Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെന്റിലേറ്റർ ഒഴിവുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അസീസിയ മെഡിക്കൽ കോളേജ്; ബൈ സ്റ്റാൻഡർ ഇല്ലെന്നറിഞ്ഞപ്പോൾ വെന്റിലേറ്റർ ഒഴിവില്ല എന്ന് പറഞ്ഞ് ട്രാവൻകൂർ മെഡിസിറ്റിയും: മരണപ്പാച്ചിലിനൊടുവിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് കൈയൊഴിഞ്ഞു: മരണാസന്നനായ രോഗിയുമായി പരക്കം പാഞ്ഞത് ഏഴ് മണിക്കൂർ: ആംബുലൻസിലെ അനുഭവം പങ്കുവച്ച് നഴ്സ് രാജേഷും ഉടമ രാഹുലും

വെന്റിലേറ്റർ ഒഴിവുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അസീസിയ മെഡിക്കൽ കോളേജ്; ബൈ സ്റ്റാൻഡർ ഇല്ലെന്നറിഞ്ഞപ്പോൾ വെന്റിലേറ്റർ ഒഴിവില്ല എന്ന് പറഞ്ഞ് ട്രാവൻകൂർ മെഡിസിറ്റിയും: മരണപ്പാച്ചിലിനൊടുവിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് കൈയൊഴിഞ്ഞു: മരണാസന്നനായ രോഗിയുമായി പരക്കം പാഞ്ഞത് ഏഴ് മണിക്കൂർ: ആംബുലൻസിലെ അനുഭവം പങ്കുവച്ച് നഴ്സ് രാജേഷും ഉടമ രാഹുലും

കൊല്ലം: അപകടത്തിൽ പെട്ട രോഗിക്ക് ചികിത്സ നിഷേധിച്ചതു മൂലം മരണം സംഭവിച്ചതിന്റെ ഞെട്ടലിലാണ് കേരളം ഇപ്പോഴും. മരിച്ചു കഴിഞ്ഞും വെന്റിലേറ്ററിൽ കിടത്തി കാശ് വാങ്ങുന്ന ആശുപത്രികൾ മുഖം തിരിച്ചത് ഇതര സംസ്ഥാന കാരനായതുകൊണ്ടും പണം കിട്ടില്ല എന്ന കാരണം കൊണ്ട് മാത്രമാണ്. സർക്കാർ മെഡിക്കൽ കോളേജു പോലും വേണ്ട ശുശ്രൂഷ നൽകിയില്ല എന്ന് പറയുമ്പോൾ മനുഷ്യ ജീവന്റെ വില എത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു.

തുടർച്ചയായി ഏഴു മണിക്കൂർ രോഗിയുമായി ആശുപത്രികൾ തോറും പരക്കം പാഞ്ഞ ട്രാക്കിന്റെ പ്രതിനിധികളായ ആംബുലൻസ് ഉടമ രാഹുലും നഴ്‌സ് രാജേഷും തങ്ങൾക്കുണ്ടായ ദുരനുഭവം മറുനാടൻ മലയാളിയോട് പങ്കു വയ്ക്കുന്നു. 'പത്ത് വർഷമായി അംബുലൻസിൽ നഴ്‌സായി ജോലി ചെയ്ത് വരികയാണ് ഞാൻ. പല ക്രിട്ടിക്കൽ സ്റ്റേജിലുള്ള പേഷ്യന്റ്‌സിനെയും വിവിധ ആശുപത്രികളിൽ കൊണ്ടു പോയിട്ടുണ്ട്. ആദ്യമായാണ് ഇങ്ങനെ ഒരനുഭവം ഉണ്ടാകുന്നത്. ആറിന് രാത്രിയിൽ 11.30 നാണ് കൊട്ടിയം കിംസിൽ നിന്നും അപകടത്തിൽപ്പെട്ട പേഷ്യന്റിനെ റിസീവ് ചെയ്യുന്നത്. അവിടെ നിന്നു തന്നെ മെഡി ട്രീന ഹോസ്പിറ്റലിൽ ബന്ധപ്പെട്ടു.

വെന്റിലേറ്റർ ഒഴിവുണ്ട് എന്നറിയിക്കുകയും അവിടെ എത്തിക്കുകയുമായിരുന്നു. അത്യാഹിത വിഭാഗത്തിലെ ഡോക്ടർ എത്തി പരിശോധിച്ചപ്പോൾ തലയ്ക്ക് ഗുരുതരമായി പരിക്കുള്ളതിനാൽ എത്രയും വേഗം സർജറി നടത്തണമെന്ന് അറിയിച്ചു. ന്യൂറോ സർജൻ ഇല്ലാത്തതിനാൽ അടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ നിർദ്ധേശികുകയായിരുന്നു. ഉടൻ ട്രാവൻകൂർ മെഡിസിറ്റിയിൽ എത്തിച്ചു. ഡോക്ടർ എത്തി കാര്യങ്ങൾ തിരക്കി. കൂടെ ബൈ സ്റ്റാൻഡർ ഇല്ല എന്നറിഞ്ഞതോടെ അപകടത്തിൽ പെട്ടയാളെ പരിശോധിക്കുക പോലും ചെയ്യാതെ വെന്റിലേറ്റർ ഒഴിവില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്'. ആംബുലൻസ് നഴ്‌സ് രാജേഷ് പറഞ്ഞു.

മരണപ്പാച്ചിലിനൊടുവിൽ രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വെന്റിലേറ്റർ ഒഴിവില്ല എന്ന മുടന്തൻ ന്യായം പറഞ്ഞ് രോഗിയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ പറയുകയായിരുന്നു. ഇതോടെ എസ്.യു.റ്റി, റോയൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലും എത്തിച്ചെങ്കിലും ചികിത്സ നൽകാൻ ആരും തയ്യാറായില്ല. അങ്ങനെയാണ് കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ ഇവർ ബന്ധപ്പെടുന്നത്.

'അസീസിയയിൽ ബന്ധപ്പെട്ടപ്പോൾ വെന്റിലേറ്റർ ഒഴിവുണ്ടെന്ന് അറിയിച്ചു. ഉടൻ തന്നെ പേഷ്യന്റുമായി പുറപ്പെട്ടു. അസീസിയയിൽ എത്തിയപ്പോൾ ഡോക്ടർ പരിശോധിച്ചു. ജീവൻ അപകടത്തിലാണ് ന്യൂറോ സർജൻ ഇല്ലാത്തതിനാൽ ഇവിടെ പറ്റില്ല എന്നറിയിച്ചു. ഇതോടെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തി രോഗിയെ ആരും ചികിത്സിക്കാൻ തയ്യാറാകുന്നില്ലെന്നറിയിച്ചു. ഇതോടെ ചാത്തന്നൂർ സി.ഐ പൊലീസിനെ ഒപ്പം വിടാം എന്ന് പറഞ്ഞു. വീണ്ടും മെഡിസിറ്റിയിലേക്കുള്ള യാത്രയിൽ പേഷ്യന്റ് ഡൗൺ ആയി. ഇതോടെ ജില്ലാ ആശുപത്രിയിലേക്ക് പോകുകയാണെന്ന് സി.ഐയെ വിളിച്ചു പറഞ്ഞു. രാവിലെ ആറു മണിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചു ' ആംബുലൻസ് ഉടമ രാഹുൽ പറഞ്ഞു.

മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തതോടെ ചികിത്സ നിഷേധിച്ച മുഴുവൻ സ്വകാര്യ ആശുപത്രികൾക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിനുമെതിരെ പൊലീസ് കേസെടുത്തു. കൂടാതെ മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ വകുപ്പും സംഭവത്തിലിടപെട്ടു.
വെന്റിലേറ്റർ ഒഴിവില്ലാത്തതിനാലാണ് രോഗിയെ ചികിത്സിക്കാൻ കഴിയാതിരുന്നതെന്നും പേഷ്യന്റിന് ഒ.പി ടിക്കറ്റ് പോലും എടുത്തിരുന്നില്ല എന്നും മെഡിക്കൽ കോളേജ് ഇന്നലെ ഈക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എന്നാൽ മെഡിക്കൽ കോളേജിന്റെ ഈ വാദത്തെ തള്ളുകയാണ് ആംബുലൻസ് ഉടമയും ട്രാക്കിന്റെ കഇഡ ചെയർമാനുമായ രാഹുൽ.

മെഡിക്കൽ കോളേജിൽ എത്തുന്ന വെന്റിലേറ്റർ രോഗികളെ ഏറ്റെടുക്കാൻ ഇവർ മടി കാണിക്കുന്നത് പതിവാണ്. ഇതിനായി വെന്റിലേറ്റർ ഉണ്ടായിട്ടും ഇല്ല എന്ന് കാരണം പറയും. സ്വകാര്യ ആശുപത്രികളിലേക്ക് കൊണ്ടു പോകാനാണ് ഈ തന്ത്രം. തീരെ പാവപ്പെട്ട ആൾക്കാരുമായെത്തിയാൽ രണ്ട് മണിക്കൂർ വരെ കാത്തിരിക്കും അപ്പോഴേക്കും വെന്റിലേറ്റർ ഒഴിവായി എന്നറിയിക്കുകയും രോഗിയെ റിസീവ് ചെയ്യുകയും ചെയ്യുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞു രോഗിക്ക് ഒ.പി ടിക്കറ്റ് പോലും എടുത്തില്ലാ എന്ന്. എന്നാൽ
വെന്റിലേറ്റർ പേഷ്യന്റിനെ സ്വീകരിച്ചതിന് ശേഷം മാത്രമേ ഒ.പി ടിക്കറ്റ് പോലും എഴുതാൻ മെഡിക്കൽ കോളേജ് അധികൃതർ കയ്യാറാവുകയുള്ളൂ.

സ്വകാര്യ ആശുപത്രികളിലേക്ക് പറഞ്ഞു വിടാനാണ് വെന്റിലേറ്റർ ഒഴിവില്ലെന്ന് പറയുന്നതെന്നും രാഹുൽ മറുനാടൻ മലയാളിയോട് പറഞ്ഞു. അതേ സമയം പൊലീസ് സംഭവത്തെ പറ്റിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയോട് കൂടി മെഡിസിറ്റിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ ഡോക്ടർ ആംബുലൻസിന്റെ പടിയിൽ ചവിട്ടി നിൽക്കുന്നതും രോഗിയെ പരിശോധിക്കാതെ ഇറങ്ങി പോകുന്നതും പൊലീസ് കണ്ടെത്തി. മറ്റാശുപത്രികളിലും പൊലീസ് പരിശോധന തുടരുകയാണ്.

ആറാം തീയതി രാത്രിയിലാണ് തിരുനെൽവേലി സ്വദേശി മരുകൻ(30) റോഡപകടത്തിൽപ്പെടുന്നത്. കൂടെ ആരുമില്ലാത്തതിനാൽ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ ചികിത്സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളമാണ് ആബുലൻസിൽ ചികിത്സ കിട്ടാതെ വാഹനാപകടത്തിൽ പരിക്കേറ്റ മുരുകൻ കാത്ത് കിടന്നത്.

എന്നാൽ വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിലും സർക്കാർ മെഡിക്കൽ കോളേജിൽ പോലും ചികിത്സ നിഷേധിച്ചതോടെ മുരുകൻ മരിച്ചു. മുരുകൻ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചാണ് പരിക്കേറ്റത്. സംഭവത്തിൽ ആശുപത്രികൾക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഐജി മനോജ് എബ്രഹാം ആണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. എന്നാൽ തങ്ങൾക്ക് പിഴവ് പറ്റിയില്ലെന്ന വാദത്തിലാണ് ആശുപത്രികളുടെ അധികൃതർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP