Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യാക്ഷരം പകർന്ന ഗുരുനാഥയെ ഇല്ലാതാക്കിയ പ്രിയപ്പെട്ട ശിഷ്യന്മാർ പ്രതികളെ പിടികൂടാനും മുന്നിൽ നിന്നു! സ്വർണം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചത് അച്ഛൻ കണ്ടത് നിർണ്ണായകമായി; ഇത്രയം പണം മകന് എങ്ങനെ ലഭിച്ചെന്ന പിതാവിന്റെ നീതി ബോധം പൊലീസിന് തുമ്പായി; ചീമേനിയിലെ ജാനകി ടീച്ചറെ വകവരുത്തിയത് അരുണിന്റെ മനസ്സിൽ രൂപംകൊണ്ട കവർച്ചയും; കൊലപാതകത്തിലേക്ക് നയിച്ചത് 'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' എന്ന ടീച്ചറുടെ ചോദ്യം

ആദ്യാക്ഷരം പകർന്ന ഗുരുനാഥയെ ഇല്ലാതാക്കിയ പ്രിയപ്പെട്ട ശിഷ്യന്മാർ പ്രതികളെ പിടികൂടാനും മുന്നിൽ നിന്നു! സ്വർണം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചത് അച്ഛൻ കണ്ടത് നിർണ്ണായകമായി; ഇത്രയം പണം മകന് എങ്ങനെ ലഭിച്ചെന്ന പിതാവിന്റെ നീതി ബോധം പൊലീസിന് തുമ്പായി; ചീമേനിയിലെ ജാനകി ടീച്ചറെ വകവരുത്തിയത് അരുണിന്റെ മനസ്സിൽ രൂപംകൊണ്ട കവർച്ചയും; കൊലപാതകത്തിലേക്ക് നയിച്ചത് 'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' എന്ന ടീച്ചറുടെ ചോദ്യം

രഞ്ജിത് ബാബു

കാസർഗോഡ്: ആദ്യാക്ഷരം പകർന്നു തന്ന ഗുരുനാഥയെ ഇല്ലാതാക്കിയത് പ്രിയപ്പെട്ട ശിഷ്യന്മാർ തന്നെ. ചീമേനി പുലിയന്നൂരിലെ റിട്ടയേർഡ് അദ്ധ്യാപിക ജാനകി ടീച്ചറെ കൊലപ്പെടുത്തി കവർച്ച നടത്തിയത് ശിഷ്യന്മാരായ ചീർക്കളത്തെ സ്വദേശി റിനേഷും വൈശാഖും. ഗൾഫിൽ നിന്നും അവധിക്കെത്തിയ അരുണിന്റെ മനസ്സിൽ രൂപം കൊണ്ട കവർച്ച ഇവരിലൂടെ പ്രാവർത്തികമാക്കുകയായിരുന്നു. കയ്യറപ്പില്ലാതെ അവർ അത് ചെയ്യുകയും ചെയ്തു. ജാനകിയെ ഗുരുതരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവർ കണ്ടു സ്വന്തം ശിഷ്യന്മാരെ.

'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' . എന്ന് ടീച്ചർ ഉത്ക്കണ്ഠയോടെ ചോദിച്ചു. അതോടെയാണ് തങ്ങളെ തിരിച്ചറിഞ്ഞുവെന്ന കാര്യം അവർ അറിഞ്ഞത്. അതോടെ ടീച്ചറെ കൊലപ്പെടുത്താൻ കഴുത്തിനിരുവശത്തും കത്തി കുത്തിക്കയറ്റി. കവർച്ച ആസൂത്രണം ചെയ്ത അരുൺ തൊണ്ടി മുതൽ വിറ്റ വിഹിതം പോലും വാങ്ങാതെ ഗൾഫിലേക്ക് കടന്നുകളഞ്ഞു. തനിക്കു നേരെ അന്വേഷണം തിരിയുമോ എന്ന ഭയത്തിലായിരുന്നു അയാൾ നാടു വിട്ടത്.

കവർച്ച കേസിലെ പ്രതികളിലൊരാളായ വൈശാഖിന്റെ പിതാവ് പൊലീസിന് നൽകിയ സൂചനകളാണ് ഒരു വർഷത്തിലേറെ നീണ്ടു നിന്ന അന്വേഷണത്തിന് തുമ്പായത്. കവർച്ചയിൽ നിന്ന് കിട്ടിയ സ്വർണം വീട്ടു പറമ്പിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് സ്വർണം വിറ്റ് കിട്ടിയ പണം വീട്ടിൽ സൂക്ഷിച്ചത് വൈശാഖിന്റെ അച്ഛൻ തിരിച്ചറിയുകയായിരുന്നു. ഇത്രയും പണം എങ്ങിനെ ലഭിച്ചുവെന്ന അദ്ദേഹത്തിന്റെ നീതി ബോധമാണ് പൊലീസിനെ വിവരമറിയിക്കാൻ കാരണമായത്. അതോടെയാണ് 2017 ഡിസംബർ 13 ന് രാത്രി നടന്ന കൊലപാതകത്തിലെ പ്രതികൾ വലയിലായത്.

ജാനകി ടീച്ചറുടെ കൊലപാതകം പലതരത്തിലും വഴി തിരിച്ചു വിടാൻ പ്രതികൾ തന്നെ പ്രചാരണം അഴിച്ചു വിട്ടു. അതിൽ ടീച്ചറെ കഴുത്തറുത്തുകൊല ചെയ്ത പ്രതികളുമുണ്ടായിരുന്നു. നാട്ടുകാരുമായി പ്രതികളെ പിടികൂടാൻ എന്ന വ്യാജേന അവർ എല്ലാ പ്രവർത്തനത്തിലും പങ്കുകൊണ്ടു. അതിന്റെ ഭാഗമായി കുളം വറ്റിക്കാനും ടീച്ചറെ കൊലപ്പെടുത്തിയ കത്തി തിരയാനും മൂന്ന് പേരും സജീവമായി നിലകൊണ്ടിരുന്നു. ഇത്രയും കാലം ഘാതകരെ പിടികൂടാൻ നാട്ടുകാർക്കൊപ്പം ഓടി നടന്നവരാണ് പ്രതികളെന്ന കാര്യം അറിഞ്ഞതോടെ ആദ്യം ആർക്കും വിശ്വസിക്കാനായില്ല. അരുണും വിശാഖും റിനീഷും ഇത് ചെയ്തോ എന്ന ചോദ്യം ചീമേനിക്കാർ പരസ്പരം ചോദിക്കുന്നു.

ആദ്യം പ്രതികൾ ഹിന്ദി സംസാരിച്ചുവെന്ന മൊഴിയിലായിരുന്നു മഹാരാഷ്ട്ര വരെ പൊലീസ് എത്തിയത്. ചീമേനിയിൽ പഴക്കച്ചവടക്കാരെ തേടി സാഗ്ലി വരെയെത്തി. പിന്നീട് പ്രൊഫഷണൽ കില്ലേഴ്സിനെ തേടി തമിഴ് നാട്ടിലും കർണ്ണാടകത്തിലും. തുടർന്ന് രാജസ്ഥാനിലെ ഉൾനാടൻ ഗ്രാമങ്ങളിലും അരിച്ചു പെറുക്കി. ഇതെല്ലാം പ്രതികൾ കാണുന്നുണ്ടായിരുന്നു. ബംഗാൾ ക്വട്ടേഷൻ സംഘമെന്ന പ്രചാരണവും അക്കാലത്ത് നടന്നു. ഒടുവിൽ ജാനകിയുടേയും ഭർത്താവ് കൃഷ്ണന്മാസ്റ്ററുടേയും ബന്ധുക്കൾക്കു നേരേയുമായിരുന്നു സംശയം. അവരേയും ചോദ്യം ചെയ്തു. ഭർത്താവായ കൃഷ്ണന്മാസ്റ്ററെ നുണ പരിശോധനക്ക് വിധേയമാക്കാൻ ശ്രമം ആരംഭിക്കുമെന്ന പ്രചാരണവുമുണ്ടായി.

ഇത് തന്നേയും കുടുംബത്തേയും മാനസികമായി തകർത്തുവെന്ന് കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെ കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകൻ എന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ല. ജാനകി കൊല്ലപ്പെട്ട ദിവസം താനും മരിച്ചെങ്കിൽ എന്നു പോലും അദ്ദേഹം ചിന്തിച്ചു. സംഭവ ശേഷം പുലിയന്നൂരിലെ വീട്ടിലേക്ക് പോയിട്ടില്ല. എല്ലാ വിഷമങ്ങളും മുഖ്യമന്ത്രിക്ക് മുമ്പാകെ അവതരിപ്പിക്കാൻ തിരുവനന്തപുരത്തേക്ക് പോകാൻ തീരുമാനിച്ചിരിക്കേയാണ് പ്രതികൾ പിടിയിലായത്. എല്ലാം ദൈവഹിതമെന്ന് മാസ്റ്റർ പറയുന്നു.

ജാനകിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ടീച്ചറുടെ അയൽവാസികളായ റെനീഷ് രാമചന്ദ്രൻ, വൈശാഖ് എന്നിവരേയാണ് അന്വേഷണ സംഘം പിടികൂടിയത്. മുഖ്യ പ്രതിയായ അരുൺ കഴിഞ മാസം ഗൾഫിലേക്ക് കടന്നിരുന്നു. ഇയാളെ തിരികെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുഖംമൂടി അണിഞ്ഞെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി ജാനകിയേയും ഭർത്താവിനേയും ബന്ധിയാക്കുകയായിരുന്നു. സ്വർണവും പണവും കവർന്ന ശേഷം പ്രതികൾ ഇരുവരുടേയും കഴുത്തറുത്ത് രക്ഷപ്പെട്ടു. ജാനകി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മാരകമായി പരിക്കേറ്റ ഭർത്താവ് കളത്തേര കൃഷ്ണൻ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

കൊലപാതകത്തിന് പത്ത് ദിവസം മുമ്പ് ഇവർ പുലിയന്നൂരിലെ വീട്ടിൽ കവർച്ചയ്‌ക്കെത്തിയിരുന്നു. അന്ന് ആളനക്കം കണ്ട് പിന്മാറുകയും മറ്റൊരു വഴിയിലൂടെ രക്ഷപെടുകയും ചെയ്തു. എന്നാൽ രണ്ടാം തവണ കൂടുതൽ കരുതലോടെ നീങ്ങിയ ഇവർ തൊട്ടടുത്ത ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയം നോക്കി മുഖം കൃത്യം ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടാനായത്. മോഷണം ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP