Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീൽച്ചെയറിൽ കഴിയുന്ന, കൈക്ക് സ്വാധീനമില്ലാത്ത ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തെന്ന് ആദ്യ കഥ; ബന്ധുക്കൾ എതിർത്തതോടെ പ്രതി അന്യ സംസ്ഥാനക്കാരനെന്ന് തിരുത്തി; അറസ്റ്റിലായ പ്രതി കുറ്റം നിഷേധിച്ചപ്പോൾ പൊലീസ് പുതിയ കഥ മെനഞ്ഞു; റാന്നിയിലെ വയോധികദമ്പതികളുടെ കൊലപാതകം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും ദുരൂഹത നീങ്ങുന്നില്ല

വീൽച്ചെയറിൽ കഴിയുന്ന, കൈക്ക് സ്വാധീനമില്ലാത്ത ഭർത്താവ് ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തെന്ന് ആദ്യ കഥ; ബന്ധുക്കൾ എതിർത്തതോടെ പ്രതി അന്യ സംസ്ഥാനക്കാരനെന്ന് തിരുത്തി; അറസ്റ്റിലായ പ്രതി കുറ്റം നിഷേധിച്ചപ്പോൾ പൊലീസ് പുതിയ കഥ മെനഞ്ഞു; റാന്നിയിലെ വയോധികദമ്പതികളുടെ കൊലപാതകം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോഴും ദുരൂഹത നീങ്ങുന്നില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മൂന്നു വർഷം മുമ്പ് റാന്നിയെ നടുക്കിയ വയോധിക ദമ്പതികളുടെ കൊലപാതകം സംബന്ധിച്ച ദുരൂഹതകൾക്കും മൂന്നു വയസാകുന്നു. കൊലപാതകം ആദ്യം ആത്മഹത്യയാക്കി മാറ്റുകയും ബന്ധുക്കൾ എതിർത്തതോടെ ഇതരസംസ്ഥാനത്ത് ചെന്ന് ഒരു പ്രതിയെ തട്ടിക്കൂട്ടി കൊണ്ടു വന്ന് കേസ് ഫയൽ അടയ്ക്കുകയും ചെയ്തതാണ് പൊലീസ്. ഇതു വിശ്വാസത്തിലെടുക്കാതെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബന്ധുക്കൾ. ഇട്ടിയപ്പാറ ചുഴുകുന്നേൽ ജോർജ് ജോൺ(75), ഭാര്യ കുഞ്ഞമ്മ ജോർജ്(72) എന്നിവരുടെ ജീർണിച്ച മൃതദേഹങ്ങൾ 2014 ഡിസംബർ 16 ന് രാത്രി ഏഴരയോടെയാണു വീട്ടിനുള്ളിൽ കണ്ടെത്തിയത്. ആദ്യം മരണം ആത്മഹത്യയാക്കിയ പൊലീസ് ബന്ധുക്കൾ പ്രശ്നമുണ്ടാക്കിയതോടെ അതു തിരുത്തി.

കേസ് അട്ടിമറിക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചിരുന്നു. അവർ പറഞ്ഞത് വിശ്വസിച്ച് അന്നത്തെ ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസും പുലിവാൽ പിടിച്ചിരുന്നു. ദമ്പതികളുടെ മരണം കൊലപാതകമാണെന്നതിന്റെ സാഹചര്യത്തെളിവുകൾ ഏറെയുണ്ടായിരുന്നു. എന്നിട്ടും ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന കഥയാണ് അന്നത്തെ സിഐ ടി രാജപ്പൻ റാവുത്ത പുറത്തു വിട്ടത്. കൈയ്ക്കും കാലിനും സ്വാധീനമില്ലാതെ വീൽചെയറിൽ കഴിയുന്ന ഭർത്താവ് ഭാര്യയെ കൊന്ന് ജീവനൊടുക്കിയെന്ന പൊലീസിന്റെ 'ഭയാനകമായ വേർഷൻ' കണ്ട് നാട്ടുകാരും ബന്ധുക്കളും ഞെട്ടി.

നാട്ടുകാരനായ, കാണാമറയത്തുള്ള പ്രതിയെ രക്ഷിക്കാൻ പൊലീസ് കള്ളക്കഥ മെനയുകയായിരുന്നുവെന്ന് ബന്ധുക്കൾ ഉറച്ചു വിശ്വസിക്കുന്നു. അതിനായി മെനഞ്ഞ കഥകൾ ഓരോന്നായി പൊളിയുമ്പോഴുംപിടിച്ചു നിൽക്കാൻ പുതിയ കഥ മെനഞ്ഞ് പൊലീസ് കൂടുതൽ പുലിവാലു പിടിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും വരുന്നതിന് മുൻപ് മരണം ആത്മഹത്യയാക്കി മുദ്രകുത്തുകയും സംഭവസ്ഥലത്ത് നിന്നു കിട്ടിയ തോക്ക് മുക്കുകയും ചെയ്ത് റാന്നി സിഐക്കെതിരേ അന്വേഷണം നടത്താൻ ഉന്നത പൊലീസുദ്യോഗസ്ഥർ തയാറായിരുന്നില്ല.

ഉത്തർപ്രദേശ് സ്വദേശി ഫക്രുദീനാണ് (52) കൊല നടത്തിയതെന്ന് ഉറപ്പിച്ച സിഐ. ടി രാജപ്പൻ റാവുത്തർ അവിടെയെത്തി അയാളെ അറസ്റ്റ് ചെയ്ത് നാട്ടിൽ കൊണ്ടു വന്നു. സംഭവസ്ഥലത്തു നിന്നു കണ്ടെടുത്ത തോക്ക് മഹസറിൽ ഉൾക്കൊള്ളിക്കാതെ ഇരിക്കുകയുംകൊലപാതകം ആത്മഹത്യയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പേരിൽ സിഐ രാജപ്പൻ റാവുത്തറെ എസ്‌പി തുടർ അന്വേഷണത്തിൽ നിന്നു മാറ്റി നിർത്തുകയാണുണ്ടായ ഏക നടപടി. കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഫക്രുദീൻ കൊലപാതകക്കുറ്റം പൂർണമായി നിഷേധിച്ചതോടെ പൊലീസ് വെട്ടിലായി. പിന്നെ പുതിയ കഥ മെനയാനുള്ള ശ്രമമായി. പൊലീസിന്റെ കഥയിലെ ഇണങ്ങാതെ പോയ ചില കണ്ണികൾ തേടി അന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാരിൽ ആരോ ആണ് കൊലനടത്തിയത് എന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നത്. ഒപ്പം കേസ് അട്ടിമറിക്കാൻ സിഐ രാജപ്പൻ കൂട്ടു നിന്നുവെന്നതിന്റെ വ്യക്തമായ സൂചനകളും ലഭിച്ചു. പ്രധാനമായും നാലു ചോദ്യമാണ് ഇവിടെ ഉയരുന്നത്.

1. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും വരുന്നതിന് മുൻപ് മരണം ആത്മഹത്യയാണെന്ന് മാധ്യമങ്ങളെ തിരക്കിട്ട് അറിയിച്ചത് എന്തിന്? ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഭർത്താവ് കഴുത്തിൽ മുറിവുണ്ടാക്കി ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് ആദ്യം നൽകിയ വിശദീകരണം.
2. കൊലപാതകം നടന്ന വീട്ടിൽ നിന്നും കണ്ടെത്തിയ തോക്ക് എന്തു കൊണ്ട് സിഐ മഹസറിൽ എഴുതിയില്ല.
3. ദമ്പതികൾ മരിച്ച സംഭവം അറിഞ്ഞതിന്റെ പിറ്റേന്നു പോലും പൊലീസ് നായയുടെ സേവനം ഉപയോഗപ്പെടുത്താതിരുന്നത് വലിയ വീഴ്ചയായാണു കാണുന്നത്. ദിവസങ്ങൾക്കുശേഷം മാത്രമാണു വിരലടയാള വിദഗ്ദ്ധർ തെളിവെടുപ്പിനെത്തിച്ചത്.
4. ഫക്രുദീനെ പിടിക്കുന്നതിന് മുൻപ് തന്നെ അയാളാണ് പ്രതിയെന്ന് മാധ്യമങ്ങളിലൂടെ സിഐ വാർത്തയാക്കി നൽകിയത് എന്തിന്? ഉത്തർപ്രദേശിൽ ഫക്രുദീൻ പിടിയിലായതിന് പിന്നാലെ അയാൾ പിടിയിലായെന്നും കുറ്റം സമ്മതിച്ചുവെന്നും സിഐ രണ്ടു പ്രമുഖ ദിനപത്രങ്ങളിലൂടെ വാർത്ത നൽകി. തുടർന്നുള്ള ദിവസങ്ങളിൽ പൊടിപ്പും തൊങ്ങലും വച്ചുള്ള കഥകൾ മാധ്യമങ്ങൾ പടച്ചു വിട്ടു.

ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലും സിഐയ്ക്കുണ്ടായ വീഴ്ച (അതോ ആസൂത്രിതമായി ചെയ്തതോ?) വ്യക്തമായിരുന്നു. അന്നത്തെ തിരുവല്ല ഡിവൈഎസ്‌പി തമ്പി എസ് ദുർഗാദത്ത്, മല്ലപ്പള്ളി സിഐ ബിനു വർഗീസ്, പന്തളം എസ്ഐ ബി. വിനോദ്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ പ്രതി കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ, മറിച്ചുള്ള റിപ്പോർട്ടാണ് പൊലീസ് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

പിന്നെ പുതിയ കഥ മെനഞ്ഞു. ഉത്തർപ്രദേശുകാരായ രണ്ടുപേർ കൂടി ഫക്രുദിനോടൊപ്പം ചുഴുകുന്നിൽ എത്തിയിരുന്നെന്നും അവരാണു ദമ്പതികളെ കൊന്നതെന്നുമാണ് ഇപ്പോൾ പറയുന്നത്. പ്രതി ഫക്രുദീന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ഇക്കാര്യം പറയുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. ദമ്പതികളെ കൊല്ലുന്നതു കണ്ട് തടയാൻ ശ്രമിച്ചപ്പോൾ കൂട്ടു പ്രതികൾ തന്നെ പുറത്തേക്കു തള്ളിയിട്ടെന്നു ഫക്രുദീൻ ചോദ്യം ചെയ്യലിൽ പറഞ്ഞതെന്നാണു പൊലീസ് അറിയിച്ചത്. ഇക്കാര്യം പൂർണമായും വിശ്വസിക്കുന്നില്ലെന്നും ഫക്രുദീനെ പോളിഗ്രാഫ് പരിശോധനയ്ക്കു വിധേയനാക്കുമെന്നുമാണു പൊലീസ് നിലപാട്. അത് നടത്തിയിരുന്നന്നോവെന്ന കാര്യം വ്യക്തമല്ല.

ഇവരുടെ വീട്ടിനുള്ളിൽ നിന്നും കാര്യമായി ഒന്നു മോഷണം പോയിട്ടില്ലെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിശദീകരണം. ദമ്പതികളുടെ സംസ്‌കാരം കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം ഇവരുടെ മകളുടെ സാന്നിധ്യത്തിൽ പൊലീസ് വീട്ടിനുള്ളിൽ പരിശോധന നടത്തിയിരുന്നു. വീടിന്റെ പല ഭാഗങ്ങളിലായി സൂക്ഷിച്ചിരുന്ന 18,500 രൂപ, കുഞ്ഞമ്മ ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങൾ എന്നിവ നഷ്ടപ്പെടാതെ കണ്ടെത്തിയിരുന്നു.ഒരു മാല കാണാനില്ലെന്ന് മകൾ വാർത്താസമ്മേളനത്തിൽ പരാതിപ്പെട്ടിരുന്നു.

ദമ്പതികളുടെ മരണം ആത്മഹത്യയല്ലെന്നു വീട്ടുകാരും നാട്ടുകാരും ഒരുപോലെ വിശ്വസിക്കുകയും പൊലീസ് ഏറെക്കുറെ പ്രതിക്കൂട്ടിലാകുകയും ചെയ്ത സാഹചര്യത്തിലാണു പ്രതിയെ പിടിക്കാൻ പൊലീസ് ഉത്തർപ്രദേശിലേക്കു പോയത്. മൂന്നു വർഷം മുമ്പ് ദമ്പതികളുടെ ഔട്ട്ഹൗസിൽ താമസിച്ചിരുന്ന ഫക്രുദീനെ അജ്മീർ പൊലീസിന്റെ സഹായത്തോടെ റാന്നി പൊലീസ് പിടികൂടി നാട്ടിലെത്തിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് എല്ലാം അറിയാവുന്നത് അന്നത്തെ സിഐ രാജപ്പനായിരുന്നു. ഇയാൾ ഇപ്പോൾ തിരുവല്ല സിഐയാണ്. ബന്ധുക്കൾ ആവശ്യപ്പെട്ട സിബിഐ അന്വേഷണം പ്രഖ്യാപിച്ചാൽ നാണക്കേട് ഉണ്ടാവുക കേരളാ പൊലീസിന് അടക്കമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP