Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെൺകുട്ടിയുടെ മൊഴിമാറ്റം കുരുക്കിലാക്കുന്നത് എഡിജിപി ബി സന്ധ്യയെ; ചട്ടമ്പി സ്വാമി സ്മാരകത്തിന്റെ വക ഭൂമി കൈവശം വച്ചെന്ന് ആരോപിച്ചു സ്വാമി സത്യാഗ്രഹം ഇരുന്നതിന്റെ പ്രതികാരം തീർക്കാൻ ലൈംഗികാവയവം മുറിച്ച സംഭവം ഉപയോഗിച്ചെന്ന ആരോപണത്തിന് ഐപിഎസുകാരി ഉത്തരം പറയേണ്ടി വരും

പെൺകുട്ടിയുടെ മൊഴിമാറ്റം കുരുക്കിലാക്കുന്നത് എഡിജിപി ബി സന്ധ്യയെ; ചട്ടമ്പി സ്വാമി സ്മാരകത്തിന്റെ വക ഭൂമി കൈവശം വച്ചെന്ന് ആരോപിച്ചു സ്വാമി സത്യാഗ്രഹം ഇരുന്നതിന്റെ പ്രതികാരം തീർക്കാൻ ലൈംഗികാവയവം മുറിച്ച സംഭവം ഉപയോഗിച്ചെന്ന ആരോപണത്തിന് ഐപിഎസുകാരി ഉത്തരം പറയേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം എ.ഡി.ജി.പി ബി. സന്ധ്യ, സ്വാമിയുടെ പരിചയക്കാരായ അയ്യപ്പദാസ്, മനോജ് മുരളി, അജിത്കുമാർ എന്നീ നാൽവർ സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പെൺകുട്ടിയുടേതായ വെളിപ്പെടുത്തൽ പൊലീസിന് തലവേദനയാകും. വിഷയത്തിൽ എഡിജിപിക്ക് വിശദീകരണം നൽകേണ്ടി വരികയും ചെയ്യും. പുതിയ വെളിപ്പെടുത്തലിൽ പെൺകുട്ടി ഉറച്ചു നിന്നാൽ കോടതിയും ഇടപെടും. കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമി ജന്മസ്ഥലവുമായി ബന്ധപ്പെട്ട സമരമാണ് ഗംഗേശാനന്ദയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഈ സമരം ഗംഗേശാന്ദ നടത്തിയത് സന്ധ്യക്ക് എതിരെയായിരുന്നു. ഇതിലുള്ള പ്രതികാരമാണ് ജനനേന്ദ്രീയം മുറിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് പെൺകുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകളിൽ ഒളിച്ചിരിക്കുന്നത്.

നേരത്തെ പെൺകുട്ടിയുടെ അമ്മയും സന്ധ്യക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ചട്ടമ്പിസ്വാമി സ്മാരകവുമായി ബന്ധപ്പെട്ട സമരത്തിന്റെ വൈരാഗ്യം സന്ധ്യ തീർക്കുന്നതെന്നതായിരുന്നു അമ്മയും പറഞ്ഞത്. ഇതു സംബന്ധിച്ച് പൊലീസിന് പരാതിയും നൽകിയിരുന്നു. അയ്യപ്പദാസിനെതിരേയും ആരോപണമെത്തി. എന്നാൽ ഇതൊന്നും പൊലീസ് അന്വേഷിച്ചില്ല. ദക്ഷിണമേഖലാ എഡിജിപിയായ സന്ധ്യയും ആരോപണങ്ങളിൽ പ്രതികരിച്ചില്ല. ഇതിനിടെയാണ് പെൺകുട്ടിയുടെ കൂറുമാറ്റവും. ഇതോടെ പൊലീസിനെ നേരെ പല സംശയങ്ങളും ഉയരുന്നു. പീഡന ആരോപണം ഉന്നയിച്ച പെൺകുട്ടിക്ക് മതിയായ സംരക്ഷണം നൽകാൻ പൊലീസിന് സാധിച്ചില്ല. അതുകൊണ്ടാണ് ഇപ്പോൾ മൊഴി മാറ്റത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ആരോപണം.

ചട്ടമ്പിസ്വാമിയുടെ യഥാർത്ഥ ജനനസ്ഥലത്തെ കുറിച്ച് ഏറെ ചർച്ചയുണ്ട്. പന്മന ആശ്രമവും എൻഎസ്എസും കരുതുന്നത് കണ്ണമൂലയിലാണ് സ്വാമിയുടെ വീടെന്നാണ്. ഈ വീടിരുന്ന സ്ഥലം തലമുറകൾ കൈമാറി ഐപിഎസുകാരിയായ ബി സന്ധ്യയുടെ കൈയിലെത്തി. അവിടെ വീടു വയ്ക്കാനും തീരുമാനിച്ചു. ഇതോടെ പ്രശ്നങ്ങൾക്ക് തുടക്കവുമായി. ഈ സ്ഥലം സംരക്ഷിക്കാൻ ചട്ടമ്പിസ്വാമിയുടെ ഭക്തർ തീരുമാനിച്ചു. വലിയ പ്രക്ഷോഭവും നിയമപോരാട്ടവും നടന്നു. ഇതിന്റെ മുൻനിരയിൽ സ്വാമി ഗംഗേശാനന്ദ സ്വാമികളായിരുന്നു. സന്ധ്യയെ വെല്ലുവിളിച്ച് കണ്ണമൂലയിൽ സമര കാഹളം മുഴക്കിയ സന്ന്യാസി. കണ്ണമൂലയുമായുള്ള സ്വാമിയുടെ ബന്ധം തുടങ്ങുന്നത് ഇങ്ങനെയാണ്. തീവ്ര നിലപാടുകളുമായി സമരത്തിൽ സജീവമായ സ്വാമി ഭൂമി വിട്ടുകിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പോലും ഭീഷണിപ്പെടുത്തി.

എന്നാൽ അതൊന്നും സംഭവിച്ചില്ല. കോടതി വിധിയുടെ പശ്ചാത്തലത്തിൽ സന്ധ്യയ്ക്ക് ഈ ഭൂമിയിൽ ഉടമസ്ഥാവകാശം കിട്ടുകയും ചെയ്തു. അവിടെ വീടുവച്ച് അവർ താമസിക്കുകയും ചെയ്യുന്നു. ഈ സമരവുമായി ബന്ധപ്പെട്ടാണ് കണ്ണമൂല-പേട്ട ഭാഗത്ത് ഗംഗേശാനന്ദ സ്വാമി താരമാകുന്നത്. ഈ സമരം തുടങ്ങുന്നത് സ്വമിയ്‌ക്കെതിരെ ആരോപണം ഉയർത്തിയ പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ്. പിന്നീട് സ്വാമി ഈ വിട്ടിലെ പ്രധാനിയായി മാറി. ഇതിൽ ഈ കുടുംബത്തോടും സ്വാമിയോടും കടുത്ത വൈരാഗ്യം സന്ധ്യയ്ക്കുണ്ടായിരുന്നത്രേ. ഇതാണ് ഇപ്പോൾ സ്വാമിയുടെ ലിംഗം മുറിക്കുന്നതിലേക്ക് എത്തിയതെന്ന തരത്തിലാണ് പ്രചരണങ്ങൾ. സ്വാമിയും സന്ധ്യയും തമ്മിലെ വൈരാഗ്യം കണ്ണമൂലക്കാർക്ക് നല്ല നിശ്ചയമുള്ളതാണ്. അതുകൊണ്ടാണ് സന്ധ്യയ്ക്ക് എതിരായ ആരോപണങ്ങളുടെ മൂർച്ച കൂട്ടുന്നതും. ഏതായാലും സംഭവത്തിൽ അസ്വാഭാവികത ഏറെയുണ്ടെന്ന് തന്നെയാണ് നാട്ടുകാരുടെ പ്രതികരണം.

സ്വാമി ഗംഗേശാനന്ദയുടെ അഭിഭാഷകനായ ശാസ്തമംഗലം എസ്. അജിത്കുമാറിന് അയച്ച കത്തിലാണ് പെൺകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷിലുള്ള കത്ത് പെൺകുട്ടി എഴുതിയതാണെന്ന് അജിത്കുമാർ പറയുന്നു. എന്നാൽ, കത്ത് പെൺകുട്ടി എഴുതിയത് തന്നെയാണോയെന്ന് സ്ഥിരീകരണമില്ല. ചട്ടമ്പിസ്വാമി ഭൂമി സമരവുമായി ബന്ധപ്പെട്ട വിരോധമായിരുന്നു ഇതിന് കാരണമെന്നും കത്തിൽ പറയുന്നു. കോടതിക്ക് മുമ്പിൽ സന്ധ്യയ്ക്ക് എതിരെ ഈ ആരോപണം യുവതി തുടർന്നാൽ എഡിജിപി ആകെ പ്രശ്‌നത്തിലാകും. ഗംഗേശാനന്ദയുടെ ജാമ്യഹരജി വ്യാഴാഴ്ച കോടതിയിൽ ഫയൽ ചെയ്തിരുന്നു. ഇതിനൊപ്പമാണ് ഈ മാസം 12ന് അഭിഭാഷകന് സ്പീഡ് പോസ്റ്റ് വഴി ലഭിച്ച കത്ത് കോടതിയിൽ ഹാജരാക്കിയത്. സ്വാമി തങ്ങളുടെ കുടുംബസുഹൃത്താണ്. തന്നെ നിയമം പഠിക്കാൻ പ്രേരിപ്പിച്ചത് സ്വാമിയാണെന്നും കത്തിൽ പറയുന്നു.

സംഭവദിവസം അയ്യപ്പദാസിന്റെ നിർദ്ദേശപ്രകാരമാണ് പെരുമാറിയത്. അതിനുശേഷം എ.ഡി.ജി.പിയുടെ വീട്ടിൽ പോകണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ, സംഭവം നടന്നതിനുശേഷം അയ്യപ്പദാസിനെ ഫോണിൽ വിളിച്ചപ്പോൾ യാതൊരുവിധ പരിചയവും കാണിച്ചില്ലെന്ന് മാത്രമല്ല സംഭവങ്ങളെക്കുറിച്ച് അറിയാത്തതുപോലെ സംസാരിച്ചെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് പൊലീസ് എത്തി തന്നെ കൂട്ടിക്കൊണ്ടുപോയി. പൊലീസിന്റെ ഭീഷണിയുടെ ഭയത്താൽ അവർ നിർദ്ദേശിച്ചപ്രകാരം ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ എത്തിയപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് എന്താണ് നടപടി സ്വീകരിക്കേണ്ടതെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞ് തന്നിരുന്നില്ലെന്നും പെൺകുട്ടി കത്തിൽ പറയുന്നു. ഈ മൊഴിയിലേക്ക് കാര്യങ്ങളെത്തിച്ചത് പൊലീസിന്റെ നടപടികളാണെന്ന് പറയുന്നതും സന്ധ്യയെ ലക്ഷ്യമിട്ടാണ്. സ്വാമിയുടെ ജാമ്യഹരജിയുടെ വാദം 19ന് തിരുവനന്തപുരം പോക്‌സോ കോടതി പരിഗണിക്കും. അന്ന് കോടതിയുടെ നിലപാടുകൾ ഇനി സന്ധ്യയ്ക്ക് അതീവ നിർണ്ണായകമാണ്.

അതിനിടെ പെൺകുട്ടിയും അഭിഭാഷകനും തമ്മിൽ നടന്ന ഫോൺ സംഭാഷണവും പുറത്തുവന്നു. ''സ്വാമിയും അമ്മയും തമ്മിലും ബന്ധമില്ല. കാമുകൻ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് കേസുണ്ടായത്. രണ്ടു ദിവസം മുൻപ് അയ്യപ്പദാസ് കത്തി കൊണ്ടുവന്നു തന്നു. ഇരുട്ടത്ത് കത്തിയെടുത്ത് വീശാൻ പറഞ്ഞതും അയ്യപ്പദാസ് തന്നെയാണ്. സംഭവശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണെന്നും പെൺകുട്ടി പറയുന്നു. സ്വാമിയുടെ ഒപ്പമിരുന്നപ്പോൾ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറിൽ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ല. സ്വാമിയെ മനഃപൂർവം മുറിവേൽപ്പിച്ചതല്ല. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയത്.''

ഗംഗേശാനന്ദ മകളെ പോലെയാണു തന്നെ കണ്ടിരുന്നത്. പതിനാറു വയസ്സ് മുതൽ പീഡിപ്പിക്കുന്നുവെന്ന ആരോപണം പൊലീസ് മൊഴിയിൽ എഴുതിച്ചേർത്തതാണ്. തനിക്കും കുടുംബത്തിനുമെന്ന പോലെ അയ്യപ്പദാസിനെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് അയ്യപ്പാദാസ് തന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചു. ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി: ബി.സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങൾ പറയാനും അയ്യപ്പദാസ് ആവശ്യപ്പെട്ടു. സംഭവദിവസം കത്തി നൽകിയതും ജനനേന്ദ്രിയം മുറിക്കാൻ തന്നോട് നിർദ്ദേശിച്ചതു അയ്യപ്പദാസാണ്. എന്നാൽ, രാത്രി ഗംഗേശാനന്ദയുടെ അടുത്തു പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

പിന്നീട്, ഗംഗേശാനന്ദയുടെ നിലവിളി കേട്ടു താൻ വീടിനു പുറത്തക്ക് ഓടുകയായിരുന്നു. ബി.സന്ധ്യയുടെ വീട്ടിലെത്തി കോളിങ് ബെൽ അമർത്തിയെങ്കിലും തുറക്കാത്തതിനാൽ പൊലീസ് കൺട്രോൾ റൂമിലേക്കു വിളിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കഥ മൊത്തം തകിടം മറിയുകയായിരുന്നു. മൊഴി പലതവണ പൊലീസ് തിരുത്തിയെഴുതിയെന്നും കത്തിലുണ്ട്. ഇതും സന്ധ്യയ്ക്ക് എതിരാണ്. തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥർ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോൾ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു. അതേ ദിവസം തന്നെ, പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി തന്നെ കണ്ടു കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മിൽ അവിഹിതബന്ധമുണ്ടെന്നു പറയാനും ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. ഇതെല്ലാം സന്ധ്യയ്ക്ക് എതിരെയുള്ള ആരോപണങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP