Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞിനേയും കൂട്ടി കാബൂളിലെത്തുക; അവിടെ നിങ്ങളെ കൂട്ടാൻ ആളുണ്ടാകും; കോട്ടക്കൽ പീസ് ഇന്റർനാഷലിലെ മുൻ അദ്ധ്യാപികയെ കുടുക്കിയത് സന്ദേശം ചോർത്തൽ; യാസ്മിനെ റാഷിദ് വിവാഹം ചെയ്തത് ടെലിഫോണിലൂടെ; ഐസിസിൽ തെളിയുന്നത് മലയാളി ബന്ധങ്ങൾ

കുഞ്ഞിനേയും കൂട്ടി കാബൂളിലെത്തുക; അവിടെ നിങ്ങളെ കൂട്ടാൻ ആളുണ്ടാകും; കോട്ടക്കൽ പീസ് ഇന്റർനാഷലിലെ മുൻ അദ്ധ്യാപികയെ കുടുക്കിയത് സന്ദേശം ചോർത്തൽ; യാസ്മിനെ റാഷിദ് വിവാഹം ചെയ്തത് ടെലിഫോണിലൂടെ; ഐസിസിൽ തെളിയുന്നത് മലയാളി ബന്ധങ്ങൾ

രഞ്ജിത് ബാബു

കാസർഗോഡ്: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് മലയാളികളെ എത്തിച്ച സംഭവത്തോടനുബന്ധിച്ച് ഡൽഹിയിൽ ഇന്നലെ പിടിയിലായ യാസ്മിൻ മുഹമ്മദ് തൃക്കരിപ്പൂരിലെ അബ്ദുൾ റാഷിദിന്റെ രണ്ടാം ഭാര്യ. ബീഹാർ സ്വദേശിയായ യാസ്മിൻ പീസ് ഇന്റർനാഷണൽ സ്‌ക്കൂളിന്റെ കോട്ടക്കൽ ശാഖയിൽ ഏറെക്കാലം അദ്ധ്യാപികയായി ജോലിചെയ്തിരുന്നു. കേരളത്തിൽനിന്ന് കാണാതായവരിൽ ചിലർക്ക് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി (ഐസിസ്) ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജൻസ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ പ്രധാനിയാണ് അബ്ദുൾ റാഷിദ്.

തൃക്കരിപ്പൂർ പീസ് സ്‌ക്കൂളിലെ ജോലിക്കിടയിൽ പീസ് സ്‌ക്കൂളിന്റെ മേഖലാചുമതല കൂടി വഹിച്ചിരുന്നു അബ്ദുൾ റാഷിദ്. അതോടെയാണ് യാസ്മിനുമായി റാഷിദ് കൂടുതൽ അടുത്തത്. ഇവർ തമ്മിലുള്ള ബന്ധം വളരുകയും ഒരു കുഞ്ഞിന്റെ മാതാവ് കൂടിയായ യാസ്മിൻ ഭർത്താവുമായി അകലുകയും ചെയ്തു. റാഷിദ് ആദ്യഭാര്യക്കൊപ്പം അഫ്ഗാനിലേക്ക് കടന്നതോടെ യാസ്മിനുമായി ടെലിഫോൺ വഴി ബന്ധപ്പെട്ടു. ടെലിഫോൺ വഴി തന്നെ ഇവർ വിവാഹിതരായതായാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

അടിയന്തരമായും കുഞ്ഞിനേയും കൂട്ടി കാബൂളിലേക്ക് വരണം. എന്ന അബ്ദുൾ റാഷിദിന്റെ സന്ദേശം ലഭിച്ചതോടെയാണ് യാസ്മിൻ രാജ്യം വിടാനുള്ള ശ്രമം തുടങ്ങിയത്. അതിന് വിസയൊക്കെ തയ്യാറാക്കി ആദ്യഭർത്താവിലെ നാലു വയസ്സുകാരനായ മകനേയും കൂട്ടി ഡൽഹി വിമാനത്താവളത്തിൽ നിന്നും പുറപ്പെടാൻ നേരത്താണ് അവർ പിടിയിലായത്. രഹസ്യാന്വേഷണ വിഭാഗം ഇവർക്കു നേരെ നേരത്തെ തന്നെ വല വിരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയാൽ യാസ്മിനേയും കുഞ്ഞിനേയും കൂട്ടാൻ ആളുകൾ എത്തുമെന്ന് സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം രാജ്യം വിട്ട അബ്ദുൾ റാഷിദ് ഡൽഹിയിലുള്ള യാസ്മിനുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. അതേതുടർന്ന് യാസ്മിന്റെ എല്ലാ നീക്കങ്ങളും നിരീക്ഷണവിധേയമാക്കിയിരുന്നു.

കേരളത്തിൽ നേരത്തെ കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിൽ യാസ്മിൻ താമസിച്ചിരുന്നു. അബ്ദുൾ റാഷിദിന്റെ സഹായത്തോടെയാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. യാസ്മിന്റെ കയ്യിലുള്ള ലാപ്ടോപ്പും മൊബൈൽ ഫോണുകളും അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും അതിലെ വിവരങ്ങൾ നീക്കം ചെയ്ത നിലയിലാണുള്ളത്. ഇതിലെ വിവരങ്ങൾ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. തൃക്കരിപ്പൂർ -ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത തിരോധാനക്കേസ് അന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡിവൈ.എസ്‌പി. പി.കെ. സുനിൽ ബാബുവും സംഘവും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ സഹായത്തോടെയാണ് യാസ്മിനേയും കുഞ്ഞിനേയും പിടികൂടിയത്. ഡൽഹിയിൽനിന്നും കൊച്ചിയിലെത്തിച്ച യുവതിയെ മുംബൈയിൽ വച്ച് ഇസ്ലാമിക് റിസേച്ച് ഫൗണ്ടേഷൻ തലവൻ ആർഷി ഖുറേഷിയെ പിടികൂടിയ സംഘം വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.

യാസ്മിൻ മുഹമ്മദിനെ പിന്നീട് കൊച്ചിയിൽനിന്നും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അവരെ അറസ്റ്റ് ചെയ്തു. തുടർന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി യാസ്മിനെ കോടതി റിമാൻഡ് ചെയ്തു. അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയായ നങ്കർഹാർ സംസ്ഥാനത്തെ തോറബോറയിലാണ് കേരളത്തിൽ നിന്നും തിരിച്ച മലയാളി സംഘങ്ങൾ ഉള്ളതെന്നാണ് സൂചന. യാസ്മിനേയും കുഞ്ഞിനേയും തോറബോറയിലെത്തിക്കാൻ ഏജന്റുമാരെ കാബൂളിലേക്ക് അയയ്ക്കുന്നുണ്ടെന്നായിരുന്നു അബ്ദുൾ റഷീദിന്റെ സന്ദേശത്തിലെ ഉള്ളടക്കം. എന്നാൽ അതിനു മുമ്പുതന്നെ ഡൽഹിയിൽ യാസ്മിൻ പിടിയിലാവുകയായിരുന്നു.

കേരളത്തിലെ ഐസിസ് ബന്ധത്തിൽ തൃക്കരിപ്പൂർ സ്വദേശിയായ അബ്ദുൾ റാഷിദ് അബ്ദുള്ളയെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കാണാതായവരെ ഇതിലേയ്ക്ക് നയിച്ചത് ഇയാളാണെന്നാണ് പൊലീസ് കരുതുന്നത്. സാജിദ് എന്നയാളും പ്രധാന പങ്ക് വഹിച്ചതായാണ് വിവരം. എവിടെവച്ചാണ് മതപരിവർത്തനം നടന്നതെന്നും കേരളത്തിലെ ഏതെങ്കിലും സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ ഇതിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ്‌നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നത്.

വിദേശത്തേക്ക് കടക്കാനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയ യുവതിയെ പ്രത്യേക അനേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃക്കരിപ്പൂർ, പടന്ന ഭാഗങ്ങളിൽ നിന്നും കാണാതായ 17 പേരെയും വിദേശത്തേക്ക് കടക്കാൻ സഹായിച്ച യാസ്മിൻ മുഹമ്മദ് തീവ്രവാദ സംഘടനായുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്ന തൃക്കരിപ്പൂർ ഉടുംബുന്തലയിലെ അബ്ദുൽ റാഷിദിന്റെ പ്രധാന സഹായി കൂടിയാണ്. കഴിഞ്ഞ മെയ് മാസം കാണാതായതിന് ശേഷം അബ്ദുൽ റാഷിദ് ഡൽഹിയിലുള്ള ഈ യുവതിയുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു എന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രത്യേക അനേഷണ സംഘം യാസ്മിന് വേണ്ടി വല ഒരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP