Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുന്ദരിമാരെ കാരിയർമാരാക്കി സ്വർണക്കടത്തിന് റിക്രൂട്ട് ചെയ്ത സെറീന ഷാജിക്ക് പാക് ബന്ധവും; എല്ലാറ്റിനും കേന്ദ്രമായത് ദുബായിലെ ബ്യൂട്ടി പാർലറും; പാക് പൗരന്റെ പങ്കും തെളിഞ്ഞതോടെ അന്വേഷണവുമായി റോയും എൻഐഎയും; കോടികളുടെ സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ദേഹപരിശോധന ഒഴിവാക്കിക്കൊടുത്ത കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്ണൻ കേസിലെ ഒന്നാം പ്രതി; ബാലഭാസ്‌കറിന്റെ മരണത്തിൽ ആരോപണവിധേയരായവർക്കും ഗൂഢാലോചനയിൽ പങ്ക്

സുന്ദരിമാരെ കാരിയർമാരാക്കി സ്വർണക്കടത്തിന് റിക്രൂട്ട് ചെയ്ത സെറീന ഷാജിക്ക് പാക് ബന്ധവും; എല്ലാറ്റിനും കേന്ദ്രമായത് ദുബായിലെ ബ്യൂട്ടി പാർലറും; പാക് പൗരന്റെ പങ്കും തെളിഞ്ഞതോടെ അന്വേഷണവുമായി റോയും എൻഐഎയും; കോടികളുടെ സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ദേഹപരിശോധന ഒഴിവാക്കിക്കൊടുത്ത കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്ണൻ കേസിലെ ഒന്നാം പ്രതി; ബാലഭാസ്‌കറിന്റെ മരണത്തിൽ ആരോപണവിധേയരായവർക്കും ഗൂഢാലോചനയിൽ പങ്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പ്രതികളുടെ പാക് ബന്ധം തെളിഞ്ഞതോടെ, റോയും, എൻഐഎയും അന്വേഷിക്കുന്നു. സ്വർണം കടത്തിയ സെറീന ഷാജിക്ക് പാക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ദേശീയ അന്വേഷണ ഏജൻസികളുടെ ഇടപെടൽ. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാൽ, പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ഡിആർഐ എതിർക്കുന്നു. അതേസമയം, വിദേശത്ത് നിന്ന് സ്വർണം എത്തിച്ച കാരിയേഴ്‌സിന് വിമാനത്താവളത്തിൽ ദേഹപരിശോധന ഒഴിവാക്കിക്കൊടുത്തത് കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്ണനാണെന്ന് സിബിഐ കണ്ടെത്തി. കഴിഞ്ഞ രണ്ടുമാസങ്ങളിലാണ് രാധാകൃഷ്ണൻ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്തത്. കോടികളുടെ സ്വർണം ഈ സംഘം വിമാനത്താവളം വഴി കടത്തിയെന്നും സിബിഐയുടെ എഫ്‌ഐആറിൽ പറയുന്നു. രാധാകൃഷ്ണനെ അടക്കം പ്രതിയാക്കിയാണ് എഫ്‌ഐആർ. രാധാകൃഷ്ണൻ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നുമുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തിൽ ആരോപണവിധേയരായപ്രകാശൻ തമ്പി, വിഷ്ണു എന്നിവരും ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് എഫ്‌ഐആറിലുണ്ട്. ജൂവലറി വഴിയാണ് കള്ളക്കടത്ത് സ്വർണം വിൽപന നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 27 മുതൽ മെയ് 13 വരെ രണ്ട് മാസങ്ങളിലായാണ് ഗൂഢാലോചന നടന്നതെന്നും പറയുന്നു. വിമാനത്താവളത്തിൽ നിന്ന് 25 കിലോ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ പ്രതികൾ കോടികളുടെ സ്വർണം കടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

ഡിആർഐ നടത്തിയ അന്വേഷണത്തിലാണ് ദുബായ്് ബ്യൂട്ടിപാർലർ ഉടമ സെറീന ഷാജിയുടെ പാക് ബന്ധം തെളിഞ്ഞത്. സെറീന ഷാജിക്ക് സ്വർണക്കടത്ത് സംഘത്തെ പരിചയപ്പെടുത്തിക്കൊടുത്തത് പാക്കിസ്ഥാൻകാരനായ നദീം എന്ന വ്യക്തിയാണ്. ഇയാളാണ് സെറീനയുടെ ബ്യൂട്ടിപാർലറിലേക്ക് സൗന്ദര്യ വർദ്ധക വസ്തുക്കൾ നൽകിയിരുന്നത്. സ്വർണക്കടത്ത് സംഘത്തെ ദുബായിൽ നിയന്ത്രിച്ചിരുന്ന ജിത്തുവും നദീമും സുഹൃത്തുക്കളാണെന്നും സെറീന ഡിആർഐയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. മൊത്തം ഒൻപ് പ്രതികളുള്ള കേസിൽ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണനാണ് ഒന്നാം പ്രതി.

കസ്റ്റംസ് പരിശോധന കൂടാതെ പ്രതികളെ സ്വർണം കടത്താൻ രാധാകൃഷ്ണൻ സഹായിച്ചതായി സിബിഐ പറയുന്നു. ദുബായിൽ നിന്ന് സ്വർണവുമായി പ്രതികൾ വരുന്ന ദിവസങ്ങളിലെല്ലാം ബാഗുകളുടെ എക്‌സേ- റേ പരിശോധന നടത്തിയിരുന്നതും രാധാകൃഷ്ണനാണെന്ന് സിസിടിവിയിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതിന് പുറമേ ദേഹപരിശോധനയും ഒഴിവാക്കിക്കൊടുത്തു.

25 കിലോ സ്വർണം കടത്തുന്നതിനിടെ പിടിയിലായ സുനിൽ കുമാർ, സെറീന ഷാജി, സ്വർണ കടത്തിലെ പ്രധാന കണ്ണികളായ വിഷ്ണു സോമസുന്ദരം, ബിജുമോഹൻ, പ്രകാശ് തമ്പി, ബിജു മോഹന്റെ ഭാര്യ വിനീത, സ്വർണം വാങ്ങിയിരുന്ന പിപിഎം ചെയിൻസ് എന്ന ജൂവലറിയുടെ മാനേജർമാരായ പികെ റാഷിദ്, അബ്ദുൽ ഹക്കീം എന്നിവരാണ് മറ്റ് പ്രതികൾ. ബിജുമോഹൻ നേരത്തെ കീഴടങ്ങിയിരുന്നു വിഷ്ണു, അബ്ദുൽ ഹക്കീം എന്നിവരൊഴികെ ബാക്കി പ്രതികളെ ഡിആർഐ അറസ്റ്റ് ചെയ്യുകയായിരുന്നു. ദുബായിൽ നിന്ന് സ്വർണം നൽകിയിരുന്ന ജിത്തു, സ്വർണം വാങ്ങിയിരുന്ന മുഹമ്മദ് എന്നിവരെ പ്രതി ചേർത്തിട്ടില്ല. സിബിഐ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.

സ്വർണക്കടത്തിന് ആളെ റിക്രൂട്ട് ചെയതത് സെറീന

വിസിറ്റിങ് വിസയെടുത്ത് യുവതികളെ ഗൾഫിലേക്ക് അയയ്ക്കുകയും തിരികെവരുന്ന വഴി സ്വർണം കടത്തിക്കൊണ്ടുവരികയുമായിരുന്നു രീതി.സെറീന വഴിയാണ് സ്വർണക്കടത്തിന് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒളിപ്പിച്ചായിരുന്നു കടത്ത്. മുൻ ബാർ അസോസിയേഷൻ നേതാവു കൂടിയായ ബിജുവിനെ ഉപയോഗപ്പെടുത്തി ഹക്കീമാണ് സ്വർണക്കടത്തിനു നേതൃത്വം നൽകിയിരുന്നത്. നഗരത്തിലെ ഒരു സ്വർണക്കടയിലെ മാനേജരായിരുന്ന ഹക്കീം മലപ്പുറം, കോഴിക്കോട് മേഖലകളിലെ നിരവധി സ്വർണക്കടകളിൽ സ്വർണമെത്തിച്ചു നൽകിയിരുന്നു.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിൽ 40-ലേറെ സ്ത്രീകളെ ഉപയോഗിച്ച് സ്വർണക്കടത്ത് നടത്തിയതായി ഡി.ആർ.ഐയ്ക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെല്ലാം നിർധന കുടുംബാംഗങ്ങളിലെ അംഗങ്ങളുമാണ്. കടത്തുന്ന സ്വർണത്തിന് അനുസരിച്ചാണ് ഇവർക്കു കമ്മീഷൻ നൽകിയിരുന്നത്. പണവും ഗൾഫ് ജോലിയും വാഗ്ദാനം ചെയ്താണ് ഇവരെ ഇരയാക്കിയെന്നു ഡി.ആർ.ഐയ്ക്കു തെളിവു ലഭിച്ചു. ഏതാനും കസ്റ്റംസ് ഉദ്യോഗസഥരാണ് വിമാനത്താവളത്തിൽ ഇവർക്കു സഹായം നൽകിയിരുന്നത്. പരിശോധന ഒഴിവാക്കുന്നതിനു പ്രത്യുപകാരമായി പണവും ആഡംബര സുഖസൗകര്യങ്ങളും നൽകിയിരുന്നതായാണു കണ്ടെത്തൽ.

കഴിഞ്ഞ മാസം 13നാണ് രാവിലെയെത്തിയ ഒമാൻ എയർവേയ്സിൽ സ്വർണം കടത്തിയ തിരുമല വിശ്വപ്രകാശം സ്‌കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാർ (45), സുഹൃത്തും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനിയുമായ സെറീന ഷാജി (42) എന്നിവർ ഡി.ആർ.ഐയുടെ പിടിയിലായത്. ഇവർക്കെതിരെ കൊഫെപോസ (വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും സംബന്ധിച്ച ചട്ടം) ചുമത്തിയിട്ടുണ്ട്. ഇരുവരുടെയും വീടുകൾ പരിശോധിച്ച ഡി.ആർ.ഐ സംഘം ഒട്ടേറെ രേഖകൾ കണ്ടെത്തി.

കഴക്കൂട്ടത്തെ അഭിഭാഷകൻ വഴിയാണ് സെറീന സുനിൽകുമാറിനെ പരിചയപ്പെട്ടത്. രണ്ടുപേരും സന്ദർശക വിസയിലാണ് ശനിയാഴ്ച ദുബായിലേക്ക് പോയത്. അവിടെ നിന്ന് സ്വർണവുമായി ഒമാൻ വഴി തിരുവനന്തപുരത്തേക്കെത്തുകയായിരുന്നു. സെറീനയുമായി ചേർന്ന് സുനിൽകുമാർ ആറുമാസത്തിനിടെ അഞ്ചുതവണ സ്വർണം കടത്തിയതായി ഡി.ആർ.ഐ കണ്ടെത്തി. കഴിഞ്ഞ നവംബർ മുതൽ ഇരുവരും സ്വർണക്കടത്ത് സംഘത്തിലെ കാരിയർമാരായി പ്രവർത്തിച്ചുവരികയായിരുന്നു.

സെറീനയ്ക്ക് ഒരു കിലോ സ്വർണം കടത്തുന്നതിന് 10,000 രൂപ വീതമാണ് പ്രതിഫലമായി ലഭിച്ചിരുന്നതെന്നാണ് മൊഴി. കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായ സുനിൽ കുമാർ കഴിഞ്ഞ ഏഴുവർഷമായി ജോലിക്ക് പോകുന്നില്ല. ഇതിന്റെ പേരിൽ കെ.എസ്.ആർ.ടി.സിയുടെ അച്ചടക്ക നടപടികൾ നേരിടുന്ന സുനിൽകുമാർ സ്വർണക്കടത്തിലൂടെ വൻതോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരുടെ സ്വത്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടെത്താൻ ഡി.ആർ.ഐ ശ്രമിക്കുന്നുണ്ട്.

ജീവനക്കാരുടെ സഹായമുള്ളതിനാൽ കസ്റ്റംസ് പരിശോധനകളൊന്നും കൂടാതെ സുരക്ഷിതമായി സ്വർണം പുറത്ത് കടത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് ഹാൻഡ് ബാഗിലാക്കി സ്വർണബാറുകൾ കടത്തിക്കൊണ്ടുവന്നത്. വിമാനത്താവളത്തിൽ ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വർണം കടത്തിയ നാല് വിമാനത്താവള ജീവനക്കാരെയും പ്രധാന ഇടനിലക്കാരനെയും അടുത്തിടെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ അറുപതിനായിരം രൂപയാണ് ഇവർക്ക് ലഭിച്ചിരുന്നത്.

മറ്റ് വിമാനത്താവളങ്ങൾ വഴിയും സ്വർണക്കടത്ത്

സെറീനയും സംഘവും ചെന്നൈ, വാരാണസി, കൊൽക്കത്ത തുടങ്ങിയ വിമാനത്താവളങ്ങളിലൂടെയും സ്വർണം കടത്തിയതായി അന്വേഷണസംഘം. അന്താരാഷ്ട്ര വിമാനത്താവളങ്ങൾവഴി വരുന്ന കണക്ടിങ് ഫ്‌ളൈറ്റുകളിൽ ആഭ്യന്തര ടെർമിനലുകളിൽ ഇറങ്ങുന്നതാണ് ഇവരുടെ രീതി. രഹസ്യവിവരമില്ലാതെ സാധാരണ ആഭ്യന്തര ടെർമിനലുകളിൽ കർശനപരിശോധന ഉണ്ടാവാറില്ല. കൂടാതെ കസ്റ്റംസ് മുതൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജിവനക്കാർ വരെയുള്ളവരുടെ സഹായവും ലഭിക്കുന്നുണ്ട്. മറ്റു വിമാനത്താവളങ്ങളിലേക്കും റവന്യൂ ഇന്റലിജൻസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പുറത്തെത്തിക്കുന്ന സ്വർണം ഇടനിലക്കാർക്ക് കൈമാറുന്നത് സെറീനയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാരുമായി ഇവർക്ക് ബന്ധമുണ്ട്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘങ്ങളായാണ് സ്വർണം കടത്തുന്നത്. അഞ്ചുമുതൽ ഏഴുവരെ പേർ ഒരു സംഘത്തിലുണ്ടാകും.

അന്വേഷണ ഏജൻസികൾക്ക് വിവരം ചോർന്നാൽ രക്ഷപ്പെടാനാണ് സംഘമായി എത്തുന്നത്. ഇതിൽ ആരെങ്കിലും പിടിക്കപ്പെടുമെന്ന് തോന്നിയാൽ അടുത്ത ആളിലേക്ക് ബാഗ് കൈമാറുന്നതാണ് രീതി. പലപ്പോഴും കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാകും ഏജൻസികൾ സ്വർണക്കടത്തുകാരെ പിടികൂടുന്നത്. ഇവരിൽനിന്ന് സ്വർണം കണ്ടെത്താനാവാതെ വരുന്നതോടെ പരിശോധന അവസാനിപ്പിക്കുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP