Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബാബുവിന്റെ തണലിൽ കെട്ടി ഉയർത്തിയ ക്രൗൺ പ്ലാസയ്ക്കു ബാർ ലൈസൻസ് നഷ്ടമാകും; കുവൈറ്റ് വ്യവസായിയുടെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ ഋഷിരാജ് സിംഗിനോടു ജേക്കബ് തോമസ്; 'കുഡുംബി ക്ഷേത്ര' സാമീപ്യം മറച്ചുവച്ചതിൽ അഴിമതിയെന്നു തിരിച്ചറിഞ്ഞു വിജിലൻസ്; യുഡിഎഫ് നേതാക്കൾ കുടുങ്ങും

ബാബുവിന്റെ തണലിൽ കെട്ടി ഉയർത്തിയ ക്രൗൺ പ്ലാസയ്ക്കു ബാർ ലൈസൻസ് നഷ്ടമാകും; കുവൈറ്റ് വ്യവസായിയുടെ ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ ഋഷിരാജ് സിംഗിനോടു ജേക്കബ് തോമസ്; 'കുഡുംബി ക്ഷേത്ര' സാമീപ്യം മറച്ചുവച്ചതിൽ അഴിമതിയെന്നു തിരിച്ചറിഞ്ഞു വിജിലൻസ്; യുഡിഎഫ് നേതാക്കൾ കുടുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് എക്‌സൈസ് കമ്മീഷണറോട് വിജിലൻസ് ആവശ്യപ്പെട്ടു. ഹോട്ടലിന് സമീപത്തുള്ള ക്ഷേത്രവും ബാറുമായുള്ള ദൂരപരിധി നിയമവിധേയമല്ലാത്തതിനാലാണ് ബാർ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം നൽകിയതെന്ന് വിജിലൻസിൽ നിന്ന് ലഭിച്ച വിവരവാകാശ രേഖകൾ വ്യക്തമാക്കുന്നു.

ബാർ ലൈസൻസ് റദ്ദ് ചെയ്യുവാൻ വേണ്ട നടപടികൾ സ്വീകരിക്കുവാൻ എക്‌സൈസ് കമ്മീഷണറോട് ആവശ്യപ്പെടാൻ എറണാകുളം പൊലീസ് സൂപ്രണ്ട് അന്വേഷണ ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഡിസംബർ 15-ന് വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും എറണാകുളം പൊലീസ് സൂപ്രണ്ടിന് കൈമാറിയതായും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ഈ വർഷം ജൂണിൽ ലഭിച്ച അടിസ്ഥാനത്തിലാണ് ക്വിക്ക് വെരിഫിക്കേഷൻ നടത്തിയത്. ഈ ത്വരിത അന്വേഷണത്തിലാണ് ദൂരപരിധി ലംഘിച്ചാണ് ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതെന്ന് കണ്ടെത്തിയത്.

സാമൂഹ്യപ്രവർത്തകനായ കെ.എസ്. ജയകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ത്വരിതാന്വേഷണം നടത്തിയത്. ഹോട്ടലിനോട് ചേർന്നുള്ള കുടുംബ ക്ഷേത്രത്തിൽ നിന്നുള്ള ദൂരപരിധി മറച്ചുവച്ചാണ് ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. ബാർ ലൈസൻസ് അനുവദിച്ചതിൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ കേസെടുക്കാൻ വിജിലൻസ് ശുപാർയക്ക് പിന്നിൽ ക്രൗൺ പ്ലാസ് ഹോട്ടലുമായി ബന്ധപ്പെട്ട അഴിമതിയും ഉണ്ടായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. നഗ്നമായ നിയമ ലംഘനങ്ങളാണ് ക്രൗൺ പ്ലാസ ഹോട്ടലിന് ബാർ ലൈസൻസ് നൽകിയതെന്നാണ് സൂചനകൾ ശരിവയ്ക്കുന്നതാണ് വിജിലൻസിന്റെ കണ്ടെത്തൽ.

എറണാകുളം മരട് നഗരസഭാ പ്രദേശത്തു തീരദേശ പരിപാലന നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഹോട്ടൽ നിൽക്കുന്നത്. ഇതിന്റെ തൊട്ടടുത്ത് 400 വർഷം പഴക്കമുള്ള കുഡുബി ക്ഷേത്രവും ഉണ്ട്. ഈ ക്ഷേത്രത്തിന് തൊട്ടടുത്ത് 12 നില ഫൈവ്സ്റ്റാർ ബാർ ഹോട്ടൽ ഉയർന്നത് എങ്ങനെയെന്നതാണ് ചോദ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ഉദ്യോഗസ്ഥരും , മന്ത്രിമാരും അടക്കമുള്ളവരുടെ വഴിവിട്ട സഹായം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്കും, വി എസ് അച്യുതാനന്ദനും പരാതി ജയകുമാർ സമർപ്പിച്ചു. പരാതിയിൽ കഴമ്പുണ്ട് എന്ന് വി എസ് അച്യുതാനന്ദന് ബോധ്യമായിട്ടുണ്ട്. വിജിലൻസ് ഡയറക്ടറെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്.

ബാർ ലൈസൻസ് അനുവദിച്ച കേസിൽ ബാബുവിന് ഈ ആരോപണം ഊരാ കുടുക്കായി മാറുമെന്നാണ് സൂചന. എല്ലാ ചട്ടങ്ങളും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. കേന്ദ്രമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവിനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരേയും ആരോപണമുണ്ട്. ഹോട്ടൽ ഉടമസ്ഥനു കൈവശം 57.19 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. 4.6 ഏക്കർ കൃഷിഭൂമി നികത്തിയും, തീരദേശ പരിപാലന നിയമം കാറ്റിൽ പറത്തിയും നിർമ്മാണം പൂർത്തിയാക്കിയ ഹോട്ടൽ പൊളിച്ചു നീക്കാൻ നിർദ്ദേശം ഉണ്ടായിരുന്നു. അതിനാൽ 2013 ൽ പണി പൂർത്തിയാക്കിയ ഹോട്ടലിനും അവരെ സഹായിച്ചവർക്കുമെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും വിജിലൻസിന്റെ പരിഗണനയിലുണ്ട്. ബാർ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടുന്നതോടെ ബാബു അടക്കമുള്ളവർ കുടുങ്ങുമെന്നാണ് സൂചന.

പ്രമുഖർ കൊച്ചിയിൽ എത്തിയാൽ താമസിസ്വാകാര്യം ഒരുക്കുന്ന ഹോട്ടലാണ് ക്രൗൺ പ്ലാസ. 2006-2007 ൽ 12 നിലയിൽ 35 ലക്ഷം ചതുരശ്ര അടിയിൽ നിർമ്മാണം തുടങ്ങിയ ക്രൗൺ പ്ലാസ ഫൈവ്സ്റ്റാർ ഹോട്ടൽ 2013 ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. 2008-09 ൽ തീരദേശ നിയമലഘനം നടത്തി ഉയർന്നു വരുന്ന ഹോട്ടൽ ചട്ടം മറികടന്നാണ് ഉയരുന്നതെന്നു കേരളം കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റിയുടെ ശ്രദ്ധയിൽ പെടുകയും 2012 ൽ കെട്ടിടം പൊളിച്ചു നിക്കുവാൻ അവശ്യപ്പെടുകയും ചെയ്തു. എന്നാൽ യുഡിഎഫ് ഭരണകാലത്ത് ഹൈക്കോടതിയിൽ കേസ് നിൽക്കുമ്പോൾ തന്നെ കെട്ടിടം ഉയർന്നു. ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചാണ് പണി പൂർത്തിയാക്കിയതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. കേരളത്തിലെ ന്യുനപക്ഷ സമുദായമായ കുഡുബി സമുദായത്തിന്റെ 400 വര്ഷം പഴക്കമുള്ള ഏക ക്ഷേത്രത്തിന്റെ അടുത്താണ് ബാർ ഹോട്ടൽ എന്നതും രഹസ്യമാക്കി വച്ചു. ബാർ ലൈസൻസിനായി കൊടുത്ത അപേക്ഷയിൽ ക്ഷേത്രത്തിന്റെ കാര്യം മറച്ചു വച്ചു എന്നും വിജിലൻസിന് സമർപ്പിച്ച പരാതിയിലുണ്ട്.

കുവൈറ്റ് ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന കെജി എബ്രഹാം എന്ന മലയാളിയുടേതാണ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസ. ഇദ്ദേഹത്തിനുണ്ടായിരുന്ന കോൺഗ്രസ് ബന്ധമാണ് എല്ല ചട്ടങ്ങളും മറികടന്നു ഹോട്ടൽ പ്രവർത്തിക്കാനുള്ള അനുമതി ലഭിക്കാനുള്ള കാരണമെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നുു. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിക്കും, എക്‌സൈസ് മന്ത്രിയും അന്നത്തെ തൃപ്പുണിത്തറ എംഎൽഎ യും ആയിരുന്ന കെ ബാബുവിനും പങ്കുണ്ടായിരുന്നു എന്നും ആക്ഷേപമുണ്ട്. കെ ബാബു പലതവണ കുവൈറ്റിൽ ഹോട്ടൽ മുതലാളിയെ സന്ദർശിച്ചു എന്നും പറയുന്നു. ഇതിനു എതിരെ കോൺഗ്രസിലെ ഹരിത എംഎൽഎ രംഗത്ത് വന്നു. ഈ എംഎൽഎയുടെ ബന്ധുവിന് ജോലി നൽകിയാണ് പ്രശ്‌നം പരിഹരിച്ചതെന്നും ആരോപിക്കുന്നു. കേന്ദ്ര മന്ത്രി ആയിരുന്ന കോൺഗ്രസ് നേതാവിനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ആക്ഷേപം. ഇതെല്ലാം വിജിലൻസ് ഗൗരവത്തോടെ എടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP