Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിരുവനന്തപുരത്തെ എടിഎം കവർച്ചയ്ക്കുപിന്നിൽ റുമേനിയക്കാർ; കവർച്ച നടത്താൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; പ്രതികൾ ഉപയോഗിച്ച രണ്ടു ബൈക്കുകൾ കണ്ടെടുത്തു; പ്രതികൾ മുംബൈയിലെന്നു സൂചന

തിരുവനന്തപുരത്തെ എടിഎം കവർച്ചയ്ക്കുപിന്നിൽ റുമേനിയക്കാർ; കവർച്ച നടത്താൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു; പ്രതികൾ ഉപയോഗിച്ച രണ്ടു ബൈക്കുകൾ കണ്ടെടുത്തു; പ്രതികൾ മുംബൈയിലെന്നു സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച എടിഎം കവർച്ചയ്ക്ക് പിന്നില് ആസൂത്രിതമായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘത്തെ തിരിച്ചറിഞ്ഞു. റുമേനിയയിൽ നിന്നുള്ള ക്രിസ്റ്റിൻ, മരിയൻ ഗബ്രിയൽ, ഫ്‌ളോറിയൻ എന്നിവരാണു പ്രതികൾ.

എടിഎം കൗണ്ടറിൽ ക്യാമറ ഉൾപ്പെടെയുള്ള ഉപകരണണങ്ങൾ സ്ഥാപിച്ച ശേഷം കാർഡ് വഴി വിവരങ്ങൾ ചോർത്തി റോബിൻഹുഡ് ശൈലിയിൽ പണം മോഷ്ടിക്കുന്ന സംഘമാണ് കവർച്ചയ്ക്കു പിന്നിൽ. കവർച്ച നടത്താൻ വേണ്ടി വെള്ളയമ്പലത്തെ എസ്‌ബിറ്റി എടിഎം കൗണ്ടറിൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

അതിനിടെ, എടിഎം കവർച്ചയ്‌ക്കെത്തിയ പ്രതികൾ സഞ്ചരിച്ച ബൈക്കുകൾ കണ്ടെത്തി. കോവളത്തുനിന്നാണ് ബൈക്കുകൾ കസ്റ്റഡിയിൽ എടുത്തത്. മൂന്ന് ആഡംബര ഹോട്ടലുകളിൽ ഇവർ താമസിച്ചതായും വിവരം ലഭിച്ചു. പ്രതികൾ ഇപ്പോൾ മുംബൈയിലാണെന്നാണു ലഭിക്കുന്ന വിവരം.

ഇപ്പോൾ പണം നഷ്ടമായെന്ന് പരാതിപെട്ടിരിക്കുന്നത് ചെറിയൊരു വിഭാഗമാണെങ്കിൽ ഇതിൽ കൂടുതൽ ആളുകൾക്ക് പണം നഷ്ടമായിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ട് തന്നെ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ രൂപീകരിച്ചു. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. ഈ സംഘത്തിൽ സൈബർ രംഗത്തെ വിദഗ്ധരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കായി മുംബൈയിലേക്ക് സംഘം തിരിക്കാൻ ഒരുങ്ങുന്നുണ്ട്. അതേസമയം എടിഎം തട്ടിപ്പിന്റെ വ്യാപ്തി വളരെവലുതാണെന്ന നിഗമനത്തിലാണ് പൊലീസ്. അതുകൊണ്ട് തന്നെ ഇതിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്.

എടിഎം കൗണ്ടറിൽ ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിച്ചശേഷം കാർഡ് വിവരങ്ങൾ ചോർത്തിയ മോഷമാണ് നടന്നത്. തിരുവനന്തപുരത്ത് ഇരുപതോളംപേർക്കായി മൂന്നരലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്തെ എ.ടി.എമ്മുകളിൽ ഉപകരണം ഘടിപ്പിച്ചശേഷം മുംബൈയിലെ വർളിയിൽനിന്ന് തുക പിൻവലിക്കുകയായിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യതട്ടിപ്പാണിത്. മ്യൂസിയം പൊലീസിൽ 16പേരും പേരൂർക്കടയിൽ ഒരാളും വട്ടിയൂർക്കാവിൽ രണ്ടുപേരും പണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതിനൽകി.

ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, എ.ടി.എം. കൗണ്ടറിനുള്ളിൽ തട്ടിപ്പുകാർ സ്ഥാപിച്ചുവെന്ന് കരുതുന്ന ക്യാമറ, മെമ്മറി കാർഡ്, ചിപ്പ്, മൊബൈൽ ഫോൺ ബാറ്ററി എന്നിവ കണ്ടെടുത്തു. സ്മോക്ക് അലാമിനോടു സാമ്യമുള്ള ഉപകരണത്തിനുള്ളിൽ ഘടിപ്പിച്ച ഇവ ആൽത്തറയിലെ എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിൽനിന്നാണു കണ്ടെത്തിയത്.ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്ന്, രണ്ട് തിയ്യതികളിലാണ് പണം നഷ്ടപ്പെട്ടത്.

തിങ്കളാഴ്ച രാവിലെമുതലാണ് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഉപഭോക്താക്കൾ എത്തിത്തുടങ്ങിയത്. പലരുടെയും മൊബൈൽഫോണുകളിൽ ഞായറാഴ്ച പണം പിൻവലിച്ചുകൊണ്ടുള്ള എസ്.എം.എസ്. സന്ദേശം ലഭിച്ചിരുന്നു. പരാതികൾ വർധിച്ചതോടെ കമ്മിഷണർ സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ മ്യൂസിയം പൊലീസും സൈബർ പൊലീസും ആൽത്തറയിലെ എ.ടി.എം. കൗണ്ടർ പരിശോധിച്ചു. കണ്ടെത്തിയ ഉപകരണം കൂടുതൽ പരിശോധനകൾക്കായി പൊലീസ് കൊണ്ടുപോയി.

എ.ടി.എം. കാർഡിലെ മാഗ്‌നറ്റിക് സ്ട്രിപ്പിൽ സംഭരിച്ചിരിക്കുന്ന ഉപഭോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുന്നതിനായി നേരത്തേ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. വിവരങ്ങൾ ശേഖരിക്കാനായി അത് സ്ഥാപിച്ചവർതന്നെ തിരികെയെടുത്തിരിക്കാമെന്നും കരുതുന്നു. എസ്.ബി.ഐ.യുടെ ആൽത്തറയിലെ എ.ടി.എം. കൗണ്ടറിൽ രണ്ടു മെഷീനുകളാണുള്ളത്. എന്നാൽ അതിൽ ഒന്നിനെമാത്രം കേന്ദ്രീകരിച്ചാണ് ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരുന്നത്. എ.ടി.എമ്മിൽ ബാങ്കുതന്നെ സ്ഥാപിച്ചിരിക്കുന്ന ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയിൽനിന്ന് ഇത് ലഭിച്ചാലുടൻ സിഡാക്കിലോ ഫൊറൻസിക് ലാബിലോ ഇവ പരിശോധിക്കും. പൊലീസ് കണ്ടെടുത്ത ഉപകരണങ്ങളും ഇത്തരത്തിൽ പരിശോധനകൾക്കു വിധേയമാക്കും. ഇതിൽനിന്ന് തട്ടിപ്പുകാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ജൂലായ് 31നുശേഷം എ.ടി.എം. കാർഡുവഴി നടന്ന പണമിടപാടുകൾ മരവിപ്പിക്കാൻ പൊലീസ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഗോളതലത്തിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് തലവേദനയുണ്ടാക്കുന്ന എ.ടി.എം. 'സ്‌കിമ്മിങ് ആണ് തിരുവനന്തപുരത്തും നടന്നതെന്നാണ് കരുതുന്നത്. എ.ടി.എം. കാർഡ് ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങളും പിൻ നമ്പറും മോഷ്ടിച്ച് വ്യാജ കാർഡുണ്ടാക്കി പണം പിൻവലിക്കുന്ന രീതിയാണിത്. മലയാളത്തിൽ ഏതാനും വർഷം മുമ്പിറങ്ങിയ 'റോബിൻഹുഡ്' എന്ന ചലച്ചിത്രത്തിൽ കണ്ടത് ഇത്തരം തട്ടിപ്പിന്റെ രൂപമായിരുന്നു.

ഈ ഉപകരണം എടിഎം കാർഡിലെ വിവരങ്ങൾ ശേഖരിക്കുകയും പിന്നീടു വ്യാജ കാർഡ് തയാറാക്കുകയും ചെയ്യും. ഒരാഴ്ച കൊണ്ട് കാർഡ് വിവരങ്ങൾ ചോർത്തിയശേഷം സ്‌കിമ്മർ നീക്കം ചെയ്തിരിക്കാനാണു സാധ്യത. തട്ടിപ്പുസംഘം പണം പിൻവലിച്ചതു മുംബൈയിലെ വിവിധ എടിഎമ്മുകളിൽ നിന്നാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ കേരളത്തിൽ വന്ന് എടിഎമ്മിൽ ക്യാമറയും സ്‌കിമ്മറും സ്ഥാപിച്ചു വിവരങ്ങൾ ചോർത്തിയശേഷം മുബൈയിൽ തിരികെയെത്തി പണം പിൻവലിച്ചിരിക്കാമെന്നാണു പൊലീസ് കരുതുന്നത്. അന്വേഷണത്തിനായി പൊലീസ് സംഘം അടുത്ത ദിവസം തന്നെ മുംബൈയിലേക്കു തിരിക്കും. സൈബർ ഡോമും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP