ഒരു ദിവസം നാലെണ്ണം കഴിച്ചാൽ തൊട്ടാലും അറിയില്ല വേദനയുമില്ല; പിടികൂടിയപ്പോൾ പ്രതി ഉന്മാദാവസ്ഥയിൽ അഴിച്ചുവിട്ടത് മാരക അക്രമം; ആലുവയിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെ എക്സൈസ് ഷാഡോ സംഘം പിടികൂടിയപ്പോൾ കണ്ടെടുത്തത് 50 നൈട്രോസെപാം ഗുളികകൾ; കൂടുതൽ അറസ്റ്റിനായി വേട്ട തുടരുന്നു
October 10, 2019 | 03:40 PM IST | Permalink

പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ആലുവയിൽ എക്സൈസിന്റെ മയക്ക് മരുന്ന് വേട്ട തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി ആലുവ റേഞ്ച് എക്സൈസിന്റെ പിടിയിലായി. കൊച്ചി, തോപ്പുംപടി വാലുമേൽ, പ്രതീക്ഷ നഗറിൽ സലിം മകൻ ബിനു (26/19) എന്നയാളെയാണ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത് . ഇയാളുടെ പക്കൽ നിന്ന് 50 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ പിടിച്ചെടുത്തു.
പിടിച്ച് പറി, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയായ ഇയാൾ 8 മാസം മുൻപാണ് 5 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. തുടർന്ന് ഇയാൾ മയക്ക് മരുന്ന് കടത്തിലേക്ക് തിരിയുകയായിരുന്നു. കഴിഞ്ഞ മാസം മൂന്ന് പേരെ 88 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകളുമായി ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്ക് മരുന്ന് കടത്തിലെ പ്രധാനിയായ ഇയാൾ അറസ്റ്റിലായത്. ഇയാൾ സേലത്ത് നിന്ന് മയക്ക് മരുന്നുകൾ മൊത്തമായി വാങ്ങി സംസ്ഥാനത്തിന്റെ ഓരോ ഭാഗങ്ങളിലുള്ള ഇടനിലക്കാർക്ക് കൈമാറുന്നതായിരുന്നു കച്ചവടത്തിന്റെ രീതി.
ആലുവ മുട്ടത്തിന് അടുത്ത് വച്ച് മയക്ക് മരുന്ന് കൈമാറുന്നതിന് ഇടനിലക്കാരനെ കാത്ത് നിൽക്കുമ്പോഴാണ് ഇയാൾ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായത്. മയക്ക് മരുന്ന് കഴിച്ച് ഉന്മാദ അവസ്ഥയിലായിരുന്ന ഇയാൾ പടിയിലായപ്പോൾ പരിഭ്രാന്തി പരത്തിയത് കണ്ടുനിന്നവരിൽ ഭീതി പടർത്തി. തുടർന്നും മാരക അക്രമം അഴിച്ചുവിട്ട ഇയാളെ ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിൽസ നൽകി. ഇയാളിൽ നിന്ന് മയക്ക് മരുന്നുകൾ വാങ്ങുന്നവർ ഒളിവിലാണെന്നും ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
കഞ്ചാവ് പോലുള്ള വസ്തുക്കളേക്കാൾ എളുപ്പത്തിൽ മറ്റുള്ളവർ അറിയാത്ത രീതിയിൽ ഉപയോഗിക്കാൻ കഴിയും എന്നതിനാലാണ് ഇത്തരം ലഹരിയിലേയ്ക്ക് യുവാക്കൾ തിരിയുന്നതിന് പ്രധാന കാരണമെന്നും അധികൃതർ അറിയിച്ചു. ഒരു ദിവസത്തിൽ നാല് മയക്ക് മരുന്ന് ഗുളികകൾ കഴിച്ച് കഴിഞ്ഞാൽ വേദന, സ്പർശനം തുടങ്ങിയ വികാരങ്ങൾ ഒന്നും അറിയില്ല എന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു. മാനസ്സിക വിഭ്രാന്തി നേരിടുന്നവർക്ക് സമാശ്വാസത്തിനായി നൽകുന്ന നൈട്രോസെപാം ഗുളിക കൾ 40 എണ്ണം കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്.
ആലുവയിലെ മയക്ക് മരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശത്തോടെ ഡെപ്യൂട്ടി കമ്മീഷണർ എ എസ് രഞ്ജിത്തിന്റെ മേൽ നോട്ടത്തിൽ ആലുവ എക്സൈസ് റേഞ്ചിൽ രൂപീകരിച്ചിട്ടുള്ള ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഷാഡോ ടീമിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇൻസ്പെക്ടർ ടി കെ ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ. വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സിയാദ്, എക്സൈസ് ഡ്രൈവർ സുനിൽ കുമാർ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. മയക്ക് മരുന്ന് മാഫിയക്കെതിരെയുള്ള ശക്തമായ പോരാട്ടം ഇനിയും തുടരുമെന്നും അധികൃതർ അറിയിച്ചു.