Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞാൻ ഐസിസ് പ്രവർത്തകൻ അല്ല; അൽ-ഖായിദ എന്ന് മലയാളി പത്രപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിറിയൻ പ്രസിഡന്റും മുസ്ലിങ്ങളെ കൊല്ലുന്നതിൽ തുല്യർ; ജിഹാദിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുമെന്നും മലയാളി തീവ്രവാദി അബു താഹിർ

ഞാൻ ഐസിസ് പ്രവർത്തകൻ അല്ല; അൽ-ഖായിദ എന്ന് മലയാളി പത്രപ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിറിയൻ പ്രസിഡന്റും മുസ്ലിങ്ങളെ കൊല്ലുന്നതിൽ തുല്യർ; ജിഹാദിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുമെന്നും മലയാളി തീവ്രവാദി അബു താഹിർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളി മാദ്ധ്യമപ്രവർത്തകൻ അബു താഹിർ എന്നയാൾ ഐസിസിൽ ചേർന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചുവെന്ന വാർത്ത കേരളത്തെ മുഴുവൻ നടുക്കുന്ന സംഭവമായിരുന്നു. ആളുകളെ നിർദയം കഴുത്തറുത്തും പച്ചയ്ക്ക് കത്തിച്ചും കൊലപ്പെടുത്തുന്ന ഭീകരതയ്ക്ക് കേരളത്തിലും വേരുകളുണ്ടെന്നതായിരുന്നു എല്ലാവരെയും ഞെട്ടിക്കുന്ന സംഭവം. കേരളത്തിൽ കൈവെട്ട് കേസ് അടക്കം തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിക്കപ്പെട്ട എൻഡിഎഫ് മുഖപത്രത്തിന്റെ പാലക്കാട്ടെ പ്രാദേശിക ലേഖകനായി ജോലി ചെയ്തിരുന്ന അബു താഹിറാണ് ഐസിസിൽ ചേർന്നെന്ന വാർത്ത വന്നത്. ഇതിന്റെ തെളിവായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, താൻ ഐസിസിൽ അല്ലെന്നാണ് അബു താഹിറിന്റെ വാദം. അബു താഹിർ സിറിയയിലെ അൽ ഖ്വായ്ദയുടെ പോഷക സംഘടനയായ ജബഹത് നസ്രയിലെ അംഗമാണെന്ന് അബു താഹിർ ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെയാണ് വ്യക്തമാക്കുന്നത്.

'ഞാൻ ഐസിസ് പ്രവർത്തകനാണെന്ന രീതിയിലാണ് ഇന്ത്യയിൽ വാർത്തകൾ പ്രചരിക്കുന്നത്. തെറ്റിദ്ധാരണകൾ മാറ്റാൻ വേണ്ടിയാണ് ഈ പോസ്റ്റ്. ഐസിസ് കാരണമില്ലാതെ മുസ്ലിം ജനതയെ കൊന്നൊടുക്കുന്നു. എന്നാൽ അൽഖ്വയ്ദ അങ്ങനെയല്ല. സിറിയയിൽ ഇസ്ലാമിക സംഘടനകളായ ജബാഹത് നസ്രസ താലിബാൻ, അൽ ഷബാബ് ഉൾപ്പെടയുള്ള സംഘടനകളിലെ പ്രവർത്തകർ ഒരേ മനസുള്ളവരാണ്. അഹഌ സുന്നത്തിന്റെ പാതയാണ് നമ്മൾ പിൻ തുടരുന്നത്. ഞങ്ങൾ കാരണമില്ലാതെ ആരെയും കൊല്ലാറില്ല. ഐസിസ് ഞങ്ങളെ കാഫിറുകളായിട്ടാണ് കാണുന്നത്. അതിനാൽ ഐസിസിനെ ഖിലാഫത്തിന്റെ ആളുകളായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് മാറ്റണം. പ്രവാചകന്റെ മിൻഹാജ് അനുസരിച്ചുള്ള ഖിലാഫത്ത് കെട്ടിപ്പെടുക്കുന്നതിനായി നിങ്ങളെ ഞാൻ സിറിയയിലേക്ക് ക്ഷണിക്കുകയാണ്. കാരണം ജിഹാദിന്റെ ഉന്നതതലം ഇപ്പോൾ സിറിയ ആണ്. ' മാർച്ച് 14ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ്.

സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനവും അബുതാഹിർ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിറിയൻ ബോംബറുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ആരോപിക്കുന്ന കുട്ടികളുടെ ചിത്രത്തിന്റെ അടിക്കുറിപ്പിലാണ് ഇത്. ' മോദിയും ബാഷറും ഒരേ മാതാപിതാക്കളുടെ മക്കൾ അല്ലെന്നെയേയുള്ളൂ '

ഇന്ത്യയിൽ തീവ്രവാദസംഘടനകൾ നടത്താൻ പോകുന്ന പ്രവർത്തനങ്ങളെ കുറിച്ച് അബു താഹിർ പറയുന്നു. എന്നാൽ അബുതാഹിറിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ അന്വേഷണം തുടങ്ങിയതോടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയാണ് അബു താഹിർ. കഴിഞ്ഞ ഒരു വർഷമായി ഇയാളെ കുറിച്ച് വീട്ടുകാർക്ക് ഒരു വിവരവും ഇല്ല. ഗൾഫിൽ എൻഡിഎഫിന്റെ മുഖപത്രമായ തേജസ്സിന്റെ പാർട്ട് ടൈം റിപ്പോർട്ടർ ആയിരുന്നു അബൂ താഹിർ. ഇവിടെ നിന്നാണ് ഇയാൾ സിറിയയിൽ എത്തുന്നതും അൽ നസ്രയിൽ ചേരുന്നതും. മലയാളിയായ അൽഖ്വായ്ദ ഭീകരൻ എന്ന വാർത്ത പ്രചരിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് അബുവിന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ തേടി ചെന്നത്.

കടുത്ത ഷിയാവിരോധിയും സുന്നി മുജാഹിദ്ദുകാരനുമാണ് താനെന്ന് വ്യക്തമാക്കുന്നതാണ് അബു താഹിറിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ. അദ്ദേഹത്തിന്റെ സിറിയയിൽ നിന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പലതും ഷിയാ വിഭാഗത്തേ കണക്കറ്റു പരിഹസിച്ചുകൊണ്ടാണ്. ഷിയാക്കളെ യഹൂദികളെക്കാൾ ശത്രുവായി കാണണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ഷിയാകളെ അമർച്ചചെയ്ത് മുജാഹിദുകൾ പിടിച്ചെടുത്ത സിറിയയുടെ ഭാഗങ്ങളേ പറ്റി അദ്ദേഹം വാചാലനാകുന്നു. ഒരു മുജാഹിദ്ദു തോക്കുമെടുത്ത് റോഡിലൂടെ പോകുമ്പോൾ മുതിർന്നവർ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ഉപ്പയും മകനും ജിഹാദിന് പോകാൻ പരസ്പരം മൽസരിക്കുന്നു. തന്റെ മകൻ ശഹീദായാൽ അതിൽ അഭിമാനം കൊള്ളുന്ന മാതാവ്. ഇന്ന് ഇവിടെ മുജാഹിദുകൾ പിടിച്ചെടുത്ത സ്ഥലങ്ങളുടെ അവസ്ഥ വേറെയാണ്. ഇവുടത്തെ കാറ്റിന് പോലും ഇസ്‌ലാമിന്റെ വാസന അനുഭവപ്പെടും. അതെ, ശുഹദാക്കളുടെ രക്തത്തിന്റെ കസ്തുരി ഗന്ധം. പത്തും, പന്ത്രണ്ടും വയസ്സുള്ള കുട്ടികൾ ഇസ്‌ലാമിന്റെ ശരീഅത്ത് വിജ്ഞാനം കരസ്ഥമാക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും ഫേസ്‌ബുക്കിൽ പറയുന്നു.

പാലക്കാട് പുതുപ്പരിയാരം ലക്ഷം വീട് കോളനിയിലാണ് അബു താഹിറിന്റെ വീട്. അബുവിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ ഈവീട്ടിലെ ഉമ്മയും സഹോദരിമാർക്കും കണ്ണുനീർ തോരുന്നില്ല. താഹിറിനെ ഓർത്ത് കരഞ്ഞു തളർന്നിരിക്കുകയാണ് അവർ. ഉമ്മയെ സമാധാനിപ്പിക്കാാൻ പാടുപെടുകയാണ്. രണ്ട് പെൺമക്കക്കളും. നാല് സെന്റിലൊതുങ്ങുന്ന ഈ പണി തീരാത്ത കൊച്ചു വീട്ടിൽ കഴിയുകയാണ് ഇവർ. അബു താഹിർ അൽ ക്വയ്ദയിൽ ചേർന്നു എന്നും അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകളും ചിത്രവും ഒക്കെ പരസ്യമാവുകയും ചെയ്തതോടെ ഈ കുടുംബത്തേ എല്ലവരും ഭീതിയോടെ കാണുന്നു. സഹായിക്കാൻ ആരുമില്ല. സഹായങ്ങൾക്കായി ഈ കുടുംബം എല്ലാവരോടും കേഴുകയാണ്. അപ്പത്ത് മണത്തപ്പോൾ സഹായത്തിനു വരേണ്ടവർ പോലും ഇവരെ വിട്ടകന്നു. ഈ കുടുംബത്തേ ആശ്വസിപ്പിക്കുന്നത് പോലും മനഃപൂർവ്വം പലരും ഒഴിവാക്കുകയാണ്.

കുടുംബത്തിന്റെ സ്ഥിതിയറിയുന്ന അയൽവാസികൾ അബു താഹിറിന്റെ വീടന്വേഷിച്ചത്തെിയ ദൃശ്യമാദ്ധ്യമപ്രവർത്തകരെ നിർബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു. രണ്ട് ദിവസമായി വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങുന്നില്ല. മാദ്ധ്യമപ്രവർത്തകനെന്ന് പറഞ്ഞപ്പോൾതന്നെ ഒന്നും പറയാനില്ലെന്നായിരുന്നു വിവാഹിതയായ മൂത്ത സഹോദരിയുടെ ആദ്യ പ്രതികരണം. മാതാവ് സംസാരിച്ച് തുടങ്ങിയപ്പോൾതന്നെ വിങ്ങിപ്പൊട്ടി.

മാരകരോഗങ്ങളും ഇദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് അയൽവാസികൾ പറയുന്നു. ഒരു വർഷം മുമ്പാണ് അബ്ദുറഹ്മാൻ അവധിക്ക് വന്ന് മടങ്ങിയത്. മൂന്ന് മക്കളാണിവർക്ക്. രണ്ട് പെൺമക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. അബൂത്വാഹിർ ഏക മകനാണ്. കഴിഞ്ഞ ആറു മാസത്തോളമായി മഫ്തിയിൽ പൊലീസ് ഇടക്കിടെ വീട്ടിലെത്തി അന്വേഷിക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. 2013ൽ ഖത്തറിലേക്കാണ് അബൂത്വാഹിർ പോയത്. ദോഹയിൽ അക്കൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.

ഖത്തറിൽ ജോലി ചെയ്യവെ സൗദിയിലേക്ക് ഉംറക്ക് പോയെന്നാണ് വീട്ടുകാർക്ക് അവസാനമായി ലഭിച്ച വിവരം. പിതാവിന്റെ സുഹൃത്ത് വിമാനത്താവളത്തിൽ കാത്തുനിന്നെങ്കിലും കണ്ടത്തൊനായില്ലെന്ന് പറയുന്നു. സഹോദരീഭർത്താവ് എംബസിയിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസത്തോളമായി അബൂത്വാഹിറിനെക്കുറിച്ച് കുടുംബത്തിന് വിവരമില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒടുവിൽ വീട്ടിലേക്ക് വിളിച്ചത്. ഇതിന് മുമ്പ് കാര്യമായ പണമൊന്നും വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടില്ല. ബി.എ വരെ പഠിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP