Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൊലീസിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഫ്രാങ്കോ മുളയ്ക്കൽ; നവംബർ അഞ്ചിന് ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന പൊലീസിന്റെ അന്ത്യശാസനത്തെ തള്ളി ബിഷപ്പ്; ലാപ്‌ടോപ്പ് കണ്ടെത്താനായില്ലെന്ന് വിശദീകരണം; തെളിവു നശിപ്പിച്ചതിന് ഫ്രാങ്കോയ്‌ക്കെതിരെ കേസ് എടുക്കാൻ ആലോചിച്ച് പൊലീസ്; ജാമ്യം റദ്ദാക്കി വീണ്ടും അഴിക്കുള്ളിലാക്കാൻ ഡിജിപിയോട് അനുമതി തേടി അന്വേഷണ സംഘം: ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ബെഹ്‌റ

പൊലീസിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഫ്രാങ്കോ മുളയ്ക്കൽ; നവംബർ അഞ്ചിന് ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന പൊലീസിന്റെ അന്ത്യശാസനത്തെ തള്ളി ബിഷപ്പ്; ലാപ്‌ടോപ്പ് കണ്ടെത്താനായില്ലെന്ന് വിശദീകരണം; തെളിവു നശിപ്പിച്ചതിന് ഫ്രാങ്കോയ്‌ക്കെതിരെ കേസ് എടുക്കാൻ ആലോചിച്ച് പൊലീസ്; ജാമ്യം റദ്ദാക്കി വീണ്ടും അഴിക്കുള്ളിലാക്കാൻ ഡിജിപിയോട് അനുമതി തേടി അന്വേഷണ സംഘം: ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ബെഹ്‌റ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകളിലൊന്നായ ലാപ്‌ടോപ്പ് ഹാജരാക്കാനുള്ള പൊലീസിന്റെ അന്ത്യശാസനത്തെ തള്ളി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. നവംബർ അഞ്ചിനകം ലാപ്‌ടോപ്പ് ഹാജരാക്കണമെന്നായിരുന്നു ബിഷപ്പിന് പൊലീസ് അന്ത്യശാസനം നൽകിയിരുന്നത്. എന്നാൽ വിവാദ ലാപ്‌ടോപ്പ് പൊലീസിന് മുന്നിൽ ഹാജരാക്കാൻ ഫ്രാങ്കോ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് ലാപ്‌ടോപ്പ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടും അത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അവസാന നിമിഷം ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സഘത്തോട് പറയുന്നത്. ലാപ്‌ടോപ്പ് കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ബിഷപ്പ് ഇന്നലെ വൈകിട്ടോടെ അറിയിക്കുക ആയിരുന്നു.

അതേസമയം കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകളിലൊന്നായ ലാപ്‌ടോപ്പ് ഹാജരാക്കാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ കേസ് എടുക്കാനാണ് പൊലീസിന്റെ നീക്കം. അതിന് പുറമേ നിലവിൽ ജലന്ധറിൽ കഴിയുന്ന ബിഷപ്പിന്റെ ജാമ്യം റദ്ദാക്കി വീണ്ടും അഴിക്കുള്ളിലാക്കുന്നതിനെ കുറിച്ചും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ബിഷപ്പിന്റെ ജാമ്യം റദ്ദാക്കുന്നതിനെ കുറിച്ച് അന്വേഷണ സംഘം ഡിജിപിയുടെ അനുമതി തേടിയതായാണ് സൂചന. അതേസമയം വിവാദ ബിഷപ്പിനെ വീണ്ടും ജയിലിലടക്കുന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടിരിക്കുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യമന്ത്രിയിൽ നിന്നും അനുകൂലമായ മറുപടി ലഭിച്ചാൽ ബിഷപ്പിന്റെ ജാമ്യം റദ്ദാക്കി അദ്ദേഹത്തെ ഉടൻ തന്നെ ജയിലിലടക്കും.

ലാപ്‌ടോപ്പ് ഹാജരാക്കാത്ത ബിഷപ്പ് ഇനിയും ജാമ്യത്തിൽ തുടർന്നാൽ കൂടുതൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഡിജിപി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ബിഷപ്പിനെതിരെ തെളിവു നശിപ്പിച്ചതിന് കേസ് എടുത്ത് ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കാൻ തന്നെയാണ് സധ്യത. ലാപ്‌ടോപ്പ് ഹാജരാക്കുവാനുള്ള സമയം ഇന്ന് അവസാനിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്‌പി കെ.സുഭാഷ് നവംബർ അഞ്ചിനുള്ളിൽ ലാപ്‌ടോപ്പ് ഹാജരാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോക്ക് കർശന നിർദ്ദേശം നല്കിയിരുന്നു. എന്നാൽ അത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ അറിയിച്ചത്. ഇതോടെയാണ് തെളിവ് നശിപ്പിച്ചതിന് ഫ്രാങ്കോയ്ക്ക് എതിരെ കേസ് എടുക്കാൻ ആലോചിക്കുന്നത്.

2016-ൽ ഡൽഹിയിൽ താമസിക്കുന്ന ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നല്കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഫ്രാങ്കോ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്റെ പകയെന്നാണ് ബിഷപ്പിന്റ വാദം. എന്നാൽ ഇത് വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം. കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്‌ടോപ്പാണ് അന്വേഷണ സംഘം ഹാജരാക്കാൻ നിർദ്ദേശിച്ചത്. ഇതാണ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഫ്രാങ്കോ ഇപ്പോൾ പറയുന്നത്. എന്നാൽ ഉത്തരവിന്റെ പകർപ്പും മറ്റും ഫ്രാങ്കോ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ബിഷപ്പ് ഫ്രാങ്കോക്കെതിരെ പരാതി പറഞ്ഞതിനുശേഷമാണ് കന്യാസ്ത്രീക്കെതിരെ ഇത്തരമൊരു പരാതി ലഭിച്ചുവെന്നും അത് അന്വേഷിക്കാൻ ഉത്തരവായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

എന്നാൽ അന്വേഷണത്തിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിനു ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി. ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാൻ ലാപ്‌ടോപ്പ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ലാപ്‌ടോപ്പ് കണ്ടെത്തിയാൽ ഉത്തരവിട്ടതിന്റെ തീയതിയും സമയവും കൃത്യമായി കണ്ടെത്താൻ കഴിയും. ലാപ്‌ടോപ്പ് ഹാജരാക്കിയാൽ ബിഷപ്പ് ഫ്രാങ്കോയുടെ അവകാശവാദം പൊളിയും എന്നതുകൊണ്ടാണ് ലാപ്‌ടോപ്പ് ഹാജരാക്കാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പീഡനവിവരം പൊലീസിൽ പരാതിപ്പെട്ടശേഷമാണ് കന്യാസ്ത്രീക്കെതിരെ ഒരു സ്ത്രീയുടെ പരാതിയിന്മേൽ അന്വേഷണ ഉത്തരവ് ഇറക്കിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിൽ നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ഇത് ടൈപ്പ് ചയ്ത ലാപ്‌ടോപ്പ് ഹാജരാക്കാൻ പൊലീസ് നിർദ്ദേശിച്ചത്.

ഒക്ടോബർ 15നാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയായിരുന്നു ബിഷപ്പിന് കോടതി ജാമ്യം നൽകിയത്. പ്രോസിക്യൂഷന്റെ കാര്യമായ എതിർപ്പ് ഉണ്ടാകാതെ വന്നപ്പോഴാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിൽ പ്രവേശിക്കരുത്. രണ്ടാഴ്‌ച്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുമ്പിൽ ഹാജരാകണം. പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം തുടങ്ങി കർശന ഉപാധികളോയെയാകുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. മൂന്നാഴ്‌ച്ച ജയിലിൽ കിടന്നതിന് ശേഷമായിരുന്നു ബിഷപ്പ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP