Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഞ്ജു വാര്യർ സാക്ഷിയാകില്ല; കാവ്യയും നാദിർഷായും പ്രതിപ്പട്ടികയിലുമില്ല; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച നൽകും; സാക്ഷി മൊഴി മാറ്റിയതിന്റെ ക്ഷീണം തീർക്കാൻ തിരക്കിട്ട ശ്രമങ്ങൾ; ദിലീപ് ഏഴാം പ്രതി തന്നെ; വമ്പൻ സ്രാവിനെ കുടുക്കാൻ സാധ്യത തേടി തുടരന്വേഷണം; ഇനി കേസ് അടുത്ത ഘട്ടത്തിലേക്ക്

മഞ്ജു വാര്യർ സാക്ഷിയാകില്ല; കാവ്യയും നാദിർഷായും പ്രതിപ്പട്ടികയിലുമില്ല; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച നൽകും; സാക്ഷി മൊഴി മാറ്റിയതിന്റെ ക്ഷീണം തീർക്കാൻ തിരക്കിട്ട ശ്രമങ്ങൾ; ദിലീപ് ഏഴാം പ്രതി തന്നെ; വമ്പൻ സ്രാവിനെ കുടുക്കാൻ സാധ്യത തേടി തുടരന്വേഷണം; ഇനി കേസ് അടുത്ത ഘട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മറ്റന്നാൾ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ദിലീപിനെ ഏഴാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചേക്കും. കേസിൽ കൂടുതലായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും കുറ്റപത്രത്തിൽ പഴുതുകൾ ഒഴിവാക്കാനുള്ള സൂക്ഷ്മപരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. കേസിൽ ദിലീപ് ഏഴാം പ്രതിയാകുമെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പൊലീസ് നടപടികൾ പുരോഗമിക്കുന്നത്.

കേസിൽ രണ്ടു ദിവസത്തിനകം നൽകാൻ കഴിയുമെന്നാണു കരുതുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്‌റ പരിശോധിച്ചു വരികയാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പൾസർ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നൽകാൻ വൈകുന്നതെന്നും ബെഹ്‌റ പറഞ്ഞു. പൊലീസിനു നൽകിയ മൊഴി ചില സാക്ഷികൾ കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് പ്രശ്‌നം. കേസ് കോടതിയിൽ തള്ളിപോയാൽ അത് സർക്കാരിന് വലിയ തിരിച്ചടിയാകും. ദിലീപിനെതിരെ നടന്ന ഗൂഢാലോചനയാണ് കേസ് അന്വേഷണമെന്ന് സിനിമാ ലോകവും ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് വേണ്ടത്ര കരുതലുകൾ എടുക്കുന്നത്. നേരത്തെ കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പൊലീസ് ആലോചിച്ചിരുന്നു. എന്നാൽ അതു വേണ്ടെന്നാണ് നിലവിലെ ധാരണം. എങ്കിലും നാളെ വിശദമായ നിയമോപദേശം പൊലീസിന് ലഭിക്കും. ഇതിന് ശേഷമാകും കുറ്റപത്രത്തിൽ ദിലീപിന്റെ പ്രതിസ്ഥാനത്തിൽ അന്തിമ തീരുമാനം എടുക്കുക.

കഴിഞ്ഞ ഫെബ്രുവരി 17-നു രാത്രിയാണു പൾസർ സുനിയുടെ നേതൃത്വത്തിൽ ആറംഗസംഘം നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വിചാരണയിൽ ഗൂഢാലോചനാക്കുറ്റം തെളിയിക്കാൻ കഴിഞ്ഞാലേ, കേസിൽ നടൻ ദിലീപിനെതിരായ മറ്റു കുറ്റങ്ങൾ നിലനിൽക്കൂ. അതായിരുന്നു പൊലീസിന്റെ ശ്രമകരമായ ദൗത്യം. നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയുമായിച്ചേർന്നു പലയിടങ്ങളിൽ ഗൂഢാലോചന നടത്തിയെന്നതാണു ദിലീപിനെതിരായ ഒരു ആരോപണം. തെളിവു നശിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്നവർ ഉൾപ്പെടെ കേസിൽ 13 പ്രതികളാണുള്ളത്. നിലവിൽ 11-ാം പ്രതിയായ ദിലീപ് കുറ്റപത്രത്തിൽ ഏഴാം പ്രതിയാക്കാനാണ് നീക്കം. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരെ കേസിൽ സാക്ഷിയാക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. എന്നാൽ മഞ്ജു താൽപ്പര്യക്കുറവ് അറിയിച്ചു. ഇതോടെ ഈ നീക്കം പൊലീസ് ഉപേക്ഷിച്ചു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും സുഹൃത്ത് നാദിർഷായും കേസിൽ പ്രതികളാകില്ല.

എന്നാൽ ഗൂഢാലോചനക്കേസിൽ പൊലീസ് അന്വേഷണം തുടരും. വമ്പൻ സ്രാവിനെ കണ്ടെത്താനാണ് ഇത്. ഇതിന് തെളിവു കിട്ടിയാൽ കൂടുതൽ പ്രതികൾ കേസിലേക്ക് വരും. ഇതിനുള്ള സാധ്യത നിലനിർത്തിയാകും കുറ്റപത്രം നൽകുക. അന്വേഷണം തുടരുന്നുവെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. കേസിലെ നിർണായകതെളിവായ മൊബൈൽ ഫോൺ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇതു നശിപ്പിക്കപ്പെട്ടെന്ന പ്രതീഷ് ചാക്കോയുടെ മൊഴിപ്രകാരം അന്വേഷണം തുടരും. പൾസർ സുനിക്കെതിരേ കൂട്ടമാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത് 20 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടമാനഭംഗം, ഗൂഢാലോചനാക്കുറ്റങ്ങളാണ്. ദിലീപിന്റെയും സുനിയുടെയും അടുത്ത ബന്ധുക്കളെയടക്കം ചോദ്യം ചെയ്തിരുന്നു.

ദിലീപിനും സുനിക്കും പുറമേ നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിൻ ആന്റണി, സുനിയെ സഹായിച്ച മണികണ്ഠൻ, വിജീഷ്, സലീം, പ്രദീപ്, കോയമ്പത്തൂരിൽ ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ ചാൾസ് ആന്റണി, ജയിലിൽ ഫോൺ ഉപയോഗിച്ച മേസ്തിരി സുനിൽ, ഫോൺ കടത്തിയ വിഷ്ണു, കത്തെഴുതി നൽകിയ വിപിൻലാൽ, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കുറ്റപത്രത്തിൽ പ്രതികളാകും. ഏഴാംപ്രതി ചാൾസ്, വിപിൻലാൽ, വിഷ്ണു എന്നിവർ മാപ്പുസാക്ഷികളാകാൻ സാധ്യതയുണ്ട്.

ദിലീപിനെതിരേ ഐ.പി.സി. 376 (ഡി)-കൂട്ടമാനഭംഗം (ശിക്ഷ കുറഞ്ഞത് 20 വർഷം), 120 (ബി)-ഗൂഢാലോചന (പീഡനത്തിനുള്ള അതേശിക്ഷ), 336 തട്ടിക്കൊണ്ടുപോകൽ (10 വർഷംവരെ), 201 തെളിവു നശിപ്പിക്കൽ (37 വർഷം), 212- പ്രതിയെ സംരക്ഷിക്കൽ (മൂന്നുവർഷം വരെ), 411-തൊണ്ടിമുതൽ സൂക്ഷിക്കൽ (മൂന്നുവർഷം), 506-ഭീഷണി (രണ്ടുവർഷം വരെ), 342-അന്യായമായി തടങ്കലിൽ വയ്ക്കൽ (ഒരുവർഷംവരെ), ഐ.ടി. നിയമം 66 (ഇ)-സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ (മൂന്നുവർഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും), 67 (എ)-ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ (അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും) എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.

ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം ഒരുങ്ങുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് മറ്റ് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമാവും. ഇതാണ് ദിലീപിനെ കേസിലെ ഏഴാം പ്രതിയായി കുറ്റപത്രം തയ്യാറാക്കുന്നത്. പൾസർ സുനിയടക്കം 7 പ്രതികൾക്കെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം നൽകിയിരുന്നു. ഇതിൽ ആദ്യ ആറ് പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു. ഏഴാം പ്രതി ചാർളി, കുറ്റകൃത്യത്തിന് ശേഷം പ്രതികൾക്ക് ഒളിത്താവളം ഒരുക്കുന്നതിനാണ് പിടിയിലായത്. ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിൽ ഗൂഢാലോചന കുറ്റം ആരോപിക്കുന്ന ദിലീപ് നിലവിൽ 11 ആം പ്രതിയാണ്. ഈ കേസിൽ 8,9,10 പ്രതികൾ ജയിലിൽ പൾസർ സുനിക്ക് വേണ്ടി മൊബൈൽ ഫോൺ ഉപയോഗിക്കാൻ സഹായം നൽകിയ കുറ്റത്തിന് പ്രതിചേർക്കപ്പെട്ടവരാണ്.

ജാമ്യം ലഭിച്ച് ദിലീപിനെ ഒന്നാം പ്രതിയാക്കിയാൽ, മറ്റ് പ്രതികൾക്കും ജാമ്യം നൽകണമെന്ന് വാദിക്കാം. എട്ടുമാസത്തോളമായി ഇവർ തടവറയിലാണ്. ജാമ്യം ലഭിച്ച ദിലീപിനേക്കാൾ, എന്തുകൊണ്ടും ശക്തികുറഞ്ഞവരാണ് മറ്റ് പ്രതികൾ എന്നവാദമാകും ഇവരുടെ അഭിഭാഷകർ ഉയർത്തുക. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്ത ആളുകൾക്ക് ജാമ്യം ലഭിച്ചാൽ അത് പൊലീസിനെ സംബന്ധിച്ചടത്തോളം വലിയ തിരിച്ചടിയാണ്. ഇതാണ് ദിലീപിനെ ഏഴാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ. അതിനിടെ കേസിൽ ഒന്നാം പ്രതിയാക്കുന്നത് ദിലീപിന് തിരിച്ചടിയാകുമെന്ന് സിനിമാ ലോകത്ത് വിലയിരുത്തൽ എത്തിയിരുന്നു. അതുകൊണ്ട് തന്നെ പ്രതിപട്ടികയിൽ ദിലീപിന്റെ സ്ഥാനം താഴേയ്ക്കാക്കാനും ചിലർ ചരടു വലികൾ നടത്തി. ഇത് ഫലം കണ്ടതിന്റെ സൂചനയാണ് ഇതെന്നും വിലയിരുത്തലുണ്ട്.

എന്നാൽ ഈ നീക്കത്തിൽ കള്ളക്കളികളൊന്നുമില്ലെന്ന് പൊലീസും വിശദീകരിക്കുന്നു. ഈ കേസിൽ മറ്റ് പ്രതികളെക്കാൾ ഗുരുതര കുറ്റം ചെയ്തതായി കണക്കാക്കുന്നത് രണ്ടാം പ്രതി മാർട്ടിനെയാണ്. നടിയെ ആക്രമിക്കുന്ന സമയം കാറോടിച്ചിരുന്നത് മാർട്ടിനായിരുന്നു. നടിയുടെ യാത്ര വിവരങ്ങൾ കൃത്യമായി സംഘത്തിന് നൽകിയതും മാർട്ടിനാണ്. ബോധപൂർവ്വം കുറ്റകൃത്യത്തിന് സഹകരിച്ചു, വിശ്വാസ വഞ്ചന, രക്ഷിക്കാൻ ശ്രമം നടത്തിയില്ല. തുടങ്ങിയ കുറ്റങ്ങളാണ് മാർട്ടിനെതിരെയുള്ളത്. അതിനാലാണ് ദിലീപിനെ രണ്ടാം പ്രതിയാക്കാത്തതെന്നാണ് വിവരം. മാത്രമല്ല, ഒന്നാം പ്രതീയാക്കാനുള്ള നീക്കം പൊലീസ് ദിലീപിനെതിരെ വൈകാരികമായി നീങ്ങുന്ന എന്ന് സന്ദേശവും നൽകും. ഇത് ഒഴിവാക്കാനാണ് ശ്രമമെന്ന് പൊലീസ് വിശദീകരിക്കുന്നു.

120 ബി വകുപ്പ് അനുസരിച്ച് ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടാൽ, നേരിട്ട് കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന അതേശിക്ഷ ദിലീപിനും കിട്ടും. അതുകൊണ്ട് പ്രതിപ്പട്ടികയിൽ ഏത് സ്ഥാനത്ത് വരുന്നുവെന്നതിൽ കാര്യമില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിയമോപദേശം. ഗൂഢാലോചന സംബന്ധിച്ച കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണഅ സൂചന. നടൻ ദിലീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് പൾസർ സുനിയും സംഘവും കൃത്യം ചെയ്തതെന്ന ഉള്ളടക്കത്തോടെയാകും കുറ്റപത്രം. ഇരുപതിലേറെ നിർണായക തെളിവുകൾ കുറ്റപത്രത്തിൽ ഉണ്ടെന്നാണ് സൂചന. മജിസ്‌ട്രേറ്റിനു മുന്നിൽ പൾസർ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവർ അടക്കം പതിനാറു പേർ നൽകിയ രഹസ്യമൊഴികൾ കേസിൽ നിർണായകമാകും.

ഈ രഹസ്യമൊഴികൾ, കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, സൈബർ തെളിവുകൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, സാഹചര്യത്തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. ഇതിൽ പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയിൽ മുദ്രവച്ച കവറിൽ കോടതിയിൽ നേരിട്ടു സമർപ്പിച്ചവയാണ്. കേസിന്റെ പ്രധാന്യവും സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന നിലയിലും പ്രതികളുടെ സമൂഹത്തിലെ സ്വധീനവും സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാർശയും അന്വേഷണ സംഘം ഉന്നയിക്കുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP