Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതു താൽപ്പര്യ ഹർജി എത്തിയപ്പോൾ അന്വേഷണം പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ട് നൽകിയ പൊലീസ് ഇപ്പോഴും നടത്തുന്നത് കോടതിയെ പറ്റിക്കാനുള്ള നീക്കം; ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് ഫ്രാങ്കോയെ വിളിച്ചു വരുത്തുമെന്ന് പറയുന്നത് നാളെ കോടതിയെ ബോധിപ്പിക്കാൻ വേണ്ടി മാത്രം; അറസ്റ്റ് ചെയ്യാൻ ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞാൽ ഏത് പ്രതി വരുമെന്ന ചോദ്യം ഉയർത്തി വിമർശകർ; ഫ്രാങ്കോയെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്താനുള്ള തീരുമാനവും അട്ടിമറിയുടെ ഭാഗം തന്നെയെന്ന് സംശയിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കൾ

പൊതു താൽപ്പര്യ ഹർജി എത്തിയപ്പോൾ അന്വേഷണം പുരോഗമിക്കുന്നുവെന്ന് റിപ്പോർട്ട് നൽകിയ പൊലീസ് ഇപ്പോഴും നടത്തുന്നത് കോടതിയെ പറ്റിക്കാനുള്ള നീക്കം; ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് ഫ്രാങ്കോയെ വിളിച്ചു വരുത്തുമെന്ന് പറയുന്നത് നാളെ കോടതിയെ ബോധിപ്പിക്കാൻ വേണ്ടി മാത്രം; അറസ്റ്റ് ചെയ്യാൻ ഇങ്ങോട്ട് വരൂ എന്ന് പറഞ്ഞാൽ ഏത് പ്രതി വരുമെന്ന ചോദ്യം ഉയർത്തി വിമർശകർ; ഫ്രാങ്കോയെ കേരളത്തിലേക്ക് ക്ഷണിച്ച് വരുത്താനുള്ള തീരുമാനവും അട്ടിമറിയുടെ ഭാഗം തന്നെയെന്ന് സംശയിച്ച് കന്യാസ്ത്രീയുടെ ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജലന്തർ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനോട് ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നൽകുന്നത് ഹൈക്കോടതിയെ പറ്റിക്കാനെന്ന് സംശയം. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് സെല്ലിൽ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇപ്പോഴത്തെ നിലയിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരും. നിലവിലെ തെളിവുകൾ അറസ്റ്റ് അനിവാര്യമാക്കുന്ന അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പൊലീസ് നോട്ടീസ് നൽകിയാൽ ബിഷപ്പ് കേരളത്തിലെത്തുമോ എന്ന് സംശയിക്കുന്നുവരും ഉണ്ട്. ബിഷപ്പിനെതിരെ ബലാത്സംഗം പരാതി നൽകിയ കന്യാസ്ത്രീയും കുടുംബവും പൊലീസ് നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. വിഷയം ദേശീയ മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. ഇതോടെ രാജ്യമെങ്കും ഈ കേസ് ചർച്ചയാവുകയാണ്. ഇത് ബിഷപ്പിനും നാണക്കേടാവുകയാണ്.

കന്യാസ്ത്രീ നൽകിയ പരാതിയിൽ, ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കാൻ പൊലീസ് സംഘം ഇന്നു യോഗം ചേരും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷ് എന്നിവർ പങ്കെടുക്കും. ഇതുവരെയുള്ള തെളിവുകൾ വിലയിരുത്തുന്ന സംഘം തുടർനടപടിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം തേടും. ഇതും പൊലീസിന്റെ കരുതലോടെയുള്ള നീക്കമാണ്. ബിഷപ്പിനെതിരെ അന്വേഷണം അട്ടിമറിക്കുന്നുവെന്ന പരാതി ഹൈക്കോടതിയിൽ ഉണ്ട്. നേരത്തെ ഈ ഹർജി വന്നപ്പോൾ അന്വേഷണം തുടരുകയാണെന്നും ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്നും കോടതിയെ പൊലീസ് ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്രയും കാലമായിട്ടും അറസ്റ്റ് നടക്കാത്തത് കോടതിയുടെ വിമർശനത്തിന് കാരണമാകും. ഈ സാഹചര്യത്തിലാണ് ബിഷപ്പിന് ചോദ്യം ചെയ്യാനെത്താൻ നോട്ടീസ് നൽകുന്നതെന്നും സൂചനയുണ്ട്.

ഒരാഴ്ചയ്ക്കകം അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന നോട്ടീസ് ആയിരിക്കും അയക്കുക. ഹൈക്കോടതി വ്യാഴാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം അറിയിക്കും. ഹാജരായാൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു സമീപമുള്ള ഹൈടെക് മുറിയിൽ െവച്ച് ചോദ്യംചെയ്യുമെന്നും കോടതിയെ അറിയിക്കും. ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനും അനുകൂലമായി റിപ്പോർട്ട് തയ്യാറാക്കാനും പൊലീസിനുമേൽ സമ്മർദമേറുകയാണ്. ഇതിനിടെയാണ് കന്യാസ്ത്രീകൾ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പൊലീസിന് ഇടപെടലുകൾ നടത്തേണ്ടി വന്നു. കന്യാസ്ത്രീകൾ നടത്തുന്ന സമരം തണുപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. അറസ്റ്റിനെതിരേ ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കുമെന്നാണ് സൂചന. ഇതുവരെ പൊലീസിന് കിട്ടിയ തെളിവുകളും മൊഴികളും ബിഷപ്പിന് എതിരാണ്. ചോദ്യംചെയ്തപ്പോൾ ബിഷപ്പ് പറഞ്ഞ കാര്യങ്ങളിൽ ചിലത് കള്ളമെന്നും കണ്ടെത്തിയതാണ്. ഇതിനെല്ലാം പുറമേയാണ് കോടതി മുമ്പാകെ കന്യാസ്ത്രീ നൽകിയ, ക്രിമിനൽനടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരമുള്ള മൊഴി. ഇതെല്ലാം അറസ്റ്റിന് പോന്ന തെളിവുകളാണ്.

നേരത്തെ ഫിഷപ്പ് ഫ്രാങ്കോ കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. വൈക്കം ഡി.വൈ.എസ്‌പിക്കായിരുന്നു നേരത്തെ അന്വേഷണ ചുമതല. കടുത്തുരുത്തി, വാകത്താനം സിഐമാരെയും ഒരു എസ്‌ഐയേയുമാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ നടപടികൾ വൈകുന്നതിനെതിരെ ഹൈക്കോടതിയും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പരാതിയിൽ എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കാത്തതെന്ന് ആരാഞ്ഞ ഹൈക്കോടതി. നിയമം എല്ലാത്തിനും മേലെയാണ് നിൽക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം തനിക്കെതിരായ പീഡന പരാതി ഗൂഢാലോചനയാണെന്ന് ആരോപിച്ച് ബിഷപ്പ് ഫ്രാങ്കോ രംഗത്ത് വന്നു. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കും. കന്യാസ്ത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീകൾക്ക് സമരം ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ കന്യാസ്ത്രീകളെ മുൻനിർത്തി സഭയെ തകർക്കുകയാണ് ചിലരുടെ ലക്ഷ്യം. സഭയ്ക്ക് എതിരായ ശക്തികൾ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ജലന്ധറിൽ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജലന്ധർ ബിഷപ്പിനെതിരായ കേസിൽ ഇടപെടില്ലെന്ന് ജലന്ധ പൊലീസ് കമ്മീഷണർ അറിയിച്ചു. കേരള പൊലീസ് ഇവിടെ വന്നു. അവരുടെ അന്വേഷണത്തോട് തങ്ങൾ സഹകരിച്ചു. ഇതിൽ ജലന്ധർ പൊലീസിന് ഒരു പങ്കുമില്ല. അവരെ സഹായിക്കുകയാണ് തങ്ങൾ ചെയ്യുക. അന്വേഷണം സുഗമമാക്കുകയും ക്രമസമാധാനം പാലിക്കുകയുമാണ് തങ്ങളുടെ ചുമതലയെന്നും ജലന്ധർ കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. ജലന്ധറിൽ ബിഷപ്പിനെ പിന്തുണച്ച് വലിയൊരു വിഭാഗം നിലയുറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജലന്ധറിൽ പോയി ബിഷപ്പിനെ ചോദ്യം ചെയ്യാൻ കേരളാ പൊലീസിന് മടിയുള്ളതായാണ് സൂചന. പഞ്ചാബ് പൊലീസിൽ ബിഷപ്പിന് ഉന്നത ബന്ധങ്ങളുണ്ട്. ഇത് കൂടി മനസ്സിലാക്കിയാണ് ജലന്ധറിൽ പോകാൻ പൊലീസ് മടിക്കുന്നത്. ഇതിനിടെയാണ് ജലന്ധർ ബിഷപ്പ് വിശദീകരണവുമായെത്തിയത്.

പൊതുതാത്പര്യഹർജിയുടെ അടിസ്ഥാനത്തിൽ, ഹൈക്കോടതിയിൽ വ്യാഴാഴ്ച അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. മൊഴികളിലെ വൈരുധ്യം തീർക്കാൻ വീണ്ടും മൊഴിയെടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചേക്കും. കോടതി നിർദ്ദേശംകൂടി കേട്ടിട്ടേ തുടർനടപടികളുടെ അന്തിമരൂപമാകൂ. അതിനിടെ കോടതിയുടെ വിധി വരും വരെ കാത്തരിക്കാനാണ് കന്യാസ്ത്രീയുടെ ബന്ധുക്കളുടേയും തീരുമാനം. കോടതി വധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കോടതി വിധിക്ക ശേഷം പ്രതിഷേധം പുതയ തലത്തിലേക്ക് കൊണ്ട് പോവുകയും ചെയ്യും. അതേസമയം, പി.സി.ജോർജ് എംഎൽഎ കന്യാസ്ത്രീയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരസ്യപ്രസ്താവന നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം മുന്നോട്ടുനീങ്ങിയില്ല. കടുത്തുരുത്തി സിഐ ജയൻ ഇന്നലെ കന്യാസ്ത്രീയുടെ മൊഴി എടുക്കാൻ നാടുകുന്ന് കോൺവന്റിൽ എത്തിയിരുന്നു. ജോർജിനെതിരെ പരാതിയുണ്ടെങ്കിലും ഇപ്പോൾ മൊഴി നൽകാൻ കഴിയില്ലെന്നു കന്യാസ്ത്രീ അറിയിച്ചു.

അതിനിടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച് വീണ്ടും അവരുടെ സന്യാസ സമൂഹമായ മിഷണറീസ് ഓഫ് ജീസസ് രംഗത്തു വന്നു. ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ബിഷപ്പിനെ ക്രൂശിക്കുകയാണ്. ബിഷപ്പിനു വേണ്ടി കേസിൽ കക്ഷിചേരാൻ ആലോചിക്കുന്നതായും ബിഷപ്പിനെ അനുകൂലിക്കുന്ന എം.ജെ സഭ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. തന്റെ ഭർത്താവുമായി അവിഹിത ബന്ധം പുലർത്തി തന്റെ കുടുംബജീവിതം ഈ കന്യാസ്ത്രീ തകർക്കുവെന്ന് കാണിച്ച് ഇവരുടെ ബന്ധുനൽകിയ പരാതി അന്വേഷിക്കാൻ ബിഷപ്പ് ഫ്രാങ്കോ ഉപദേശം നൽകിയതിനാലാണ് ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ ബിഷപ്പിനെ ക്രൂശിക്കുന്നത്. പരാതിക്കാരിയും സമരം ചെയ്യുന്ന കന്യാസ്ത്രീകളും പ്രചരിപ്പിക്കുന്നത് മനസാക്ഷിക്ക് നിരക്കാത്ത പച്ചക്കള്ളമാണ്. ഈ ഗൂഢാലോചനയ്ക്കെതിരെ ഇനിയും പ്രതികരിച്ചില്ലെങ്കിൽ ദൈവത്തിനു മുൻപിൽ ഞങ്ങൾ കണക്കു പറയേണ്ടിവരും. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക നേതാക്കൾ പ്രസ്താവന ഇറക്കുന്നത് സത്യമറിയാതെയാണെന്നും അവർ പറയുന്നു.

ആ്വരോപണം നേരിടുന്ന പുരുഷൻ നാലു ദിവസം കുറവിലങ്ങാട് മഠത്തിൽ രഹസ്യമായി താമസിച്ചുവെന്ന് മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. അത് ഈ കന്യാസ്ത്രീയുടെ വാദമുഖങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു. കുറവിലങ്ങാട് മഠത്തിലെ ഒരു കന്യാസ്ത്രീക്ക് ടൗണിലെ ഒരു ടാക്സി ഡ്രൈവറുമായി അമിതമായ അടുപ്പമുണ്ട്. ഈ ഡ്രൈവറെ അല്ലാതെ മറ്റാരേയും അവർ വിളിക്കുകയില്ലായിരുന്നു. ഇക്കാര്യം അന്നത്തെ മദർ മനസ്സിലാക്കിയതോടെ അവർക്കെതിരെ ഈ ഡ്രൈവറും ആരോപണം നേരിട്ട കന്യാസ്ത്രീയും വധഭീഷണി മുഴക്കി. മൂന്നു വർഷത്തേക്ക് കുറവിലങ്ങാട്ടേക്ക് മദർ ആയി അയച്ച അവർ ഒമ്പതുമാസം കൊണ്ട് ജലന്ധറിൽ തിരിച്ചെത്തി. പിന്നീട് കുറവിലങ്ങാട് മഠത്തിൽ ജീവൻഭയന്ന് ഒരു സിസ്റ്ററും ധൈര്യപ്പെട്ടിട്ടില്ലെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.

പീഡിപ്പിച്ചുവെന്ന് പറയുന്നതിന്റെ പിറ്റേന്ന് ചിരിച്ചുല്ലസിച്ച് ആ കന്യാസ്ത്രീ ബിഷപ്പിനൊപ്പം ചടങ്ങിൽ പങ്കെടുത്തിരുന്നു. നിരവധി കന്യാസ്ത്രീകൾ താമസിക്കുന്ന ഒരു മഠത്തിൽ ആരും അറിയാതെ ഒരു മുറിയിലേക്ക് പോകുമെന്നത് അവിശ്വസനീയമാണ്. രണ്ടു പേർ ഒന്നിച്ചല്ലാതെ മറ്റൊരാളെ സന്ദർശിക്കുന്നത് സഭാചട്ടപ്രകാരം വിലക്കിയിട്ടുമുണ്ട്. പിടിക്കപ്പെട്ടപ്പോൾ സന്യാസ ജീവിതം ഉപേക്ഷിക്കുന്നതായി കത്ത് നൽകുകയും നാലു ദിവസം കഴിഞ്ഞപ്പോൾ അത് പിൻവലിക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ മഠത്തിൽ വന്നുപോയവർ ആരൊക്കെ എന്ന് അന്വേഷിക്കണം. അന്വേഷണ സംഘത്തിലെ ഒരു പൊലീസുകാരൻ ഇവരേയും കൂട്ടത്തിലുള്ള കന്യാസ്ത്രീകളെയും വഴിവിട്ടു സഹായിക്കുന്നു. രഹസ്യമായി എടുക്കുന്ന മൊഴികൾ മാധ്യമങ്ങളിൽ എത്തുന്നു. ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. കർദ്ദിനാളിന്റെ വരെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് മാധ്യമങ്ങൾക്ക് വിടാൻ കഴിവുള്ള ഇവരുടെ ഫോൺ നഷ്ടപ്പെട്ടുപോയി എന്നു പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. പൊലീസ് അത് കണ്ടെത്തിയാൽ പിന്നിലുള്ള ഗൂഢാലോചന വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റും.

ഇത് സഭയേയും എം.ജെ കോൺഗ്രിഗേഷനേയും തകർക്കുവാനുള്ള വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. ഇവർക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്ന ചില സംഘടനകൾക്കും അവരുടെ നേതാക്കൾക്കും ഇതിലുള്ള പങ്കും അന്വേഷിക്കേണ്ടതാണെന്നും എം.ജെ സഭയ്ക്കു വേണ്ടി പി.ആർ.ഒ സി.അമല പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വിശദീകരിച്ചിരുന്നു. എന്നാൽ ആരോപണത്തിനു പിന്നിൽ ബിഷപ്പ് ആണെന്നും ഇങ്ങനെയൊക്കെ വരുമെന്ന് തങ്ങൾക്ക് നേരത്തെ അറിയാമെന്നുമാണ് പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീകൾ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP