Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂലക്കുരുവിന് വൈറ്റ് ഗ്രീസും മെഴുകും ചേർത്ത് മരുന്നൊരുക്കി; 7000 മുതൽ 30000വരെ ഫീസും വാങ്ങി; ആയുർവേദ സിദ്ധനായി വേഷപ്പകർച്ച നടത്തി അന്യസംസ്ഥാനക്കാർ നേടിയത് ലക്ഷങ്ങൾ; മലപ്പുറത്തെ മലയാളികളെ ബംഗാളികൾ പറ്റിച്ച കഥയിങ്ങനെ

മൂലക്കുരുവിന് വൈറ്റ് ഗ്രീസും മെഴുകും ചേർത്ത് മരുന്നൊരുക്കി; 7000 മുതൽ 30000വരെ ഫീസും വാങ്ങി; ആയുർവേദ സിദ്ധനായി വേഷപ്പകർച്ച നടത്തി അന്യസംസ്ഥാനക്കാർ നേടിയത് ലക്ഷങ്ങൾ; മലപ്പുറത്തെ മലയാളികളെ ബംഗാളികൾ പറ്റിച്ച കഥയിങ്ങനെ

എം പി റാഫി

മലപ്പുറം: കേരളത്തിന്റെ എല്ലാ തൊഴിൽ മേഖലയിലും അന്യസംസ്ഥാന തൊഴിലാളികൾ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. മലയാളികൾ മാത്രം കയ്യടക്കിയിരുന്ന പരമ്പരാഗത തൊഴിൽ മേഖലകളിൽ വരെ ഇവർ കടന്നു കൂടപ്പെട്ടിരിക്കുന്നു. ഏതൊക്കെ മേഖലകളിൽ സാധ്യതയുണ്ടെന്നറിഞ്ഞ ശേഷം ഈ തൊഴിൽ മേഖലയിൽ സ്ഥിരമാക്കുകയാണ് ഇവർ ചെയ്തു വരുന്നത്. ക്രിമിനൽ കേസുകളിലും തട്ടിപ്പുകളിലുമെല്ലാം അന്യസംസ്ഥാന തൊഴിലാളികളുടെ പങ്കും ഇതോടെ വർധിച്ചു. കൊലപാതകം, കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പന കേസുകളിൽ ഇവർ പിടിക്കപ്പെടുന്നത് ഇപ്പോൾ നിത്യ സംഭവമാണ്.

എന്നാൽ വ്യാജ ഡോക്ടർമാർ ചമഞ്ഞ് ചികിത്സ നടത്തിയവരാണ് മലപ്പുറത്ത് പിടിയിലായിരിക്കുന്നത്. സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ളവരായിരുന്നു ഇവർ. പകർച്ചവ്യാദി, മൂലക്കുരു തുടങ്ങിയ രോഗങ്ങളിൽ ആയൂർവേദ ചികിത്സ കേരളത്തിൽ ഏറെ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ് വ്യാജ ചികിത്സ നടത്തിയ നാലു അന്യസംസ്ഥാനക്കാരാണ് മലപ്പുറത്ത് പിടിയിലായത്. മഞ്ചേരി, നിലമ്പൂർ ഭാഗങ്ങളിൽ നിന്നാണ് സഹായികളടക്കം നാലുപേരെ പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പശ്ചിമബംഗാളിലെ ശ്യാം നഗർ സ്വദേശികളായ മണിമോഹൻ ബിശ്വാസ് എന്ന എംഎം ബിശ്വാസ്, പ്രദീപ് റോയ്, അജിത മന്ന എന്നിവരെ മഞ്ചേരിയിൽ നിന്നും അനൂബ് ബിശ്വാസ് എന്നയാളെ നിലമ്പൂരിൽ നിന്നുമായിരുന്നു പിടികൂടിയത്.

മാരക രോഗങ്ങൾ ഉണ്ടായേക്കാവുന്ന കൂട്ടുകൾ ചേർത്തുള്ള മരുന്നുകളായിരുന്നു സന്ദർശകർക്ക് ഇവർ നൽകിയിരുന്നത്. ഇവർക്കെതിരെ രോഗിയുടെ പരാതി ലഭിച്ചതോടെയാണ് ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും നടപടിയും ഉണ്ടായിട്ടുള്ളത്. ഇവരുടെ ശ്ൃംഖലയിൽപ്പെട്ട അന്യസംസ്ഥാനക്കാർ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരത്തിൽ ചികിത്സ നടത്തുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരമുണ്ട്. മൂലക്കുരുവിന് വൈറ്റ് ഗ്രീസും മെഴുകും ചേർത്തുള്ള മരുന്നായിരുന്നു ഇവർ നൽകിയിരുന്നത്. എയ്ഡ്‌സ് ഉൾപ്പടെയുള്ള രോഗങ്ങൾ പകരാവുന്ന തരത്തിലായിരുന്നു ഇവരുടെ ചികിത്സയെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.

വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ഇന്ന് ആരോഗ്യ വകുപ്പ് ജില്ലാ കലക്ടർക്ക് പരാതി നൽകാനിരിക്കുകയാണ്. ഹൈസ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഇവർ വിവിധ ഭാഗങ്ങളിലായി വ്യാജ ചികിത്സ നടത്തി വരികയായിരുന്നു. മഞ്ചേരിയിലും നിലമ്പൂരിലും ഇവരുടെ ക്ലിനിക്കിലായിരുന്നു ചികിത്സയും പരിശോധനയും നടത്തിയിരുന്നത്. ഈ ക്ലിനിക്കുകൾക്കെതിരെ നേരത്തെ ആരോഗ്യ വകുപ്പിന് പരാതി ലഭിച്ചിരുന്നു. വ്യാജ ചികിത്സക്ക് വിധേയരായ ഹെപ്പറ്റൈറ്റിസ്-ബി ബാധിച്ചയാൾ കഴിഞ്ഞ ദിവസം നൽകിയ പരാതിയിലായിരുന്നു മിന്നൽ പരിശോധനക്ക് ഡി.എം.ഒ ഉമറുൽ ഫാറൂഖ് നിർദ്ദേശം നൽകിയിരുന്നത്.

നിലമ്പൂർ അരുവാക്കോട് റോഡിലെ രാജീവ് ക്ലിനിക്കിലും നിലമ്പൂർ മിനി ബൈപാസ് റോഡിനോടു ചേർന്ന കല്ലേമ്പാടത്ത് മാതാ ക്ലിനിക്ക് എന്നിവിടങ്ങളിലായിരുന്നു ഇവരുടെ ചികിത്സ. ഇതിനു പുറമെ മഞ്ചേരിയിലും ക്ലിനിക്കുകളുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ചികിത്സക്ക് നേതൃത്വം നൽകുന്ന എം.എം ബിശ്വാസ് ഇല്ലായിരുന്നു. തുടർന്ന് ഭാര്യയുടെ സഹായത്തോടെ ഓഫീസ് തുറന്നു പരിശോധിച്ചപ്പോഴാണ് മരുന്നിന് ഉപയോഗിക്കുന്ന കൂട്ടുകളും ആൾമാറാട്ടം നടത്തിയുള്ള വ്യാജ രേഖകളും കണ്ടെത്തിയത്. വയനാട് മാനന്തവാടിയിൽ നിന്നും ഇവർ മൂന്ന് വാർഷം മുമ്പായിരുന്നു ഇവർ നിലമ്പൂരിലെത്തി വീട് വാടകക്കെടുത്ത് ക്ലിനിക്ക് ആരംഭിച്ചത്.

കൊൽക്കത്ത സ്വദേശിയായ അനൂപ് ബിശ്വാസിന് നിലമ്പൂരിലെ വിലാസത്തിൽ ഡ്രൈവിംങ് ലൈസൻസും മാനന്തവാടിയിലെ വിലാസത്തിൽ തിരിച്ചറിയൽ കാർഡുമുണ്ട്. 7000 മുതൽ 30,000 രൂപ വരെ ചികിത്സ തേടി എത്തുന്നവരിൽ നിന്നും ഇവർ ഫീസ് ഈടാക്കിയിരുന്നു. മറ്റൊരു ഡോക്ടറുടെ പേരിലുള്ള കുറിപ്പുകളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് അഫ്‌സൽ, ജെഎച്ച്‌ഐ കിഷോർ, മഞ്ചേരി പൊലീസ്, നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പി സീമാമു, ആർ.എം.ഒ മുനീർ മോയിക്കൽ എന്നിവരടങ്ങുന്ന സംഘം രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിലായിരുന്നു വലിയ തട്ടിപ്പ് പുറത്തായത്.

ആരോഗ്യ വകുപ്പ് നിർദ്ദേശ പ്രകാരം പൊലീസ് ഇവരെ അറസ്റ്റു ചെയ്തു. വ്യാജ ചികിത്സാ കേന്ദ്രങ്ങൾക്കെതിരെയുള്ള പരിസോധന ശക്തമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP