Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സെയിൽസ് എക്സിക്യൂട്ടീവായി ജോലിക്ക് കയറിയ സ്ഥാപനത്തിൽ നിന്നും നാല് മാസത്തിനിടെ ബിജി തട്ടിച്ചത് രണ്ട് ലക്ഷം രൂപ; ജോലി ഉപേക്ഷിച്ചപ്പോൾ അതേസ്ഥാപനത്തിന്റെ ഐഡി കാർഡ് ഉപയോഗിച്ചും പണപ്പിരിവ്; പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ സമർത്ഥമായി മുങ്ങി; പിതാവ് ആത്മഹത്യ ചെയ്തതും യുവതിയുടെ തട്ടിപ്പുകൾ അറിഞ്ഞതോടെ; പത്തിയൂരിലെ ലിവിങ് ടുഗെദർ ബന്ധവും പലതിനും മറയായി; വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച യുവതിക്കെതിരെ കൂടുതൽ പരാതികൾ

സെയിൽസ് എക്സിക്യൂട്ടീവായി ജോലിക്ക് കയറിയ സ്ഥാപനത്തിൽ നിന്നും നാല് മാസത്തിനിടെ ബിജി തട്ടിച്ചത് രണ്ട് ലക്ഷം രൂപ; ജോലി ഉപേക്ഷിച്ചപ്പോൾ അതേസ്ഥാപനത്തിന്റെ ഐഡി കാർഡ് ഉപയോഗിച്ചും പണപ്പിരിവ്; പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ സമർത്ഥമായി മുങ്ങി; പിതാവ് ആത്മഹത്യ ചെയ്തതും യുവതിയുടെ തട്ടിപ്പുകൾ അറിഞ്ഞതോടെ; പത്തിയൂരിലെ ലിവിങ് ടുഗെദർ ബന്ധവും പലതിനും മറയായി; വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച യുവതിക്കെതിരെ കൂടുതൽ പരാതികൾ

ആർ പീയൂഷ്

കൊച്ചി: വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞ പരാതിയിൽ പൊലീസ് പിടികൂടിയ കായംകുളം സ്വദേശിനി ബിജിക്കെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരികയാണ്. തിരുവനന്തപുരം ഉള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ കേരളാ ആഗ്രോ പ്ലാന്റേഷൻ എന്ന സ്ഥാപനത്തിന്റെ പേരിൽ വൻ തട്ടിപ്പ് നടത്തിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.

2019 ലാണ് കേസിനാസ്പദമായ സംഭവം. 2019 ജൂലൈ മാസം ബിജി ഈ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലിക്ക് കയറി. താൻ നിർദ്ധന കുടുംബത്തിലെ അംഗമാണന്നും ആഹാരം കഴിക്കൻ പോലും ബുദ്ധിമുട്ടിലാണനും പറഞ്ഞാണ് ഈ സ്ഥാപനത്തിൽ തൊഴിൽ തരപ്പെടുത്തിയത്. കൂടാതെ ആദ്യത്തെ ഒരു മാസം കൊണ്ട് തന്നെ സ്ഥാപനത്തിന്റെ വിശ്വാസ്യത ബിജി നേടി എടുക്കുകയും ചെയ്തു. അത് പ്രകാരം സ്ഥാപന ഉടമയായ ഡാനി സാമ്പത്തിക ഇടപാടുകൾ ബിജിയെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ബിജിയുടെ അമ്മയും സഹോദരനും ആണന്ന് പറഞ്ഞ് രണ്ട് വ്യക്തികൾ ഡാനിയെ ബന്ധപ്പെടുകയും ചെയ്ത് വിശ്വാസം ഉറപ്പിച്ചു.

എന്നാൽ ഈ കാലയളവിൽ സ്ഥാപനത്തിലെ കസ്റ്റമേഴ്സുമായി ബിജി അടുപ്പം ഉണ്ടാക്കുകയും വിശ്വാസം പിടിച്ച് പറ്റിയും കസ്റ്റമേഴ്സിൽ നിന്നും പ്രൊഡക്റ്റ് നൽകുന്നതിന് മുൻപായി പണം കൈ പറ്റുകയുമാണ് ഉണ്ടായത്. നാലുമാസത്തോളമായി ജോലി ചെയ്യുന്നതിനിടയിൽ സ്ഥാപനത്തിന്റെ മാനേജ്മെന്റ് അറിയാതെ ഇരുനൂറിലധികം പേരിൽ നിന്നും 2,15,000 രൂപ തട്ടിയെടുക്കുകയുണ്ടായി. കാർഷിക വിളകളുടെ തൈകൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുൻകൂർ പണം വാങ്ങിയത്. തട്ടിപ്പ് മനസ്സിലാക്കിയ ഉടമ പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ബന്ധുക്കളാണ് എന്ന് പറഞ്ഞ് രണ്ടു പേർ വിളിക്കുകയും പകുതി പണം ആദ്യം നൽകാമെന്നും ബാക്കി പിന്നീട് നൽകാമെന്നും അറിയിച്ചു. അങ്ങനെ 55,000 രൂപയുടെ ചെക്ക് നൽകി. ബാക്കി പണം 1,60,000 രൂപ തരാനിരിക്കെ തന്നെ ബിജി സ്ഥാപനത്തിൽ നിന്നും കടന്നുകളഞ്ഞു.

തുടർന്ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഐഡി കാർഡുപയോഗിച്ച് കൊല്ലം, പത്തനംതിട്ട, മാവേലിക്കര എന്നിവിടങ്ങലിൽ നിന്നും തൈകൾ ഇറക്കി നൽകാമെന്നും പറഞ്ഞ് വീണ്ടും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതിയുയർന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമകൾ പൂയപ്പള്ളിയിലുള്ള ബിജിയുടെ ഭർത്താവിന്റെ വീട്ടിൽ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് പൂയപ്പള്ളി സ്റ്റേഷനിൽ തന്നെ ബിജിക്കെതിരെ നിരവദി പരാതികൾ ഉള്ളതായി വിവരം ലഭിക്കുന്നത്. പല സ്ഥലങ്ങളിൽ നിന്നും വിവാഹം കഴിച്ചിട്ടുണ്ട് എന്ന വിവരവും അറിഞ്ഞു. ബിജി വലിയ തട്ടിപ്പുകാരിയാണ് എന്ന് മനസ്സിലായതോടെയാണ് തിരുവനന്തപുരം കമ്മീഷ്ണറിന് ഡാനി പരാതി നൽകുന്നത്. പരാതി നൽകിയെങ്കിലും തട്ടിപ്പുകാരിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. തൃശൂർ സ്വദേശി അനീഷിന്റെ ഫ്ളാറ്റിൽ നിന്നും മോഷണം നടത്തി കടന്നു കളഞ്ഞു എന്ന മറുനാടൻ മലയാളി വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണ് ഡാനി ഇക്കാര്യം മറുനാടൻ മലയാളിയെ അറിയിച്ചത്.

വീട്ടുവേലയ്ക്ക് നിന്ന ഫ്ളാറ്റിൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും കവർന്ന് കടന്നു കളഞ്ഞ കായംകുളം സ്വദേശിനിയെ രണ്ട് ദിവസം മുൻപാണ് പൊലീസ് എറണാകുളത്ത് നിന്നും പിടികൂടിയത്. കായംകുളം, കരിയിലക്കുളങ്ങര, പത്തിയൂർ പടിഞ്ഞാറ്, പനക്കൽ പുത്തൻ വീട്ടിൽ, ബേബിയുടെ മകൾ ബിജിയാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ നിന്നും വിയ്യൂർ പൊലീസിന്റെ പിടിയിലായത്. ബിജിയുടെ ചിത്രങ്ങളടക്കം തട്ടിപ്പ് വാർത്ത മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട ലോഡ്ജ് നടത്തിപ്പുകാർ വിയ്യൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് പുലർച്ചെ ലോഡ്ജിലെത്തി ബിജിയെ കസ്റ്റഡിയിലെടുത്തു. ഇവരുടെ മുറിയിൽ പരിശോദന നടത്തിയെങ്കിലും മോഷണമുതൽ കണ്ടു കിട്ടിയില്ല. ചോദ്യം ചെയ്യലിൽ മോഷണം നടത്തിയിട്ടില്ല എന്നാണ് ബിജി പൊലീസിനോട് പറഞ്ഞത്.

കഴിഞ്ഞ 24 നാണ് സംഭവം നടന്നത്. തൃശൂർ സ്വദേശി അനീഷ് മുരളിയുടെ ഫ്‌ളാറ്റിൽ നിന്നാണ് മോഷണം നടത്തി ബിജി കടന്ന് കളഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപയും മൂന്ന് പവനടുത്തുള്ള സ്വർണ്ണാഭരണങ്ങളുമാണ് മോഷണം പോയത്. രാവിലെ അനീഷിന്റെ ഭാര്യ കുട്ടികളെ സ്‌ക്കൂളിലാക്കാൻ പോയ സമയത്താണ് ബിജി മോഷണം നടത്തിയത്. കുട്ടികളെ സ്‌ക്കൂളിൽ ബസിൽ കുട്ടികളെ കയറ്റിയ ശേഷം തിരികെ ഫ്‌ളാറ്റിലെത്തിയപ്പോൾ ബിജി കാണാതായി. ഏറെ നേരം ബിജിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മൊബൈൽ നമ്പർ സ്വിച്ച് ഓഫുമായിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അനീഷ് വേഗം ഫ്‌ളാറ്റിലെത്തുകയും സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് അറിയുന്നത്. തുടർന്ന് വിയ്യൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഫെബ്രുവരി 5 നാണ് ബിജി ജോലിക്കായി എത്തിയത്. വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയത് കണ്ടെത്തിയതായിരുന്നു ബിജി. ആധാറും സർട്ടിഫിക്കറ്റുകളുമെല്ലാം പരിശോധിച്ചതിന് ശേഷമാണ് ഇവരെ ജോലിക്ക് പ്രവേശിപ്പിച്ചത്. ജനറൽ നഴ്‌സായിരുന്ന ബിജി താൻ വലിയ സാമ്പത്തികമുള്ള വീട്ടിലെ അംഗമാണെന്നും തൃശൂർ കേരള വർമ്മ കോളേജിൽ എൽ.എൽ.ബി കോഴ്‌സ് ചെയ്യാനായിട്ടാണ് ഇങ്ങനെയൊരു ജോലിക്ക് വന്നതെന്നും പറഞ്ഞിരുന്നു. പതിനായിരം രൂപയായിരുന്നു ശമ്പളം പറഞ്ഞിരുന്നത്. യൂറോപ്യൻ രാജ്യത്തേക്ക് പോകാനുള്ള ഐ.ഇ.എൽ.ടി.എസ് പാസായതായും ബിജിയുടെ ബയോ ഡേറ്റയിൽ കണ്ടിരുന്നു. അതിനാൽ കുട്ടികളെ പഠിപ്പിക്കാനും മറ്റും വലിയ സഹായമാകും എന്ന് കരുതിയാണ് ജോലിക്ക് പ്രവേശിപ്പിച്ചത്. ജോലിക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ ബിജി സഹോദരനെയും മാതാവിനെയും ഫോണിൽ വിളിച്ചു സംസാരിപ്പിക്കുകയും ചെയ്തു.

മോഷണം നടന്ന ശേഷം അനീഷ് കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ ബിജിയെപറ്റി ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ബിജി കായംകുളം എബനേസർ ആശുപത്രിയിൽ നിൽക്കുമ്പോൾ മോഷണം നടത്തിയതിനെ തുടർന്ന് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. പിന്നീട് ഏറെ നാളായി നാട്ടിൽ നിന്നും മാറി നിൽപ്പായിരുന്നു. ഇതിനിടയിൽ ചില തട്ടിപ്പ് കഥകളൊക്കെ നാട്ടിൽ അറിഞ്ഞു. ഇതറിഞ്ഞ് പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവിന്റെ മരണ ശേഷം ഒരു യുവാവിനൊപ്പം കുറച്ചു നാൾ കായംകുളത്തെ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് യുവാവുമായി വലിയ പ്രശ്‌നങ്ങൾ ഉണ്ടാകുകയും നാട്ടുകാർ ഇടപെട്ട് യുവാവിനെ പറഞ്ഞു വിടുകയും ചെയ്തു. പിന്നീട് എന്താണ് ബിജി ചെയ്തിരുന്നതെന്ന് നാട്ടുകാർക്ക് അറിയില്ലായിരുന്നു. എന്നാൽ ബിജിയെ തിരക്കി നിരവധിപേർ പത്തിയൂർ എത്തുന്നുണ്ടായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP