Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെ കാണുന്ന കെസിബിസി; സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സാമ്പത്തിക ഉറവിടത്തെ കുറിച്ച് വരെ അന്വേഷണം; ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയേയും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളേയും വെറുതെ വിടാതെ കർത്താവിന്റെ മണവാട്ടികളും ദൈവത്തിന്റെ നല്ലയിടന്മാരും; വിശ്വാസികൾ ഒന്നടങ്കം ഇരയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുമ്പോൾ കൈയും കെട്ടി നിന്ന് പൊലീസ്

പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെ കാണുന്ന കെസിബിസി; സമരം ചെയ്യുന്ന കന്യാസ്ത്രീകളുടെ സാമ്പത്തിക ഉറവിടത്തെ കുറിച്ച് വരെ അന്വേഷണം; ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയേയും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളേയും വെറുതെ വിടാതെ കർത്താവിന്റെ മണവാട്ടികളും ദൈവത്തിന്റെ നല്ലയിടന്മാരും; വിശ്വാസികൾ ഒന്നടങ്കം ഇരയായ കന്യാസ്ത്രീയെ പിന്തുണയ്ക്കുമ്പോൾ കൈയും കെട്ടി നിന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വൈദികർക്കായി രൂപീകരിച്ച പുതിയ സന്യാസ സഭയായ ഫ്രാൻസിസ്‌കൻ മിഷണറീസ് ഓഫ് ജീസസ് (എഫ്.എം.ജെ) സംശയങ്ങളുടെ നിഴലിലാണ് പ്രവർത്തിക്കുന്നത്. എഫ്.എം.ജെ സന്യാസ സഭ സമ്പന്നതയുടെയും ധൂർത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമാണ്. എല്ലാ രൂപതയ്ക്ക് കീഴിലും വൈദികരെ സൃഷ്ടിക്കാൻ ഇത്തരം സെമിനാരികൾ ഉണ്ടാവുക പതിവാണ്. എന്നാൽ കന്യാസ്ത്രീകൾ മറ്റൊരു സമൂഹമാണ്. അവർക്ക് ഏകീകൃത സ്വഭാവമുണ്ട്. കന്യാസ്ത്രീ മഠങ്ങൾ രൂപതകൾ സൃഷ്ടിക്കാറില്ല. ഇവിടെ ഫ്രാങ്കോ മുളയ്ക്കൽ അതും ലംഘിച്ചു. ജലന്ധർ രൂപയ്ക്ക് കീഴിൽ കന്യാസ്ത്രീകൾക്കും പരിശീലനം നൽകി. ഈ കന്യാസ്ത്രീകൾ ഇപ്പോൾ പ്രതിഷേധിക്കുകയാണ്. ഇവിടെത്തെ ദൈവത്തിന്റെ നല്ലയിടയന്മാർക്കും വെറുതെ ഇരിക്കാനാകുന്നില്ല. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണവുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ സജീവമാവുകയാണ്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും സന്യാസസഭയുടെ മദർ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അന്വേഷണം. കുറവിലങ്ങാട് നാടുകുന്ന് മഠത്തിൽ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. പ്രത്യേക കമ്മിഷനെ അന്വേഷണത്തിനായി നിയമിച്ചിട്ടുണ്ട്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം. കന്യാസ്ത്രീകളുടെ സമരത്തിനു ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകൾ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിർദേശമുണ്ട്. സന്ന്യാസഭയുടെ പിആർഒ ഇറക്കിയ പത്രക്കുറിപ്പിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ഇതോടെ ഇരയേയും ഒപ്പമുള്ളവരേയും സമ്മർദ്ദത്തിലാക്കാനാണ് ഇവരുടെ ശ്രമമെന്ന വിലയിരുത്തലും സജീവമാണ്. ഇതിനൊപ്പം സഹപ്രവർത്തകയ്ക്കു നീതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകൾക്കെതിരെ കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി) രംഗത്തെത്തിയിരുന്നു. ദൈവത്തിന്റെ നല്ലയിടയന്മാരും ഇരയ്ക്ക് നീതി വാങ്ങി കൊടുക്കാൻ ഒപ്പമുണ്ടാകില്ല. സമരം ചെയ്യുന്നവരുടെ സാമ്പത്തിക അടിസ്ഥാനം കണ്ടെത്തുകയാണ് അവർ. ഇങ്ങനെ ഇരയേയും കന്യാസ്ത്രീകളേയും അപമാനിച്ച് അന്വേഷണത്തിന് സഭാ നേതൃത്വം എത്തുമ്പോൾ കേരളത്തിലെ പൊലീസ് മൗനത്തിലും. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണ്. സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്നും കെസിബിസി ആരോപിച്ചു.

അതിനിടെ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനോട് അടുത്ത ബുധനാഴ്ച ചോദ്യംചെയ്യലിനു ഹാജരാകണമെന്നു പൊലീസ് നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷ് ബിഷപ്പിനു നോട്ടിസയച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പമാണു സർക്കാരെന്നും ശക്തമായ തെളിവുകളോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്യാനാണു നീക്കമെന്നും മന്ത്രി ഇ.പി.ജയരാജൻ പ്രതികരിച്ചു. മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എന്നാൽ ഇതെല്ലാം വെറും വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്. എല്ലാം ഹൈക്കോടതിയിലുള്ള കേസിനെ ഭയന്നാണെന്നാണ് ഉയരുന്ന വാദം. കെസിബിസി കൂടി പരസ്യമായി ഫ്രാങ്കോയെ പിന്തുണയ്ക്കുന്നതും പൊലീസിൽ സമ്മർദ്ദം ചെലുത്താണ്. പീഡന പരാതിയിൽ കെസിബിസി ഒന്നും പറയുന്നില്ല. വിചിത്ര ന്യായങ്ങളും ഉയർത്തുന്നു. ഇരയ്‌ക്കൊപ്പം നിൽക്കുകയും പീഡകന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അതേ രീതിയാണ് ഇവിടേയും ചർച്ചയാക്കുന്നത്.

അഞ്ച് കന്യാസ്ത്രീകളെ മുന്നിൽ നിർത്തി ചില നിക്ഷിപ്ത താത്പര്യക്കാരും ചില മാധ്യമങ്ങളും ചേർന്ന് നടത്തുന്ന സമരം അതിരു കടക്കുന്നതും സഭയേയും ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതുമാണ്. കേസുമായി ബന്ധപ്പെട്ടുള്ള ശമാഴികൾ പോലും ചില മാധ്യമങ്ങളിലുടെ പുറത്തുവരുന്നത് ശരിയല്ലെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെ ആണ് കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. അന്വേഷണം പുരോഗമിക്കുന്ന വേളയിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ ഒപ്പം നിൽക്കാൻ സാധ്യമല്ലെന്നും കെസിബിസി വ്യക്തമാക്കുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെ ആണ് കാണുന്നതെന്ന വാദമാണ് കെസിബിസിയെ പരിഹാസ നിഴലിൽ നിർത്തുന്നത്. ദിലീപിനെതിരായ ആരോപണത്തിൽ അമ്മയുടെ പ്രസിഡന്റായ മോഹൻലാൽ പറഞ്ഞ വാക്കുകൾ അതേ പടി കടം എടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. നിൽക്കുകയും പീഡകന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന സമീപനം.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം തുടരുകയാണ്. കൊച്ചിയിലെ സമരത്തിനൊപ്പം തിരുവനന്തപുരത്തും ജലന്തറിലെ സഭാ ആസ്ഥാനത്തും പ്രതിഷേധം നടന്നു. സന്യാസിനി സമൂഹത്തിൽനിന്നു പുറത്താക്കിയാലും സമരം തുടരുമെന്നു കന്യാസ്ത്രീകൾ വ്യക്തമാക്കി. സമരത്തിനു പിന്തുണയുമായി നിരവധി പ്രമുഖരാണു സമരവേദിയിലെത്തുന്നത്. ഇതാണ് കെസിബിസിയേയും മറ്റും ചൊടിപ്പിക്കുന്നത്. ബിഷപ്പിനെ രക്ഷിച്ചില്ലെങ്കിൽ അത് സഭയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നാണ് അവരുടെ ഭയം. ഇതിന് വേണ്ടി പൊലീസിൽ സമ്മർദ്ദവും ശക്തമാണ്. മൊഴികളിലെ വൈരുദ്ധ്യമാണ് ചർച്ചയാക്കുന്നത്. എന്നാൽ കോടതി ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കുമെന്ന ഭയം പൊലീസിനുമുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനോട് കോടതി നിർദ്ദേശിച്ചാൽ അത് അനുസരിക്കേണ്ടിയും വരും. ഇത് പൊലീസും ബിഷപ്പും തമ്മിലെ ഒത്തുകളി പൊളിക്കും. സമരം സെക്രട്ടറിയേറ്റിലേക്കും വ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന സമരങ്ങൾക്ക് വൻ ജനപിന്തുണയാണ് കിട്ടിയത്.

എന്നാൽ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തുറന്നടിച്ച് മുംബൈ അതിരൂപത രംഗത്ത് എത്തിയതും ശ്രദ്ധേയമായി. പീഡന പരാതി നിലനിൽക്കുകയും അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്ക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപതാ വക്താവ് നിഗെൽ ബാരെറ്റ് ആവശ്യമുയർത്തി. വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും, നിക്ഷ്പക്ഷ അന്വേഷണത്തിന് പദവിയിൽ നിന്ന് ഫ്രാങ്കോ മുളയ്ക്കൽ മാറി നിൽക്കുന്നതാണ് ഉചിതമെന്നും അതിരൂപതാധ്യക്ഷൻ വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി കന്യാസ്ത്രീ മുംബൈ അതിരൂപതാധ്യക്ഷനും അയച്ചിരുന്നു. സിബിസിഐ(കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ) പ്രസിഡന്റ് കൂടിയാണ് ഒസ്വാൾഡ് ഗ്രേഷ്യസ്. നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിമർശനവുമായി ലത്തീൻ കത്തോലിക്കാ സഭ കേരള റീജിയനും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് പീഡന കുഞ്ഞാടിനെ രക്ഷിക്കാൻ കെസിബിസി ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP