Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലപ്പുറത്തെ ഒരു കോൺഗ്രസ് പഞ്ചായത്ത് അംഗം പ്രാദേശിക സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് രണ്ടര കോടി രൂപ; സഹകരണ സംഘങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ചത് 12 കോടി രൂപ വരെ; സിഐടിയുക്കാരെ ഇറക്കി തടഞ്ഞിരുന്ന കാലം അസ്തമിച്ചതോടെ റെയ്ഡ് വ്യാപകമാക്കി ആദായ നികുതി വകുപ്പ്; കണ്ടെത്തുന്നത് കോടികളുടെ കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ

മലപ്പുറത്തെ ഒരു കോൺഗ്രസ് പഞ്ചായത്ത് അംഗം പ്രാദേശിക സഹകരണ ബാങ്കിൽ നിക്ഷേപിച്ചത് രണ്ടര കോടി രൂപ; സഹകരണ സംഘങ്ങൾ ബാങ്കുകളിൽ നിക്ഷേപിച്ചത് 12 കോടി രൂപ വരെ; സിഐടിയുക്കാരെ ഇറക്കി തടഞ്ഞിരുന്ന കാലം അസ്തമിച്ചതോടെ റെയ്ഡ് വ്യാപകമാക്കി ആദായ നികുതി വകുപ്പ്; കണ്ടെത്തുന്നത് കോടികളുടെ കണക്കിൽ പെടാത്ത നിക്ഷേപങ്ങൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: ശതകോടികളുടെ കള്ളപ്പണമൊന്നുമില്ലെങ്കിലും കോടികളുടെ ക്രമക്കേടുകളുടെ കാര്യത്തിൽ നമ്മുടെ സഹകരണ ബാങ്കുകളും ഒട്ടുമോശമല്ല. നോട്ടുനിരോധത്തെ തുടർന്നുള്ള ഇടപാടിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ ബാങ്കുകളിൽ ആദായനികുതി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇതിലേക്കുള്ള സൂചനകൾ ലഭിക്കുന്നത്. സഹകരണബാങ്കുകളിൽ ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്കിടെയും ഇവിടെനിന്ന് ദേശസാൽകൃത ബാങ്കുകളിലേക്ക് വൻതോതിൽ നിക്ഷേപം നടന്നിട്ടുണ്ടെന്ന വിവരത്തെതുടർന്നാണ് കുറേ ദിവസമായി പരിശോധനനടന്നത്. നവംബർ രണ്ടാം വാരത്തിൽ കോടിക്കണക്കിന് രൂപയാണ് ദേശസാൽകൃത ബാങ്കുകളിൽ സഹകരണസംഘങ്ങൾ നിക്ഷേപിച്ചത്. ഇത് വടക്കൻ ജില്ലകളിലെ സഹകരണ ബാങ്കുകൾ വഴി വൻതോതിൽ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന സംശയം ആദായനികുതി വകുപ്പിനുണ്ട്. ഒരു കോടി രൂപ മുതൽ 12 കോടി രൂപ വരെ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ച സഹകരണ സംഘങ്ങൾ വരെയുണ്ടായിരുന്നു.

കോഴിക്കോട്ടെ ഒരു സഹകരണബാങ്ക് 12 കോടി രൂപ നിക്ഷേപിച്ചതായി കണ്ടത്തെിയിട്ടുണ്ട്. മലപ്പുറത്തെ വിവിധ ബാങ്കുകളും കോടികൾ നിക്ഷേപിച്ചതായി കണ്ടത്തെി. മലപ്പുറത്തെ ഒരു കോൺഗ്രസ് പഞ്ചായത്ത് അംഗം രണ്ടര കോടി രൂപ പ്രാദേശിക സഹകരണ ബാങ്കിൽ നിക്ഷേപിച്ചതായും ആദായനികുതി വകുപ്പ് കണ്ടത്തെിയിട്ടുണ്ട്. കാസർകോടും തൃശൂരുമെല്ലാം സമാനരീതിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയാറായില്ല.

കിട്ടാക്കടങ്ങൾ കൂട്ടമായി അടച്ചുതീർത്ത ഇത്തരം പണംകൊണ്ടാണ് ചില സഹകരണ സംഘങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. ഇതുപോലെ ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകളും നടന്നതായുള്ള സംശയത്തിലാണ് പരിശോധന നടന്നത്.പക്ഷേ ഇതുതന്നെ പൂർണമായും സ്ഥിരീകരിക്കാനിയിട്ടില്ല. ഈ പണത്തിനുള്ള ഉറവിടം ബന്ധപ്പെട്ടവർ കാണിച്ചില്‌ളെങ്കിൽ മാത്രമേ ഇവയെല്ലാം കള്ളപ്പണത്തിന്റെ ലിസ്റ്റിൽ വരൂ.ഏത് മേഖലയിലും കുറച്ച് കള്ളപ്പണക്കാർ ഉണ്ടാകുമെന്നും ഇതിന്റെ പേരിൽ കാടടച്ച് വെടിവെക്കരുതുമെന്നാണ് സഹകാരികൾ പറയുന്നത്. അനധികൃതമായി ഇടപാടു നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് തങ്ങൾ എതിരല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ 40 ഓളം പ്രാഥമിക സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. ചിലരുടെ അക്കൗണ്ടു കളിൽ കള്ളപ്പണം ഉണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധനയെന്ന് ആദായ നികുതി വകുപ്പ കമ്മിഷണർ പ്രണബ് കുമാർദാസ് പറഞ്ഞു. സംശയകരമായ രീതിയിലുള്ള പണം നിക്ഷേപിച്ച അക്കൗണ്ട് ഉടമകളേയും ബാങ്കിൽ വിളിച്ചു വരുത്തിയായിരുന്നു പരിശോധന. പിടിക്കപ്പെട്ടവരിൽ നിന്ന് ആദായ നികുതി നിയമപ്രകാരമുള്ള പിഴയീടാക്കൽ നടപടി തുടങ്ങും. മിക്ക ബാങ്കുകളും പരിശോധനയിൽ സഹകരിച്ചിരുന്നെന്നും പൊലീസ് സഹായം വേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ദേശസാൽകൃത ബാങ്കുകളിലും പരിശോധന നടത്തിയിട്ടുണ്ട്. അക്കൗണ്ട് ഉടമകളോടൊപ്പം ബാങ്ക് അധികൃതർക്കെതിരെയും നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കിയതിനു ശേഷം മലബാറിലെ സഹകരണ ബാങ്കുകളിൽ മാത്രം 2,000 കോടി രൂപയുടെ അധിക നിക്ഷേപം വന്നിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. തൃശൂർ മുതൽ കാസർകോട് വരെയുള്ള സഹകരണ ബാങ്കുകളിൽ ഇന്നലെ മിന്നൽപരിശോധനയ്‌ക്കെത്തുകയായിരുന്നു ഉദ്യോഗസ്ഥസംഘം. കിട്ടാക്കടങ്ങൾ ഒന്നിച്ച് അടച്ചുതീർത്ത വക'യിൽ ലഭിച്ച വൻ തുകയാണ് ചില സഹകരണ സംഘങ്ങൾ നിക്ഷേപിച്ചതെന്നു പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഈ രീതിയിൽ പണം നിക്ഷേപിച്ചത് ദുരൂഹ ഇടപാടുകളായി തന്നെയാണ് ആദായനികുതി വകുപ്പ് വിലയിരുത്തുന്നത്.


അതേസമയം കള്ളനോട്ട് തിരിച്ചറിയാനുള്ള വൈദഗ്ധ്യവും പ്രഫഷനൽ ജീവനക്കാരും ജില്ലാ സഹകരണ ബാങ്കുകൾക്ക് ഇല്ലെന്നുള്ള റിസർവ് ബാങ്ക് വാദം തെറ്റെന്ന് വാദിച്ച് ജീവനക്കാർ രംഗത്തത്തെി. ജില്ലാ ബാങ്കുകൾക്ക് കള്ളനോട്ട് തിരിച്ചറിയൽ മെഷീൻ വാങ്ങാൻ ആർ.ബി.ഐ കോടികൾ ഗ്രാന്റ് നൽകിയിട്ടുണ്ട്. വിവിധ ജില്ലാ ബാങ്കുകൾ ആർ.ബി.ഐ ഗ്രാന്റിലാണ് കഴിഞ്ഞ മാർച്ചിൽ കള്ളനോട്ട് തിരിച്ചറിയൽ മെഷീനുകൾ വാങ്ങിയത്. പാലക്കാട് ജില്ല ബാങ്കിന് 42.58 ലക്ഷം രൂപയാണ് ആർ.ബി.ഐ ഗ്രാന്റ് നൽകിയത്. മലപ്പുറം ജില്ല ബാങ്കിന് 60 ലക്ഷവും കോഴിക്കോട് ബാങ്കിന് ഒരു കോടിയും ഗ്രാന്റ് ലഭിച്ചിട്ടുണ്ട്. കള്ളനോട്ട് തിരിച്ചറിയാൻ ജീവനക്കാർക്ക് പരിശീലനം നൽകിയത് ആർ.ബി.ഐ നേരിട്ടാണ്.

ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരമുള്ള ധനകാര്യസ്ഥാപനമായി ജില്ല ബാങ്കുകളെ ആർ.ബി.ഐ അംഗീകരിച്ചതിന് തെളിവാണ് തിരുവനന്തപുരം ആർ.ബി.ഐ മേഖല ആസ്ഥാനത്തെ ജില്ല ബാങ്കുകളുടെ അക്കൗണ്ട്. ജില്ല ബാങ്കിന്റെ ഇടപാടുകൾ രണ്ട് ആഴ്ചയിലൊരിക്കൽ ആർ.ബി.ഐ കർശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകൾക്ക് പോലും കോടികൾ ആർ.ബി.ഐ പിഴ ചുമത്തുമ്പോൾ ജില്ല ബാങ്കുകൾക്ക് വളരെ അപൂർവമായി മാത്രമേ പിഴ ചുമത്താറുള്ളുവെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം കൂടുമ്പോൾ നബാർഡ് ജില്ല ബാങ്കിന്റെ ധന ഇടപാടുകൾ അവലോകനം ചെയ്യുന്നുണ്ട്.

പ്രാഥമിക സഹകരണ ബാങ്കുകൾക്ക് പണം നൽകുന്നതും അവയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതും ജില്ല ബാങ്കുകളാണ്. ഇവ പരിശോധിക്കാൻ ആർ.ബി.ഐക്ക് സാധിക്കും. കെ.വൈ.സി ഉൾപ്പെടെ ആർ.ബി.ഐയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്ന സ്ഥാപനമാണ് ജില്ല ബാങ്കുകൾ. കിട്ടാക്കടം എഴുതിത്ത്ത്തള്ളാൻ വകുപ്പില്ലാത്തതിനാൽ ആർ.ബി.ഐയുടെ നോൺ പെർഫോമിങ് അസെറ്റ് (എൻ.പി.എ) മാനദണ്ഡം മാത്രമാണ് ജില്ലാ ബാങ്കുകൾക്ക് പാലിക്കാൻ ബുദ്ധിമുട്ടുള്ളത്. 20 ശതമാനം കാർഷിക വായ്പക്ക് നീക്കിവെക്കണമെന്ന ആർ.ബി.ഐ നിർദ്ദേശം ലംഘിച്ച് നവതലമുറ ബാങ്കുകൾ കർഷകർക്ക് വായ്പ നിഷേധിക്കുന്നത് പതിവാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.കേന്ദ്രവും ആദായനികുതി വകുപ്പും പറയുന്നതാണോ, സഹകാരികളും സഹകരണ ജീവനക്കാരും പറയുന്നതാണോ ശരിയെന്ന് അറിയാൻ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടിവരും.

സിപിഐ(എം) നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കഴുത്തുഞെരിച്ച് പാർട്ടിയെ തകർക്കാമെന്ന ബിജെപി യുടെ കണക്കുകൂട്ടലാണ് ആദായനികുതി വകുപ്പുകാരെ ഉപയോഗപ്പെടുത്തിയുള്ള പരിശോധനയ്ക്കു പിന്നിലെന്ന് കേരള കോ ഓപറേറ്റിവ് എംപ്ലോയീസ് യൂണിയൻ ഭാരവാഹികളും പറഞ്ഞു. സഹകരണ സ്ഥാപനങ്ങൾ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന മട്ടിലാണ് പ്രചാരണം. പരിശോധനയുടെ മറവിൽ കേരളത്തിലെ സഹകരണ ബാങ്കുകൾ തകർക്കാനുള്ള അജൻഡ ജനങ്ങൾ തിരിച്ചറിയും. കണക്കില്ലാത്ത കോടികൾ നിക്ഷേപമായി സ്വീകരിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ ഒരു നടപടിക്കും മുതിരാത്തവരാണ് സഹകരണ ബാങ്കുകളുടെ നേരെ വാളോങ്ങുന്നതെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP