Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൾഫിൽ നിന്ന് ഓഗസ്റ്റിൽ മകൻ കുഴൽ വഴി അയച്ച പണം മാറ്റിയെടുക്കാൻ 45,000 രൂപയുമായി മറിയുമ്മ ബാങ്കിലെത്തി; 37,000 രൂപയും കള്ളനോട്ടെന്ന് ബാങ്കുകാർ പറഞ്ഞപ്പോൾ തളർന്നു വീണു; ഹവാലാ മാഫിയയുടെ കള്ളക്കളിയിൽ 65കാരി കുടുങ്ങിയത് ഇങ്ങനെ

ഗൾഫിൽ നിന്ന് ഓഗസ്റ്റിൽ മകൻ കുഴൽ വഴി അയച്ച പണം മാറ്റിയെടുക്കാൻ 45,000 രൂപയുമായി മറിയുമ്മ ബാങ്കിലെത്തി; 37,000 രൂപയും കള്ളനോട്ടെന്ന് ബാങ്കുകാർ പറഞ്ഞപ്പോൾ തളർന്നു വീണു; ഹവാലാ മാഫിയയുടെ കള്ളക്കളിയിൽ 65കാരി കുടുങ്ങിയത് ഇങ്ങനെ

എംപി റാഫി

മലപ്പുറം: ഹവാല പണത്തിന്റെ മറവിൽ കള്ളനോട്ട് വിതരണം നടത്തുന്നുണ്ട് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം കൊണ്ടോട്ടിയിലെ ബാങ്കിലെത്തിയ മറിയുമ്മ എന്ന വയോധികയുടെ കയ്യിൽ നിന്നും ഇന്നലെ കള്ള നോട്ടുകൾ കണ്ടെത്തിയ സംഭവം. ഹവാല പണത്തിൽ കള്ളനോട്ട് തിരുകുന്നു എന്ന വാർത്തകൾ നേരത്തെ നിരവധി വന്നിരുന്നു. എന്നാൽ കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിനോ ബന്ധപ്പെട്ട ഏജൻസികൾക്കോ ഇതുവരെയും സാധിച്ചിട്ടില്ല. ഹവാല പണമിടപാടിൽ അറസ്റ്റിലാകുന്നവർ കോടതിയിൽ

കൃത്രിമ കണക്കുകൾ കാണിച്ചോ അല്ലാതെയോ ജാമ്യത്തിലിറങ്ങുകയാണ് പതിവ്. റിമാൻഡിൽ പോലും കഴിയേണ്ടി വരില്ല. എന്നാൽ കള്ളനോട്ട് കൈവശം വെയ്ക്കുന്നതിനും ഇടപാട് നടത്തിയതിനുമെല്ലാം മറിയുമ്മയെ പോലുള്ള സാധാരണക്കാരാണ് പെട്ടുപോകുന്നത്. പ്രവാസികൾ നാട്ടിലേക്കു പണം അയക്കാൻ ആശ്രയിക്കുന്ന ഹവാലപണമിടപാട് വൻദുരന്തമാണ് വരുത്തി വയ്ക്കുന്നതെന്ന് പണം അയക്കുന്ന പ്രവാസികൾ പോലും തിരിച്ചറിയുന്നില്ല.

കുഴൽ പണം എന്നപേരിൽ കണക്കിൽപ്പെടാത്ത നികുതി വെട്ടിച്ചു കൊണ്ടുള്ള പണം വിദേശത്തു നിന്നും നാട്ടിലെത്തുന്നതോടെ വൻ കള്ളനോട്ട് വിതരണംകൂടിയാണ് ഇതിനു പിന്നിൽ നടക്കുന്നത്. രാജ്യത്തിനകത്തോ പുറത്തോ ആവാം ഇതിന്റെ ഉറവിടം. പക്ഷെ, ഹവാല പണമിടപാട് ശൃംഖലയാണ് കള്ളനോട്ട് ഒഴുക്കിന്റെ മുഖ്യ ചാനലുകളാക്കുന്നത്. മുംബൈ, ചെന്നൈ കേന്ദ്രങ്ങളിൽ നിന്നുള്ള വൻകിട ഹവാല മാഫിയകൾ കേന്ദ്രീകരിച്ചാണ് കള്ളനോട്ട് വിതരണത്തിന്റെ ഇന്ത്യയിലെ മുഖ്യ ശൃംഖല. കേരളത്തിലേക്ക് കുഴൽപ്പണമെത്തുന്നതോടെ ഇവിടെനിന്നുള്ള ഇടനിലക്കാർ കള്ള നോട്ടുകൾ ഹവാല പണത്തിൽ തിരുകി കയറ്റും. ഇത് ലഭിക്കുന്നതാകട്ടെ സാധാരണക്കാരിൽ സാധാരണക്കാരായവർക്കുമാണ്.

ബാങ്ക് ഇടപാടിലൂടെയാണ് മിക്ക കള്ള നോട്ടുകളും പിടിക്കപ്പെടുന്നത്. ഇതിന്റെയെല്ലാം പിന്നാമ്പുറം അന്വേഷിച്ചാൽ ഒരു ഹവാല ഇടപാടും ഉണ്ടായിരിക്കും. ഇതോടെ പൊലീസിന്റെ അന്വേഷണവും വഴിമുട്ടും. അല്ലെങ്കിൽ പണം ആവശ്യത്തിന് നൽകി അന്വേഷണം വഴിമുട്ടിക്കു. ഈയിടെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി പിടിക്കപ്പെട്ട കള്ളനോട്ട് കേസുകൾ ഒതുക്കിത്തീർക്കാനായി ഉന്നതർ ഇടപെട്ടതും ദുരൂഹത വർദിപ്പിക്കുന്നുണ്ട്. ഹവാല പണത്തോടൊപ്പമുള്ള കള്ളപ്പണമാകുമ്പോൾ വലിയ കൈകൂലികൾ പറ്റി ഉദ്യോഗസ്ഥരും ഇത്തരം കേസുകൾ ഇല്ലാതാക്കുന്നു. ഇന്നും വെളിച്ചം കാണാത്ത ഇത്തരം കേസുകൾ നിരവധിയാണ്.

500, 1000 രൂപ നോട്ടുകൾ അസാധുവായതോടെ ബാങ്കിൽ നിന്നും പണം മാറുക എന്ന ലക്ഷ്യത്തോടെ എത്തിയതായിരുന്നു അറുപത്തഞ്ച് വയസ് പ്രായമുള്ള കൊണ്ടോട്ടിയിലെ മറിയുമ്മ. മറിയുമ്മയുടെ രണ്ട് മക്കൾ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. 45,000 രൂപയുമായാണ് കൊണ്ടോട്ടി എസ്.ബി.ഐ ശാഖയിൽ ഇന്നലെ എത്തിയത്. തന്റെ ഊഴമെത്തി പണം നൽകിയതോടെ 45 ആയിരം നോട്ടുകളിൽ 37,000 രൂപയും കള്ള നോട്ടുകളായിരുന്നു. ബാങ്കുകാരുടെ പരിശോധനയിൽ ഇതു വ്യക്തമായതോടെ പൊലീസിനെ വിവരമറിയിച്ചു. ഒറിജിനലിനെ വെല്ലുന്ന
കള്ളനോട്ടുകൾ തിരിച്ചറിയാനാകാതെ ബാങ്കിൽ നൽകുന്ന ഏതൊരാളും നിയമനടപടിക്കും വിധേയരാകേണ്ടി വരും. ഇന്നലെ മറിയുമ്മക്കായിരുന്നു ഈ അനുഭവമെങ്കിൽ ഇത് മറ്റാർക്കു വേണമെങ്കിലും ആവാം.

കൊണ്ടോട്ടി പൊലീസെത്തി മറിയുമ്മയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് വിദേശത്തുള്ള മകൻ കുഴൽ വഴി അയച്ച പണത്തിലുള്ളതാണിതെന്ന് പറയുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു കുഴൽപ്പണവുമായി ഒരു ചെറുപ്പക്കാരൻ വീ്ട്ടിലെത്തിയതെന്നും അപ്പോൾ നൽകിയ പണമാണിതെന്നുമാണ് മറിയുമ്മ മൊഴി നൽകിയിട്ടുള്ളത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ മറിയുമ്മയെ നെഞ്ചു വേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോൾ.

വീടും അഡ്രസും തിരിച്ചറിയുന്നതിനായി പണം നൽകാനെത്തിയ ആൾ പല തവണ ഫോണിൽ വിളിച്ചിരുന്നു. ഈ നമ്പർ സൈബർ സെല്ലിന് കൈമാറിയതായും ഇതു കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്നും കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP