Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നടൻ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമോ? പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി നടന്റെ കുടുംബം; ശ്രീനാഥ് ഒരിക്കലും കൈഞരമ്പ് മുറിക്കില്ലെന്ന് ബന്ധുക്കൾ; സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസികളോ അന്വേഷിക്കണം; വേണ്ടതു ചെയ്യാമെന്ന ഉറപ്പു നൽകി പിണറായി വിജയനും; 'ശിക്കാറി'ന്റെ സെറ്റിൽ നടന്നത് എന്തെന്നറിയാൽ അന്വേഷണം വരും

നടൻ ശ്രീനാഥിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമോ? പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി നടന്റെ കുടുംബം; ശ്രീനാഥ് ഒരിക്കലും കൈഞരമ്പ് മുറിക്കില്ലെന്ന് ബന്ധുക്കൾ; സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസികളോ അന്വേഷിക്കണം; വേണ്ടതു ചെയ്യാമെന്ന ഉറപ്പു നൽകി പിണറായി വിജയനും; 'ശിക്കാറി'ന്റെ സെറ്റിൽ നടന്നത് എന്തെന്നറിയാൽ അന്വേഷണം വരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ശ്രീനാഥിന്റെ ദുരൂഹ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. നേരത്തെ മാധ്യമങ്ങളിലൂടെ ഈ ആവശ്യം ഉന്നയിച്ച കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി വീണ്ടും ഉന്നയിച്ചു. ശ്രീനാഥ് ഒരിക്കലും കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യില്ലെന്നും ശിക്കാറിന്റെ സൈറ്റിൽ നടന്ന സംഭവങ്ങളിൽ ദുരൂഹതകൾ ഉണ്ടെന്നും ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസികളും അന്വേഷിക്കണമെന്നും കുടുംബം പരാതിയിൽ പറഞ്ഞു.

പരാതി പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രിയും ഉറപ്പു നൽകി. ശ്രീനാഥിന്റെ ഭാര്യ നേരിട്ടെത്തിയാണ് പരാതി നൽകിയത്. നിരവധി സംശയങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഭാര്യ പരാതി നൽകിയിരിക്കുന്നത്. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞു നിന്നതായിരുന്നു നടൻ ശ്രീനാഥിന്റെ മരണം. കേസുമായി ബന്ധപ്പെട്ട ഫയലുകൾ പോലും കോതമംഗലം പൊലീസ് സ്‌റ്റേഷനിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ഏഴുവർഷംമുമ്പാണ് ശ്രീനാഥ് ശിക്കാറിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയ ശേഷം ഹോട്ടലിൽ താമസിക്കവെ മരിച്ച നിലയിൽ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് വിധിയെഴുതി പൊലീസ് എഴുതി തള്ളുകയായിരുന്നു ഈ കേസ്. ഇതിന് പിന്നിൽ സിനിമാക്കാരുടെ ഇടപെടൽ ഉണ്ടെന്ന ആരോപണവും ഉയർന്നു. മറുനാടൻ മലയാളി അടക്കം ഈ വിഷയം സജീവ ചർച്ചയാക്കിയതോടെയാണ് കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ പുറത്തുവന്നത്. ഫയൽ കാണാതായ സംഭവമായിരുന്നു ഇതിൽ ഒന്ന്.

ഇതിന്റെ വിവരങ്ങൾതേടി ഒരുമാസംമുമ്പ് വിവരാവകാശം നൽകിയവർക്ക് ഇപ്പോൾ രേഖകൾ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നൽകാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് പലരും സംശയിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ മുൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ശ്രീനാഥിന്റെ ഭാര്യ പരാതിയും നൽകിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല.

2010 മെയ് മാസത്തിൽ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102-ാം നമ്പർ മുറിയിൽ ഞരമ്പുമുറിച്ച് രക്തംവാർന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാർ സംവിധാനംചെയ്ത ശിക്കാർ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കാൻ വന്നതായിരുന്നു അദ്ദേഹം. വ്യക്തിപരമായ പ്രശ്‌നങ്ങൾമൂലം ജീവനൊടുക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ശ്രീനാഥ് ജീവനൊടുക്കാൻ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു. മറ്റു ദുരൂഹതകൾ ഒന്നുമില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ ആരോപണം നീണ്ടതോടെ ശ്രീനാഥിന്റെ മരണവും ചർച്ചയാവുകയായിരുന്നു.

ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടൻ തിലകൻ പിന്നീട് ആരോപിച്ചു. ആത്മഹത്യ ചെയ്യാൻ മാത്രം എന്തെങ്കിലും പ്രശ്നമുള്ളതായി മരണത്തിന് രണ്ടു ദിവസം മുമ്പുള്ള ഫോൺ സംഭാഷണത്തിൽ പോലും ശ്രീനാഥ് ഒന്നും സൂചിപ്പിച്ചിരുന്നില്ലെന്നും ഭാര്യ ലത പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ശ്രീനാഥ് എന്നോട് വളരെ സന്തോഷത്തോടെയാണ് ഫോണിൽ സംസാരിച്ചത്. അങ്ങനെ ഒരാൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കൊലപാതകമാണോ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന്റെ ദുരൂഹമരണത്തിൽ ബന്ധപ്പെട്ടവർ മറുപടി പറയണം. ശ്രീനാഥിന്റെ മരണം 'ശിക്കാർ' സിനിമയുമായി ബന്ധമുള്ള ആരും വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ല. ആശ്വസിപ്പിക്കാൻ വീട്ടിൽ ആരും വന്നില്ല - ഇതായിരുന്നു അന്ന് ലതയുടെ പ്രതികരണം. സിനിമയിലെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതിൽ ശരിയുണ്ടെന്ന് സിനിമാക്കാരും ഇപ്പോൾ സമ്മതിക്കുന്നു.

'ശിക്കാർ' എന്ന സിനിമയിൽ അഭിനയിക്കാനാണ് ശ്രീനാഥ് കോതമംഗലത്തെത്തിയത്. മോഹൻലാലാണ് ഈ ചിത്രത്തിൽ നായകൻ. ലാലിന്റെ സുഹൃത്തായ ചായക്കടക്കാരന്റെ വേഷമായിരുന്നു ശ്രീനാഥിന് ആദ്യം നൽകിയത്. നാൽപ്പതോളം സീനുകളിൽ ശ്രീനാഥിന്റെ കഥാപാത്രം വരുന്നുണ്ട്. ഇതിനായി 40 ദിവസത്തെ ഡേറ്റാണ് ശ്രീനാഥിൽ നിന്ന് വാങ്ങിയിരുന്നത്. പിന്നീട് ലാലു അലക്‌സ്. ഈ വേഷത്തിലെത്തി. സിനിമയിലെ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ താരസംഘടനയായ 'അമ്മ'യിൽ അംഗമല്ലാത്ത ശ്രീനാഥിനെ അനുവദിക്കില്ലെന്ന് ഒരു 'അമ്മ' ഭാരവാഹി പറഞ്ഞതായും തുടർന്ന് ശ്രീനാഥിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയതായും ശ്രീനാഥിന്റെ സഹോദരൻ സത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു. ഈ വാദത്തിലെല്ലാം കഴമ്പുണ്ട്.

ശ്രീനാഥ് ഹോട്ടലിൽ താമസിക്കുന്നതിന്റെ ബില്ല് നൽകില്ലെന്നും അദ്ദേഹം പുറത്തിറങ്ങാൻ വിസമ്മതിച്ചാൽ ബാഗുകളും മറ്റ് സാധനങ്ങളും എടുത്ത് പുറത്തേക്കിട്ടുകൊള്ളാനും ചിലർ നിർദ്ദേശിച്ചിരുന്നതായും സത്യനാഥ് വെളിപ്പെടുത്തിയിരുന്നു. ശ്രീനാഥിന്റെ സംസ്‌കാരം നടക്കുന്ന സമയത്തും ശിക്കാർ സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു എന്നതും പല സിനിമക്കാരും ഇപ്പോഴും ഓർത്തെടുക്കുന്നു. ശ്രീനാഥിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സംഭവം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മാക്ട ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താരങ്ങളുടെ സ്വാധീനം പോലെ ഇതൊന്നും നടന്നില്ല.

അതിനിടെ നടൻ ശ്രീനാഥിന്റെ മരണം പുലർച്ചെ രണ്ടംഗസംഘം താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയയെന്ന വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. ഇവർ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മാഫിയ സംഘാംഗങ്ങളാണെന്നും സംശയമുണ്ടാിരുന്നു. നടൻ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ സജീവ ചർച്ചയായ വേളയിൽ ഈ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് കോതമംഗലത്ത് ആവശ്യമായ സഹായങ്ങൾ നൽകിയ, അന്നത്തെ മോഹൻലാൽ ഫാൻസ് അസോസീയേഷൻ ജില്ലാ പ്രസിഡന്റും ഇന്ന് എച്ച് എം എസിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷനുമായ മനോജ് ഗോപിശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഇനിയും പുറത്തു വരാത്ത സംഭവങ്ങൾ മറുനാടനുമായി പങ്കുവെച്ചിരുന്നു.

ഒരുകാലത്ത് മലയാളത്തിലെ പ്രമുഖ നടനായിരുന്നു ശ്രീനാഥ്. മോഹൻ ലാൽ , മമ്മൂട്ടി എന്നീ അതുല്യ നടന്മാരുടെ വരവോടെ അവസരങ്ങൾ ഇല്ലാതെ ഒതുങ്ങി പോയ ശങ്കറിനെ പോലുള്ള ഒരു പാട് നടന്മാരുടെ കൂട്ടത്തിൽ ശ്രീനാഥും പെടുകയായിരുന്നു. ശാന്തി കൃഷ്ണയും ആയുള്ള പതിനൊന്നു വർഷം നീണ്ട ദാമ്പത്യം ഒടുവിൽ വിവാഹ മോചനത്തിൽ ആണ് അവസാനിച്ചത്. അതിന്റെ കാരണങ്ങൾ എന്താണെന്നു അധികം ആർക്കും അറിയില്ലെന്നതാണ് മറ്റൊരു വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP