മൈസൂരിലേക്ക് മുങ്ങിയ ഷെഹീറിനെ പിടികൂടിയത് പട്ടാമ്പിയിൽ എത്തിയപ്പോൾ; പൊലീസിന്റെ ഭാഗത്ത് നിന്നുവീഴ്ച വന്നിട്ടില്ലെന്ന് ഷൊർണൂർ ഡിവൈഎസ്‌പി മറുനാടനോട്; ആദ്യം നിസ്സംഗത കാട്ടിയ പൊലീസ് ഉഷാറായത് നിരന്തരം വാർത്തകൾ വന്നതോടെ

എം മനോജ് കുമാർ

തിരുവനന്തപുരം: ലേഡി ഡോക്ടർക്കും കുടുംബത്തിനും നേർക്ക് രാത്രിയിൽ പട്ടാമ്പിയിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതിയെ ഉടൻ പിടികൂടുമെന്ന വാഗ്ദാനം പൊലീസ് പാലിച്ചു. പ്രതി ഷെഹീർ പട്ടാമ്പിയിൽ പിടിയിലായി. പ്രതി ഷെഹീർ സ്ഥലത്തില്ലെന്നും എത്തിയാലുടൻ പിടികൂടുമെന്നും ഷൊർണൂർ ഡിവൈഎസ്‌പി ടി.എസ്.സിനോജ് മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. ലേഡി ഡോക്ടർ പരാതി നൽകിയപ്പോൾ തന്നെ പട്ടാമ്പി പൊലീസ് കേസ് എടുത്തിരുന്നു. രണ്ടുപേരെയും വിളിച്ചു വരുത്തി ഈ കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നു. അതിനുശേഷം പട്ടാമ്പി പൊലീസ് കേസ് എടുത്തു. ഈ കേസിൽ എഫ്‌ഐആർ ഇടേണ്ടതുണ്ടെന്നു ബോധ്യമായതിനാൽ എഫ്‌ഐആർ ഇട്ടിട്ടുണ്ട്. ഈ കേസിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും വന്നിട്ടില്ല. കേസ് എടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുകമാത്രമാണ് പൊലീസ് ചെയ്തത്. ലേഡി ഡോക്ടറെയും പ്രതിയേയും വിളിച്ചു വരുത്തിയപ്പോൾ തന്നെ കേസ് എടുക്കേണ്ടതുണ്ടെന്നു പൊലീസിന് ബോധ്യമായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പട്ടാമ്പിയിലെ ജനങ്ങളെ സ്തബ്ധരാക്കി ഡോക്ടർക്കും കുടുംബത്തിനും നേരെ ഗുണ്ടാ ആക്രമണം നടന്നത്. രാത്രി പത്തരയോടെ പട്ടാമ്പി ടൗണിൽ നിന്ന് കാർ ഓടിച്ചു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡോക്ടറും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ലേഡി ഡോക്ടറെയും കുടുംബത്തെയും പട്ടാമ്പി ജംഗ്ഷന് സമീപം കാർ തടഞ്ഞു നിർത്തി ആക്രമിക്കുന്നത് കണ്ടിട്ടും തടിച്ചു കൂടിയവർ ലേഡി ഡോക്ടർക്ക് സഹായവുമായി ആരും എത്തിയില്ല. രാത്രി തന്നെ ഡോക്ടറും കുടുംബവും പട്ടാമ്പിയിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പട്ടാമ്പി പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലരുന്നില്ല. ആക്രമിക്കപ്പെട്ടതായി ഡോക്ടറുടെ പരാതി കിട്ടിയതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌തെന്നും എന്നാൽ പ്രതിയെ പിടിച്ചിട്ടില്ലെന്നുമാണ് പട്ടാമ്പി പൊലീസ് മറുനാടനോട് പ്രതികരിച്ചത്.

്.രാത്രി ഡോക്ടറുടെ കാറിനു കടന്നു പോകാൻ കഴിയാത്ത വിധം ഇയാളുടെ ബൈക്ക് നിർത്തിയിരുന്നു. മറുവശത്ത് നിന്ന് നിരന്തരം വാഹനങ്ങൾ വന്നതിനാൽ ഡോക്ടർ ബൈക്ക് എടുക്കാനായി ഹോൺ മുഴക്കി. ഈ ഹോൺ മുഴക്കലാണ് അക്രമിയെ പ്രകോപിച്ചത്. തുടർന്ന് ബൈക്ക് നീക്കാതെ തന്നെ കാർ തടഞ്ഞു ഇയാൾ ലേഡി ഡോക്ടറെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലേക്ക് കൈനീട്ടി ഇയാൾ ഡോക്ടറുടെ നേർക്ക് കടന്നാക്രമണം നടത്തി. റേപ്പ് ചെയ്യുമെന്നും അടിച്ച് മുഖം പൊളിക്കുമെന്നും ഭീഷണി മുഴക്കി. നിവൃത്തിയില്ലാതെ പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞു ഡോക്ടർ ഇറങ്ങി പുറത്തുവന്നതോടെ ഇയാൾ ബൈക്ക് എടുത്ത് രക്ഷപെടുകയായിരുന്നു.

അക്രമി രക്ഷപ്പെടുന്നത് കണ്ടു ഇയാളെ തടയാനോ ലേഡി ഡോക്ടറെ സംരക്ഷിക്കാനോ തടിച്ച് കൂടിയവർ ശ്രമിച്ചുമില്ല. രാത്രി തന്നെ ഡോക്ടർ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി നൽകുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പട്ടാമ്പി പൊലീസ് നല്ല രീതിയിൽ പെരുമാറിയെങ്കിലും പിറ്റേന്ന് ഒരു സമവായ ചർച്ചയും കേസിൽ നിന്ന് ഡോക്ടറെ എങ്ങിനെയും പിൻവാങ്ങാനുള്ള അടവുകളുമാണ് പട്ടാമ്പി പൊലീസ് പയറ്റിയതെന്നു വനിതാ ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഉൾക്കിടിലമുണ്ടാക്കിയ സംഭവത്തെക്കുറിച്ച് ലേഡി ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞതിങ്ങനെ:

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഞങ്ങൾ പട്ടാമ്പിയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിച്ചും അമ്മയെ ആശുപത്രിയിൽ കാണിച്ചും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപ്പോൾ രാത്രി പത്തരമണിയായിരുന്നു. പട്ടാമ്പി പള്ളിപ്പുറം റോഡിലൂടെയാണ് വന്നുകൊണ്ടിരുന്നത്. പട്ടാമ്പി ബസ് സ്റ്റാൻഡിനു സമീപം ഒരാൾ ബൈക്ക് റോഡിലേക്ക് ഇറക്കി നിർത്തി മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയുണ്ടാക്കി. ഞങ്ങളുടെ കാറിനും മുന്നോട്ട് പോകാനാകാത്ത അവസ്ഥയായിരുന്നു. ബൈക്ക് ഒഴിവാക്കി ഞാൻ മറുപുറത്തേക്ക് കാർ തിരിക്കാൻ നോക്കിയപ്പോൾ അതിനും കഴിയാത്ത അവസ്ഥയായിരുന്നു. മറുപുറത്ത് നിന്ന് വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിനാൽ മറ്റു മാർഗമില്ലാതെ ഞാൻ ഹോൺ മുഴക്കി.

അയാൾ തിരിഞ്ഞു നോക്കുമ്പോൾ ഹോൺ മുഴക്കുന്നത് ഡ്രൈവിങ് സീറ്റിലിരുന്നു ഒരു വനിത. ഇതോടെ അയാൾ കലികൊണ്ട രീതിയിൽ ഓടി മുന്നോട്ടു വന്നു. എന്നെ ചോദ്യം ഒരു വനിതയോ എന്ന രീതിയിൽ അപ്പുറത്ത് കൂടി പോകാൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ വണ്ടി നിർത്തിയപ്പോൾ എന്താടീ നിനക്കീ വഴിയൊന്നും പോരേ പോകാൻ എന്ന ചോദ്യവും. നടുറോഡിൽ വണ്ടിയിട്ടു ഇങ്ങിനെയാണോ സംസാരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. ഇതോടെ അയാൾ മുഴുത്ത തെറിവിളി തുടങ്ങി. പന്നീടെ മോളെ എന്നായിരുന്നു ആദ്യ വിളി. നിന്റെ കണ്ണ് ഞാൻ അടിച്ചുപൊട്ടിക്കും. ഉമ്മയും അനിയത്തിയും ചെറിയ രണ്ടു മക്കളുമാണ് കാറിൽ ഉണ്ടായിരുന്നത്. തടിച്ചു കൂടിയ ആളുകൾ എന്നോട് പോയിക്കൊള്ളാൻ പറഞ്ഞു. അപ്പോഴേക്കും റോഡ് ബ്ലോക്കുമായിരുന്നു.

ഞാൻ അയാളോട് ചോദിച്ചു. ഇങ്ങിനെയാണോ രാത്രിയിൽ വനിതകൾ മാത്രം അടങ്ങിയ കുടുംബത്തോട് സംസാരിക്കുന്നത്. ഞാൻ ചോദിച്ചു. വണ്ടി മുന്നോട്ടെടുക്കാൻ തോന്നുമ്പോൾ നിർത്തെടി.... മോളെ എന്ന് പറഞ്ഞു ആക്രമി ഓടി വന്നു. മുന്നിലെ ഗ്ളാസിനും മിററിനും രണ്ടിടി ഇടിച്ചു. നിന്നെ ഞാൻ റേപ്പ് ചെയ്യും. നിന്നെ ഞാൻ കാണിച്ചു തരാമെടി... അപ്പോഴേക്കും അയാളുടെ ഷോൾഡർ വരെ സൈഡ് ഗ്ലാസ്സിനിടയിലൂടെ കാറിനുള്ളിൽ എത്തിയിരുന്നു. കൊല്ലും ഞാൻ .... മോളെ നിന്റെ കണ്ണ് ഞാൻ അടിച്ചു പൊട്ടിക്കും-അയാൾ അലറി. പൊലീസിനെ വിളിക്കും-ഞാൻ പറഞ്ഞു. അയാൾ മുന്നിലെ വലത്തെ സൈഡ് ഗ്ളാസിലൂടെ കയ്യിട്ട് എന്റെ മുഖത്തേക്ക് കൈവീശി. കണ്ണടയിൽ കൈ കുരുങ്ങിയപ്പോൾ ഞാൻ പിന്നോട്ട് നീങ്ങി. അപ്പോൾ അയാളുടെ കൈ എന്റെ ഉമ്മയുടെ മേലെയും തട്ടി. കാറിനുള്ളിൽ കുട്ടികൾ കൂട്ട നിലവിളിയായി. ഉമ്മ പറഞ്ഞു നമുക്ക് എങ്ങിനെയെങ്കിലും പോകാമെന്ന്. പക്ഷെ ഞാൻ കൂട്ടാക്കിയില്ല. അപ്പോഴേക്കും ധൈര്യം സംഭരിച്ചു പുറത്തിറങ്ങി. പൊലീസിനെ വിളിക്കും എന്ന് പറഞ്ഞു. ഇതോടെ അയാൾ ബൈക്കുമായി ഓടിച്ചു പോയി. പരിഭ്രമത്തിനിടയിൽ അയാളുടെ ബൈക്കിന്റെ നമ്പർ എനിക്ക് കുറിച്ച് വയ്ക്കാൻ കഴിഞ്ഞില്ല.

പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം മനസിലായി. കൂടി നിന്നവർക്ക് എല്ലാം അവനെ അറിയാം. അവർ അതുകൊണ്ടാണ് ഒന്നിലും ഇടപെടാതിരുന്നത്. അപ്പോഴേക്കും രാത്രി പതിനൊന്നു മണിയായി. പട്ടാമ്പി പൊലീസിൽ നേരെ പോയി പരാതി നൽകി. അതുകഴിഞ്ഞു പിറ്റേന്ന് വൈകിട്ട് പട്ടാമ്പി പൊലീസ് വിളിപ്പിച്ചു. കോംപ്രമൈസ് ആയിരുന്നു ഉദ്ദേശ്യം. ഞാൻ വഴങ്ങിയില്ല. ഞാൻ ചോദിച്ചു. ഒരു ഡോക്ടർ ആയ എനിക്ക് പോലും സുരക്ഷിതത്വം ഇല്ലെങ്കിൽ സാധാരണക്കാർ എങ്ങിനെ രാത്രി വീട്ടിലെത്തും. ഒരാളോടും അവൻ ഇനി ഇങ്ങിനെ ചെയ്യരുത്. അതിനാൽ കേസ് ചാർജ് ചെയ്യണം. ഞാൻ പറഞ്ഞു.

വിചിത്രമായ ഭാഷ്യമായിരുന്നു പൊലീസിന്. സ്ത്രീ പീഡനക്കേസ് എല്ലാം ചാർജ് ചെയ്താൽ ഇവർ കോടതിയിൽ പുല്ലുപോലെ ഇറങ്ങും. അതിനാൽ കേസിൽ നിന്ന് പിൻവാങ്ങുകയാണ് നല്ലത്. നിങ്ങൾക്കും കോടതി കയറിയിറങ്ങേണ്ടി വരും. പട്ടാമ്പി പൊലീസ് പറയുന്ന കാര്യമാണിത്.. പൊലീസ് ഇങ്ങിനെ പറഞ്ഞാൽ സാധാരണക്കാർക്ക് എങ്ങിനെ നീതി ലഭിക്കും- ഞാൻ പറഞ്ഞു. ഈ സമയം എന്നെ ആക്രമിച്ച ആക്രമി പൊലീസ് മുന്പാകെയുണ്ട്. അയാൾ എന്നോട് ആ സമയത്ത് സ്റ്റേഷനിൽ പൊലീസുകാർ മുൻപാകെ ഒച്ചയെടുക്കുകയാണ്. ഇതുകണ്ട് ഞാൻ പറഞ്ഞു. ഈ രീതിയിൽ ആണ് ഇയാൾ. സ്റ്റേഷനിൽ തന്നെ അവസ്ഥ ഇങ്ങിനെ. അപ്പോൾ ഇന്നലെ രാത്രി നടുറോഡിൽ ഇയാളുടെ പെരുമാറ്റം എങ്ങിനെയുണ്ടാകും- പൊലീസിനോട് ഞാൻ ചോദിച്ചു. ഇതോടെ പരാതി എഴുതാൻ പൊലീസ് പറഞ്ഞു.

നോമ്പ് തുറക്കാൻ സമയം ആയതിനാൽ പിന്നീടാണ് ഞാൻ പോയി വിശദമായ മൊഴി നൽകിയത്. മൊഴിയെടുക്കാൻ വരെ പൊലീസിന് താത്പര്യമുണ്ടായിരുന്നില്ല. വനിതാ കോൺസ്റ്റബിൾ ഉണ്ടായിരുന്നുമില്ല. ഇത് ഞാൻ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അപ്പോഴും പൊലീസിന് മറുപടിയുണ്ടായില്ല. അനാവശ്യം പറഞ്ഞു എന്ന് മാത്രമാണ് അവർ മൊഴിയിൽ എഴുതുന്നത്. എന്ത് അനാവശ്യം എന്നെഴുതേണ്ടെ? ഞാൻ ചോദിച്ചു. പിന്നെ മൊഴി ഞാൻ എഴുതി നൽകി. അത് ചേർക്കാനും അവർക്ക് വൈമനസ്യവും. പ്രതിയോട് പൊലീസ് പറയുകയാണ്. ഇതൊരു പേട്ട പരാതിയാണ്. അതായത് സെക്സ് ഉള്ള പരാതിയാണ് എന്ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP