Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കപ്യാർ പണി തെറിച്ചത് മകൾ അന്യജാതിക്കാരനൊപ്പം പോയതുകൊണ്ടെന്ന സംശയത്തിൽ മദ്യപാനം തുടങ്ങി; 18-ാം വയസിൽ കപ്യാരുടെ പണി തുടങ്ങിയിട്ടും സമ്പാദ്യം ഒന്നും ബാക്കിയില്ല; ആനുകൂല്യങ്ങൾ കിട്ടാത്തതും ജീവിത ദുരിതം ഇരട്ടിച്ചു; കൊല്ലാൻ ഉദ്ദേശിക്കാത്തതു കൊണ്ട് തുടയിൽ കുത്തി; മലയാറ്റൂരിലെവൈദികന്റെ കൊലപാതകം ചർച്ചയാക്കുന്നത് യാതൊരു അവകാശങ്ങളുമില്ലാത്ത പള്ളികളിലെ കപ്യാരുടെ തൊഴിലിനെ കുറിച്ചും

കപ്യാർ പണി തെറിച്ചത് മകൾ അന്യജാതിക്കാരനൊപ്പം പോയതുകൊണ്ടെന്ന സംശയത്തിൽ മദ്യപാനം തുടങ്ങി; 18-ാം വയസിൽ കപ്യാരുടെ പണി തുടങ്ങിയിട്ടും സമ്പാദ്യം ഒന്നും ബാക്കിയില്ല; ആനുകൂല്യങ്ങൾ കിട്ടാത്തതും ജീവിത ദുരിതം ഇരട്ടിച്ചു; കൊല്ലാൻ ഉദ്ദേശിക്കാത്തതു കൊണ്ട് തുടയിൽ കുത്തി; മലയാറ്റൂരിലെവൈദികന്റെ കൊലപാതകം ചർച്ചയാക്കുന്നത് യാതൊരു അവകാശങ്ങളുമില്ലാത്ത പള്ളികളിലെ കപ്യാരുടെ തൊഴിലിനെ കുറിച്ചും

മറുനാടൻ മലയാളി ബ്യുറോ

കൊച്ചി: മലയാറ്റൂരിൽ കുരിശുമലയിൽ ഫാദർ സേവിയർ തേലക്കാട്ട് കൊല്ലപ്പെട്ട വാർത്തയെ ഞെട്ടലോടെയാണ് ഏവരും ഉൾക്കൊള്ളുന്നത്. കപ്യാർ ജോലിയിൽ നിന്ന് പിരിച്ചു വിട്ട ഫാദറിനെ ജോണി കൊലപ്പെടുത്തുകയായിരുന്നു. ഫാദറിനെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കത്തിയുമായി കപ്യാർ എത്തിയത്. ജോലിയിൽ തിരിച്ചെടുക്കില്ലെന്ന് ഫാദർ പറഞ്ഞതിന്റെ പ്രകോപനത്തിൽ കൊലപാതകവും.

ഭാര്യയും രണ്ടു പെണ്മക്കളും ചേർന്നതാണ് ജോണിയുടെ കുടുംബം. 18 വയസ്സിൽ കപ്യാരായി. ഏതാണ്ട് 30 വർഷം വരെ ജോണി കുരിശുമല കയറി കപ്യാർ പണി ചെയ്തു. നാളിതുവരെ കപ്യാർ ജോണിക്കെതിരെ കാര്യമായ ആരോപണങ്ങൾ ഉള്ളതായി അറിവില്ല. അതിന്നിടെ ജോണിയുടെ ഒരു മകൾ മിശ്രവിവാഹിതയായതായി അറിയുന്നു. അതിൽ ജോണി ഏറെ ദുഃഖിതനായിരുന്നുവെന്നു പറയപ്പെടുന്നു. അതിനുശേഷമാണ് ജോണി മദ്യത്തിന് അനിയന്ത്രിതമായി അടിമപ്പെട്ടതത്രേ.

ഇനിയൊരു മകൾക്കൂടി വിവാഹിതയാവാൻ ഉണ്ടത്രേ. ഈ സാഹചര്യത്തിൽ ജോണി മാനസികമായും സാമ്പത്തികമായും ആകെ തളർന്നിരുന്നു. ഈ അവസ്ഥയിലാണ് ജോണിയെ ഫാദർ സേവിയർ തേലക്കാട്ട് കപ്യാർ ജോലിയിൽ നിന്ന് പുറത്താക്കുന്നത്. ജോണിയുടെ മകൾ മിശ്രവിവാഹിതയായ സാഹചര്യത്തിൽ ഫാദർ സേവിയർ തേലക്കാട്ട് ജോണിയെ പള്ളിയിൽ നിന്ന് പുറത്താക്കിയതെന്നും സൂചനയുണ്ട്. ഇത് ജോണിയെ ഏറെ തളർത്തിയിരുന്നു. ഇതോടെയാണ് ജോണി കുടിയനായത്. ഇതാണ് ഫാദറിന്റെ ജീവനെടുക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

ജോണിക്ക് അർഹമായവിരമിക്കൽ ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ലെന്നും പറയുന്നുണ്ട്. നിയമവും മനഃശാസ്ത്രവും പഠിച്ചിട്ടുള്ള ഫാദർ സേവിയർ, ജോണിയെ മനഃശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാമനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോൾ ഉണ്ടായ ദുരന്തത്തിലേക്ക് വഴിവച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാർ പറയുന്നു. ജോണിയിൽ ഒരു കൊലയാളി ഉണ്ടെന്ന് അവർ കരുതുന്നുമില്ല.

ഫാദർ സേവിയറിനെ കൊല്ലുകയാണ് ജോണിയുടെ ലക്ഷ്യമെങ്കിൽ കഴുത്തിലോ നെഞ്ചിലോ വയറ്റിലോ ഒക്കെയാണ് സ്വാഭാവികമായും കത്തി പ്രയോഗിക്കുക. ഇവിടെ ജോണി ഫാദർ സേവിയറിന്റെ തുടയിലാണ് കുത്തിയത്. ആക്രമിയുടെ മന:ശാസ്ത്രം പരിശോദിക്കുമ്പോൾ മനസ്സിലാവുന്നത് ഫാദറുടെ മുന്നോട്ടുള്ള നീക്കം തടയുക മാത്രമായിരുന്നിരിക്കണം ജോണിയുടെ ലക്ഷ്യമെന്നും നാട്ടുകാർ പറയുന്നു. ഫാദർ സേവിയർ തേലക്കാട്ട് ഹൃദയ സംബന്ധമായ അസുഖമുള്ളയാളാണ് എന്നും പറയപ്പെടുന്നു. എന്തായാലും കൂടുതൽ വിശദാംശങ്ങൾ ജോണിയെ ചോദ്യം ചെയ്താൽ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നാണ് ഇതു സംബന്ധിച്ച് പൊലീസ് നൽകുന്ന സൂചന.

ഈ കൊലയോടെ കേരളത്തിലെ കപ്യാർമാരുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും ചർച്ചയാവുകയാണ്. ഇക്കൂട്ടരുടെ പ്രശ്‌നങ്ങൾ ആരുംതന്നെ കണക്കിലെടുക്കുന്നില്ല എന്ന സത്യവും ഇവിടെ നിലനിൽക്കുന്നുണ്ട്. നിശ്ചിതമായ ഒരു സേവന വേതന വ്യവസ്ഥകൾ നാളിതുവരെ പള്ളികളിലെ കപ്യാർ സമൂഹത്തിന് ഉണ്ടായിട്ടില്ല. ഇവരുടെ ക്ഷേമകാര്യങ്ങളിലും ആർക്കും താൽപ്പര്യമില്ല. പല പള്ളികളിലെയും കപ്യാർമാർ ലേബർ നിയമങ്ങൾക്ക് വിധേയമായല്ല ജോലിയെടുക്കുന്നതെന്നും അറിയാൻ കഴിയുന്നു.

കപ്യാർ സമൂഹം രണ്ടുതരമുണ്ട്. പാർട്ട് ടൈം ഫുൾ ടൈം വ്യവസ്ഥയിൽ ജോലിചെയ്യുന്ന കപ്യാർമാർ ഉണ്ടത്രെ. ഏകദേശം 6000 രൂപ മുതൽ 15000 രൂപ വരെയാണത്രേ ഇവരുടെ യഥാക്രമം വേതനമെന്ന് പറയപ്പെടുന്നു. അരമനയുടെയും പള്ളിക്കമ്മിറ്റിയുടെയും ഔദാര്യത്തിന്മേൽ വേണം ഈ വേതനം കപ്യാരുടെ കയ്യിലെത്താൻ. അതിരാവിലെ പള്ളിയിൽ വന്നാൽ ഏതാണ്ട് ഉച്ചവരെയും പള്ളിയിൽ പിടിപ്പതു പണിയുണ്ട് കേരളത്തിലെ കപ്യാർമാർക്ക്. വൈകീട്ട് തിരുക്കർമ്മങ്ങൾ നടക്കുന്ന പള്ളികളാണെങ്കിൽ വൈകുംവരെയും പള്ളിയിൽ തന്നെ കപ്യാരുടെ ജീവിതം. പള്ളി വികാരിയുടെയും ഇടവകാംഗങ്ങളുടെ എല്ലാ കാര്യങ്ങളും കപ്യാർ തന്നെ നോക്കണം. ഇതിന്നിടയിൽ ആരെങ്കിലും മരണപ്പെട്ടാൽ രാപകലില്ലാതെ ആ പണിയും നോക്കണം.

വലിയ വരുമാനമുള്ള പള്ളികളാണെങ്കിൽ നല്ല വരുമാനമുണ്ടാവും അവിടങ്ങളിലെ കപ്യാർമാർക്ക്. അമ്പതിനായിരവും ഒരു ലക്ഷവും സമ്പാദിക്കുന്ന കപ്യാർമാർ കേരളത്തിലുണ്ടെന്നതും വസ്തുതയാണ്. അവിടെയും അച്ചനും കപ്യാരും കൂടിയാണ് സമ്പാദ്യം പങ്കുവയ്ക്കുന്നത്. പിന്നെ പള്ളിക്കമ്മിറ്റിയും ഇക്കാര്യങ്ങളിൽ ഇടപെടുകയും പതിവാണ്. അശാസ്ത്രീയമായി ഈ സമ്പാദ്യം പങ്കുവയ്ക്കുന്നതാണ് പല പള്ളികളിലെയും തർക്കങ്ങൾക്ക് കാരണം. ഇപ്പോൾ തൃശൂരിലെ ഒല്ലൂർ പള്ളിയിലും കൊരട്ടി പള്ളിയിലും ഇത് സംബന്ധിച്ച തർക്കങ്ങൾ തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP