Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചുകുഞ്ഞും വയോധികയും മാത്രം പകൽ ഉണ്ടാവാറുള്ള വീടിന്റെ ജനാലയിൽ കറുത്ത സ്റ്റിക്കർ; കാര്യം അറിയിച്ചതോടെ പൊലീസെത്തി കുഞ്ഞുങ്ങളുണ്ടോ എന്ന് തിരക്കി ജാഗ്രതപാലിക്കാൻ നിർദ്ദേശിച്ച് അന്വേഷണവും തുടങ്ങി; കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമോ എന്ന ആധിയിൽ രാത്രി ശ്വാസംമുട്ടലുണ്ടായ വയോധിക മരിച്ചു; സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും ഇക്കുറി സ്റ്റിക്കർ കണ്ടത് പൊലീസ് മേധാവിയുടെ വീട്ടിനരികെ

കൊച്ചുകുഞ്ഞും വയോധികയും മാത്രം പകൽ ഉണ്ടാവാറുള്ള വീടിന്റെ ജനാലയിൽ കറുത്ത സ്റ്റിക്കർ; കാര്യം അറിയിച്ചതോടെ പൊലീസെത്തി കുഞ്ഞുങ്ങളുണ്ടോ എന്ന് തിരക്കി ജാഗ്രതപാലിക്കാൻ നിർദ്ദേശിച്ച് അന്വേഷണവും തുടങ്ങി; കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമോ എന്ന ആധിയിൽ രാത്രി ശ്വാസംമുട്ടലുണ്ടായ വയോധിക മരിച്ചു; സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും ഇക്കുറി സ്റ്റിക്കർ കണ്ടത് പൊലീസ് മേധാവിയുടെ വീട്ടിനരികെ

അരുൺ ജയകുമാർ

തിരുവനന്തപുരം: വീട്ടിനുമുന്നിലോ ജനലിലോ കറുത്ത സ്റ്റിക്കർ പതിക്കുന്നത് സംസ്ഥാനത്ത് വ്യാപകമാകുന്നതിനിടെ വീടിന്റെ ജനലിൽ കറുത്ത സ്റ്റിക്കർ പതിച്ചിരിക്കുന്നത് കണ്ട് വീട്ടിലെ കൊച്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകുമോ എന്ന് പേടിച്ച വയോധിക ഹൃദയസ്തംഭനം കാരണം മരിച്ചതോടെ വിഷയം കൂടുതൽ ചർച്ചയാവുന്നു. ഇത്തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും അതിനെപ്പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഭയപ്പെടേണ്ട യാതൊരു കാര്യമില്ലെന്നും ഇത് വ്യാജപ്രചരണമാണെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരോ മോഷണത്തിന് എത്തുന്നവരോ ആണ് ഇത്തരത്തിൽ സ്റ്റിക്കർ പതിക്കുന്നതെന്നതിന് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി സഭയിൽ പറഞ്ഞത്. അതേസമയം പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയതായും എല്ലാ സ്റ്റേഷനിലും ഈ വിഷയത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതുമായാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാൽ തലസ്ഥാന നഗരത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹറയുടെ വീടിന് വിളിപ്പാടകലെയാണ് ജനലിൽ കറുത്ത സ്റ്റിക്കർ പതിച്ചതു കണ്ട് വീട്ടിലുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമോ എന്ന പരിഭ്രമത്താൽ വയോധിക പേടിച്ച് ശ്വാസംമുട്ടലുണ്ടായി മരണപ്പെട്ടത്. കവടിയാർ കുറവൻകോണം റോഡിൽ യുവധാര ഗാർഡൻസ് റസിഡൻസ് അസോസിയേഷനിൽ കുഞ്ഞമ്മ ആന്റണിയുടെ വീട്ടിൽ ഇത്തരത്തിൽ ഒരു സ്റ്റിക്കർ വീട്ടുജനാലയിൽ കാണപ്പെട്ടു.

പുറത്ത് പോയി മടങ്ങിയെത്തിയ കുഞ്ഞമ്മ വീട്ടിൽ പൊലീസിനെ കണ്ട് കാര്യം തിരക്കിയപ്പോഴാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതിന്റെ അടയാളമായ സ്റ്റിക്കർ തങ്ങളുടെ വീട്ടിലും പതിപ്പിച്ചിരിക്കുന്നുവെന്ന വിവരം അറിയുന്നത്. കാര്യം അറിഞ്ഞപ്പോൾ തന്നെ വീട്ടിൽ സ്ഥിരമായി കുഞ്ഞിനൊപ്പം ഉണ്ടാകാറുള്ള മുത്തശ്ശി പേടിച്ചിരുന്നുവെന്ന് ചെറുമൻ ബെന്നി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് കുഞ്ഞമ്മയുടെ മരണം സംഭവിച്ചത്. പേരൂർക്കടയിലെ ഒരു വീട്ടിൽ കഴിഞ്ഞദിവസം ഇത്തരത്തിൽ സ്റ്റിക്കർ കണ്ടതോടെ തന്നെ വിഷയം തലസ്ഥാനത്ത് വലിയ ചർച്ചയായിരുന്നു. സമാനമായ രീതിയിൽ മറ്റു ജില്ലകളിലും സ്റ്റിക്കറുകൾ കണ്ട സംഭവവും ഉണ്ടായി. ഇതോടെ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.

ജനുവരി 30 ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബെന്നിയും ഭാര്യയും ഒന്നരവയസ്സുള്ള കുട്ടിയും അമ്മയും പിന്നെ മുത്തശ്ശിയുമാണ് വീട്ടിൽ താമസിക്കുന്നത്. ബെന്നിയും ഭാര്യയും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ മുത്തശ്ശിയും കുട്ടിയും മാത്രമെ വീട്ടിലുണ്ടാകാറുള്ളു. സംഭവ ദിവസം ബെന്നി ജോലിക്ക് പോയിരുന്നു. വീട്ടിൽ ഭാര്യയും അമ്മയും ഉണ്ടായിരുന്നു. ഭാര്യ ഫോണിൽ ഒരു ബന്ധുവിനോട് കറുത്ത സ്റ്റിക്കറിന്റെ കാര്യം സംസാരിച്ചിരിക്കുന്നതിനിടയിലാണ് തങ്ങളുടെ കിടപ്പ് മുറിയിലെ ജനലിൽ കറുത്ത സ്റ്റിക്കർ കണ്ടത്. ഉടൻ തന്നെ ഭാര്യ വിളിച്ചതനുസരിച്ച് ബെന്നി ഓഫീസിൽ നിന്നും വീട്ടിലെത്തുകയും ചെയ്തു.

വീട്ടിലെത്തി കറുത്ത സ്റ്റിക്കർ കണ്ട ബെന്നി ഉടനെ തന്നെ മ്യൂസിയം പൊലീസിനെ വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തി വീട്ടിൽ കുട്ടികളുണ്ടോ എന്ന കാര്യം തിരക്കിയപ്പോഴാണ് വീട്ടുകാർ കൂടുതൽ ഭീതിയിലായത്. സൂക്ഷിക്കണമെന്നും സംശയം തോന്നുന്ന രീതിയിൽ എന്ത് കണ്ടാലും വിളിച്ച്അറിയിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. ജനലിലെ ഗ്ലാസ് പൊട്ടി പോകാതിരിക്കാനുള്ള കറുത്ത സ്റ്റിക്കറായിരിക്കുമെന്ന് പൊലീസ് പറഞ്ഞെങ്കിലും സ്ഥിരമായി ഗ്ലാസ് വൃത്തിയാക്കുന്നതാണെന്നും ഇത്തമൊരു സ്റ്റിക്കർ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ബെന്നി പൊലീസിനോട് പറഞ്ഞു. ഇത്രയുമായപ്പോഴാണ് ബെന്നിയുടെ മുത്തശ്ശി തിരികെ എത്തിയത്. വീട്ടിൽ പൊലീസിനെ കണ്ട അവർ വല്ലാതെ പേടിച്ചിരുന്നു.

പൊലീസ് പോയതിന് ശേഷമാണ് വീട്ടുകാർ മുത്തശ്ശിയോട് വിശദമായി കാര്യം പറഞ്ഞത്. പകൽ സമയങ്ങളിൽ ജനലുകൾ തുറക്കണ്ടെന്നും അപരിചിതരായവർ വന്നാൽ വീട് തുറക്കണ്ടെന്നും നിർദ്ദേശം നൽകിയത്. പകൽ സമയങ്ങളിൽ മുത്തശ്ശി കുഞ്ഞമ്മ ആന്റണി മാത്രമാണ് കുട്ടിക്കൊപ്പം ഉള്ളതെന്ന് ചിന്തിച്ചപ്പോഴാണ് അവർ ഭയന്നത്. സന്ധ്യയായതോടെ മുത്തശ്ശി വല്ലാതെ പേടിച്ചിരുന്നുവെന്നും ബെന്നി പറയുന്നു .ബെന്നിയുടെ അമ്മയും മുത്തശ്ശിയും ഒരു മുറിയിലാണ് കിടക്കുന്നത്. രാത്രി ബെന്നി മുറിയിൽ ചെന്നപ്പോൾ എന്നും കിടക്കുന്ന ജനലരികിൽ നിന്നും മാറിയാണ് മുത്തശ്ശി കിടന്നത്. ഇത് കണ്ട ചോദിച്ചപ്പോൾ വല്ലാതെ തണുക്കുന്നു എന്നാണ് മുത്തശ്ശി പറഞ്ഞതെന്നും ബെന്നി പറയുന്നു.

മുത്തശ്ശിയെ ആശ്വസിപ്പിച്ച ശേഷം മുറിയിലേക്ക് പോയ ബെന്നിയും സ്റ്റിക്കറിന്റെ കാര്യം ആലോചിച്ച് ടെൻഷലിലായിരുന്നു. കുറച്ച് കഴിഞ്ഞ് അമ്മ വന്ന് വാതിലിൽ തട്ടിയപ്പോൾ പെട്ടന്ന് ബ്ലാക് സ്റ്റിക്കർ പതിച്ചതിന്റെ കാര്യം തന്നെയാണ് താൻ കരുതിയത്. എന്നാൽ അമ്മച്ചിക്ക് വല്ലാത ശ്വാസം മുട്ടുന്നുവെന്ന് അമ്മ പറഞ്ഞതനുസരിച്ച് പുറത്ത് ചെന്ന് നോക്കി. ഉടനെ തന്നെ അമ്മുമ്മയെ കോരിയെടുത്ത് കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ഒരു കറുത്ത സ്റ്റിക്കർ ഒട്ടിച്ചതിന്റെ കാരണത്താൽ കുട്ടിയ നോക്കിയിരുന്ന തങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശി മരിച്ചതിന്റെ വിഷമത്തിലാണ് ഇപ്പോൾ ബെന്നിയും കുടുംബവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP