Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഷപ്പിനെ അറസ്റ്റു ചെയ്‌തെന്ന് മാതൃഭൂമി; അറസ്റ്റിലേക്കെന്ന് പറഞ്ഞ് ഏഷ്യാനെറ്റും മനോരമയും ന്യൂസ് 18നും; ഇടക്കാല ജാമ്യാപേക്ഷ തയ്യാറാക്കി ഫ്രാങ്കോയുടെ അഭിഭാഷകൻ; ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും പൊലീസ് കസ്റ്റഡിയിൽ തുടരുമ്പോൾ പൊലീസ് നടപടികൾ അവസാന ഘട്ടത്തിൽ; കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തു; ബിഷപ്പിനെ രക്ഷിച്ചെടുക്കാൻ അവസാന മണിക്കൂറിലും കള്ളക്കളി

ബിഷപ്പിനെ അറസ്റ്റു ചെയ്‌തെന്ന് മാതൃഭൂമി; അറസ്റ്റിലേക്കെന്ന് പറഞ്ഞ് ഏഷ്യാനെറ്റും മനോരമയും ന്യൂസ് 18നും; ഇടക്കാല ജാമ്യാപേക്ഷ തയ്യാറാക്കി ഫ്രാങ്കോയുടെ അഭിഭാഷകൻ; ഫ്രാങ്കോ മുളയ്ക്കൽ മൂന്നാം ദിവസവും പൊലീസ് കസ്റ്റഡിയിൽ തുടരുമ്പോൾ പൊലീസ് നടപടികൾ അവസാന ഘട്ടത്തിൽ; കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തു; ബിഷപ്പിനെ രക്ഷിച്ചെടുക്കാൻ അവസാന മണിക്കൂറിലും കള്ളക്കളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലെന്ന് മാതൃഭൂമി ന്യൂസ് ചാനൽ. അറസ്റ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കവേയാണ് മാതൃഭൂമി ബിഷപ്പിന്റെ അറസ്റ്റു രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ട് ചെയ്തത്. അതേസമയം മാതൃഭൂമി ഒഴികെ മറ്റൊരു ചാനലുകളും അറസ്റ്റു ചെയ്തതായി രേഖപ്പെടുത്തിയില്ല. ഏഷ്യാനെറ്റ് ന്യൂസും, മനോരമയും ന്യൂസ് 18നും അറസ്റ്റിലേക്കെന്ന ബ്രേക്കിംഗാണ് നൽകുന്നത്. ഇതോടെ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനെ ചൊല്ലി വിവാദം തുടരുകയാണ്. അറസ്റ്റ് ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നാണ് മറുനാടന് ലഭിച്ച സൂചന. കേസ് അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷ് അറസ്റ്റ ്ചെയ്തേ മതിയാകൂവെന്ന നിലപാടിലാണ്. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥർ കാര്യങ്ങൾ നീട്ടിയെടുക്കുകയാണ്. അതിനിടെ ഇടക്കാല ജാമ്യാപേക്ഷയുമായി ഫ്രാങ്കോയുടെ അഭിഭാഷകരും സജീവ ഇടപെടൽ നടത്തുന്നുണ്ട്.

മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് ഏഷ്യാനെറ്റ് പറയുന്നത്. 10.30 ഓടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിന് ഇത് സംബന്ധിച്ച സൂചനകൾ നൽകിയതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരായ ഉടൻ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചുവെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. കൂടെ എത്തിയവരോട് പുറത്തേക്ക് പോകാൻ ആദ്യം തന്നെ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ബന്ധുക്കളോടും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് സൂചന നൽകിയിട്ടുണ്ട്. ബിഷപ്പിന്റെ കൂടുതൽ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിർദ്ദേശം നൽകിയതായാണ് വിവരം. ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകർ തുടങ്ങിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോതി 25 നു പരിഗണിക്കാൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങൾ അഭിഭാഷകർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാൽസംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിനായി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്. കുറുവിലങ്ങാട്ടെ മഠത്തിൽ ഈ നടപടി പുരോഗമിക്കുകയാണ്. ഇത് ബിഷപ്പിനെ രക്ഷിക്കാനുള്ള അവസാന നീക്കമായാണ് വിലയിരുത്തുന്നത്. കന്യാസ്ത്രീയുടെ വ്യക്തമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം, ഇക്കാര്യങ്ങളിൽ ചോദ്യം ചെയ്യലിൽ വ്യക്തത വരുത്തി ഉടൻ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ രാത്രി ഐജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൊഴികൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്ന് കോട്ടയം എസ്‌പി ഐജിയുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. അറസ്റ്റിലേക്ക് കടക്കുമ്പോഴുള്ള നടപടിക്രമങ്ങൾ തീരുമാനിക്കാനാണ് ഇതെന്നാണ് സൂചന.

കേസിൽ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘമുള്ളത്. നിയമതടസ്സമില്ല എന്ന് തന്നെയാണ് നിയമോപദേശവും കിട്ടിയിരിക്കുന്നത്. പിന്നേയും വൈകുന്നത് ശരിയല്ലെന്ന അഭിപ്രയാം അന്വേഷണ സംഘത്തിനുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന് കൂടുതൽ കുരുക്കായത് 2014 മെയ്‌ അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങൾ കുടുക്കിയിരുന്നു. ബിഷപ്പിന്റെ മറുപടികളിലേറെയും ദുർബലമോ കള്ളമോ ആണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലിൽ വ്യക്തമായി. അതുകൊണ്ട് തന്നെ അറസ്റ്റ് ഉടൻ വേണമെന്ന നിലപാടിലാണ് വൈക്കം ഡിവൈ എസ് പി സുഭാഷ്. ആദ്യം ബലാത്സംഗം ചെയ്തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നൽകിയത്. സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പൊലീസ് തെളിവുകൾ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തിൽ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്. ഇതുമാത്രം മതി അറസ്റ്റിനെന്നാണ് അ്‌ന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ, കാർഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പൊലീസ് പറയുന്നു. നിജസ്ഥിതി അറിയാൻ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പൊലീസ് പറഞ്ഞു. അവിടത്തെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതൽ പ്രതിരോധത്തിലായി. അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഇരുവരും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ച്, താനും അവരുമായി ഒരു പ്രശ്നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം.

എന്നാൽ, കന്യാസ്ത്രീയുടെ ചിത്രങ്ങളിലെല്ലാം അവരുടെ സങ്കടം പ്രതിഫലിച്ചിട്ടുണ്ടെന്നായി പൊലീസ്. മാത്രമല്ല, ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾ, കന്യാസ്ത്രീ പതിവിന് വിരുദ്ധമായി മൗനിയായിരുന്നെന്നും കരഞ്ഞെന്നും മൊഴിനൽകിയതും പൊലീസ് ചൂണ്ടിക്കാട്ടി. ഇതോടെ അതും പൊളിഞ്ഞു. അതിനാൽ അറസ്റ്റ് അനിവാര്യമാണെന്നും കേസ് കോടതിയിലെത്തിയാലും തള്ളിപോകില്ലെന്നും പൊലീസ് പറയുന്നു.

കോടിയേരിയെ തള്ളി ജയരാജൻ

അതിനിടെ കന്യാസ്ത്രീകളുടെ സമരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി മന്ത്രി ഇപി ജയരാജൻ രംഗത്ത് വന്നു. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സർക്കാർ. അന്വേഷണം കൃത്യമായ ദിശയിൽ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും . കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി ജയരാജൻ പറഞ്ഞു. കോടിയേരിക്ക് മറുപടിയുമായി നേരത്തെ സമരസമിതിയും രംഗത്തെത്തിയിരുന്നു. സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി പറഞ്ഞു. മാർപാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങൾ പ്രതികരിച്ചു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP