Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാക്ക് ഇൻ ഇന്റർവ്യൂവിന് രേഖകൾ ഒന്നുമില്ലാതെ എത്തിയപ്പോൾ ഹാജരാക്കാൻ സമയം നൽകി സഹായം; ആവശ്യപ്പെട്ട അടിസ്ഥാന യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാഞ്ഞിട്ടും പത്തിൽ പത്ത് വെയിറ്റേജും നൽകി; എൽബിഎസ് സെന്ററിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി എല്ലാം വളച്ചൊടിച്ച് നിയമനം; യഥാർത്ഥത്തിൽ നിയമനം കിട്ടേണ്ട വിദ്യാർത്ഥി പരാതിയുമായി എത്തിയപ്പോൾ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

വാക്ക് ഇൻ ഇന്റർവ്യൂവിന് രേഖകൾ ഒന്നുമില്ലാതെ എത്തിയപ്പോൾ ഹാജരാക്കാൻ സമയം നൽകി സഹായം; ആവശ്യപ്പെട്ട അടിസ്ഥാന യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാഞ്ഞിട്ടും പത്തിൽ പത്ത് വെയിറ്റേജും നൽകി; എൽബിഎസ് സെന്ററിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ വേണ്ടപ്പെട്ടവർക്ക് വേണ്ടി എല്ലാം വളച്ചൊടിച്ച് നിയമനം; യഥാർത്ഥത്തിൽ നിയമനം കിട്ടേണ്ട വിദ്യാർത്ഥി പരാതിയുമായി എത്തിയപ്പോൾ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ മാനദണ്ഡം മറികടന്ന് അർഹരായവരെ പിന്തള്ളി രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസിരിച്ച് നിയമനം നടത്തിയതായി ആക്ഷേപം. പരാതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസും വിദ്യാഭ്യാസമന്ത്രിയും ഇക്കാര്യത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി.

കഴിഞ്ഞ വർഷം സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തിയാണ് താൽക്കാലിക നിയമനം നടത്തിയത്. ഈ ഒഴിവ് സ്ഥിരമാകാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്തുവന്നതോടെ നിരവധി പേരാണ് അന്വേഷിച്ചത്. ഒടുവിൽ യോഗ്യതയില്ലാത്ത ചിലരെ മുൻനിരയിൽ എത്തിച്ച് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനം നൽകുകയും ആയിരുന്നു. ഇതിനായി ചരടുവലികൾ നടന്നതായാണ് ആക്ഷേപം.

നിയമനത്തിൽ വൻ ക്രമക്കേട് നടന്നുവെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥിയായ തിരുവനന്തപുരം സ്വദേശി ആദർശ് നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്. ക്രമക്കേട് പുറത്തുവരാതിരിക്കാൻ, വിവരാവകാശപ്രകാരം നൽകിയ അപേക്ഷകളിൽ മറുപടി നൽകുന്നത് വൈകിപ്പിച്ചും മറ്റും തടിതപ്പാൻ ശ്രമമുണ്ടായെങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്നാണ് സൂചന. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസാണ് ക്രമക്കേട് അന്വേഷിക്കുന്നത്.

കഴിഞ്ഞവർഷം സെപ്റ്റംബറിൽ നടന്ന വാക്ക് ഇൻ ഇന്റർവ്യൂവിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി. ഇതിനായി സെപ്റ്റംബർ 18ന് നൽകിയ അറിയിപ്പ് പ്രകാരം സിസ്റ്റം അനലിസ്റ്റ് തസ്തികയ്ക്ക് പറഞ്ഞിരുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഒന്നാംക്‌ളാസ് ബിടെക് ബിരുദം അല്ലെങ്കിൽ എംസിഎ ആയിരുന്നു. കൂടാതെ സിസ്റ്റം അലിസ്റ്റ് തസ്തികയിൽ കുറഞ്ഞത് എട്ടുവർഷത്തെ പ്രവൃത്തി പരിചയം വേണമെന്നും നിഷ്‌കർഷിച്ചിരുന്നു. മതിയായ രേഖകൾ സഹിതം ഇന്റർവ്യൂവിന് എത്തണമെന്നും നിർദ്ദേശിച്ചു.

എന്നാൽ ഒടുവിൽ നിയമന ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാകട്ടെ ഈ യോഗ്യതയില്ലാത്തവർ ലിസ്റ്റിൽ മുൻനിരയിലെത്തുകയും യോഗ്യതയുള്ളവർ പിന്നോട്ടുപോകുകയും ചെയ്തു. മാത്രമല്ല, ഒന്നാം റാങ്ക് നേടിയ വ്യക്തിയാകട്ടെ യോഗ്യതാ രേഖകൾ പോലുമില്ലാതെയാണ് ഇന്റർവ്യൂവിന് എത്തിയതെന്നും എന്നിട്ടും അതുകൊണ്ടുവരാൻ സമയം നൽകി നിയമനം നൽകിയെന്നും ഉദ്യോഗാർത്ഥിയായിരുന്ന ആദർശ് നൽകിയ പരാതിയിൽ പറയുന്നു. പരാതി ഫയലിൽ സ്വീകരിച്ചാണ് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.

ഒന്നാം റാങ്ക് ലഭിച്ച ലിപു എൽ പണിക്കർക്ക് മതിയായ യോഗ്യതകൾ ഇല്ലായിരുന്നെന്നും പിജിഡിസിഎ മാത്രമാണ് യോഗ്യതയെന്നും ആദർശ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാൾ ഇന്റർവ്യൂ സമയത്ത് യോഗ്യതാരേഖകൾ ഹാജരാക്കിയിരുന്നില്ലെന്നും പിന്നീട് അതിന് സമയം അനുവദിച്ചുവെന്നും വിവരാവകാശ പ്രകാരം പിന്നീട് എൽബിഎസ് മറുപടി നൽകിയിരുന്നു. എന്നാൽ ആദർശ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഓഫർ ലെറ്റർ ഹാജരാക്കാൻ സമയം ചോദിച്ചെങ്കിലും അത് അനുവദിച്ചതുമില്ല. ആദർശിന് നിർദിഷ്ട യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരുന്നു താനും.

അതോടൊപ്പം മതിയായ യോഗ്യത ഇല്ലാത്തയാളെ റാങ്ക് ലിസ്റ്റിന് മുകളിലെത്തിക്കാൻ പ്രവൃത്തിപരിചയത്തിന് അധിക വെയ്‌റ്റേജ് നൽകിയാണ് നിയമനത്തിന് സാധ്യത സൃഷ്ടിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ പ്രവൃത്തിപരിചയം വേണമെന്നായിരുന്നു നിഷ്‌കർഷ. എന്നാൽ ക്‌ളാർക്കായി ജോലിക്ക് കയറുകയും സെലക്ഷൻ ഗ്രേഡ് സീനിയർ ക്‌ളർക്കായി ജോലി രാജിവയ്ക്കുകയും ചെയ്തയാളെയാണ് ഇപ്പോൾ അനലിസ്റ്റ് തസ്തികയിൽ എൽബിഎസ് നിയമിച്ചത്. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്‌സിൽ ലീപു ജോലിചെയ്തിരുന്ന കാലത്ത് അവിടെ ഐടി-ഇഡിപി സെക്ഷൻ ഉണ്ടായിട്ടും അതിൽ പ്രവർത്തിച്ചിരുന്നില്ലെന്നും വിവരാവകാശ രേഖകൾ ചൂണ്ടിക്കാട്ടി ആദർശ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ മതിയായ യോഗ്യതയും ബന്ധപ്പെട്ട തസ്തികയിൽ പ്രവൃത്തി പരിചയവും ഇല്ലാതിരുന്നയാളെ റാങ്ക് ലിസ്റ്റിൽ ഒന്നാമനാക്കാൻ പത്തിൽ പത്തുമാർക്ക് വെയ്‌റ്റേജ് നൽകിയെന്നും ആദർശ് പരാതിയിൽ വ്യക്തമാക്കി. ഒന്നാം റാങ്കുകാരന് പ്രവൃത്തി പരിചയം ഏഴുവർഷവും എട്ടുമാസവും എന്നുകാണിച്ച് പത്തിൽ പത്ത് വെയ്‌റ്റേജ് നൽകുകയും രണ്ടാം റാങ്കുകാരന് മൂന്നുവർഷം പ്രവൃത്തിപരിചയം കാണിച്ച് പത്തിൽ അഞ്ചുമാർക്കും നൽകിയപ്പോൾ എട്ടുവർഷം പ്രവൃത്തിപരിചയം വേണ്ടിടത്ത് പത്തുവർഷത്തിലേറെ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ തന്നെ പ്രവൃത്തി പരിചയമുള്ള ആദർശിന് പത്തിൽ മൂന്നുമാർക്ക് മാത്രമാണ് വെയ്‌റ്റേജ് നൽകിയത്. ഇത്തരത്തിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ടവരെ റാങ്ക്‌ലിസ്റ്റ്ിൽ മുന്നിലെത്തിക്കാൻ എല്ലാ മാനദണ്ഡങ്ങളും അട്ടിമറിക്കപ്പെട്ടുവെന്ന് ആദർശ് പരാതിയിൽ ചൂണ്ടിക്കാട്ടി. സ്വജന പക്ഷപാതം കാണിച്ച് കൃത്രിമ മാർഗത്തിലൂടെയാണ് നിയമനം നടന്നതെന്ന് രേഖകൾ സഹിതം വ്യക്തമാക്കി ആദർശ് പരാതി നൽകിയതോടെ ഇക്കാര്യം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP