Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബംഗളൂരുവിലേക്കെന്നു പറഞ്ഞ് കുടുംബത്തെയും കൂട്ടി ഐഎസിൽ ചേക്കേറിയ പോപ്പുലർ ഫ്രണ്ട് നേതാക്കളും രണ്ട് മക്കളും കൊല്ലപ്പെട്ടു; സലഫിസത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പോപ്പുലർ ഫ്രണ്ട് നേതാക്കളും ഐഎസിലേക്ക് വ്യാപകമായി ചേക്കേറുന്നതായി സൂചനകൾ; നാലുപേർ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ പത്തംഗ സംഘത്തിലുള്ള സ്ത്രീകളെപ്പറ്റി വിവരമില്ല; കാസർകോടിന് പിന്നാലെ ഐഎസിലേക്ക് കണ്ണൂരിൽ നിന്നും വ്യാപക റിക്രൂട്ട്‌മെന്റ്; ഇതുവരെ 35 പേർ പോയതായി സ്ഥിരീകരിച്ച് പൊലീസ്

ബംഗളൂരുവിലേക്കെന്നു പറഞ്ഞ് കുടുംബത്തെയും കൂട്ടി ഐഎസിൽ ചേക്കേറിയ പോപ്പുലർ ഫ്രണ്ട് നേതാക്കളും രണ്ട് മക്കളും കൊല്ലപ്പെട്ടു; സലഫിസത്തിൽ വിശ്വസിക്കുന്നവർ മാത്രമല്ല പോപ്പുലർ ഫ്രണ്ട് നേതാക്കളും ഐഎസിലേക്ക് വ്യാപകമായി ചേക്കേറുന്നതായി സൂചനകൾ; നാലുപേർ കൊല്ലപ്പെട്ട ഒരു കുടുംബത്തിലെ പത്തംഗ സംഘത്തിലുള്ള സ്ത്രീകളെപ്പറ്റി വിവരമില്ല; കാസർകോടിന് പിന്നാലെ ഐഎസിലേക്ക് കണ്ണൂരിൽ നിന്നും വ്യാപക റിക്രൂട്ട്‌മെന്റ്; ഇതുവരെ 35 പേർ പോയതായി സ്ഥിരീകരിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിൽ നിന്ന് ഐഎസിലേക്ക് ചേക്കേറിയ പോപ്പുലർ ഫ്രണ്ട് നേതാക്കളും അവരിൽ ഒരാളുടെ രണ്ട് മക്കളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചു. ആടുമേച്ചു നടന്നുള്ള ജീവിതശൈലി പിന്തുടരുന്ന സലഫിസത്തിൽ ആകൃഷ്ടരായവർ മാത്രമല്ല, പോപ്പുലർ ഫ്രണ്ടിൽ ചേർന്ന് പ്രവർത്തിക്കുന്നവരും ഉൾപ്പെടെ വ്യാപകമായി ഇസ്‌ളാമിക് സ്റ്റേറ്റിലേക്ക് ചേക്കേറുന്നതായി സ്ഥിരീകരിക്കുന്നതാണ് പുതിയ വിവരം. ആദ്യഘട്ടത്തിൽ കാസർകോട്ടുനിന്നാണ് കൂടുതൽ പേർ ഐഎസിലേക്ക് പോയതെങ്കിൽ ഇപ്പോൾ കണ്ണൂർ കേന്ദ്രീകരിച്ചാണ് ഇത്തരത്തിൽ ഐഎസിലേക്ക് മലയാളികൾ കൂടുതലായി ആകൃഷ്ടരാകുന്നതും നാടുവിടുന്നതും. കണ്ണൂരിൽ നിന്ന് ഐഎസിൽ ചേരാൻ രാജ്യംവിട്ട രണ്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളും അവരിൽ ഒരാളുടെ രണ്ട് മക്കളും കൊല്ലപ്പെട്ടുവന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്

സഹോദരിമാരും ഭർത്താക്കന്മാരും അവരുടെ മക്കളും അടക്കം കണ്ണൂരിൽ ഒരു കുടുംബത്തിലെ 10 പേർ ഐ.എസിൽ ചേർന്നതായും ഇവരിൽ നാല് പേർ കൊല്ലപ്പെട്ടതായും കണ്ണൂർ പൊലീസ് തന്നെയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ ഒരു വീട്ടിൽ നിന്നാണ് 10 പേർ ഐ.എസിൽ ചേർന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീർ, അൻവർ, അവരുടെ ഭാര്യമാർ, മക്കൾ എന്നിവർ അടങ്ങിയ 10 പേരാണ് ഐ.എസിൽ ചേരാൻ സിറിയയിലേക്ക് കടന്നത്. ഇതിൽ ടി.വി ഷമീർ, അൻവർ, ഷമീറിന്റെ മക്കളായ സഫ്വാൻ, സൽമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇവരുടെ ഭാര്യമാരെക്കുറിച്ച് വിവരമില്ലെന്നും പൊലീസ് വ്യക്തമാക്കി.

ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസിൽ എത്തിയതെന്നാണ് ലഭിച്ച വിവരം. തുടർന്ന് അൻവറും കുടുംബവും എത്തിപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 19-ന് ആയിരുന്നു ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് അൻവറും ഭാര്യയും മൂന്ന് മക്കളും വീട്ടിൽ നിന്ന് പോകുന്നത്. എന്നാൽ ഇവരുടെ യാത്ര വിദേശത്തേക്കായിരുന്നു. പോകുന്ന സമയത്ത് അൻവറിന്റെ ഭാര്യ ഗർഭിണിയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടർന്ന് ഇവരെ കാണാതാവുകയായിരുന്നു. കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഫോണുകൾ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇറാൻ വഴി സിറിയയിലെത്തിയതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്.

ഇതോടെ കൂടുതൽ പേർ കണ്ണൂരിൽ നിന്ന് സമാനമായ സാഹചര്യത്തിൽ അപ്രത്യക്ഷമായെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ഏകദേശം 35 പേർ ഐ.എസിൽ ചേർന്നതായതാണ് വിവരം. ഇതോടെ അന്വേഷണം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. നേരത്തെ ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭർത്താവും മൂന്ന് കുട്ടികളും ഐഎസിൽ എത്തിയതായി ഇവർക്ക് അറിയാമായിരുന്നു. തുടർന്നാണ് മറ്റൊരു മകളും ഭർത്താവും അവരുടെ കുട്ടികളും വീണ്ടും ഐ.എസിലെത്തിയത്. ഇത്തരത്തിൽ ചിലർ കുടുംബങ്ങളുടെ അറിവോടെയൂം സ്ഥലംവിട്ടതായി സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിച്ചുവരികയാണ്.

ദമ്മാജ് സലഫിസ പ്രചാരകർക്കൊപ്പം പോപ്പുലർ ഫ്രണ്ടും

ഐഎസിൽ ചേരുന്നവരിൽ ഭൂരിഭാഗവും കൊല്ലപ്പെടുന്നു എന്നും സ്ത്രീകൾ ലൈംഗികമായി ഉപയോഗിക്കപ്പെടുന്നുവെന്നും വിവരം ലഭിച്ചിട്ടും ഇപ്പോഴും നിരവധി പേർ റിക്രൂട്ട് ചെയ്യപ്പെടുന്നത് മുസ്‌ളീം സമുദായ സംഘടനകൾക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്. സലഫിസത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം മാത്രമല്ലെന്നും പോപ്പുലർ ഫ്രണ്ടിനോട് ചേർന്ന് മുൻനിരയിൽ തന്നെ പ്രവർത്തിക്കുന്ന പലർക്കും ഐഎസിലേക്ക് ഇവിടെ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ പങ്കുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ ഇതിന്റെ കരുനീക്കങ്ങൾ നടക്കുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയും നിരീക്ഷിച്ചുവരികയാണ്. റിക്രൂട്ട്‌മെന്റിന് ചുക്കാൻ പിടിക്കുന്നവരിൽ ചിലർ പോപ്പുലർഫ്രണ്ട് നേതാക്കളാണെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്്.

ആദ്യഘട്ടത്തിൽ ദമ്മാജ് സലഫിസമാണ് ഇത്തരം റിക്രൂട്ടമെന്റുകൾക്ക് പിന്നിലെന്ന ് വിവരമാണ് വന്നത്. ഐഎസ്എസിലേക്ക് മലയാളികളെ റിക്രൂട്ടിങ്ങ് ചെയ്യുന്നതിൽ ആത്മീയ അടിത്തറയൊരുക്കുന്നത് ദമ്മാജ് സലഫിസമാണെന്ന് വെളിപ്പെടുത്തൽ വന്നതോടെയായിരുന്നു ഇത് ഉറപ്പിച്ചത്. വടക്കൻ മലബാറിൽ നിന്ന് ഐഎസ് ക്യാമ്പിലേക്ക് ആളുകളെ എത്തിക്കുന്നയാൾ എന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കരുതുന്ന അബ്ദുൽ റാഷിദിന്റെ പേരിലുള്ള സന്ദേശത്തിലാണ് ഇത്തരമൊരു വെളിപ്പെടുത്തൽ ഉണ്ടായത്.

കാസർകോട്ടുകാരനായ ഈ അബ്ദുൽ റാഷിദ് അബ്ദുള്ളയാണ് കേരളത്തിൽ നിന്ന് നിരവധി മുസ്ലിം കുടുംബങ്ങളെ ഐഎസിൽ എത്തിച്ചതെന്നാണ് എൻഐഎയുടെ നിഗമനം. ഇടക്കിടെ മൊബൈൽ ശബ്ദസന്ദേശങ്ങളിലൂടെ മാത്രം പ്രതികരിക്കുന്ന അബ്ദുൽ റാഷിദ് കേരളത്തിൽ നിന്നുള്ള റിക്രൂട്ട്മെന്റിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തിയത്. ഇതോടെ കഴിഞ്ഞ ഡിസംബറിൽ ഇക്കാര്യങ്ങളിൽ കൂടുതൽ സ്ഥിരീകരണം ലഭിച്ചു. ഇയാളുടെ പുതിയ സന്ദേശത്തിലാണ് ഐഎസ്സിലെത്തിയ മലയാളികളെല്ലാം ദമ്മാജ് സലഫികളുടെ ക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ടെന്ന് പറയുന്നത്. ഇത്തരം ക്ലാസുകളിൽ ജിഹാദിനെ കുറിച്ചും പലായനത്തെ കുറിച്ചും പറയുന്നുണ്ട്.


ഐഎസ് റിക്രൂട്ട്മെന്റിന് പല ഘട്ടങ്ങളുണ്ടെന്നും അവ ആദ്യം മടവൂർ, പിന്നീട് കെഎൻഎം, അതിനുശേഷം വിസ്ഡം, ഏറ്റവുമൊടുവിൽ ദമ്മാജ് വഴി ഐഎസ്സിലെത്തുന്നുവെന്നും സന്ദേശത്തിൽ പറയുന്നു. ഇതര മതവിഭാഗങ്ങളുടെ ആചാരങ്ങൾ സ്വീകരിച്ചിരുന്ന സുന്നി, സൂഫീ വിശ്വാസികൾക്കിടിയിൽ മതശുദ്ധീകരണം നടത്തിയത് സലഫികളാണെന്ന് സന്ദേശത്തിൽ റാഷിദ് അവകാശപ്പെടുന്നു. കൂടാതെ ഐഎസ്സിലെത്തിച്ചേർന്നവരെ കുറിച്ച് പറയുന്ന സന്ദേശത്തിൽ സുന്നി, സൂഫി വിശ്വാസികളായിരുന്നുവെങ്കിൽ ഇവർ ഒരിക്കലും ഐഎസ്സിലെത്തില്ലായിരുന്നുവെന്നും അവർ ഇപ്പോൾ റാത്തീബും, ഡാൻസുമല്ലാം കളിച്ചുനടക്കുന്നുണ്ടാവുമെന്നും റാഷിദ് സന്ദേശത്തിൽ പറഞ്ഞിരുന്നു.

ഇസ്ലാമിക രാജ്യത്തുനിന്നുള്ള 92ാമത്തെ ഓഡിയോ എന്നു പരിചയപ്പടെത്തുന്ന സന്ദേശം ഇൻസ്റ്റാഗ്രം വഴിയാണ് എത്തിയത്. സലഫി നേതാവ് സക്കരിയ സ്വാലിഹയുടെ പുസ്തകത്തിന് മറുപടിയായാണ് റാഷിദിന്റെ സന്ദേശമെത്തിയത്. സക്കരിയ സ്വാലിഹ് ഐഎസ്സിനേയും റാഷിദിനെയും തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ ഇത്തരത്തിൽ സലഫിസത്തിൽ ആകൃഷ്ടരാകുന്നവർ മാത്രമല്ല, പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കൾക്കും റിക്രൂട്ട്‌മെന്റിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതുതായി ലഭിച്ച വിവരങ്ങൾ. ഇപ്പോൾ കൊല്ലപ്പെട്ടവരിൽ രണ്ടുപേരും പോപ്പുലർഫ്രണ്ടിന്റെ മുൻനിര പ്രവർത്തകർതന്നെയായിരുന്നു. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.

പെൺകുട്ടികളെ കടത്തുന്നത് ലൈംഗിക അടിമകളാക്കാൻ

അതേസമയം, കേരളത്തിൽ നിന്ന് ഐഎസിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നത് ലൈംഗികമായി ഉപയോഗിക്കാൻ കൂടിയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ അന്വേഷണ ഏജൻസികൾ ഇക്കാര്യവും പരിശോധിച്ചുവരികയാണ്. കേരളത്തിൽ നിന്ന് മതംമാറ്റി ഐഎസിലേക്ക ലൈംഗിക അടിമകളായി പെൺകുട്ടികളെ കടത്തിയെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും വ്യക്തമാക്കി പത്തനംതിട്ട സ്വദേശിനി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

സിറിയയിലേക്ക് കടത്താൻ ലക്ഷ്യമിട്ട് തന്നെ സൗദിയിലെത്തിച്ചച്ചുവെന്നും ലൈംഗിക അടിമയാക്കി വിൽക്കാൻ ശ്രമിച്ചുവെന്നും പെൺകുട്ടി ഹർജിയിൽ പറഞ്ഞിരുന്നു. ആസൂത്രിത മതപരിവർത്തനത്തിന് വിധേയയാക്കിയ ശേഷം വിസിറ്റിങ് വിസയിൽ സൗദിയിലേക്ക് കടത്തുകയായിരുന്നു. ഉന്നത പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇതിൽ പങ്കുണ്ട്. കർണ്ണാടകയിൽ വച്ചാണ് മതം മാറ്റം നടത്തിയത്. സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങൾ നിത്യേന കേൾപ്പിച്ചു. സൗദിയിലെത്താൻ സഹായിച്ചത് കണ്ണൂരിൽ പിടിയിലായ താലിബാൻ ഹംസയും മനാഫും ചേർന്നാണെന്നും വെളിപ്പെടുത്തൽ ഉണ്ടായി.

തന്റെ നഗ്ന ചിത്രങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്തായിരുന്നു സിറിയയ്ക്ക് കടത്താൻ ശ്രമിച്ചത്. പിന്നിൽ ഉന്നത പോപ്പുലർ ഫ്രണ്ട് നേതാക്കളാണ്. പ്രണയം നടിച്ച് ഭീകരരുടെ കൈകളിലെത്തിച്ചത് കണ്ണൂർ പെരിങ്ങാടി അൽസഫയിൽ അബ്ദുൾ റഷീദിന്റെ മകൻ മുഹമ്മദ് റിയാസാണെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കേരളത്തിലും സൗദിയിലുമായി വിവിധ പോപ്പുലർ ഫ്രണ്ട് നേതാക്കൾ തന്നെ സന്ദർശിച്ചുവെന്ന് ഉൾപ്പെടെ യുവതി പറഞ്ഞതോടെ മുമ്പ് ഇത് വലിയ ചർച്ചയായിരുന്നു. ഇത്തരതത്തിൽ ഐഎസ് റിക്രൂട്ട്‌മെന്റിൽ പോപ്പുലർ ഫ്രണ്ടിനും നിർണായക പങ്കുണ്ടെന്ന സൂചനകൾ ലഭിച്ചതോടെയാണ് എൻഐഎയും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നത്. ഇപ്പോൾ കണ്ണൂരിൽ നിന്ന് പോയ പോപ്പുലർ ഫ്രണ്ട് നേതാക്കളും മക്കളും കൊല്ലപ്പെടുകയും കൂടി ചെയ്തതോടെ കൂടുതൽ സ്ഥിരീകരണവും ആയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP