Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്റോ ജോസഫിനേയും കെ എസ് പ്രസാദിനേയും ചോദ്യം ചെയ്ത പൊലീസ് എന്തു കൊണ്ട് പിടി തോമസിനേയും ലാലിനേയും ലാലിന്റെ മകനേയും ചോദ്യം ചെയ്യുന്നില്ല? കേസിന്റെ ചുരുൾ അഴിയാൻ ചോദ്യം ചെയ്യേണ്ടവരെ ഒഴിവാക്കുന്നതിൽ ദുരൂഹത; ലാലിനേയും മകനേയും ചോദ്യം ചെയ്യാതെ കേസിൽ വഴിത്തിരിവുണ്ടാകില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥരും ഏറെ

ആന്റോ ജോസഫിനേയും കെ എസ് പ്രസാദിനേയും ചോദ്യം ചെയ്ത പൊലീസ് എന്തു കൊണ്ട് പിടി തോമസിനേയും ലാലിനേയും ലാലിന്റെ മകനേയും ചോദ്യം ചെയ്യുന്നില്ല? കേസിന്റെ ചുരുൾ അഴിയാൻ ചോദ്യം ചെയ്യേണ്ടവരെ ഒഴിവാക്കുന്നതിൽ ദുരൂഹത; ലാലിനേയും മകനേയും ചോദ്യം ചെയ്യാതെ കേസിൽ വഴിത്തിരിവുണ്ടാകില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥരും ഏറെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ഉപദ്രവിച്ച കേസിനു വഴിയൊരുക്കിയ ഗൂഢാലോചന കണ്ടെത്താൻ പൊലീസ് ഇടപെടൽ തുടരുകയാണ്. നടീനടന്മാർ പങ്കെടുക്കുന്ന വിദേശ സ്റ്റേജ് ഷോകൾ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കാൻ സംഘാടകനായ കെ.എസ്. പ്രസാദിന്റെ മൊഴിയെടുത്തു. ഉപദ്രവിക്കപ്പെട്ട രാത്രിയിൽ നടി അഭയം തേടി എത്തിയ സംവിധായകൻ ലാലിന്റെ വീട്ടിൽ അവരെ സന്ദർശിച്ച നിർമ്മാതാവ് ആന്റോ ജോസിന്റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി. കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യും. എന്നാൽ വേണ്ട മൂന്ന് പേരുടെ കാര്യത്തിൽ ഒരു തീരുമാനവും എടുക്കുന്നുമില്ല.

ഈ കേസ് പൊതുസമൂഹത്തിൽ എത്തിച്ചത് പിടി തോമസ് എംഎൽഎയാണ്. ലാലിന്റെ വീട്ടിൽ ആന്റോ ജോസഫിനൊപ്പമെത്തിയ പിടി തോമസാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. നടിയിൽ നിന്ന് എല്ലാം നേരിട്ട് കേട്ട വ്യക്തി. അന്ന് മുതൽ തന്നെ കേസിൽ ഗൂഢാലോചനയുണ്ടെന്ന് പറയുന്ന നേതാവ്. എന്നാൽ പിടി തോമസിനെ പൊലീസ് മൊഴിയെടുക്കാൻ വിളിക്കുന്നില്ല. സിനിമയിലെ വമ്പൻ സ്രാവുകൾക്കെതിരെ പിടി തോമസ് മൊഴി കൊടുക്കുമെന്ന ഭയമാണ് ഇതിന് കാരണം. ലാലിന്റെ മകന്റെ സിനിമയിൽ അഭിനയിക്കവേയാണ് നടി ആക്രമിക്കപ്പെട്ടത്. ഈ സെറ്റിൽ പൾസർ സുനി എങ്ങനെ എത്തിയെന്ന ചോദ്യത്തിനും ഉത്തരം ലാലിന്റെ മകന്റെ കൈയിലുണ്ട്. ഇതും അറിയാൻ പൊലീസ് ശ്രമിക്കുന്നില്ല.

എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലെ അന്വേഷണ സംഘം ലാലിൽ നിന്നും മകനിൽ നിന്നും കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ അവർ മൊഴിയെടുത്ത ഓരോരുത്തരേയും ഇപ്പോഴും ചോദ്യം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ സംഘം പിടി തോമസിനെ വിളിക്കാത്തതാണ് സംശയങ്ങൾ ശക്തമാക്കുന്നത്. അതിനിടെ നടിയുമായി ബന്ധപ്പെട്ട് ദിലീപ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് ലാൽ പറഞ്ഞുവെന്നാണ് വിശദീകരിച്ചത്. ഇക്കാര്യത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെടലും നടത്തി. അതിനിടെ ലാലിന്റെ മകനുമായി ബന്ധപ്പെട്ട പ്രചരണങ്ങളും ഉയർന്നു. ദിലീപും ഇത്തരത്തിൽ സംശയങ്ങൾ ഉയർത്തി. അതുകൊണ്ട് തന്നെ പുതിയ സാഹചര്യത്തിൽ ലാലിനേയും മകനേയും പൊലീസ് ചോദ്യം ചെയ്യേണ്ടതാണ്. എന്നാൽ ഇതിനുള്ള നീക്കമൊന്നും നടക്കുന്നുമില്ല.

ഫെബ്രുവരി 17നു രാത്രി ആക്രമിക്കപ്പെട്ടതിനു ശേഷം നടി തന്റെ വീട്ടിൽ അഭയം തേടിയ സന്ദർഭത്തിൽ ലാൽ സഹായത്തിനു വിളിച്ചത് ആന്റോ ജോസഫിനെയായിരുന്നു. ആന്റോ ജോസഫിന്റെ അതേ പാർപ്പിട സമുച്ചയത്തിൽ താമസിക്കുന്ന പി.ടി. തോമസ് എംഎൽഎയെ വിവരം അറിയിച്ചതും അദ്ദേഹമാണ്. അങ്ങനെയാണ് തൃക്കാക്കര എംഎൽഎയായ പിടി തോമസ് ലാലിന്റെ വീട്ടിലെത്തുന്നത്. എല്ലാം നേരിട്ട് മനസ്സിലാക്കിയ സിനിമാ ലോകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്ത വ്യക്തിയാണ് പിടി തോമസ്. നിലവിലെ അന്വേഷണം പോരെന്നും സിബിഐയെ വിളിക്കണമെന്നും പറയുന്ന നേതാവ്. അതിനിർണ്ണായകമായ പലതും പിടി തോമസിനും അറിയാം. ഇത് പൊലീസിന് കേൾക്കേണ്ടെന്ന നിലപാട് കേസ് ഒതുക്കി തീർക്കാനാണെന്ന വാദവും സജീവമാണ്.

നടിയെ ആക്രമിച്ച കേസിൽ നടത്തുന്ന അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഇതിനാൽ കേസ് സി ബി ഐക്ക് വിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും പി. ടി. തോമസ് ആവശ്യപ്പെട്ടിരുന്നു. പൾസർ സുനിക്കപ്പുറം പ്രതികളില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേസ് അട്ടിമറിക്കപ്പെടുമെന്നതിന് തെളിവാണ്. കേസ് ഒതുക്കി തീർക്കാൻ സി.പി.എം നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അന്വേഷണത്തിന്റെ ചില ഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇടപെട്ടിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് നിർദ്ദേശം പോലെ അംഗീകരിച്ച് പ്രവർത്തിക്കുകയായിരുന്നു പൊലീസ്. സുനിയുടെ അറസ്റ്റും കൊച്ചി കായലിലെ മുങ്ങിത്തപ്പലുമെല്ലാം നാടകമാണ്. തെളിവടങ്ങിയ സി ഡി മൂന്ന് മാസം മുമ്പ് കിട്ടിയെന്നാണ് ഡിജിപി പറഞ്ഞത്. സുനിയെ ശരിയായ രീതിയിൽ ചോദ്യം ചെയ്തിരുന്നെങ്കിൽ അന്ന് തന്നെ വ്യക്തമായ വിവരങ്ങൾ ലഭിക്കുമായിരുന്നു. ഇതിന് തടസം നിന്നത് മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനയാണ്, തോമസ് ആരോപിച്ചിരുന്നു.

കേസിൽ പങ്കുണ്ടെന്നു സംശയിച്ച് പൊലീസ് പിന്തുടർന്ന വനിതാ അഭിഭാഷകയെസംബന്ധിച്ച് പിന്നീട് വിവരമൊന്നും കേട്ടിട്ടില്ല. സുനിയുടെ വിദേശയാത്ര സംബന്ധിച്ചും പാസ്പോർട്ടിനെക്കുറിച്ചും അന്വേഷണവും നടത്തിയില്ല. നടി ആക്രമിക്കപ്പെട്ട സംഭവമറിഞ്ഞ നടനും സംവിധായകനുമായ രൺജി പണിക്കർ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. എന്നാൽ, രാജീവ് മൂന്ന് മണിക്കൂറോളം വൈകിയാണ് സംഭവസ്ഥലത്ത് എത്തിയത്. കേസിൽ പ്രതികരിക്കാതിരിക്കാൻ പാർട്ടിയിൽ നിന്ന് സമ്മർദ്ദമില്ല. എംഎൽഎ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ പിടി തോമസിന്റെ മൊഴിയെടുക്കൽ അതിനിർണ്ണായകമാണ്. തീർത്തും അപ്രതീക്ഷിതമായാണ് ധർമ്മജൻ ബോൾഗാട്ടിയേയും കെ എസ് പ്രസാദിനേയും ചോദ്യം ചെയ്തത്.

ആലുവ പൊലീസ് ക്ലബിലുള്ള സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയതാണെന്നും കൂട്ടത്തിൽ പൊലീസ് ചില കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയെന്നും കെ.എസ്. പ്രസാദ് പ്രതികരിച്ചു. നടി ഉപദ്രവിക്കപ്പെട്ട ദിവസം രാത്രിയിൽ സംവിധായകൻ ലാലിന്റെ വീട്ടിൽ സംഭവിച്ച കാര്യങ്ങളാണു പൊലീസ് ചോദിച്ചു മനസ്സിലാക്കിയതെന്ന് ആന്റോ ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP