Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യവും മയക്കുമരുന്നും വ്യഭിചാരവുമായി ഇടവയിലെ കണ്ടൽ കാടുകൾക്ക് അകാല ചരമം; സർവ നിയമങ്ങളും ലംഘിച്ചു പടുത്തുയർത്തുന്നത് അനേകം റിസോർട്ടുകൾ; വിവരാവകാശ നിയമം ഉപയോഗിച്ചു പോരാടുന്ന നാട്ടുകാരുടെ ജീവനു ഭീഷണി

മദ്യവും മയക്കുമരുന്നും വ്യഭിചാരവുമായി ഇടവയിലെ കണ്ടൽ കാടുകൾക്ക് അകാല ചരമം; സർവ നിയമങ്ങളും ലംഘിച്ചു പടുത്തുയർത്തുന്നത് അനേകം റിസോർട്ടുകൾ; വിവരാവകാശ നിയമം ഉപയോഗിച്ചു പോരാടുന്ന നാട്ടുകാരുടെ ജീവനു ഭീഷണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ ഇടവ ഗ്രാമപഞ്ചായത്തിലെ ഒരു തീരദേശ ഗ്രാമമാണ് കാപ്പിൽ. വർക്കലയിൽ നിന്നു ഏകദേശം 8 കിലോമീറ്റർ മാറിയാണു ഇതു സ്ഥിതി ചെയ്യുന്നത്. കടലിനും കായലിനും ഇടയിൽ ആയി നിലകൊള്ളുന്ന ഈ ചെറു ഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്. കടലും കായലും സംഗമിക്കുന്ന അപൂർവ്വ കാഴ്ച കാണാൻ സ്വദേശികളും വിദേശികളും ആയി ആയിരക്കണക്കിന് ആളുകൾ ഇവിടെ ദിവസേന വരുന്നു. ഈ പ്രകൃതി ഭംഗിക്ക് അപ്പുറമുള്ള പാരിസ്ഥിതിക പ്രത്യേകതകൾ കാപ്പിലിനുണ്ട്. കണ്ടൽ കാടുകൾ നിറഞ്ഞ അതിലോല പരിസ്ഥിതി പ്രദേശം. എന്നാൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഈ ഗ്രാമത്തെ തകർക്കുകയാണ് റിസോർട്ട് മാഫിയ. കുടപിടിക്കാൻ ഉദ്യോഗസ്ഥ ലോബികളുമുണ്ട്. പരിസ്ഥിതി സ്നേഹികളും ഇവിടുത്തെ നശീകരണങ്ങളെ കുറിച്ച് അറിയുന്നില്ല. സ്വന്തം നാട്ടിന് വേണ്ടി പ്രതിരോധം തീർക്കുന്ന ഒരു കൂട്ടം നിഷ്‌കളങ്കരായ ആളുകളാണ് കാപ്പിലിലെ ദുരവസ്ഥ പുറത്തുകൊണ്ടുവരുന്നത്.

നീർതടാധിഷ്ഠിത വികസന മാസ്റ്റർപ്ലാനുകളുടെ അടിസ്ഥാനത്തിലാവണം കാർഷികവികസനപരിപാടികൾ നടപ്പാക്കേണ്ടത്. നെൽപ്പാടങ്ങളായോ നീർത്തടങ്ങളായോ നിർദ്ദേശിച്ച സ്ഥലങ്ങൾ അപ്രകാരം തന്നെ സംരക്ഷിക്കണം. അവയിൽ എന്തെങ്കിലും മാറ്റം അനിവാര്യമായാൽ ആ സാഹചര്യം ഭപബ്ലിക് ഹിയറിംഗി'ലൂടെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി സുതാര്യമായി ചെയ്യേണ്ടതുമാണ്. ഇത്തരം നിയമമെല്ലാം കാറ്റിൽ പറത്തിയാണ് പ്രവർത്തനം. ഇടവ കാപ്പിൽ പാരഡൈസ് ബീച്ച് റിസോർട്ട് എന്ന പേരിൽ ഒരു സ്ഥാപനത്തിനു കെട്ടിട നമ്പരോ, അതുമായ് ബന്ധപ്പെട്ട്, റിസോർട്ട്, ഭക്ഷ ശാല എന്നിവയ്കുള്ള ലൈസൻസ് പഞ്ചായത്തിൽ നിന്നും ലഭിച്ചിട്ടില്ല. എന്നാൽ ഈ റിസോർട്ടിന്റെ പ്രവർത്തനം തടയാൻ ഇവിടെ ആരുമില്ല. ഇതിന് സമാനമായി നിരവധി റിസോർട്ടുകളാണ് അനുദിനം കാപ്പിലിൽ ഉയരുന്നത്. വിവരാവകാശത്തിന് മറുപടി നൽകുന്ന പഞ്ചായത്ത് സെക്രട്ടറിയും നിയമലംഘനങ്ങളോട് കണ്ണടയ്ക്കുന്നു.

സ്വാധീനിത്തിന്റെ മറവിൽ എന്തും ഏതും ഇവിടെ നടക്കും. കണ്ടൽ കാടിന്റെ സൗന്ദര്യത്തെ നശിപ്പിക്കുന്നതിനൊപ്പം അത്യപൂർവ്വമായ ജീവജാലങ്ങളെ പോലും നശിപ്പിച്ചാണ് കാശിന് വേണ്ടിയുള്ള റിസോർട്ട് മാഫിയയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇടവ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മൊ നൽകിയിട്ടും ഉന്നതരുടെ ഒത്താശയോടു കൂടി തകൃതി പിടിച്ച് അനധികൃത കെട്ടിട നിർമ്മാണം നടക്കുകയാണ്. സംരക്ഷിത കണ്ടൽ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന കായൽ പ്രദേശത്താണ് ഈ പ്രവർത്തനം നടന്നു വരുന്നു എന്നുള്ളത് ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്നു. വിനോദ സഞ്ചാരത്തിന്റെ പേരിൽ എന്തും ചെയ്തു കൂട്ടുകയാണ് മാഫിയ. വിവരാവകാശത്തിൽ നിയമലംഘനം വിവരിക്കുന്ന ഉദ്യോഗസ്ഥർ പോലും കാപ്പിലിനെ രക്ഷിക്കാൻ ഒന്നും ചെയ്യുന്നില്ല. നാടിനോടുള്ള സ്നേഹം കാരണം പോരാട്ടത്തിനിറങ്ങിയവർ ഭീഷണിയുടെ നിഴലിലുമാണ്. ഈ സാഹചര്യത്തിലാണ് യാൻ ഹുസൈൻ രേഖകളും മറ്റും മറുനാടന് കൈമാറിയത്.

കൊല്ലത്തെ കണ്ടൽ വനമേഖലയ്ക്ക് 58 (ഹെക്റ്റർ) വിസ്തീർണ്ണമുണ്ട്. ഇന്ത്യയിലെ കണ്ടൽവനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടൽമേഖലകളാണ് അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്. അവയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കാപ്പിൽ പ്രദേശവും തൊട്ടടുത്ത മേഖലകളും. ജൈവവൈവിധ്യ കലവറയാണ് കാപ്പിൽ. കണ്ടൽ കാടുകളിൽ ഒതളം പോലുള്ള സസ്യങ്ങളും ഉണ്ട്. വള്ളികളും അടിക്കാടും കണ്ടൽ കാടുകളുടെ മനോഹാരിത കൂട്ടുന്നു. സൂര്യതുഷാരം പോലെയുള്ള ഇരപിടിയൻ ചെടികളും ഇവിടെ സുലഭം. നീർനായ്ക്കളും, വിവിധയിനം ഉരഗങ്ങളും കണ്ടൽകാടുകളിൽ ഉണ്ട്. ദേശാടനത്തിനായി എത്തുന്ന കൊക്കുവർഗ്ഗത്തിൽ പെടുന്ന പക്ഷികളുടെ പ്രജനന കേന്ദ്രം കൂടിയാണ് ഇത്. നീർപക്ഷികളായ ചെന്നെല്ലിക്കോഴി , കുളക്കോഴി, ചിന്നക്കൊക്ക് , തുത്തെരിപ്പൻ , ചിന്നക്കൊച്ച , മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളും ഇവിടെയുണ്ട്. നീർക്കാക്ക , ചേരക്കോഴി , പാതിരാകൊക്ക് എന്നിവയും സജീവം. ഈ പ്രകൃതിയെയാണ് റിസോർട്ടുകാർ തകർത്തെറിയുന്നത്.

ഇതേ കുറിച്ച് യാൻ ഹുസൈൻ പറയുന്നത് ഇങ്ങനെയാണ്- ഇടവ പഞ്ചായത്തിന്റെ ഒടയം മുതൽ കാപ്പിൽ വരെ ഉള്ള തീരപ്രദേശം റിസോർട്ട് കളുടെ കേന്ദ്രമായി മാറി കൊണ്ടിരിക്കുന്നു . ഇവയിൽ 99 % ഉം അനധികൃതം . ഇതു തിരിച്ചറിയുന്ന അധികാരികളും ഉദ്യോഗസ്ഥരും കിട്ടുന്ന നക്കാപ്പിച്ച വാങ്ങി നിശബ്ധരാകുന്നു. ഇവിടങ്ങളിൽ മദ്യവും മയക്കുമരുന്നും നിർലോഭം ഒഴുകുന്നു ... പല സ്ഥാപനങ്ങളും വ്യഭിചാര ശാലകളായി പ്രവർത്തിക്കുന്നു . ഇവിടങ്ങളിൽ മദ്യവും മയക്കുമരുന്നും കഞ്ചാവും സുലഭമെന്നു അധികൃതർക്കും പൊലീസ് നും വ്യക്തമായി അറിയാം എങ്കിലും ആരും ശബ്ധിക്കുന്നില്ല. മത്സ്യ തൊഴിലാളികളുടെ കൂടങ്ങൾ ( വലയും മറ്റു തൊഴിൽ ഉപകരണങ്ങളും സൂക്ഷിക്കുന്ന സ്ഥലം ) വരെ വിലക്ക് വാങ്ങപ്പെട്ടിരിക്കുന്നു . ഇന്നു ഇടവയുടെ തീര ദേശങ്ങളിൽ സ്വദേശികൾക്ക് പ്രവേശിക്കാൻ വരെ പലരുടെയും അനുവാദം വങ്ങേണ്ടി വരുന്നു ....ഇവിടെ തീരദേശത്തെ പല മുസ്ലിം പള്ളികളിലും രാവിലെ ബാങ്ക് വിളിക്കുന്നത് പൊലും റിസോർട്ട് മുതലാളിമാരുടെ സൗകര്യാർത്ഥം ആണമെന്നും വിശദീകരിക്കുന്നു.

പേരിനു വേണ്ടി വർഷത്തിലൊരിക്കൽ എന്ന കണക്കിൽ റൈഡ് നടത്താറുണ്ട് എന്നത് സത്യം . പക്ഷേ ഒന്നോ രണ്ടോ കുപ്പി ബിയർ മാത്രം പിടിച്ച സന്തോഷത്തോടെ ഇരു കൂട്ടരും മടങ്ങും . ഇവിടങ്ങളിൽ ഉദ്യോഗസ്ഥർ നിത്യ സന്ദർശകരും വിരുന്നുകാരുമാണ് . എസ് . പി . മുതൽ മുകളിലേക്കും താഴേക്കും ഏല്ലാവരും വന്നു പോകുന്നു . 'സ്വന്തം അമ്മയുടെ നെഞ്ചത്ത് കുളം കുത്തിയാലും കൈക്കൂലിക്കു വേണ്ടി കൈ നീട്ടുന്ന , പണക്കെട്ടുകൾക്ക് മുന്നിൽ കണ്ണു മഞ്ഞളിക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിന് കാരണം. സത്യത്തിനും നീതിക്കും വണ്ടി പോരാടുന്ന ഒരു ജനത ഇവിടെ ഉയർന്നു വരിക തന്നെ ചെയ്യുമെന്നും പ്രതിരോധം തീർക്കാൻ ഒരുമിച്ചവർ പറയുന്നു. ഇടവയേയും കാപ്പിലിനേയും പ്രകൃതിയോട് ചേർത്ത് നിർത്താനാണ് യാൻ ഹുസൈനെ പോലുള്ളവരുടെ പ്രയത്നം.

ഈ പ്രദേശത്തെ റിസോർട്ടുകാരിൽ ചിലർ രാത്രി കാലങ്ങളിൽ വെടിയിറച്ചി എന്ന പേരിൽ ദേശാടന പക്ഷികളേയും മറ്റും കൊന്ന് ആവശ്യക്കാർക്ക് നൽകുന്നു. നിശാപാർട്ടികളിലെ പ്രധാന ഇനിമാണ് ഇത്. കാപ്പിൽ കായലോരത്ത് നിയമപരമായോ അല്ലാതെയോ യാതൊരു വിധ നിർമ്മാണ പ്രവർത്തനങ്ങളും അനുവദനീയമല്ല. പരിസ്ഥിതി ലോല പ്രദേശമാണ് ഇത്.

എന്നാൽ കണ്ടൽ വനം വെട്ടി നിരത്തിയും, തീയിട്ടും, കെട്ടിപ്പൊക്കിയ റിസോർട്ടുകൾ ഏറെയുണ്ട് ഇവിടെ. അതിൽ ഒന്ന് മാത്രമാണ് പാരഡൈസ്. ഇത് പൊളിച്ച് നീക്കാൻ നട്ടെല്ലുള്ള രാഷ്ടീയക്കാരോ, ഭരണാധികാരികളൊ തയ്യാറല്ല. പരാതികൾ ഏറെ നൽകിയെങ്കിലും ആരും കണ്ണുതുറക്കുന്നില്ല. ഇതിലൂടെ നഷ്ടമാകുന്നത് നാടിന്റെ പൈതൃകവും ഭംഗിയും പ്രകൃതിയുമാണ്. റിസോർട്ട് മാഫിയയയുടെ തണലിൽ മയക്കുമരുന്നും വ്യാപകമാണ് ഇവടെ

കാപ്പിൽ കടൽ, കായൽ തീരങ്ങളിൽ മദ്യകച്ചവടം തകൃതിയിൽ. കിഴക്കേ കായൽ തീരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനക്കാരും സജീവമായിട്ടുണ്ട്. വെറ്റക്കട മുതൽ കാപ്പിൽ പൊഴിമുഖം വരെയും കടലിനും കായലിനുമിടയിലായി മണൽ മൂടി കിടക്കുന്ന ഭാഗത്തും ലഹരി വിൽപനക്കാർ താവളമാക്കിയിരിക്കുകയാണ്. മറുവശത്ത് കാപ്പിൽ എച്ച്.എസ്.എസ് ജങ്ഷൻ, മാവുനിന്നവിള, മൂന്നുമുക്ക്, നാലുമുക്ക്, പാറയിൽ, മഞ്ചാടിനിന്നവിള, ആണിക്കമ്പനി എന്നിവിടങ്ങളിലും വിൽപനക്കാർ വർധിച്ചിട്ടുണ്ട്. ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുന്ന മദ്യം ഇരട്ടി വിലയ്ക്കാണിവിടെ വിൽക്കുന്നത്. കായൽ തീരത്തും റോഡരികുകളിലും കൂട്ടം കൂടിയുള്ള മദ്യപാനവും നാട്ടുകാർക്ക് തലവേദന സൃഷ്ടിക്കുന്നു. കാപ്പിൽ എച്ച്.എസ്.എസിലേക്ക് വിദ്യാർത്ഥിനികൾ പേടിച്ചാണ് ഈ റോഡ് വഴി പോകുന്നത്. പരാതി പറഞ്ഞാലും പൊലീസ് പോലും ഇടപെടില്ല.

താരതമ്യേന വിജനമായ പ്രദേശമായതും മദ്യപാനികൾ ഇടവഴികൾ പോലും കൈയടക്കി വിഹരിക്കുന്നതുമാണ് വിദ്യാർത്ഥിനികളെ ഭയപ്പെടുത്തുന്നത്. വെറ്റക്കട കടപ്പുറം കേന്ദ്രീകരിച്ചും അനധികൃത മദ്യവിൽപന സജീവമാണ്. ശ്രീയേറ്റ് കടപ്പുറം, മലപ്പുറം കുന്നുകൾ, മാന്തറ, ഇടപ്പൊഴിക്ക എന്നിവിടങ്ങളിലും റിസോർട്ടുകൾ കേന്ദ്രീകരിച്ചും മയക്കുമരുന്നു വ്യാപാരവും പൊടിപൊടിക്കുന്നു. പൊലീസും എക്സൈസ് സംഘവും എത്തുന്നത് അറിയുന്ന ഈക്കൂട്ടർ മദ്യക്കുപ്പികൾ മണലിൽ കുഴിച്ചിടുകയോ പ്രത്യേകം തയാറാക്കിയ ബങ്കറുകളിൽ മാറ്റുകയോ ചെയ്യും. സാമൂഹ്യ വിരുദ്ധരുടെ ശല്യം മൂലം കടത്തിനെ ആശ്രയിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമാണ് എറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. രാത്രി പത്തു മണി വരെയാണ് ഇവിടെ കടത്തുള്ളത്. കൂലിപ്പണിക്കാരും, കശുവണ്ടി തൊഴിലാളികളും, ഉദ്യോഗസ്ഥരും, ദൂര സ്ഥലങ്ങളിൽ പഠിക്കുവാൻ പോകുന്ന വിദ്യാർത്ഥികളുമെല്ലാം നേരം ഇരുട്ടി കഴിഞ്ഞാൽ ഭയത്തോട് കൂടിയാണ് കടവിലേക്ക് എത്തുന്നത്.

പകൽ സമയങ്ങളിൽ പരസ്യമായുള്ള മദ്യപാനവും ചീട്ടു കളിയും ഇവിടത്തെ സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. രാത്രി കാലങ്ങളിൽ ഇവിടെ അനാശാസ്യ പ്രവർത്തനങ്ങളും വ്യാപകമായി നടക്കുന്നുണ്ട് എന്നുള്ള ആരോപണവും ശക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP