Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിപാടിക്കു വൈകി എന്നാരോപിച്ച് നടൻ അസീസിന്റെ ചെവിക്കുറ്റി അടിച്ചു തകർത്തതിൽ പ്രതിഷേധം ശക്തമാകുന്നു; സോഷ്യൽ മീഡിയയിൽ കാമ്പയിനുമായി അജു വർഗീസ്; സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു വെള്ളറട പൊലീസ്

പരിപാടിക്കു വൈകി എന്നാരോപിച്ച് നടൻ അസീസിന്റെ ചെവിക്കുറ്റി അടിച്ചു തകർത്തതിൽ പ്രതിഷേധം ശക്തമാകുന്നു; സോഷ്യൽ മീഡിയയിൽ കാമ്പയിനുമായി അജു വർഗീസ്; സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു വെള്ളറട പൊലീസ്

തിരുവനന്തപുരം: സിനിമാ, മിമിക്രി താരം അസീസ് നെടുമങ്ങാടിനു മർദനമേറ്റതിൽ സിനിമാ മേഖലയിലും സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് അസീസിന് തിരുവനന്തപുരം വെള്ളറട, ചാമവിള ക്ഷേത്രത്തിലെ പരിപാടി അവതരിപ്പിക്കാൻ എത്തവേ മർദനം ഏറ്റത്. മർദനത്തിൽ ബോധരഹിതനായ തന്റെ കർണപുടം തകർന്നുവെന്നാണ് അസീസ് പരാതിപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ ആനാവൂർ കരിക്കമാൻകോട് ചാമവിള ബിജുഭവനിൽ വിപിൻ, സുരേഷ് എന്ന് വിളിക്കുന്ന ബിനു എന്നിവരെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടൻ അജു വർഗീസ് അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

സഹപ്രവർത്തകനും സുഹൃത്തുമായ അസീസിനു മർദനമേറ്റുവെന്ന വിവരം തന്നെ ഞെട്ടിച്ചതായി അജു വർഗീസ് ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശിച്ചു.

 

ചാമവിള ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള പരിപാടിക്ക് എത്താൻ വൈകി എന്നു പറഞ്ഞാണ് അസീസിനെ സംഘാടകർ മർദിച്ചത്. പത്തംഗ സംഘമാണ് മർദിച്ചതെന്നു അസീസ് നല്കിയ പരാതിയിൽ പറയുന്നു.

അസീസിന്റെ നേതൃത്വത്തിലുള്ള ടീം ഓഫ് ട്രിവാൻഡ്രം എന്ന ട്രൂപ്പിന്റെ പരിപാടി ശനിയാഴ്ച രാത്രി 9 മണിക്ക് അവതരിപ്പിക്കാനായിരുന്നു ബുക്കിങ് സമയത്തുള്ള ധാരണ. എന്നാൽ രാത്രി 11.30നാണ് ഇവർ ക്ഷേത്രത്തിലെത്തിയത്. വിദേശത്ത് രണ്ടുദിവസത്തെ പരിപാടിയിൽ പങ്കെടുത്തശേഷം തിരിച്ചുവരികയായിരുന്നു ഇവർ. വിമാനം വൈകിയതാണ് സമയം പാലിക്കാൻ പറ്റാതിരുന്നതിന് കാരണമെന്ന് ഇവർ സംഘാടകരോട് പറഞ്ഞു. തുടർന്നായിരുന്നു അസഭ്യം പറഞ്ഞുകൊണ്ടുള്ള മർദ്ദനം.

മർദ്ദനത്തിൽ താൻ ബോധരഹിതനായി വീണെന്നും കർണപുടം തകർന്നുവെന്നും അസീസിന്റെ പരാതിയിൽ പറയുന്നു. മർദ്ദനത്തെത്തുടർന്ന് പരിപാടി അവതരിപ്പിക്കാൻ വിസമ്മതിച്ച ട്രൂപ്പ് അംഗങ്ങളെ ഭീഷണിപ്പെടുത്തി പ്രോഗ്രാം അവതരിപ്പിച്ചുവെന്നും പറഞ്ഞുറപ്പിച്ച തുകയായ 46,000 രൂപ നൽകിയില്ലെന്നും ട്രൂപ്പിന്റെ പരാതിയിലുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അസീസ് ഇപ്പോൾ.

കോമഡി സ്റ്റാറിലൂടെ ശ്രദ്ധേയനായ അസീസ് എബ്രിഡ് ഷൈനിന്റെ നിവിൻ പോളി ചിത്രം 'ആക്ഷൻ ഹീറോ ബിജു', വിനീത് ശ്രീനിവാസൻ നായകനായ ശ്രീകാന്ത് മുരളി ചിത്രം 'എബി' എന്നിവയിൽ ശ്രദ്ധേയവേഷം ചെയ്തിരുന്നു.

നേരത്തേ മിമിക്രി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.എസ്. പ്രസാദ് അടക്കമുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വൈകിയെത്തിയത് സത്യമാണെങ്കിലും അതിന്റെ പേരിൽ മർദിച്ചത് തീർത്തും പ്രതിഷേധാർഹമാണെന്ന് കെ.എസ്. പ്രസാദ് പ്രതികരിച്ചു. വൈകിയെത്തിയതിന് വേണെങ്കിൽ സ്റ്റേജിൽ കയറേണ്ടെന്നു പറയാം, അല്ലെങ്കിൽ പണം നല്കാതിരിക്കാം. വൈകി എത്തിയതിന്റെ പേരിൽ മർദിക്കേണ്ട കാര്യമില്ല. കേരളത്തിന്റെ തെക്കുഭാഗത്ത് വളരെ മോശമായ അനുഭവങ്ങളാണ് മിമിക്രി കലാകാരന്മാർ നേരിടുന്നതെന്നും കെ.എസ്. പ്രസാദ് കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP