Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട് ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് അമ്പലപ്പാറയിൽ സ്വകാര്യ എസ്‌റ്റേറ്റ് സൂപ്പർവൈസറായ എടവണ്ണ സ്വദേശി വിൻസന്റ്; കാട്ടാനയുടെ ജീവനെടുത്തതു കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാണെന്ന നിഗമനത്തിൽ വനംവകുപ്പ്; കൈതച്ചക്കയിൽ സ്‌ഫോടകവസ്തു നിറച്ചുനൽകി ബോധപൂർവം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ കാരണമായി പറയുന്നത് ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയത്

പാലക്കാട് ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് അമ്പലപ്പാറയിൽ സ്വകാര്യ എസ്‌റ്റേറ്റ് സൂപ്പർവൈസറായ എടവണ്ണ സ്വദേശി വിൻസന്റ്; കാട്ടാനയുടെ ജീവനെടുത്തതു കൃഷിയിടങ്ങളിലെ പന്നിപ്പടക്കമാണെന്ന നിഗമനത്തിൽ വനംവകുപ്പ്; കൈതച്ചക്കയിൽ സ്‌ഫോടകവസ്തു നിറച്ചുനൽകി ബോധപൂർവം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണ കാരണമായി പറയുന്നത് ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയത്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: സൈലന്റ് വാലിയിൽ സ്‌ഫോടക വസ്തു പൊട്ടി പരിക്കേറ്റ ആന ചെരിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. അമ്പലപ്പാറയിൽ സ്വകാര്യ എസ്‌റ്റേറ്റ് സൂപ്പർവൈസറായ എടവണ്ണ സ്വദേശി വിൻസന്റൊണ് അറസ്റ്റിലായത്. സ്‌ഫോടക വസ്തു വെച്ചവരെന്ന് സംശയിക്കുന്ന മൂന്നുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.

മെയ്‌ 23 നാണ് വെള്ളിയാർ പുഴയിൽ ആനയെത്തുന്നത്. ഇവിടെ എത്തുന്നതിന് മുന്നേ ആനക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിലാണ് വായിൽ മുറിവുണ്ടായതെന്നും രണ്ടാഴ്ച പഴക്കമുണ്ടെന്നും പോസ്റ്റുമാർട്ടം റിപ്പോർട്ട് പറയുന്നു. മെയ്‌ 27നാണ് ആന ചെരിഞ്ഞത്. ശക്തിയേറിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽത്താടിയും കീഴ്‌ത്താടിയും തകർന്നിരുന്നു. വായിലെ മുറിവ് കാരണം രണ്ടാഴ്ച ഭക്ഷണവും വെള്ളവും കഴിക്കാനായില്ലെന്നും മുറിവിന് രണ്ടാഴ്ച പഴക്കമുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സാരമായി പൊള്ളലേറ്റതിന് പുറമേ തുമ്പിക്കൈ ഏറെ നേരം വെള്ളത്തിൽ താഴ്‌ത്തി നിന്നതിനാൽ ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറിയതാണ് മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ഡേവിഡ് എബ്രഹാമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. ദിവസങ്ങളായി തീറ്റയെടുത്തിരുന്നില്ല. മറ്റേതെങ്കിലും സ്ഥലത്തുവച്ച് പരുക്കേറ്റശേഷം കാട്ടാന പുഴയിലേക്ക് എത്തിയതാകാമെന്നാണു നിഗമനം. പന്നിശല്യം ഒഴിവാക്കാൻ കൈതച്ചക്കയിൽ പടക്കം വച്ച് കെണിയൊരുക്കുന്നവരുണ്ട്. സൈലന്റ്വാലിയോട് അതിരിടുന്ന നിലമ്പൂർ മുതൽ മണ്ണാർക്കാട് വരെയുള്ള ഏകദേശം 50 കിലോമീറ്റർ പ്രദേശത്തെ സ്വകാര്യതോട്ടങ്ങൾ, വാഴ, കൈതച്ചക്ക എന്നിവയുടെ കൃഷിയിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

വനംവകുപ്പ്-പൊലീസ് സംയുക്ത സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഷൊർണൂർ ഡിവൈ.എസ്‌പി എൻ. മുരളീധരൻ, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ കെ.കെ. സുനീർ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പത്തംഗ സംഘം രൂപവത്കരിച്ചിരുന്നു. ആന ചരിഞ്ഞ സംഭവം ദേശീയ തലത്തിൽ തന്നെ വിവാദമായിരുന്നു. ആന ചരിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയാണ് വിവാദത്തിന് തിരി കൊളുത്തിയത്. സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേക ഗാന്ധി പ്രതികരിച്ചത് വിവാദത്തിലാകുകയും ചെയ്തു.

മൃഗങ്ങളോടുള്ള ക്രൂരതകൾ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ലെന്ന് മനേക പറയുന്നു. ട്വിറ്ററിലൂടെയും വാർത്താ ഏജൻസിയോടുമായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം. ഇതുവരെ 600 ഓളം ആനകൾ കേരളത്തിൽ വിവിധ അമ്പലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഉടമസ്ഥരുടെ മർദനമേറ്റും പട്ടിണികിടന്നും അല്ലെങ്കിൽ ബോധപൂർവം കൊലപ്പെടുത്തിയതുമായി ഈ കേസുകൾ നിരവധി തവണ താൻ കേരളത്തിലെ വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ആഴ്ചയും തന്നെ വകുപ്പുമായി സംസാരിക്കുമെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ഇപ്പോൾ തന്നെ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഒരു ആന നിരന്തരം മർദനത്തിനിരയായിക്കൊണ്ടിരിക്കുന്നു. ഉടൻ അത് ചരിയും. ഇതിനെ കുറിച്ച് ഞാൻ വകുപ്പിൽ പരാതി നൽകിയിട്ട് ഒരു മാസമാവുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.

നടപടി ആവശ്യപ്പെട്ട് എല്ലാവരും മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഇമെയിൽ ചെയ്യുകയും ഫോൺ വിളിക്കുകയും ചെയ്യണമെന്ന് അവർ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും അവരുടെ ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ വനംവകുപ്പ് സെക്രട്ടിയെ നീക്കണം, ഏതെങ്കിലും തരത്തിലുള്ള ധാർമികത ഉണ്ടെങ്കിൽ വനംവകുപ്പ് മന്ത്രി രാജിവെയ്ക്കണം. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഇത് സംഭവിച്ചിരിക്കുന്നതെന്നും എന്തുകൊണ്ട് അദ്ദേഹം നടപടിയെടുക്കാൻ തയ്യാറാവുന്നില്ലെന്നും മനേക ഗാന്ധി എഎൻഐയോട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP