Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌നേഹയുടെ മരണത്തിന്റെ ഉത്തരവാദിയെ പിടികൂടാത്തത് എന്ത്? നീതിക്കായുള്ള അമ്മയുടെ പോരാട്ടം കണ്ടില്ലെന്ന് നടിച്ച് പൊലീസ്; രാഷ്ട്രീയത്തണലിൽ വിലസുന്ന മരുമകനെ നിയമത്തിൽ കുടുക്കാനുറച്ച് സരസ്വതി

സ്‌നേഹയുടെ മരണത്തിന്റെ ഉത്തരവാദിയെ പിടികൂടാത്തത് എന്ത്? നീതിക്കായുള്ള അമ്മയുടെ പോരാട്ടം കണ്ടില്ലെന്ന് നടിച്ച് പൊലീസ്; രാഷ്ട്രീയത്തണലിൽ വിലസുന്ന മരുമകനെ നിയമത്തിൽ കുടുക്കാനുറച്ച് സരസ്വതി

ആലപ്പുഴ : ഗർഭിണിയായ മകളുടെ മരണത്തിനുത്തരവാദിയെ അഴിക്കുള്ളിലാക്കാൻ ഒരു അമ്മയുടെ പോരാട്ടം തുടരുന്നു. ജീവന്റെ അവസാനതുടിപ്പിലും ഇതിനായുള്ള പ്രയാണം തുടരുമെന്ന തീരുമാനത്തിലാണ് കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ സരസ്വതി. തന്റെ പോരാട്ടം ജീവിച്ചിരിക്കുന്ന ഓരോ പെൺകുട്ടിക്കും വേണ്ടിയുള്ളതാണ്. ഇനിയൊരമ്മയും പെൺകുട്ടികൾ അകാലത്തിൽ പൊലിഞ്ഞതിന്റെ പേരിൽ കരയരുത്. സരസ്വതിയുടെ വാക്കുകളിൽ നിറഞ്ഞ ആത്മവിശ്വാസം.

മകളെ കൊന്നവൻ രാഷ്ട്രീയത്തണലിൽ സുഖമായി കഴിയുകയാണ്. അയാളെ നിയമത്തിനു മുന്നിൽ എത്തിച്ചശേഷം മാത്രമേ ഇനി സരസ്വതിക്ക് ഉറക്കമുള്ളു. ആ അമ്മയുടെ വാക്കുകളിലെ നിശ്ചയദാർഢ്യം പറഞ്ഞറിയിക്കുക വയ്യ. ക്രിമിനൽ കുറ്റങ്ങൾ നടത്തി പൊലീസിനെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച് ചുറ്റിയടിക്കുന്നവർ സൂക്ഷിക്കുക. കേരളത്തിലെ അമ്മമാർക്ക് നിശ്ചയദാർഢ്യമുള്ള സരസ്വതിമാർ കൂട്ടായുണ്ടെന്ന്.

2013 ലെ പുതുവർഷ നാളിലാണ് സ്‌നേഹയെന്ന എം ടെക്് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ എൻജീനീയറിങ് കോളേജിലെ രണ്ടാംവർഷ എം ടെക് വിദ്യാർത്ഥിയായ സ്‌നേഹ ഭർത്താവ് റെനീഷുമൊന്നിച്ച് ചെങ്ങന്നൂരിലെ വാടകവീട്ടീലാണ് താമസിച്ചിരുന്നുത്. കണ്ണൂർ ജില്ലയിലെ പിണറായി സ്വദേശിയായ റെനീഷ് ഭാര്യയുടെ പഠനാവശ്യത്തിനാണ് ചെങ്ങന്നൂരിൽ താമസം ആരംഭിച്ചത്.

ചെങ്ങന്നൂരിൽ താമസം ആരംഭിച്ചതിൽ റെനീഷിന് പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നെന്ന് സ്‌നേഹയുടെ അമ്മ സരസ്വതി പറയുന്നു. നാട്ടിൽവച്ച് റെനീഷിന്റെ ക്രൂരമായ പീഡനത്തിന് ഇരയായ സ്‌നേഹ ചെങ്ങന്നൂരിൽ താമസമാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ റെനീഷ് നിർബന്ധിച്ച് ചെങ്ങന്നൂരിൽ താമസം ഉറപ്പിക്കുകയായിരുന്നു. റെനീഷ് തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്ന് സ്‌നേഹ അമ്മ സരസ്വതിയെ അറിയിക്കുന്നത് അവസാന സമയങ്ങളിലാണ്.

പട്ടിണിയും മർദനവും സംശയവും സ്‌നേഹയെ വല്ലാതെ പൊറുതിമുട്ടിച്ചതായി സരസ്വതി പറയുന്നു. ഗർഭിണിയായ തന്റെ മകളെ ദിവസങ്ങളോളം പട്ടിണിക്കിടുമായിരുന്നു. ക്രൂരമായി പീഡിപ്പിച്ച് ഉറങ്ങാൻ അനുവദിച്ചിരുന്നില്ല. മിടുക്കിയായ സ്‌നേഹയെ സംശയത്തോടെയാണ് ഇയാൾ കണ്ടിരുന്നത്. കാരാറുകാരനായ ഇയാളുടെ തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യേണ്ട ഉത്തരവാദിത്വവും സ്‌നേഹയ്ക്കായിരുന്നു.

തന്റെ മകളുടെ മരണത്തിനു പിന്നിൽ റെനീഷിന്റെ ക്രൂരതയാണെന്ന് തറപ്പിച്ചു പറയുന്ന സരസ്വതി പൊലീസിന്റെ നീക്കങ്ങളോട് കടുത്ത വിയോജിപ്പാണ് പ്രകടിപ്പിച്ചത്. ചെങ്ങന്നൂർ പൊലീസിന്റെ മൂക്കിനുതാഴെ നടന്ന ഗർഭിണിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ
ഇതുവരെയും കഴിഞ്ഞില്ല. സ്വന്തം മകളുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അമ്മ പരാതി നൽകിയിട്ടും കൺവെട്ടത്തുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.

ഉന്നത രാഷ്ട്രീയ ഇടപെടലുകളാണ് ഇതിനുപിന്നിലെന്ന് സ്‌നേഹയുടെ അമ്മ വിശ്വസിക്കുന്നു. പൊലീസിന്റെ നിരുത്തുരവാദപരമായ നിലപാടിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി ജി പി ,ആലപ്പുഴ എസ് പി, മനുഷ്യാവകാശ കമ്മീഷൻ, വനിതാസെൽ എന്നിവിടങ്ങളിലും സരസ്വതി പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പരാതി നൽകിയതിന്റപേരിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നു സരസ്വതി പറയുന്നു.സ്‌നേഹ മരിച്ച ശേഷം റെനീഷ് സുഹ്യത്തായ രതീഷുമായി ചെങ്ങന്നൂരിലെ വാടകവീട്ടിലെത്തി തെളിവുകൾ നശിപ്പിച്ച് പൊലീസിനെ വെട്ടിച്ചുകടക്കുകയായിരുന്നു.

നാട്ടിലെത്തിയ ഇയാൾ സർവസ്വതന്ത്രനായി ചുറ്റിയടിച്ചുനടക്കുന്നു. ഏതായാലും സംസ്ഥാനത്ത് ഭർത്ത്യപീഡനത്തിനും കൂട്ട ബലാൽസംഗത്തിനും ഇരകളായി ജീവൻ ഹോമിക്കപ്പെടുന്ന അനേകരിൽ ഒരാളായി സ്‌നേഹയുടെ കേസും മാറാതിരിക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP