Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബിനോയ് കോടിയേരിക്ക് അന്ത്യശാസനം നൽകി ദുബായ് കമ്പനി; ഫെബ്രുവരി അഞ്ചിനകം പണമിടപാട് തീർക്കണം; ഇല്ലെങ്കിൽ വാർത്താസമ്മേളനം നടത്തി കൂടുതൽ വിവരങ്ങൾ പുറത്തുവിടും; മർസൂഖിയുടെ അഭിഭാഷൻ കേരളത്തിലെത്തി മധ്യസ്ഥരെ കണ്ടു; പാർട്ടി സെക്രട്ടറിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ബോധിപ്പിക്കാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ചക്ക് സമയം തേടി പരാതിക്കാരൻ; ബിനോയിക്ക് മേൽ കുരുക്ക് മുറുക്കുന്നു

ബിനോയ് കോടിയേരിക്ക് അന്ത്യശാസനം നൽകി ദുബായ് കമ്പനി; ഫെബ്രുവരി അഞ്ചിനകം പണമിടപാട് തീർക്കണം; ഇല്ലെങ്കിൽ വാർത്താസമ്മേളനം നടത്തി കൂടുതൽ വിവരങ്ങൾ പുറത്തുവിടും; മർസൂഖിയുടെ അഭിഭാഷൻ കേരളത്തിലെത്തി മധ്യസ്ഥരെ കണ്ടു; പാർട്ടി സെക്രട്ടറിയുടെ മകന്റെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ബോധിപ്പിക്കാൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ചക്ക് സമയം തേടി പരാതിക്കാരൻ; ബിനോയിക്ക് മേൽ കുരുക്ക് മുറുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയ ദുബായ് ജാസ് ടൂറിസം കമ്പനി അന്ത്യശാസനവുമായി രംഗത്ത്. ഫെബ്രുവരി അഞ്ചിനകം പണഇടപാട് തീർക്കണമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി വ്യക്തമക്കി. ഇല്ലാത്ത പക്ഷം വാർത്താസമ്മേളനം വിളിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ചർച്ചകൾക്കായി മർസൂഖിയുടെ അഭിഭാഷൻ കേരളത്തിലെത്തി മധ്യസ്ഥരെ കണ്ടിട്ടുണ്ട്. ഇത് കൂടാതെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി ബോധിപ്പിക്കാനും ശ്രമം ശക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്‌ച്ചക്കുള്ള സമയം ചോദിച്ച് ജാസ് കമ്പനി അധികൃതർ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു.

മർസൂഖിക്കു വേണ്ടി അദ്ദേഹത്തിന്റെ ഇന്ത്യയിലെ അഭിഭാഷകൻ റാം കിഷോർ സിങ് യാദവ് തിങ്കളാഴ്ച തിരുവനന്തപുരത്തു വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഡൽഹിയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനു പരാതി നൽകാനെത്തിയ മർസൂഖി ഇതിനകം കേരളത്തിലെത്തിയതായി സൂചനയുണ്ട്. ഇവിടേയും അദ്ദേഹം കൂടിയാലോചനകളിലാണ്. വിഷയത്തിലെ കൂടുതൽ രേഖകൾ പുറത്തിവിടാനാണ് ദുബായ് കമ്പനി അധികൃതർ ഒരുങ്ങുന്നത്. മർസൂഖിയും അഭിഭാഷകനും കഴിഞ്ഞ രണ്ട് ദിവസവും ആലപ്പുഴയിലുണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു.

കേസെല്ലാം അവസാനിച്ചെന്ന കോടിയേരിയുടേയും മക്കളുടേയും വാദം പൊള്ളയാണെനന്നും പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള തീവ്രശമങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. രണ്ട് എംഎൽഎമാരും ഉന്നതസിപിഎം നേതാക്കളുമാണ് പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥം വഹിക്കുന്നതെന്നും കെ.സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. സുരേന്ദ്രന്റെ പോസ്റ്റിലെ വിവരങ്ങൾ ശരിവെക്കുന്ന വിധത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അതേസമയം ബിനോയിയെ രക്ഷിക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നും വാർത്താസമ്മേളനം വിളിക്കുന്നത് വിഷയം തീർന്നുവെന്ന് പറഞ്ഞ് വെള്ളപൂശാനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. എന്നാൽ, ജാസ് ടൂറിസവുമായി ബന്ധപ്പെട്ടുണ്ടായ വാർത്തകൾ സംബന്ധിച്ച വസ്തുതയും നിയമപരമായ രേഖകളും വെളിപ്പെടുത്താനാണിതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇത് സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. പ്രശ്നം ഒത്തു തീർപ്പാക്കാൻ ഇടപെടാമെന്ന് പ്രവാസി വ്യവസായിയായ രവിപിള്ള ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പുകളിൽ സ്പോൺസർ പൂർണ്ണ തൃപ്തനല്ല. അതുകൊണ്ട് കൂടിയാണ് സത്യം പുറത്ത് വിശദീകരിക്കാൻ യുഎഇ പൗരൻ തയ്യാറാകുന്നത്. ഇതോടെ ബിനോയ് വിഷയം സിപിഎമ്മിന് വലിയ തലവേദനയാവുകയാണ്. ബിനോയ് കോടിയേരിക്ക് ദുബായിൽ കേസൊന്നുമില്ലെന്ന് പറഞ്ഞാണ് വിവാദത്തിൽ നിന്ന് സിപിഎം തലയൂരിയത്. ഇതിനിടെയാണ് അപ്രതീക്ഷിത നീക്കവുമായി യുഎഇക്കാരിൻ തിരുവനന്തപുരത്ത് എത്തുന്നത്.

തിങ്കളാഴ്ച വാർത്താ സമ്മേളനം വിളിക്കുന്നതിന് മുമ്പ് പ്രശ്നം തീർക്കാനാണ് സിപിഎം നീക്കം. പണവും പലിശയും കിട്ടിയാൽ മാത്രമേ ഒത്തുതീർപ്പുള്ളൂവെന്നാണ് ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി പറയുന്നത്. ചവറ എംഎൽഎയായ വിജയൻ പിള്ളയുടെ മകനും കോടികൾ കൊടുക്കാനുണ്ട്. ഇതിലും ഒരു തീരുമാനം വേണമെന്നാണ് ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖിയുടെ ആവശ്യം. ഇതിനോട് രവി പിള്ള അനുകൂലിക്കുന്നില്ല. വിജയൻ പിള്ളയുടെ മകന്റെ കടം വീട്ടുന്നതിലെ തർക്കമാണ് പ്രതിസന്ധിയിലേക്ക് വീണ്ടും കാര്യങ്ങൾ എത്തിക്കുന്നത്. അതിനിടെ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖിയെ സ്വാധീനിക്കാനുള്ള അവസാന വട്ട ശ്രമവും അണിയറയിൽ സജീവമാണ്.

ബിനോയിയും ഇടനിലക്കാരനായ രാഹുൽ കൃഷ്ണയുമായി പ്രശ്നം ഒതുക്കി തീർക്കാൻ ധാരണയായിരുന്നു. 13 കോടി നൽകി തലവേദന ഒഴിവാക്കാൻ സഹായിക്കാമെന്ന് പ്രവാസി വ്യവസായി രവി പിള്ള അറിയിച്ചതോടെയായിരുന്നു ഇത്. രവി പിള്ളയുടെ കമ്പനിയുടെ വൈസ് പ്രസിഡന്റാണ് ബിനോയ് കോടിയേരി. ഈ സാഹചര്യത്തിലാണ് രവി പിള്ള സഹായ വാഗ്ദാനം നൽകുന്നത്. കോടിയേരിയുമായും രവിപിള്ള ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ശ്രീജിത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകാതെ ഒത്തു തീർപ്പിനില്ലെന്നാണ് യുഎഇ പൗരന്റെ നിലപാട്. ഇതോടെ രാഹുൽ കൃഷ്ണയുടെ ഒത്തുതീർപ്പ് പൊളിയുകയും ചെയ്തു. നിയമ നടപടികൾ അവസാനിപ്പിക്കാൻ രാഹുൽ കൃഷ്ണ പ്രാഥമിക നടപടി തുടങ്ങിയെങ്കിലും യുഎഇക്കാരൻ അതുമായി സഹകരിക്കുന്നില്ല.

ഈ വിവാദം തുടങ്ങുമ്പോഴും രവി പിള്ള അടക്കമുള്ളവർ സഹായിക്കാൻ തയ്യാറായിരുന്നുവെന്നാണ് സൂചന. എന്നാൽ പിണറായിയുടെ മൗനം കാരണം മിണ്ടാതിരുന്നു. ഇതാണ് വിവാദങ്ങൾ പുതിയ തലത്തിലെത്തിച്ചത്. എന്നാൽ വിവാദം സിപിഎമ്മിനെ പിടിച്ചുലയ്ക്കുമെന്ന സ്ഥിതി വന്നപ്പോൾ എങ്ങനേയും വിവാദം ഒഴിവാക്കാനായി ശ്രമം. പിന്തുണയുമായി രവി പിള്ള വീട്ടുമെത്തുകയും ചെയ്തു. മകനുൾപ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചു നേരത്തേ തന്നെ അറിവു ലഭിച്ചിട്ടും ഉടനടി പ്രശ്‌നപരിഹാരത്തിനു കോടിയേരി ശ്രമിച്ചില്ലെന്ന പരാതിയും ഇതിനിടെ സജീവമായിരുന്നു. രണ്ട് വർഷത്തോളം ഈ കാശിനായി ബിനോയിയെ സമീപിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. രാഷ്ട്രീയ വിവാദമായാലേ പണം കിട്ടുവെന്ന് അറബി തിരിച്ചറിഞ്ഞു. രാഹുൽ കൃഷ്ണയുടെ തന്ത്രങ്ങളും ഫലം കണ്ടു. ഇതിനിടെയിൽ സിപിഎം കേന്ദ്ര നേതാക്കൾക്കിടയിലുള്ള ഭിന്നതയും കാര്യങ്ങളുടെ മൂർച്ഛ കൂട്ടി. ഇത് തിരിച്ചറിഞ്ഞാണ് വിജയൻ പിള്ളയേയും സമ്മർദ്ദത്തിലാക്കി ശ്രീജിത്തിൽ നിന്നും പണം വാങ്ങാനുള്ള യുഎഇ പൗരന്റെ നീക്കം.

ഔഡി-എ8 (കമ്പനി വൃത്തങ്ങൾ പരാതിയിൽ പറയുന്ന നമ്പർ: എച്ച് 71957) കാർ വാങ്ങാനുള്ള ഈടുവായ്പയും ബിസിനസ് ആവശ്യങ്ങൾക്കുള്ള വായ്പയും ഈ വായ്പകളുടെ പലിശയും കോടതിച്ചെലവും സഹിതം മൊത്തം 13 കോടി രൂപയുടെ വഞ്ചനയാണു ബിനോയ് നടത്തിയിട്ടുള്ളതെന്നാണു പരാതിക്കാരൻ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം മെയ് 16 തീയതിയായുള്ള മൂന്നു ചെക്കുകളാണു മടങ്ങിയതെന്നു പരാതിയുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമാക്കുന്നു (ചെക്ക് നമ്പരുകൾ: 769490, 769502, 000020). ചെക്കുകൾ മടങ്ങിയതിനു ബാങ്ക് രേഖാമൂലം വ്യക്തമാക്കിയിട്ടുള്ള കാരണം, അക്കൗണ്ട് അവസാനിപ്പിച്ചിരിക്കുന്നു എന്നതാണ്. ഔഡി കാറിന്റെ വായ്പയിനത്തിൽ തിരിച്ചടയ്ക്കാനുള്ള തുക എത്രയെന്നല്ലാതെ, അതിന് എന്തെങ്കിലും നടപടികൾ ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടോയെന്നു പരാതിയിൽ പറയുന്നില്ല. എന്നാൽ, യുഎഇയിലെ ബാങ്കുകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ബിനോയ് തട്ടിച്ചതായി ആരോപിക്കുന്നുമുണ്ട്. പണം കിട്ടിയാൽ നിയമ നടപടി ഉപേക്ഷിക്കുമെന്നും അറബി അറിയിച്ചിട്ടുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫും ബിജെപി.യും ഇത് ആയുധമാക്കി രംഗത്തെത്തി. ഇതോടെയാണ് സിപിഎം. നേതൃത്വം പ്രതിരോധത്തിലായത്. ഷാർജയിലെ സോൾവ് മാനേജ്മെന്റ് കൺസൾട്ടൻസിയിൽ ബിസിനസ് പാർട്ട്ണറായിരുന്നു ബിനോയിയെന്നാണ് ജാസ് കന്പനി നൽകിയ പരാതിയിൽ പറയുന്നത്. ജാസ് ടൂറിസം കമ്പനിയുടെ ബിസിനസ് പങ്കാളിയായ രാഹുൽ കൃഷ്ണയാണ് ബിനോയിയെ കന്പനിയുമായി അടുപ്പിക്കുന്നത്. പുതിയ ഔഡി കാർ വാങ്ങാനായി ജാസ് കമ്പനിയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് ബിനോയ് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) വായ്പയെടുത്തു. രാഹുൽ കൃഷ്ണയുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്തിയായിരുന്നു ഈ വായ്പ.

പിന്നീട്, യു.എ.ഇ, സൗദി അറേബ്യ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിൽ വിവിധ ബിസിനസ് ഇടപാടുകൾക്കായി രാകുൽ കൃഷ്ണയിൽനിന്ന് ബിനോയ് 45 ലക്ഷം ദിർഹം (7.87 കോടി രൂപ) കടംവാങ്ങി. 2016 ജൂൺ പത്തിനുള്ളിലോ അതിനുമുൻപോ തിരിച്ചുനൽകാമെന്ന് ഉറപ്പും നൽകി. 2015 ഓഗസ്റ്റ് മുതൽ ബാങ്കിലെ വായ്പാഗഡു അടയ്ക്കാതായി. അടവ് മുടങ്ങിയതോടെ, ബാങ്ക് ടൂറിസം കമ്പനിക്ക് നോട്ടീസയച്ചു. ഈ തുകയും ബിസിനസ് ഇടപാടിനുവാങ്ങിയ കടവും തിരിച്ചുനൽകാതെ ബിനോയ് യു.ഇ.എ.യിൽനിന്ന് മുങ്ങിയെന്നും പറയുന്നു. പിന്നീടുള്ള അന്വേഷണത്തിൽ യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളിൽനിന്നും വ്യക്തികളിൽനിന്നും ഇതുപോലെ ബിനോയ് കോടിയേരി കടം വാങ്ങിയിട്ടുണ്ടെന്നും തിരിച്ചുനൽകിയിട്ടില്ലെന്നും അറിയാനായി. ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കാനായി. ഇതിനിടെ, പലവട്ടം രാകുൽ കൃഷ്ണ ബിനോയിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാനോ നേരിൽക്കാണാനോ തയ്യാറായില്ല.

ഇതിനിടെ കോടിയേരി ബാലകൃഷ്ണനെയും സമീപിച്ചു. ബാങ്കിലെ പലിശസഹിതം മൊത്തം 13 കോടി രൂപ ഉടൻ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയിയുടെ വീട്ടിലെത്തി അഭ്യർത്ഥിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. തുടർന്ന്, ബിനോയ് ഈടായി നൽകിയ മൂന്ന് ചെക്കുകൾ ബാങ്കിൽ നിക്ഷേപിച്ചെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ അവ മടങ്ങി. ഇതോടെയാണ് പോളിറ്റ്ബ്യൂറോയെ പരാതിക്കാരൻ സമീപിക്കുനനതും വിവാദത്തിന് തുടക്കമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP