Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യാസ്ത്രീ പീഡനക്കേസിൽ ജലന്ധർ ബിഷപ്പിനെ നാളെ വൈകീട്ട് ചോദ്യം ചെയ്യും; കേസുമായി ബന്ധപ്പെട്ട സൈബർ തെളിവുകളെല്ലാം ശേഖരിച്ചു; മിഷണറീസ് ഓഫ് ആസ്ഥാനത്ത് വീണ്ടും എത്തുമെന്ന് അന്വേഷണ സംഘം; അന്വേഷണത്തിന് സമയപരിധി വയ്ക്കില്ലെന്നും തീരുമാനം; ഇന്ന് മൊഴിയെടുത്തത് മദർ ജനറൽ അടക്കം നാലു കന്യാസ്ത്രീകളിൽ നിന്ന്; ബിഷപ്പിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ

കന്യാസ്ത്രീ പീഡനക്കേസിൽ ജലന്ധർ ബിഷപ്പിനെ നാളെ വൈകീട്ട് ചോദ്യം ചെയ്യും; കേസുമായി ബന്ധപ്പെട്ട സൈബർ തെളിവുകളെല്ലാം ശേഖരിച്ചു; മിഷണറീസ് ഓഫ് ആസ്ഥാനത്ത് വീണ്ടും എത്തുമെന്ന് അന്വേഷണ സംഘം; അന്വേഷണത്തിന് സമയപരിധി വയ്ക്കില്ലെന്നും തീരുമാനം; ഇന്ന് മൊഴിയെടുത്തത് മദർ ജനറൽ അടക്കം നാലു കന്യാസ്ത്രീകളിൽ നിന്ന്; ബിഷപ്പിന്റെ അറസ്റ്റ് ചോദ്യം ചെയ്യലിന് പിന്നാലെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ നാളെ വൈകീട്ട് ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. എല്ലാ തെളിവുകളും ശേഖരിക്കുകയും ബിഷപ്പ് ഹൗസിലെ കന്യാസ്ത്രീകളുടെയുൾപ്പെടെ മൊഴിയെടുക്കുകയും ചെയ്തതോടെയാണ് നാളെതന്നെ ബിഷപ്പിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭ്യമാകുന്ന വിവരം. കൂടുതൽ തെളിവെടുപ്പിന് നാളെ മിഷണറീസ് ഓഫ് ആസ്ഥാനത്ത് വീണ്ടും എത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ലത്തീൻ കത്തോലിക്കാ സഭാ ബിഷപ്പിനെതിരെ ഉയർന്ന ആരോപണത്തിൽ സൈബർ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ഫ്രാങ്കോമുളയ്ക്കനെ ചോദ്യം ചെയ്യുന്നത് നാളെത്തന്നെ ഉണ്ടാകുമെന്ന് അന്വേഷകർ സ്ഥിരീകരിക്കുന്നത്. എല്ലാ തെളിവുകളുമായി എത്തി ചോദ്യം ചെയ്യുകയെന്ന നിലപാട് എടുത്തതിനാൽ തന്നെയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഇത്രയും വൈകിയതെന്നാണ് അന്വേഷണ സംഘം സ്വീകരിക്കുന്ന നിലപാട്. അന്വേഷണത്തിന് സമയപരിധി വയ്‌ക്കേണ്ടതില്ലെന്നും സംഘത്തിന് നിർദ്ദേശം ലഭിച്ചതായാണ് അറിയുന്നത്. ഇന്ന് പഞ്ചാബ് പൊലീസിന്റെ കൂടെ സഹകരണത്തോടെയാണ് മിഷണറീസ് ഓഫ് ആസ്ഥാനത്ത് എത്തി അന്വേഷണ സംഘം കൂടുതൽ തെളിവുകൾ ശേഖരിച്ചതും കന്യാസ്ത്രീകളുടെ ഉൾപ്പെടെ മൊഴികൾ രേഖപ്പെടുത്തിയതും.

നാളെ ബിഷപ്പിനെ ചോദ്യം ചെയ്യാൻ എല്ലാ തെളിവും വിശകലനം ചെയ്ത ശേഷം അന്വേഷണ സംഘം എത്തും. ഇന്നത്തെ മൊഴിയെടുപ്പിനും തെളിവെടുപ്പിനും ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘം ലഭിച്ച വിവരങ്ങളും മറ്റും ചർച്ചചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്.

അതേസമയം, ബിഷപ്പിനെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും തടയാൻ വിശ്വാസികളെ അണിനിരത്തി പ്രതിരോധത്തിനും സഭ ശ്രമിക്കുന്നുണ്ട്. അതിനാൽ തന്നെ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ബിഷപ്പ് ഹൗസിൽ വച്ചുതന്നെ വേണമോ അതോ മറ്റെവിടെയെങ്കിലും വച്ച് വേണമോ എന്ന കാര്യത്തിൽ പഞ്ചാബ് പൊലീസ് അധികാരികളുടെ കൂടി അഭിപ്രായം മുഖവിലയ്‌ക്കെടുത്താകും നാളത്തെയും നടപടികൾ. ഇന്നും പഞ്ചാബ് പൊലീസിന്റെ കൂടി അകമ്പടിയോടെയാണ് മൊഴിയെടുക്കാൻ അന്വേഷണ സംഘം എത്തിയത്.

നാളെ ഞായറാഴ്ചയായതിനാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടോ എന്ന കാര്യത്തിലെല്ലാം പഞ്ചാബ് പൊലീസുമായി ചർച്ച നടത്തിയാകും തുടർ നടപടികൾ. ധൃതിവച്ച് അന്വേഷണം തീർക്കേണ്ടതില്ലെന്നും തുടർ നടപടികൾ മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ മതിയെന്നുമുള്ള നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് സൂചന.

അതേസമയം സൈബർ തെളിവുകൾ ഉൾപ്പെടെ അന്വേഷണ സംഘത്തിന് ഇന്ന് ലഭിച്ചിട്ടുണ്ട്. മദർ ജനറൽ ഉൾപ്പെടെ നാല് കന്യാസ്ത്രീകളുടെ മൊഴിയാണ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയത്. ഇവയെല്ലാം വിലയിരുത്തിയാകും ബിഷപ്പിനെ ചോദ്യം ചെയ്യൽ. നാളെ വീണ്ടും കന്യാസ്ത്രീകളിൽ നിന്ന് കൂടുതൽ വിവരം ശേഖരിക്കുമെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ജലന്ധറിലെ 80 ശതമാനം തെളിവെടുപ്പും പൂർത്തിയായി എന്നാണ് ലഭ്യമാകുന്ന വിവരം.

വിശ്വാസികളെ എത്തിച്ച് സഭയുടെ പ്രതിരോധം

ബിഷപ്പിനെ അറസ്റ്റ് ചെയതേക്കുമെന്ന് സൂചന ലഭിച്ചതോടെ രൂപതാ ആസ്ഥാനത്ത് നൂറ് കണക്കിന് വിശ്വാസികൾ തടിച്ചുകൂടുകയും ചെയ്തിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ വിശ്വാസികളുടെ വലിയതോതിലുള്ള എതിർപ്പിന് ഇടയുണ്ടാകുമെന്നാണ് മുന്നറിയിപ്പുകൾ. ബിഷപ്പിനേയും വൈദികരേയും ചോദ്യം ചെയ്യുന്നതിനായി ബലന്ധർ പൊലീസിന്റെ സഹായവും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് ആംഡ് പൊലീസ് ആസ്ഥാനത്ത് ബിഷപ്പിനെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് സാധ്യത ഏറെയും.

കന്യാസ്ത്രിയുടെ പീഡനാരോപണം വന്നതിന് പിന്നാലെ തന്നെ താൻ വിശുദ്ധനാണെന്ന് വരുത്തി തീർത്ത് സഭാ ലേഖനവും പുറത്തിറക്കി. ജലന്ധർ സഭയുടെ പേരിലിറക്കിയ ചാനലിലൂടെ വിശ്വാസി കവചം തീർത്ത് രക്ഷപ്പെടാനുള്ള പഴുതുകൾ മുൻപ് തന്നെ ബിഷപ്പ് പുറത്തിറക്കിയിരുന്നു. പ്രാർത്ഥനകൾ ചൊല്ലി കാൽനടയായും വാഹനങ്ങളിലും വിശ്വാസികൾ ഒഴുകിയെത്തിയതോടെ ജലന്ധർ ഡി.സി.പി. ഗുരുമീത് സിംഗിന്റെ നേതൃത്വത്തിലുള്ള സായുധ പൊലീസ് സംഘം സ്ഥിതിഗതികൾ വിലയിരുത്താനെത്തി.

പരാതിക്കാരിയായ കന്യാസ്ത്രീ മുൻപ് താമസിച്ചിരുന്ന ജലന്ധർ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്. മുതിർന്ന വൈദികർ ഉൾപ്പടെയുള്ളവരുടെ മൊഴിയെടുത്ത ശേഷമായിരിക്കും അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്യുകയെന്നും അറിയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധർ രൂപത പി ആർ ഓ ഫാ.പീറ്റർ കാവുമ്പുറം അറിയിച്ചു. വിശ്വാസികൾ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്ന രൂപത അധികൃതരുടെ ഉറപ്പ് വിശ്വാസത്തിലെടുത്തായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.

മദർ ജനറൽ സി.റെജീന, കൗൺസിലർ സി.അമല എന്നിവരുടെ മൊഴിയാണ് പ്രധാനമായും രേഖപ്പെടുത്തിയത്. കന്യാസ്ത്രീക്കെതിരായ പരാതി അന്വേഷണിച്ച കമ്മീഷന് നേതൃത്വം നൽകിയത് സി.അമലയായിരുന്നു. കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ ബന്ധു നിലപാട് തിരുത്തുകയും തികച്ചും വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങളാൽ തെറ്റിദ്ധരിച്ചു പരാതി നൽകിയതാണെന്ന് പൊലീസിന് മൊഴി നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പഴയ പരാതിയിൽ കൂടുതൽ ചികയുന്നത് പഴുതടച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്ന് കരുതാം. അതേസമയം, ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ലഭിച്ചുകഴിഞ്ഞുവെന്ന് അന്വേഷണംഘം വ്യക്തമാക്കി കഴിഞ്ഞു. ഇനി ബിഷപ്പിനെയും അദ്ദേഹവുമായി അടുത്തു പ്രവർത്തിക്കുന്ന ചില വൈദികരേയും മാത്രമാണ് ചോദ്യം ചെയ്യാനുള്ളത്. ഇതിനു ശേഷം അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP