Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ഥിരം യാത്രാക്കാരിയെ ഓട്ടോറിക്ഷാക്കാരൻ വളച്ചെടുത്തത് ഫോൺ സംഭാഷണത്തിൽ ചതിയൊരുക്കി; വീട്ടുകാരുടെ വിലക്കുകൾ മറികടന്നുള്ള വിവാഹ ശേഷം പുറത്തെടുത്തത് മദ്യപാനിയുടെ തനിക്കൊണം; സ്ത്രീധനത്തിന്റെ പേരിൽ അമ്മായി അമ്മയും മകനെ കൊണ്ട് മരുമകളെ തല്ലിച്ചു; എട്ടുമാസം പ്രായമുള്ള മകന്റെ തലയോട് ഇടിച്ചു തകർത്തത് അമ്മയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിനിടെ; ഋഷികേശിനോട് ക്രൂരത കാട്ടിയ അച്ഛൻ ബിജിത്ത് സ്വന്തം ഭാര്യയോട് ചെയ്തതും കൊടും ക്രൂരതകൾ

സ്ഥിരം യാത്രാക്കാരിയെ ഓട്ടോറിക്ഷാക്കാരൻ വളച്ചെടുത്തത് ഫോൺ സംഭാഷണത്തിൽ ചതിയൊരുക്കി; വീട്ടുകാരുടെ വിലക്കുകൾ മറികടന്നുള്ള വിവാഹ ശേഷം പുറത്തെടുത്തത് മദ്യപാനിയുടെ തനിക്കൊണം; സ്ത്രീധനത്തിന്റെ പേരിൽ അമ്മായി അമ്മയും മകനെ കൊണ്ട് മരുമകളെ തല്ലിച്ചു; എട്ടുമാസം പ്രായമുള്ള മകന്റെ തലയോട് ഇടിച്ചു തകർത്തത് അമ്മയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിനിടെ; ഋഷികേശിനോട് ക്രൂരത കാട്ടിയ അച്ഛൻ ബിജിത്ത് സ്വന്തം ഭാര്യയോട് ചെയ്തതും കൊടും ക്രൂരതകൾ

ആർ പീയൂഷ്

കൊല്ലം: ഓട്ടോ റിക്ഷയിലെ സ്ഥിരം യാത്രക്കാരിയോട് തോന്നിയ ഇഷ്ടം. സ്ഥിരം യാത്രയായതോടെ ഓട്ടമുണ്ടെങ്കിൽ വിളിക്കൂ എന്ന് പറഞ്ഞ് നമ്പർ കൈമാറി. യാത്ര പോകാൻ ഓട്ടോ വിളിയിൽ തുടങ്ങിയ ഫോൺ സംഭാഷണം സൗഹൃദ സംഭാഷണങ്ങളിലേക്കും പതിയെ പ്രണയത്തിലേക്കും വളരുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ വിലക്കുകൾ മറികടന്ന് രണ്ട് വർഷത്തിന് ശേഷം വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നു. കഴിഞ്ഞ ദിവസം പിഞ്ചുകുഞ്ഞിന്റെ തലയോട് ഇടിച്ചു തകർത്ത പിതാവ് ബിജിത്ത് അഞ്ജുവിനെ വിവാഹം കഴിച്ചതിങ്ങനെയായിരുന്നു.

വ്യത്യസ്ഥ ജാതിയായതിനാൽ ബിജിത്തിന്റെ മാതാവ് വത്സലയ്ക്ക് അഞ്ജുവിനെ ഇഷ്ടമല്ലായിരുന്നു. ജാതിപ്പേര് വിളിച്ച് മിക്കപ്പോഴും അഞ്ജുവിനെ ഇവർ ആക്ഷേപിച്ചിട്ടുണ്ട്. അഞ്ജു ഗർഭിണിയായിരിക്കുമ്പോഴും ശകാരത്തിന് ഒരു കുറവും ഇല്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് ബിജിത്ത് കടുത്ത മദ്യപാനിയാണെന്ന് അഞ്ജു അറിയുന്നത്. മദ്യപിച്ചെത്തുന്ന മകനോട് അഞ്ജുവിന്റെ കുറ്റങ്ങൾ പറഞ്ഞു കൊടുത്ത് വത്സല ഉപദ്രവിപ്പിക്കുമായിരുന്നു. കൂടാതെ സ്ത്രീധനത്തിന്റെ പേരു പറഞ്ഞും ശാരീരിക പീഡനം നടത്തിയിട്ടുണ്ട്. ഇതെല്ലാം അടക്കി പിടിച്ചാണ് അഞ്ജു ബിജിത്തിനൊപ്പം ജീവിച്ചു പോന്നത്.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കുടുംബ വഴക്കിനിടയിൽ മദ്യ ലഹരിയിലായിരുന്ന പിതാവ് പിഞ്ചു കുഞ്ഞിന്റെ തല ഇടിച്ചു തകർത്തത്. തലയോട് തകർന്ന കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാതാവിന്റെ മൊഴി അനുസരിച്ച് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പുത്തൂർ തേവലപ്പുറം കല്ലേലി ജംങ്ഷന് സമീപം ലക്ഷ്മി വിഹാറിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ ബി.ബിജിത്തി(35)നെയാണ് ഭാര്യ അഞ്ജുവി(29)ന്റെ മൊഴി അനുസരിച്ച് പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ എട്ടുമാസം പ്രായമുള്ള മകൻ ഋഷികേശിന്റെ തലയോടാണ് ബിജിത്ത് ഇടിച്ചു തകർത്തത്. ഇയാളുടെ മർദ്ദനത്തിൽ അഞ്ജുവിനും ശരീരമാസകലം പരിക്കേറ്റു. കുട്ടിയോടൊപ്പം ഇവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മദ്യപിച്ചെത്തിയ ബിജിത്ത് അഞ്ജുവുമായി വാക്കേറ്റത്തിലായി. കുഞ്ഞിന് പാലുകൊടുക്കുന്നതിനിടെയാണ് ബിജിത്ത് അഞ്ജുവിനെ ആക്രമിച്ചത്. അഞ്ജുവിന്റെ പുറത്തും കവിളത്തും ഇയാൾ മർദ്ദിച്ചു. ഇതിനിടയിലാണ് കുഞ്ഞിന് മർദ്ദനമേൽക്കുന്നത്. മർദ്ദനമേറ്റ കുഞ്ഞ് മഞ്ജുവിന്റെ കയ്യിൽ നിന്നും തെറിച്ചു താഴെ വീണു. അഞ്ജുവിന്റെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബിജിത്തിനെ പിടിച്ചുമാറ്റിയത്. കുഞ്ഞിന് പരിക്കേറ്റ വിവരം അഞ്ജു പറഞ്ഞതോടെ വേഗം തന്നെ കൊട്ടാരക്കര താലൂക്കാളുപത്രിയിലെത്തിച്ചു എക്സറേ പരിശോധനയിൽ തലയോട് പൊട്ടിയതായി കണ്ടതോടെ വേഗം തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

മെഡിക്കൽ കോളേജിൽ തക്ക സമയത്ത് എത്തിയതിനാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. ശരീരമാസകലം മർദ്ദമനമേറ്റ് അവശയായ അഞ്ജുവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പുത്തൂർ പൊലീസ് അഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജിത്തിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ താൻ മനഃപൂർവ്വമല്ല കുഞ്ഞിനെ ഉപദ്രവിച്ചത് എന്ന് മൊഴി നൽകി. അറസ്റ്റ് ചെയ്ത ബിജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പലപ്പോഴും അഞ്ജുവിനെ ജാതി പറഞ്ഞും സ്ത്രീധനം വേണമെന്നും പറഞ്ഞ് മർദ്ദിക്കുന്നത് പതിവായിരുന്നു. സംഭവം കണ്ട് നിന്ന ബിജിത്തിന്റെ അമ്മ വത്സലയ്ക്കെതിരെ പ്രേരണാ കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ബിജിത്ത് സ്ഥിരമായി മദ്യപിച്ചെത്തി അഞ്ജുവുമായി വാക്കേറ്റത്തിലേർപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അയൽക്കാർക്കും ഇയാൾ വലിയ ശല്യമാണെന്നും നാട്ടുകാർ പറയുന്നു. വീട്ടിലെ ബഹളം കേട്ട് ആരെങ്കിലും എത്തിയാൽ അവരെ കേട്ടാലറക്കുന്ന അസഭ്യ വാക്കുകൾ പറയും. അതിനാൽ ആരും ബഹളം കേട്ട് ചെല്ലാറില്ല. എന്നാൽ അഞ്ജുവിന്റെ പതിവാല്ലാത്ത നിലവിളികേട്ടതോടെയാണ് അയൽക്കാർ ഓടിയെത്തിയതും കുഞ്ഞിനെയും അഞ്ജുവിനെയും ആശുപത്രിയിലെത്തിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP