Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൈസൽ വധക്കേസിലെ നിർണായക തെളിവുകൾ ലഭിച്ചു; കണ്ടെടുത്തത് ഫൈസലിനെ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും രക്ഷപെടാൻ ഉപയോഗിച്ച ബൈക്കും; ആയുധം കണ്ടെടുത്തത് പൊന്നാനി പുഴയിൽ നിന്നും

ഫൈസൽ വധക്കേസിലെ നിർണായക തെളിവുകൾ ലഭിച്ചു; കണ്ടെടുത്തത് ഫൈസലിനെ വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും രക്ഷപെടാൻ ഉപയോഗിച്ച ബൈക്കും; ആയുധം കണ്ടെടുത്തത് പൊന്നാനി പുഴയിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂരങ്ങാടി കൊടിഞ്ഞി ഫൈസൽ വധക്കേസിലെ നിർണായക തെളിവുകൾ പൊലീസ് കണ്ടെടുത്തു. ഫൈസലിനെ വെട്ടാൻ ഉപയോഗിച്ച കൊടുവാളും പ്രതികൾ സഞ്ചരിച്ച ബൈക്കുമാണ് കേസ് അന്വേഷണ സംഘം കണ്ടെടുത്തത്. കേസിലെ നിർണായക തെളിവുകളാണിത്. റിമാൻഡിലായ പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങളിലേക്ക് അന്വേഷണം എത്തിയത്.

ആർഎസ്എസ് പ്രവർത്തകനും ഫൈസൽ വധക്കേസിലെ ഒന്നാം പ്രതിയുമായ മംഗലം പുല്ലുണി സ്വദേശി കണക്കൽ പ്രജീഷ് എന്ന ബാബു(30) പുഴയിൽ ഉപേക്ഷിച്ച ആയുധമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. തിരൂർ വെട്ടം ചീർപ്പിനു സമീപം കുമാരൻപടിയിൽ പ്രതിയെകൊണ്ടുവന്നായിരുന്നു അന്വേഷണ സംഘം തിരച്ചിൽ നടത്തിയത്. പ്രതികൾ സഞ്ചരിച്ച മോട്ടോർ സൈക്കിളും പൊലീസ് പ്രജീഷിന്റെ വീടിനു സമീപത്ത് നിന്നും കണ്ടെടുത്തു.

ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിൽ നവംബർ 19 ന് ശനിയാഴ്ച പുലർച്ചെ 5 മണിക്കാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ വച്ച് പുല്ലാണി ഫൈസൽ കൊല്ലപ്പെട്ടത്. ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഫൈസലിന്റെ ബന്ധുക്കളിൽ ചിലർ ഒറ്റു നൽകിയതനുസരിച്ചായിരുന്നു റെയിൽവേ സ്റ്റേഷനിലേക്ക് ഭാര്യ വീട്ടുകാരെ കൂട്ടാൻ പോകുകയായിരുന്ന ഫൈസലിനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ക്രിത്യം നടത്തിയ ശേഷം പ്രജീഷ് അടക്കമുള്ള പ്രതികൾ തിരൂർ തൃക്കണ്ടിയൂരിലെ ആർഎസ്എസ് ആസ്ഥാനമായ സംഘമന്ദിരത്തിൽ എത്തി വസ്ത്രങ്ങൾ കഴുകുകയും തീയിട്ട് കരിച്ചുകളയുകയും ചെയ്തു. തുടർന്ന് പ്രജീഷ് സ്വന്തം നാടിനടുത്ത പ്രദേശമായ മംഗലം തിരുത്തുമ്മലിൽ എത്തുകയും ഇവിടെയുണ്ടായിരുന്ന തോണിയിൽ പുഴയുടെ മധ്യത്തിൽ പോയി ആയുധം ഉപേക്ഷിക്കുകയുമായിരുന്നു. തിരൂർ പൊന്നാനി പുഴയിലാണ് ആയുധം ഉപേക്ഷിച്ചത്.

പൊലീസ് കസ്റ്റഡിയിൽ വച്ചായിരുന്നു പ്രതി ഇക്കാര്യം പറഞ്ഞത്. ഇതനുസരിച്ച് ഒന്നാം പ്രതി പ്രജീഷുമായെത്തിയാണ് ഉപേക്ഷിച്ച സ്ഥലം തിരിച്ചറിഞ്ഞ് പൊലീസ് തിരച്ചിൽ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച തിരച്ചിൽ അഞ്ച് മണിക്കൂർ നീണ്ടു. വൈകിട്ട് ആറരയോടെയാണ് ഫൈസലിനെ വെട്ടാൻ ഉപയോഗിച്ച ആയുധം പുഴയിൽ നിന്നും കണ്ടെടുത്തത്. തെങ്ങ് കയറ്റക്കാർ ഉപയോഗിക്കുന്ന മുക്കാൽ മീറ്ററോളം നീളമുള്ള കൊടുവാളാണ് കണ്ടെത്തിയത്.\

മലപ്പുറം ഡിവൈഎസ്‌പി പിഎം പ്രദീപ്കുമാർ, തിരൂരങ്ങാടി സി.ഐ ബാബൂരാജ്, എസ്.ഐ വിശ്വനാഥൻ കാരയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരച്ചിലിന് നേതൃത്വം കൊടുത്തത്. മൂന്ന് മണിവരെ ആയുധം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ തിരച്ചിലിന് തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റിന്റെ സഹായവും തേടിയിരുന്നു. ആയുധം ഉപേക്ഷിച്ച സ്ഥലം തിരിച്ചറിയാനായി പ്രതിയെ കൊണ്ടു വന്നതിനാൽ പുഴയുടെ ഇരു വശവുമായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയിരുന്നു. മുഖം മറച്ചായിരുന്നു പ്രതിയെ പൊലീസ് ജീപ്പിൽ കൊണ്ടുവന്നതും പുറത്തിറക്കിയതുമെല്ലാം. മൂന്ന് പൊലീസ് ബസുകളുടെയും നാല് ജീപ്പുകളുടെയും അകമ്പടിയോടെയാണ് ഒന്നാം പ്രതി പ്രജീഷുമായി പൊലീസ് എത്തിയത്.

ആയുധം കണ്ടെടുത്ത ശേഷം പ്രതിയുടെ വീടിനു സമീപത്തു നിന്നും കൃത്യം നടത്താൻ ഉപയോഗിച്ച ബൈക്ക് കണ്ടെടുത്തതായി ബൈക്കും കണ്ടെടുത്തു.  പ്രതിയുടെ മൊഴിയനുസരിച്ച് മംഗലം പുല്ലുണിയിലെ വീടിനുസമീപത്ത് നിന്നുമാണ് ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തിയത്.നവംബർ 19ന് തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഫൈസലിനെ കൊലപ്പെടുത്താൻ പ്രതികൾ സഞ്ചരിച്ചത് ഈ ബൈക്കിലാണ്. കണ്ടെടുത്ത ആയുധവും ബൈക്കും അന്വേഷണ ചുമതലയുള്ള ഡിവൈഎസ്‌പി പ്രദീപ് കുമാർ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പേലീസിന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP