Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെറീന സ്വർണക്കടത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരിയെങ്കിൽ രാജകുമാരൻ അഡ്വ. ബിജു മനോഹരൻ; ഒരുതവണത്തെ സ്വർണക്കടത്തിന് ആയിരം ദിർഹം വാഗ്ദാനം നൽകി കാരിയർമാരെ വളയ്ക്കുന്ന ബുദ്ധിരാക്ഷസന് സാധനം തിരുവനന്തപുരം വിമാനത്താവളത്തിന് വെളിയിൽ വാങ്ങിയവർക്ക് എത്തിക്കാനും വിപുലമായ ശൃംഖല; ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരിയും കസ്റ്റഡിയിൽ; ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി അഞ്ച് കിലോ വീതം നാലുതവണ കടത്തിയെന്നും മൊഴി; പുറത്തുവരുന്നത് വൻസംഘത്തിന്റെ കളികൾ

സെറീന സ്വർണക്കടത്തിലെ കിരീടം വയ്ക്കാത്ത രാജകുമാരിയെങ്കിൽ രാജകുമാരൻ അഡ്വ. ബിജു മനോഹരൻ; ഒരുതവണത്തെ സ്വർണക്കടത്തിന് ആയിരം ദിർഹം വാഗ്ദാനം നൽകി കാരിയർമാരെ വളയ്ക്കുന്ന ബുദ്ധിരാക്ഷസന് സാധനം തിരുവനന്തപുരം വിമാനത്താവളത്തിന് വെളിയിൽ വാങ്ങിയവർക്ക് എത്തിക്കാനും വിപുലമായ ശൃംഖല; ബിജുവിന്റെ ഭാര്യ വിനീത രത്‌നകുമാരിയും കസ്റ്റഡിയിൽ; ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി അഞ്ച് കിലോ വീതം നാലുതവണ കടത്തിയെന്നും മൊഴി; പുറത്തുവരുന്നത് വൻസംഘത്തിന്റെ കളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണം കടത്താൻ ഒരുങ്ങി വന്നവർ അപ്രതീക്ഷിതമായി പിടിയിലായതോടെ വഴുതി പോയത് സ്വർണം ഏറ്റുവാങ്ങാൻ കാത്തുനിന്നവരാണ്. സ്വർണക്കടത്തിന്റെ കിരീടം വയ്ക്കാത്ത രാജകുമാരി എന്ന് വിശേഷിപ്പിക്കുന്ന ചിപ്പി എന്ന സെറീനയ്ക്ക പുറമേ കെഎസ്ആർടിസി കണ്ടക്ടറായ സുനിലും ഇതിനകം പിടിയിലായി. വിമാനത്താവളത്തിൽ ഇവരെ കാത്തുനിന്നവർ ആരെന്നറിയാനുള്ള അന്വേഷണം ഡിആർഐ തുടരുകയാണ്. 25 കിലോ സ്വർണമാണ് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി തിരുമല സ്വദേശ സുനിൽ കുമാറും ചേർന്ന് കടത്താൻ നോക്കിയത്. സ്വർണക്കടത്തിലെ മുഖ്യകണ്ണികളിലൊരാളായ അഭിഭാഷകൻ ബിജു മനോഹർ ഒളിവിലാണ്. കഴക്കൂട്ടം സ്വദേശിയായ ഇയാളുടെ ഭാര്യ വിനീത രത്‌നകുമാരിയെ ഡിആർഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അഡ്വ. ബിജുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി വിനീത 5 കിലോ വീതം സ്വർണം 4 തവണ കടത്തിയിട്ടുണ്ട്. വിദേശ കറൻസിയും പലതവണ കടത്തി. ബിജു നിരവധി തവണ വിദേശത്തുനിന്ന് സ്വർണം കടത്തിയിട്ടുണ്ടെന്ന് ഡിആർഐയുടെ അന്വേഷണത്തിൽ വ്യക്തമായി. ഇയാൾക്ക് പിന്നിലുള്ളവരെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ബിജുവിന്റെ പിന്നാലെ പോയപ്പോഴാണ് ഭാര്യയുടെ പങ്ക് വെളിവാക്കുന്ന തെളിവുകൾ തെളിഞ്ഞത്. ദുബായിൽ ബ്യൂട്ടി പാർലർ നടത്തുന്ന സെറീനയെയും കൂട്ടാളി സുനിലിനെയും ചോദ്യം ചെയ്തപ്പോഴാണ് അഡ്വ.ബിജുവിന്റെയും ഭാര്യ വിനീത രത്‌ന കുമാരിയുടെയും പങ്കിലേക്ക് വഴി തെളിഞ്ഞത്.

സ്വർണക്കടത്തിന് പിടിയിലായ തിരുമല സ്വദേശി സുനിലും കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും നേരത്തെ സ്വർണം കടത്തിയിട്ടുണ്ടെന്നും ഡിആർഐ കണ്ടെത്തിയിട്ടുണ്ട്. മസ്‌കറ്റിൽ നിന്ന് 25 ബിസ്‌കറ്റുകളായി ബാഗിലൊളിപ്പിച്ചാണു സ്വർണം കടത്തിയത്. ഇവരെ ചോദ്യം ചെയ്തതോടെ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് സ്വർണക്കടത്തിനു പിന്നിലെന്ന സൂചനയാണു ലഭിച്ചത്. 2 മാസം മുൻപാണു ലക്ഷങ്ങളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത് അഭിഭാഷകൻ സമീപിച്ചതെന്നും മൊഴിയിൽ പറയുന്നു. കാരിയർമാരെ പിടിച്ചതോടെ അപകടം മണത്ത അഭിഭാഷകൻ മുങ്ങി. ഇയാൾക്കു വേണ്ടി വഞ്ചിയൂർ കോടതി പരിസരത്തടക്കം തിരച്ചിൽ നടത്തി.

അഭിഭാഷകന്റെ സഹപ്രവർത്തകനും നിരീക്ഷണത്തിലുണ്ട്. കെഎസ്ആർടിസി കണ്ടക്ടറായിരുന്ന സുനിൽ ഇതിനു മുൻപ് ഒരുതവണ സ്വർണം കടത്തിയതായി സ്ഥിരീകരിച്ചു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെറീന 2 വർഷത്തിനിടെ 10 തവണ കേരളത്തിലെത്തിയിട്ടുണ്ട്. ഇതു സ്വർണക്കടത്തിനു വേണ്ടിയായിരുന്നോയെന്നും ഡിആർഐ അന്വേഷിക്കുന്നുണ്ട്. സുനിലിനെയും സെറീനയെയും ഇന്നലെ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ഹാജരാക്കി. ഇവർക്കെതിരെ വിദേശനാണ്യ വിനിമയ സംരക്ഷണവും കള്ളക്കടത്തും നിയമം (കൊഫെപോസ) ചുമത്തും. ഇരുവരുടെയും വീടുകളിലും പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു.

വൻസംഘമാണ് തിരുവനന്തപുരം വഴിയുള്ള സ്വർണക്കടത്തിന് നേതൃത്വം നൽകുന്നത്. ഇതിൽ സെറീന അഡ്വ.ബിജു മനോഹരൻ, ജിത്തു, വിഷ്ണു എന്നിവരാണ് മുഖ്യകണ്ണികൾ. ജിത്തു ദുബായിലും മറ്റുള്ളവർ കേരളത്തിലും ഇടപാടുകൾക്ക് നേതൃത്വം നൽകിയാണ് സ്വർണക്കടത്ത്. അഭിഭാഷകന്റെ സംഘം രണ്ടരമാസത്തിനിടെ എട്ടുതവണ സ്വർണം കടത്തിയതായി ഡി.ആർ .ഐയുടെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു യാത്രയ്ക്ക് ആയിരം ദിർഹം പ്രതിഫലമെന്ന് അറസ്റ്റിലായ സുനിൽ വെളിപ്പെടുത്തി. സെറീനയ്ക്കും, സുനിലിനും അഡ്വ.ബിജുവുമായി വർഷങ്ങളുടെ ബന്ധമുണ്ടെന്ന് ഡിആർഐ അന്വേഷണത്തിൽ വ്യക്തമായി. സ്വർണക്കടത്തിനായി സെറീന കൂടുതൽ ദിവസങ്ങളിലും ദുബായിലാണ് താമസം. ഒരാഴ്ച മുൻപ് തിരുവനന്തപുരത്തെത്തിയപ്പോളാണ് ഇപ്പോൾ പിടിയിലായ സ്വർണക്കടത്ത് ആസൂത്രണം ചെയ്തത്. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനിൽകുമാർ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ ജോലിയിൽ നിന്ന് അവധിയെടുത്താണ് സ്വർണക്കടത്തിന് ഇറങ്ങിയത്. സെറീനയ്‌ക്കൊപ്പമല്ലാതെ രണ്ട് മാസത്തിനിടെ നാല് തവണ ദുബായിൽ പോയി വന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ യാത്രകളിലും സ്വർണം കടത്തിയതായാണ് ഡി.ആർ.ഐയുടെ നിഗമനം. ഇവരെ നിയോഗിച്ച അഡ്വ. ബിജു വിമാനത്താവളത്തിലെത്തിക്കുന്ന സ്വർണം അത് വാങ്ങിയവർക്ക് എത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെന്നാണ് സൂചന.

പൊലീസിലെ ഒരു ഉന്നതനുമായുള്ള അടുപ്പമാണ് സെറീനയ്ക്കു ഗുണംചെയ്യുന്നത്. 25 കിലോ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു കടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് സെറീനയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർ സുനിൽ കുമാറിനെ ഫേസ്‌ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. തലസ്ഥാനത്തെത്തിക്കുന്ന തങ്കക്കട്ടികൾ കൊച്ചിയിലെ പ്രശസ്തമായ ജൂവലറിയിലേക്കു കൈമാറ്റം ചെയ്തതായി വിവരമുണ്ട്. തിരുമല സ്വദേശി സുനിൽ കുമാർ, ഒപ്പമുണ്ടായിരുന്ന സെറീന എന്നിവരുടെ പക്കൽനിന്നാണു റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 25 കിലോഗ്രാം സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ പിടിച്ചെടുത്തത്. സ്വർണ ബിസ്‌കറ്റുകളായിരുന്നു. ഇതിന് എട്ടു കോടി രൂപ വിലമതിക്കും. ഒമാനിൽനിന്നുള്ള വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്.

സ്വർണം കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിലെ ഒരു ജീവനക്കാരൻ കഴിഞ്ഞയാഴ്ച പിടിയിലായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നൂറു കിലോയോളം സ്വർണം ജീവനക്കാർ കടത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. വിദേശത്തുനിന്നു കടത്തിക്കൊണ്ടുവരുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് വിമാനത്താവളത്തിനു പുറത്തു കൊണ്ടുവരുന്നതു വിമാനത്താവളത്തിലെയും മറ്റും ജീവനക്കാരെ ഉപയോഗിച്ചാണ്. ഒരു കിലോ സ്വർണം പുറത്തെത്തിക്കുന്നതിന് 60,000 രൂപയാണു പ്രതിഫലം. പുലർച്ചെ ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്നു വരുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ എയ്‌റോ ബ്രിഡ്ജിൽ എത്താറില്ല.

ദൂരെയുള്ള ടാക്‌സിവേയിൽ നിർത്തുന്ന വിമാനങ്ങളിൽനിന്നു യാത്രക്കാരെ വിമാനക്കമ്പനികളുടെ ബസിൽ ടെർമിനലിൽ എത്തിക്കുകയാണു പതിവ്. ഈ ബസിൽ വച്ച് സ്വർണം ജീവനക്കാർക്കു കൈമാറും. ഡ്യൂട്ടിക്കിടെ പല ആവശ്യങ്ങളും പറഞ്ഞു പുറത്തിറങ്ങുന്ന ജീവനക്കാരെ സിഐ.എസ്.എഫ്. പരിശോധിക്കില്ലെന്നത് ഉപയോഗിച്ചാണ് തട്ടിപ്പ്. സ്വർണം കൊണ്ടുവരുന്നവരുടെയും അത് ഏൽപ്പിക്കേണ്ട ജീവനക്കാരുടെയും ചിത്രങ്ങൾ വാട്ട്‌സ് ആപ്പിലൂടെ നൽകും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ എമിഗ്രേഷൻ ഹാളിൽ വച്ച് അവിടെ ഡ്യൂട്ടിയിലുള്ളവർ സ്വർണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കിൽ തൽക്കാലം ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നിലിടും.
പിന്നീട് അതെടുത്ത് ഡിപ്പാർച്ചർ ടെർമിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തു കൊണ്ടുവന്ന് അവിടെ കാത്തുനിൽക്കുന്ന ആൾക്കു സ്വർണം െകെമാറുകയാണു പതിവ്. പ്രതിഫലമായി കിട്ടുന്ന പണം കള്ളക്കടത്തിനു കൂട്ടുനിൽക്കുന്ന ജീവനക്കാർ പങ്കിട്ടെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP