Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിൽ വെച്ച് കാണാതായ ജർമ്മൻ യുവതിക്കായുള്ള അന്വേഷണം രാജ്യവ്യാപകമാക്കി; ഇതര സംസ്ഥാന പൊലീസിനും വിവരങ്ങൾ നൽകി കേരളാ പൊലീസ്; തിരുവനന്തപുരം വിമാനത്താവളം വഴി യുവതി മടങ്ങിപ്പോയിട്ടില്ലെന്ന് ഉറപ്പാക്കി; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം; കൊല്ലത്തെ അമൃതപുരി ആശ്രമം തേടി ലിസ എത്തിയത് ആത്മശാന്തി തേടിയെന്ന് സഹോദരി; എട്ടു വർഷങ്ങൾക്ക് മുമ്പ് ഇസ്ലാമിലേക്ക് മതംമാറിയ ലിസക്ക് അമേരിക്കൻ പങ്കാളിയിൽ രണ്ട് കുട്ടികളും

കേരളത്തിൽ വെച്ച് കാണാതായ ജർമ്മൻ യുവതിക്കായുള്ള അന്വേഷണം രാജ്യവ്യാപകമാക്കി; ഇതര സംസ്ഥാന പൊലീസിനും വിവരങ്ങൾ നൽകി കേരളാ പൊലീസ്; തിരുവനന്തപുരം വിമാനത്താവളം വഴി യുവതി മടങ്ങിപ്പോയിട്ടില്ലെന്ന് ഉറപ്പാക്കി; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം; കൊല്ലത്തെ അമൃതപുരി ആശ്രമം തേടി ലിസ എത്തിയത് ആത്മശാന്തി തേടിയെന്ന് സഹോദരി; എട്ടു വർഷങ്ങൾക്ക് മുമ്പ് ഇസ്ലാമിലേക്ക് മതംമാറിയ ലിസക്ക് അമേരിക്കൻ പങ്കാളിയിൽ രണ്ട് കുട്ടികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തിയ ശേഷം കാണാതായ ജർമ്മൻ യുവതി ലിസ വെയ്‌സിനായി (31) രാജ്യവ്യാപക അന്വേഷണ നടത്തുന്നു. അന്വേഷത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. യുവതിയുടെ ചിത്രങ്ങൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഇവരുടെ ചിത്രവും വിവരങ്ങളും കൈമാറിയതിനു പിന്നാലെ മറ്റു സംസ്ഥാന പൊലീസ് സേനകൾക്കും ഇതു നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ മാർച്ച് 7നു തിരുവനന്തപുരത്തു വിമാനമിറങ്ങിയ ലിസയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അമ്മ ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. ഇതു ഡിജിപിക്കു കൈമാറിയതോടെയാണു വലിയതുറ പൊലീസ് അന്വേഷണം തുടങ്ങിയത്. മാർച്ച് അഞ്ചിനാണു ലിസ ജർമനിയിൽ നിന്നു പുറപ്പെട്ടത്. മൂന്നരമാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്നു കാണിച്ചാണ് അമ്മ പരാതി നൽകിയത്. കേരളത്തിൽ എത്തിയ ശേഷം ഫോൺ വിളിയോ, വിവരങ്ങളോ ഇല്ലെന്നു പരാതിയിൽ വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം വഴി മടങ്ങിപ്പോയിട്ടില്ല. ഒപ്പമെത്തിയ യുകെ പൗരൻ മാർച്ച് 15നു തിരികെ പോയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം കോവളത്തെത്തിയ ലാത്വിയൻ യുവതി ലിഗയെ കാണാതായ ശേഷം കൊല്ലപ്പെടാൻ ഇടയായത് പൊലീസിനു വലിയ വീഴ്ചയായിരുന്നു. ആദ്യം ലഭിച്ച പരാതി പൊലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. വീഴ്ച ആവർത്തിക്കരുതെന്നും വിശദ അന്വേഷണം ഉടൻ നടത്തണമെന്നും ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്. ശംഖുമുഖം അസി. കമ്മിഷണർ ഇളങ്കോയുടെ നേതൃത്വത്തിലാണ് അന്വേഷണം. തേസമയം കടുത്ത മാനസിക സംഘർഷങ്ങൾക്കിടെയാണ് ലിസ ആത്മശാന്തി തേടി കേരളത്തിൽ എത്തിയതെന്നാണ് സഹോദരി കരോലിൻ വെളിപ്പെടുത്തുന്നത്. കേരളത്തിലേക്കുള്ള ലിസയുടെ യാത്ര ശാന്തി തേടിയായിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്നു സുഹൃത്തിനെപ്പറ്റി വ്യക്തമായ വിവരങ്ങളില്ലായിരുന്നുവെന്നും കരോളിൻ പറഞ്ഞു.

ഒരു വർഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് കൊല്ലപ്പെട്ട ലാത്വിയൻ സ്വദേശിനിയുടെ സഹോദരി ഇല്ലീസ് സ്‌കോർമെയിനുമായി നടത്തിയ സംഭാഷണത്തിലാണ് കരോളിൻ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സന്നദ്ധ പ്രവർത്തകർ അവകാശപ്പെടുന്നു. കരോളിന് ഇംഗ്ലീഷ് ഭാഷ വശമില്ലാത്തതിനാൽ ജർമ്മൻ ഭാഷ സംസാരിക്കുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് ഇല്ലീസ് ഇക്കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. കേരളത്തിലെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ലിസ വെയ്‌സിനായി തിരച്ചിൽ ഊർജ്ജിതമാക്കുകയാണ് ഇല്ലീസ്.

ഏകദേശം എട്ടുവർഷം മുമ്പാണ് ജർമ്മൻ സ്വദേശിനിയായ ലിസ വെയ്‌സ് ഇസ്ലാം ആശയങ്ങളിൽ ആകൃഷ്ടയായി മതം മാറിയിരുന്നു. തുടർന്ന് മുസ്ലിം വിശുദ്ധ കേന്ദ്രങ്ങളിലൂടെയുള്ള യാത്രകളിലൊന്നിൽ കയ്‌റോയിൽ വച്ചാണ് ലിസ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടിയതും വിവാഹം കഴിക്കുന്നതും. തുടർന്ന് ഭർത്താവിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ലിസയ്ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ ഭർത്താവുമായുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇക്കാലമത്രയും ലിസ കുടുംബാംഗങ്ങളുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. മുസ്ലിം മതത്തിലേക്ക് ലിസ മാറുന്നതിനോട് കുടുംബാംഗങ്ങൾക്ക് അനുകൂലമായ നിലപാടായിരുന്നില്ല.

അമേരിക്കയിൽ നിന്ന് തിരികെയെത്തിയ ശേഷം രണ്ടു വർഷത്തോളം ബെർലിനിലും സ്വീഡനിലുമായാണ് ലിസ കഴിഞ്ഞത്. ഇതിനിടെ കുട്ടികളെ ഭർതൃമാതാവിനൊപ്പം അമേരിക്കയിലേക്ക് അയക്കേണ്ടതായും വന്നു. ഇതൊക്കെയും ലിസയെ മാനസികമായി തകർത്തിരുന്നുവെന്നു സഹോദരി പറയുന്നു. ലിസ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നുവെന്ന് കരോളിൻ പറയുന്നു. ആത്മശാന്തി തേടിയാണ് ഇന്ത്യയിലേക്ക് എത്തിയത്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് എത്തിയതും അങ്ങിനെയാണ്. യു.കെ സ്വദേശിയ്‌ക്കൊപ്പം ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി ലിസ സഹോദരിയോട് പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് ലിസ അവസാനമായി അമേരിക്കയിലുള്ള മകനോട് സംസാരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ യു കെ സ്വദേശിക്കും മറ്റൊരു സുഹൃത്തായ സ്വീഡിഷ് സ്വദേശിക്കും ഒപ്പം ലിസ ഇന്ത്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

ഇതിനിടെ കരോളിനെ വിളിച്ച് താൻ കേരളത്തിലേക്ക് പോവുകയാണെന്നും, അമൃതാനന്ദമയീ അശ്രമത്തിൽ കുറച്ചു ദിവസം ചിലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞിരുന്നു. വരുന്ന കുറച്ചു ദിവസത്തേക്ക് ഒറ്റയ്ക്കു കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും ലിസ കരോളിനോട് പറഞ്ഞു. മാർച്ച് പത്തിനായിരുന്നു ഇത്. വളരെ സന്തോഷവതിയായിരുന്നു ലിസ അന്ന്. അതായിരുന്നു കുടുംബവും ആയി ലിസയുടെ അവസാന ഫോൺ സംഭാഷണം.

എന്നാൽ മൂന്നാഴ്ച കഴിഞ്ഞിട്ടും വിവരമില്ലാതായതോടെയാണ് കരോളിൻ സഹോദരിയെ തിരഞ്ഞിറങ്ങിയത്. ലിസയുടെ പിറന്നാളിനും ഫോണെത്താതായതോടെ കൊല്ലത്തെ അമൃതാനന്തമയി ആശ്രമത്തിൽ ജർമ്മൻ എംബസി മുഖേന ബന്ധപ്പെട്ടു. എന്നാൽ അവിടെ നിന്നും കാര്യമായ വിവരങ്ങൾ ലഭിക്കാതായതോടെയാണ് എംബസി മുഖാന്തിരം ഡൽഹിയിലേക്കും, അവിടെ നിന്ന് കേരളത്തിലേക്കും കോൺസുലേറ്റ് മുഖേന പരാതി എത്തിച്ചത്. ജൂൺ 5ന് ജർമനിയിലെ ഫ്ളെൻസ്ബർഗ് പൊലീസിൽ പരാതി നൽകി. തുടർന്ന് പരാതി ജർമൻ കോൺസുലേറ്റ് മുഖേന ഡിജിപിക്കു കൈമാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP